കോവിലകം: ഭാഗം 12

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അവളേയും കൊണ്ട് ഇവിടുത്തെ പെൺപിള്ളേർ അടുക്കളയിലേക്ക് പോയിട്ടുണ്ട്... അവരുടെ രഹസ്യകലവറയല്ലേ അടുക്കള... ഞാൻ വിളിക്കാം" നാരായണൻ പറഞ്ഞു.. പിന്നെ അടുക്കളയിലേക്ക് നടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അയാൾ നീലിമയേയും കൂട്ടി അവിടേക്ക് വന്നു... നീലിമയെ കണ്ട് പ്രസാദ് ഞെട്ടി... അവളും അവനെ കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു... " "ഇവൾ നിന്റെ അനിയത്തിയാണോ...? " "അതെ... എന്റെ ഒരേയൊരു അനിയത്തി നീലിമ... എന്തേ ഇവളെ നിനക്ക് പരിചയമുണ്ടോ... " "പരിചയമുണ്ടോ എന്നു ചോദിച്ചാൽ... അങ്ങനെ വലിയ പരിചയമൊന്നുമില്ല... ഒരുതവണമാത്രമേ ഞങ്ങൾ തമ്മിൽ കണ്ടിട്ടുള്ളൂ... പക്ഷേ അത് മറക്കാൻ പറ്റാത്ത ഒരുകൂടികാഴ്ചയായിരുന്നു... രണ്ട് മാസങ്ങൾക്ക് മുമ്പ് ഞാൻ ബാംഗ്ലൂരിലുള്ള എന്റെ ചെറിയച്ഛന്റെ വീട്ടിൽ പോയിരുന്നത് ഹരിക്കും വിഷ്ണുവിനും ഓർമ്മയില്ലേ... അന്ന് ബാംഗ്ലൂരിൽ വച്ച് ഇവളെ ഞാൻ കണ്ടിരുന്നു... " അന്നത്തെ ഒറ്റദിവസംകൊണ്ട് ഇവളെ ഓർത്തിരിക്കാൻമാത്രം എന്താണുണ്ടായത്.... " "അത് ചെറിയേട്ടാ അന്നു ഞാൻ പറഞ്ഞില്ലേ ബാംഗ്ലൂരിൽവച്ച് നടന്ന സംഭവം... അനിനെന്നെ രക്ഷിച്ച ഒരാളെപ്പറ്റിയും.. ഇദ്ദേഹമായിരുന്നു അന്നെന്നെ രക്ഷിച്ചത്.. " നീലിമ പറഞ്ഞു...

"എന്നിട്ട് നീയെന്താടി എന്നോട് പറയാതിരുന്നത്... " രഘു പ്രസാദിനോട്ചോദിച്ചു... "അതിന് ഞാനറിയില്ലല്ലോ ഇവൾ നിന്റെ പെങ്ങളാണെന്ന്... ചോദിച്ചപ്പോൾ ഇവൾ പറഞ്ഞതുമില്ല..." "എന്തായാലും നീ ചെയ്തത് വലിയ കാര്യമാണ്... ഇവളുടെ വിചാരം എന്തിനും ഏതിനും മതിയായവളാണെന്നായിരുന്നു... എന്നാൽ അന്നത്തെ പ്രശ്നത്തിനു ശേഷം ഇവളൊന്നടങ്ങി.. " "ഇവൾ ചെയ്തതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല... ഇവളങ്ങനെ ചെയ്തതു കൊണ്ടാണ് അവരുടെ പത്തി മടങ്ങിയത്... " "എന്തായിരുന്നു പ്രശ്നം... " നാരായണൻ ചോദിച്ചു "അത് ഇവൾ വേണ്ടാത്ത പൊല്ലാപ്പിൽ ചെന്നു ചാടിയതാണ്... ഇവളുടെ കോളേജിലുള്ള ഏതോ പെൺകുട്ടിയെ കുറച്ചുപേര് ചേർന്ന് ഉപദ്രവിക്കാൻ നോക്കി... അത് കണ്ട് ഇവൾ എതിർത്തു... അതിൽ പ്രധാനിയായ ഒരുത്തനെ ഇവൾ അടിക്കുകയും ചെയ്തു... രണ്ടുദിവസം കഴിഞ്ഞ് ആ അടികിട്ടിയവന്റെ കൂട്ടാളികൾ ഇവളെ ഉപദ്രവിക്കാനും വണ്ടിയിൽകയറ്റി കൊണ്ടുപോകാനും നോക്കി... തക്കസമയത്ത് ഒരാൾ വന്ന് ഇവളെ അവരിൽ നിന്നും രക്ഷിച്ചു... അത് ഇവനായിരുന്നെന്ന് ഇപ്പോഴാണ് അറിയുന്നത്... അതിനുശേഷവും അവർ ഇവളുടെ നേരെ പലരീതിയിലും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്... അവസാനം സഹിക്കാൻ വയ്യാതെ ഇവൾ അവിടുത്തെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു... പോലീസ് അവരുടെ നേതാവിനേയും കൂട്ടാളികളേയും അറസ്റ്റുചെയ്തു... മുകളിലുള്ള പിടിപാടുകൊണ്ട് അവർ പെട്ടന്നുത്തന്നെ പുറത്തിറങ്ങി...

അവരെ പേടിച്ചാണ് ഇവൾ ഇപ്പോൾ ഇവിടേക്ക് വന്നത്... അല്ലെങ്കിൽ എന്തുവന്നാലും ഇവൾ വീട്ടിലേക്ക് വരുമെന്ന് തോന്നുന്നുണ്ടോ... ഇപ്പോഴാണെങ്കിൾ സ്റ്റഡീലീവാണ്... ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഇവൾക്ക് പേടിയാണ്... പുറത്തുവച്ച് അവർ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയാണ്... ക്ലാസുള്ള സമയത്ത് കോളേജിലും ബാക്കിസമയം ഹോസ്റ്റലിലും കഴിയാം... എന്നാൽ ഇപ്പോൾ കോളേജ് ലീവുമാണ്... എത്രയെന്നുവച്ചാണ് ഹോസ്റ്റലിൽ ചാടഞ്ഞിരിക്കുക.... അവസാനം കൂടെ താമസിക്കുന്ന കുട്ടികൾ നാട്ടിലേക്ക് പോരുമ്പോൾ അവരുടെ കൂടെ പോന്നു... " "ഇവൾ ചെയ്തതിൽ എന്താണ് തെറ്റ്..... നല്ലകാര്യമല്ലേ ചെയ്തത്... അവരുടെ സംസ്കാരമാണ് അവർ കാണിച്ചത്... അവർ ആ നാട്ടിലുള്ളവരാണോ... " നാരായണൻ നീലിമയോട് ചോദിച്ചു... "കൂടെയുള്ളത് അവിടെയുള്ളവരാണ്... എന്നാൽ അവരുടെ നേതാവ് മലയാളിയാണ്... അവിടെ അതിനു മുമ്പും പലതവണ കണ്ടിട്ടുണ്ട്... ബോസെന്നാണ് കൂടെയുള്ളവർ ഇയാളെ വിളിക്കുന്നത്... " ഈ മലയാളികളാണ് എവിടെ ചെന്നാലും പ്രശ്നമുണ്ടാക്കുന്നത്... അതു പോട്ടെ.. ഇനി ഇവൾക്ക് അവിടേക്ക് തിരിച്ചു പോകേണ്ടേ... അന്നേരം അവർ ഇവളോട് പ്രതികാരത്തിനായി വരില്ലേ... " നാരായണൻ ചോദിച്ചു... അതാണ് എനിക്കും അവൾക്കും പേടി..

. എക്സാമാണ് വരാൻ പോകുന്നത്... ഹോസ്റ്റലിൽ ഇവളെ താമസിപ്പിക്കുന്നത് ഇനി ബുദ്ധിയില്ല... എന്തു ചെയ്യുമെന്ന് ഒരു പിടിയും കിട്ടുന്നില്ല... " പേടിക്കാതെ... നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം... ഏതായാലും രണ്ടാഴ്ച സമയമുണ്ടല്ലോ... അതിനുമുമ്പ് നമുക്കൊരു തീരുമാനമുണ്ടാക്കാം..." ഹരി പറഞ്ഞു.... "നീ പറഞ്ഞാൽ എനിക്ക് സമാധാനമാണ്... നടക്കുന്നതേ നീ പറയൂ എന്നെനിക്കറിയാം.. പക്ഷേ ആ നേതാവ് ആരാണെന്നാണ് എനിക്കറിയാത്തത്... ഇനിയവനെ കണ്ടാൽ നിനക്ക് തിരിച്ചറിയാൻ പറ്റുമോ... " രഘുത്തമൻ നീലിമയോട് ചോദിച്ചു... "അറിയാം... അയാളെ എവിടെ വച്ച് കണ്ടാലും എനിക്കറിയാം... " "എന്നാൽ നീ അടുക്കളയിലേക്ക് ചെല്ല്... പെൺപക്ഷികൾ നിന്നെ കാത്തുനിൽക്കുന്നുണ്ടാകും... " നാരായണൻ പറഞ്ഞു... നീലിമ അടുക്കളയിലേക്ക് നടന്നു.... "എന്താടാ ഇതിനൊരു പോംവഴി... അവളെ ഇനി ഒറ്റക്ക് ബാംഗ്ലൂരിലേക്ക് പറഞ്ഞയക്കുന്നത് ബുദ്ധിയില്ല... ഒന്നുകിൽ ആരെങ്കിലും അവളുടെ കൂടെ പോകണം... അല്ലെങ്കിൽ നമുക്ക് വിശ്വാസമുള്ള ആരുടെയെങ്കിലും കൂടെ താമസിപ്പിക്കണം..." വിഷ്ണു ഹരിയോട് പറഞ്ഞു... "അവിടെ വിശ്വസ്തതയോടെയുള്ള ആരെങ്കിലും കൂടെ താമസിപ്പിച്ചെന്നുവരട്ടെ... ആ ക്രിമിനലുകൾ അവിടെ ചെന്നും പ്രശ്നമുണ്ടാക്കില്ലേ...

അത് അവർക്കും കൂടി ബുദ്ധിമുട്ടുണ്ടാക്കില്ലേ... " "അതും ശരിയാണ്... ഇനിയിപ്പോ എന്തുചെയ്യും... "നോക്കാം സമയമുണ്ടല്ലോ... ഏതായാലും ഈ വിവരം മറ്റാരുമറിയേണ്ട... പ്രത്യേകിച്ച് നിങ്ങളുടെ അച്ഛനും ഏട്ടനും... അവർക്ക് ഇതൊരു പ്രശ്നമുള്ള കാര്യമല്ല..." എന്നാലും അവരറിയേണ്ട... ഹരി പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "നളിനി.. നമ്മുടെ മോളുടെ ഭാഗ്യമാണ് ഹരിയെപ്പോലെ ഒരുത്തനെ അവൾക്ക് കിട്ടിയത്... എന്നാലും അവരുടെ ജാതകമൊന്ന് നോക്കിക്കണം... എന്തെങ്കിലും പ്രശ്നത്താൽ ഇവരുടെ ജാതകം ചേർന്നില്ലെങ്കിൽ.. അവർ മോഹിക്കുന്നത് വെറുതെയാവില്ലേ... " അരവിന്ദൻ പറഞ്ഞു... "ഞാനുമത് ആലോചിച്ചതാണ്... പക്ഷേ എങ്ങനെയാണ് ആ സമയത്ത് അത് പറയുക... ആണും പെണ്ണുമായിട്ട് ദൈവം ഒന്നേ നമുക്ക് തന്നിട്ടുള്ളൂ... അവൾക്ക് ദോഷംവരുന്ന ഒന്നും വേണ്ട.. നിങ്ങൾ ഇന്നു തന്നെ നാണുവേട്ടനോട് കാര്യം പറയണം.... അവരുടെ ജാതകത്തിനു നല്ല പൊരുത്തമുണ്ടെങ്കിൽ മനഃസമാധാനത്തോടെ നമുക്ക് അവളെ ഹരിയുടെ കയ്യിലേൽപ്പിക്കാലോ... അല്ലെങ്കിൽ എന്നും മനസ്സിനൊരു ടെൻഷനാണുണ്ടാവുക.... അവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെറിയ പ്രശ്നമുണ്ടായാൽ മതി... അത് പൊരുത്തക്കേടുമൂലമാണെന്നേ എല്ലാവരും പറയൂ... നമുക്കും അങ്ങനെയോ തോന്നൂ... " അതാണ് ഞാനും പറയുന്നത്... ഏതായാലും ഞാൻ അവരുമായി സംസാരിക്കാം... എന്റെ മോളെ അത്രക്കൊന്നും കഷ്ടപ്പെടുത്തൂല നാഗത്താൻമാര്...

അവർക്ക് എന്നും തിരിവക്കുന്നത് അവളല്ലേ... എന്നാലും നമ്മൾ ചെയ്യേണ്ടത് ചെയ്യണം... മനഃപ്പൊരുത്തത്തിന്റെ അത്ര വലിയ പൊരുത്തം വേറെയൊന്നുമില്ല എന്നറിയാം... എന്നാലും നമ്മളുടെ മോളുടെ ഭാവി നമ്മൾ നോക്കേണ്ടേ... നീ അവളുടെ ജാതകമൊന്ന് എടുത്തുവാ... പറ്റുമെങ്കിൽ ഇന്നുതന്നെ നാരായണനേയും കൂട്ടി ജോത്സ്യനെ കാണാൻ പോകാലോ... സമയം വൈകിയാൽ അവരുടെ മനസ്സ് മാറ്റിയെടുക്കാൻ നമ്മൾക്ക് സാധിച്ചെന്നു വരില്ല... " നളിനി പൂജാറൂമിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന അവളുടെ ജാതകം എടുത്തു കൊണ്ടുവന്ന് അരവിന്ദനു കൊടുത്തു... അപ്പോഴേക്കും അയാൾ വേഷം മാറി വന്നു... ആ ജാതകവുമായി അയാൾ കോവിലകത്തേക്ക് നടന്നു... അവിടെയപ്പോൾ ഹരിയുടെ വിവാഹക്കാര്യം രഘുത്തമനോട് പറയുകയായിരുന്നു നാരായണൻ... "അവരുടെ ജാതകം തമ്മിൽ നോക്കേണ്ടേ... ഇന്നത്തെകാലത്ത് ഇതിലൊന്നും ആർക്കും വിശ്വാസമില്ലെന്നറിയാം... എന്നാലും കുട്ടികൾ നമ്മുടേതാണ്.. അവരുടെ ഭാവിയാണ് നമുക്ക് പ്രധാനം..." സാവിത്രി പറഞ്ഞു... "നോക്കണം..." നാരായണൻ പറഞ്ഞു... "എപ്പോൾ ഇവരുടെ മനസ്സിൽ കൂടുതൽ മോഹം വളർത്തിയതിനുശേഷമോ... എത്രയും പെട്ടന്ന് നോക്കണം... " "അതിന്റെ കൂടെ വിഷ്ണുവിന്റേയും ആര്യയുടേയും ജാതകം നോക്കേണ്ടേ... " നാരായണൻ ചോദിച്ചു "അതുഞാൻ നേരത്തേ നോക്കിയതാണ്... അവർതമ്മിൽ നല്ലപൊരുത്തവുമാണ്... പക്ഷേ എന്തോ നാഗദോഷം കാണുന്നുണ്ട് അതിനുള്ള പരിഹാരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു... അതുംകൂടി നോക്കണം... " അപ്പോഴാണ് അരവിന്ദൻ വരുന്നത് കണ്ടത്...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story