കോവിലകം: ഭാഗം 21

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്നാലും അവരോട് ഈ കാര്യം പറയണം... അവർ സമ്മതിക്കുകയോ സമ്മതിക്കാതിരിക്കുകയോ അതവരുടെ ഇഷ്ടം.... നാഗദൈവങ്ങൾ നമ്മളെ കൈവിടില്ല... " അത് ശരിയാണ് രഘൂ... നമ്മൾ അവരോട് പറയാതെ തീരുമാനമെടുത്തെന്ന് പിന്നീട് പറയരുത്... പിന്നെ നിങ്ങളുടെ അമ്മയുടെ വേണ്ടപ്പെട്ടവരോടും പറയണം... " വിഷ്ണു പറഞ്ഞു... അതിന് ആകെയുണ്ടായിരുന്നത് ഒരമ്മാവനാണ്... അമ്മമരിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ അമ്മാവനും മരിച്ചു.... വിവാഹം കഴിച്ചിട്ടില്ല.... അമ്മാവന്റെ സ്വത്തുക്കൾ കൈക്കലാക്കാൻ അച്ഛൻ ഒരുപാട് നടന്നിരുന്നു... അമ്മയെ അച്ഛൻ എന്തോ പറഞ്ഞതു കേട്ട് അമ്മാവൻ അച്ഛനോട് ദേഷ്യപ്പെട്ടു... അത് അച്ഛന് ഇഷ്ടമായില്ല... അച്ഛനും എന്തൊക്കെയോ അമ്മാവനേയും പറഞ്ഞു... ദേഷ്യം വന്ന അമ്മാവൻ അച്ഛനെ തല്ലി... അതുകണ്ട ഏട്ടൻ അടുത്തദിവസം കൂട്ടാളികളേയും കൂട്ടി അമ്മാവനെ ഒരുപാട് ഉപദ്രവിച്ചു... അതിൽപിന്നെ വയ്യാതായി... അടുത്തുള്ള വീട്ടുകാരായിരുന്നു അമ്മാവനെ നോക്കിയിരുന്നത്... ഞാൻ നാട്ടിൽ വന്നാൽ നീലിമയേയും കൂട്ടി ഇടക്കിടക്ക് അവിടെ പോകുമായിരുന്നു... അത് ഏട്ടനറിഞ്ഞ് ഞങ്ങളെ ഒരുപാട് ചീത്ത പറഞ്ഞു... എന്നാലും ഞങ്ങൾ അമ്മാവനെ പോയി കണ്ടിരുന്നു... കഴിയുന്ന സഹായം ചെയ്തു കൊടുക്കുകയും ചെയ്തു...

അമ്മാവനെ നോക്കിയ അയൽപ്പക്കത്തുള്ള വീട്ടിലെ പെൺകുട്ടിയുടെ പേരിൽ കുറച്ചു സ്ഥലം ഇഷ്ടദാനമായി എഴുതിക്കൊടുത്തു... ബാക്കിയുള്ളത് എന്റെ ആവശ്യപ്രകാരം ഒരനാഥാലയത്തിന് കൈമാറി... അതിന്റെ ദേഷ്യമാണ് അച്ഛനും ഏട്ടനും എന്നോടുള്ളത്.... " അപ്പോൾ കൂടുതലൊന്നും ചിന്തിക്കാനില്ല... നിന്റെ അച്ഛന്റേയും ഏട്ടന്റേയും സമ്മതം ആർക്കു വേണം... അവളുടെ സമ്മതം മാത്രം മതി... " വിഷ്ണു പറഞ്ഞു... "അത് ഞാൻ വാങ്ങിച്ചു തരാം... ഞാൻ പറയുന്നതിനപ്പുറം അവൾക്കൊരു തീരുമാനമില്ല... " "എന്നാൽ ഇത് എപ്പോൾ നടന്നതെന്ന് ചോദിച്ചാൽ മതി.... പാലക്കൽ കോവിലകത്തെ നാഗദൈവങ്ങളെ സാക്ഷിനിർത്തി ഈ മൂവർ സംഘത്തിന്റെ വിവാഹം നടക്കും... അതിനുമുമ്പ് ചിലത് ചെയ്തുതീർക്കാനുണ്ട്... ആദ്യം ആ മഹേഷ്... ഇപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് ശല്യമാകാൻ പോകുന്നത് അവനാണ്... നമുക്കൊന്ന് അവന്റെ നാട്ടിലൊന്ന് പോകണം.. വഴി നമുക്ക് അരവിന്ദനങ്കിളിനോട് ചോദിക്കാം... പിന്നെയുള്ളത് നിന്റെ അച്ഛനും ഏട്ടനുമാണ്.. അവരെ തളർത്തേണ്ടത് എങ്ങനെയെന്നെനിക്കറിയാം...

പിന്നെയുള്ളത് അയാളാണ്.... എന്തും ചെയ്യാൻ മടിക്കാത്ത ആ പിശാച് മാർത്താണ്ഡൻ... രണ്ടായി മുറിച്ചിട്ടാലും മുറികൂടി ഉയർത്തെഴുന്നേൽക്കുന്നവൻ... പണ്ട് അച്ഛന്റെ ഏറ്റവും വലിയ കൂട്ടുകാരനായിരുന്നു... മനുഷ്യനെ തമ്മിൽ തെറ്റിക്കുന്ന ഒരേയൊരു സാധനമേ ഈ ഭൂമി മലയാളത്തിലുള്ളൂ... അത് പണമാണ്... ഇവിടെ പണമല്ല പ്രശ്നം... തലമുറകളായി നമ്മുടെ തറവാട്ടിൽ കൈമാറി വരുന്ന ആ വൈരം പതിച്ച സ്വർണ്ണമാണ് പ്രശ്നമുണ്ടാക്കിയത്.... " അതും അയാളും തമ്മിൽ എന്താണ് പ്രശ്നം.... ആ മാർത്താണ്ഡൻ അന്ന് വീട്ടിൽ വന്നുപോയപ്പോഴുള്ള സംശയമാണ്... അത് നിന്നോട് ചോദിക്കണമെന്നും കരുതിയതാണ്...അത് ചോദിച്ചപ്പോൾ പിന്നെ പറയാമെന്ന് നീ പറഞ്ഞു... ഇപ്പോൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്... ഞാനറിഞ്ഞാൽ പ്രശ്നമില്ലാത്തതാണെങ്കിൽ എന്നോട് പറഞ്ഞൂടേ... " നീയറിയാൻ പറ്റാത്ത പ്രശ്നമൊന്നുമല്ല... അത് പറയുകയാണെങ്കിൽ ഒരുപാടുണ്ട്... മുത്തശ്ശനും മുത്തശ്ശിയും കൊല്ലപ്പെട്ട അന്ന് അച്ഛൻ ഇവിടെനിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട് ചെന്നെത്തിയത് ഒരു നല്ല മനുഷ്യന്റെ മുന്നിലായിരുന്നു... "

ഒരുപാട് നേരമായല്ലോ നിങ്ങൾ ഇവിടെനിന്ന് രഹസ്യം പറയുന്നത്... ചായ എടുത്തുവച്ചിട്ടുണ്ട്... അത് കുടിച്ചിട്ടാകാം ഇനിയെല്ലാം... " അവിടേക്ക് വന്ന സാവിത്രി പറഞ്ഞു... " "കാര്യമായിട്ടൊന്നുമില്ല... ഞങ്ങൾ പ്രസാദിന്റെ വിവാഹക്കാര്യത്തെക്കുറിച്ച് പറയുകയായിരുന്നു... " "ഇപ്പോൾ അത് നടത്തുന്നില്ലല്ലോ... വൈകിയാൽ ചായ തണുക്കും... നീലിമയെവിടെ ഇവിടുത്തെ കുളം കാണട്ടെയെന്ന് പറഞ്ഞ് പോയതാണ്... " "അവളവിടെ ഇരിക്കുന്നുണ്ട് ഞാൻ പോയി വിളിക്കാം... " രഘുത്തമൻ അവളെ വിളിക്കാനായി കുളക്കടവിലേക്ക് നടന്നു... " അവൻ ചെല്ലുമ്പോൾ നീലിമ കുളക്കടവിൽ തന്നെ ഇരിക്കുകയായിരുന്നു... വെള്ളത്തിലേക്ക് കാലുവച്ച് മീനുകൾ തന്റെ കാലിൽ കൊത്തുന്നതും നോക്കി ഒരു ചെറു ചിരിയോടെ അവൾ ഇരിക്കുകയായിരുന്നു.... "എന്താ മോളേ ഇവിടെ ഒറ്റക്കിരിക്കുന്നത്... അവിടെ രണ്ടുമൂന്ന് പെണ്ണുങ്ങൾ ഉണ്ടായിട്ടും അവരോടൊന്നും കൂട്ടുകൂടാതെ ഇവിടെ തനിച്ചിരിക്കുന്നത്... " ഒന്നുമില്ല ചെറിയേട്ടാ... സാവിത്രിയാന്റിയും സുമംഗലയാന്റിയും അടുക്കളയിൽ ജോലിത്തിരക്കിലാണ്...

പിന്നെ ആര്യ കൂട്ടുകാരിയെ ഫോൺ ചെയ്യാൻ മുറിയിലേക്കു പോയി... അപ്പോൾ ഞാൻ ഇവിടേക്ക് പോന്നതാണ്... " "എന്നാൽ വാ... അവിടെയുള്ളവർ നിന്നെ വിളിക്കുന്നുണ്ട്... " "ചെറിയേട്ടാ ഈ കുളക്കടവിലിരിക്കുമ്പോൾ നമ്മുടെ ചെറുപ്പക്കാലമാണ് ഓർമ്മവരുന്നത്... എന്തുരസമായിരുന്നു അന്നൊക്കെ... നമ്മുടെ വീട്ടിലുണ്ടായിരുന്ന കുളത്തിൽ ഏട്ടനെന്നെ നീന്താൻ പടിപ്പിച്ചതും ഒരു കുപ്പിയിൽ മീനിനെ പിടിച്ച് തന്നതും എല്ലാം ഇന്നലെ കഴിഞ്ഞുപോയതുപോലെയായിരുന്നു.... അച്ഛൻ ആ കുളം മണ്ണിട്ട് നികത്തിയില്ലെങ്കിൽ ഇന്നും അതുണ്ടാകുമായിരുന്നു... " "അന്നത് ചെയ്തതിനുള്ള ശിക്ഷയാണല്ലോ അയാൾ അനുഭവിക്കുന്നത്... ഇനിയും അനുഭവിക്കാൻ പോകുന്നു... " "ചെറിയേട്ടാ... കുറച്ചുമുമ്പ് ഒരു സംഭവമുണ്ടായി.. ഞാൻ ഇവിടെയിരിക്കുമ്പോൾ പ്രസാദേട്ടൻ വന്നിരുന്നു... " "ഞാനറിഞ്ഞു... അവൻ പറഞ്ഞു... നീ ആലോചിക്കണമെന്നു പറഞ്ഞെന്നും പറഞ്ഞു... മോളേ... അവനെപ്പോലെ ഒരുത്തനെ നിനക്ക് കൂട്ടായി കിട്ടിയാൽ അത് നീ ചെയ്ത പുണ്യത്തിന്റെ ഫലമാണ്... സ്നേഹിക്കാൻ മാത്രമറിയാവുന്ന മനസ്സാണ് അവന്റേത്... "

"അറിയാം... അതാണ് എനിക്ക് പേടി... അച്ഛന്റേയും വല്യേട്ടന്റേയും സ്വഭാവം ചെറിയേട്ടന് അറിയുന്നതല്ലേ... എന്തിനാണ് ആ പാവത്തിനെക്കൂടി അതിലേക്ക് വലിച്ചിഴക്കുന്നത്... " "അവരെപ്പേടിച്ച് എല്ലാകാലവും നമ്മളിരിക്കണമെന്നാണോ... ഇന്ന് നിനക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്... അവർ പ്രശ്നത്തിന് വരുമ്പോഴല്ലേ... അന്നേരം എന്തുവേണമെന്ന് എനിക്കറിയാം... ഇപ്പോൾ എനിക്കറിയേണ്ടത് നിന്റെ അഭിപ്രായമാണ്... നിനക്ക് അവനെ ഇഷ്ടമാണോ അല്ലയോ... അതാണെനിക്കറിയേണ്ടത്... " "എനിക്ക് പ്രസാദേട്ടനോട് ഇഷ്ടക്കുറവൊന്നുമില്ല... അന്നെന്നെ രക്ഷിച്ചപ്പോൾത്തന്നെ എനിക്ക് അയാളോട് ചെറിയൊരിഷ്ടം തോന്നിയിരുന്നു... ഇപ്പോൾ ആ ഇഷ്ടം കൂടിയിട്ടേയുള്ളൂ... " "എനിക്കിത് കേട്ടാൽ മതി.... ഇനി എന്തുവേണമെന്ന് എനിക്കറിയാം... " "ചെറിയേട്ടൻ അച്ഛനുമായി പ്രശ്നത്തിനു പോവുകയാണോ... " "പ്രശ്നത്തിനൊന്നും പോവുകയല്ല... മാന്യമായി സംസാരിക്കും... അവർക്ക് സമ്മതമാണെങ്കിൽ പിന്നെ പ്രശ്നമുണ്ടാക്കേണ്ടല്ലോ... അഥവാ എതിർക്കാനാണ് ശ്രമമെങ്കിൽ... പിന്നെയത് പ്രശ്നമാകും... ഏതായാലും നീ വാ അവർ നമ്മളേയും കാത്തു നിൽക്കുകയാണ്... " അവർ കോവിലകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ദേവേട്ടാ അയാൾ ദേവേട്ടനെ ദ്രോഹിക്കോ... " അർജ്ജുനന്റെ ഭാര്യ രാധിക ചോദിച്ചു...

"എല്ലാം പ്രതീക്ഷിച്ചല്ലേ നമ്മൾ ഇവിടേക്ക് വന്നത്... അത് നേരിടാനുള്ള ചങ്കൂറ്റം എനിക്കുണ്ട്... അയാൾ കളിക്കട്ടെ... എവിടെ വരെ പോകുമെന്ന് നമുക്ക് നോക്കാലോ... അയാളുടെ സ്വത്തും പവറും കണ്ടിട്ടല്ലല്ലോ നമ്മൾ വന്നത്... എന്റെ പിതൃത്വം അയാൾ അംഗീകരിക്കണം... അതുമാത്രം മതി... " "വെറുതേ വയ്യാവേലി തലയിലെടുത്തുവക്കേണ്ട... ദേവേട്ടന് വല്ലതും സംഭവിച്ചാൽ ഞാനും മക്കളും പിന്നെ ജീവിച്ചിരിക്കില്ല... " "അങ്ങനെയൊന്നും എന്നെ ഒതുക്കാൻ പറ്റില്ല രാധികേ... ഒന്നും കാണാതെ ദേവൻ ഈ കളിക്കിറങ്ങില്ല... എന്റെ പുറകിൽ ഹരിയും അവന്റെ കൂട്ടുകാരുമാണ്... അവരുള്ളോടുത്തോളം ഞാനെന്തിന് ഭയപ്പെടണം... " "എന്നാലും എനിക്കെന്തോ പേടി തോന്നുന്നു... ദേവേട്ടൻതന്നെയല്ലേ അയാളെപ്പറ്റി പറഞ്ഞത്.... അയാൾ എന്തു ചെയ്യാൻ മടിക്കാത്തവനാണ്... സ്വന്തം വിജയത്തിനുവേണ്ടി ആരേയും കൊല്ലാൻ വരെ മടിക്കില്ലെന്നും... ഹരിയുടെ മുത്തശ്ശനേയും മുത്തശ്ശിയേയും കൊന്നത് അയാളാണെന്നും... എന്നിട്ടും അയാളെ നേരിടാൻ പോകുമ്പോൾ ഞാനിങ്ങനെ സമാധാനത്തോടെ നിൽക്കും... " "അതെല്ലാം സത്യം തന്നെയാണ്... എന്നാൽ ഇപ്പോൾ അയാൾ പല്ല് കൊഴിഞ്ഞ സിംഹമാണ്... അയാളെ തളർത്തണം... ഉയർത്തെഴുന്നേക്കാൻ പറ്റാത്തത്ര തളർത്തണം... എന്നിട്ട് കാര്യം സാധിക്കണം... "

"സൂക്ഷിക്കണം... എനിക്കും മക്കൾക്കും നിങ്ങൾ മാത്രമേയുള്ളൂ... അതോർത്തുവേണം എല്ലാം ചെയ്യാൻ... " "നീ പേടിക്കാതെ... എനിക്കൊന്നും വരില്ല... നീ പോയി ഊണെടുത്തുവക്ക്... നല്ല വിശപ്പ്... " രാധിക അവനെയൊന്ന് നോക്കി പിന്നെ അടുക്കളയിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അന്ന് വൈകീട്ട് നീലകണ്ഠൻ ഉമ്മറത്തിരിക്കുകയായിരുന്നു... ആ സമയത്താണ് അകത്തുനിന്നും രാജേന്ദ്രൻ അവിടേക്ക് വന്നത്... "അച്ഛാ ഇന്ന് രാവിലെ ആരാണ് ഇവിടെ വന്നത്... " "നിന്നോടാര് പറഞ്ഞു... പ്രമീളയോ... " "അതെ... അയാൾ ഇവിടെ വന്നു പറഞ്ഞത് സത്യമാണോ... " "അത്... എനിക്കറിയില്ല അവനെ... അവൻ പറഞ്ഞ ആ സുമതിയേയും എനിക്കറിയില്ല... എന്താണ് അതിനുള്ള തെളിവ് അവന്റെ കയ്യിലുള്ളത്... " "സ്വന്തം അമ്മ തന്നെ..." "രാജേന്ദ്രാ... " "അച്ഛന് അങ്ങനെയൊരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തുറന്ന് സമ്മതിക്കണം... ബാക്കി ഞാൻ നോക്കിക്കോളാം... എനിക്ക് സത്യമറിയണം... "

"എന്ത് സത്യം... അവൻ എന്നെ മനപ്പൂർവ്വം കരിവാരിതേക്കാൻ വേണ്ടി വന്നതാണ്... അവന്റെ പുറകിൽ ആ നാരായണനും മകനുമാണ്... " "എന്താണുറപ്പ്..." "അവൻതന്നെയാണത് പറഞ്ഞത്... " "അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... ഇനി എന്തുവേണമെന്ന് എനിക്കറിയാം... " രാജേന്ദ്രൻ മുറ്റത്തേക്കിറങ്ങി... "ഏട്ടൻ അവിടെ നിന്നേ... എവിടേക്കാണ് ഇത്ര തിടുക്കത്തിൽ പോകുന്നത്... അച്ഛൻ പറയുന്നത് അപ്പാടെ വിശ്വസിച്ച് പോവുകയാണോ... " അകത്തുനിന്നും വന്ന രഘുത്തമൻ ചോദിച്ചു... ആ നായിന്റെ മോൻ വരുമ്പോൾ നീ ഇവിടെ ഇല്ലായിരുന്നോ... അച്ഛന്റെ മുഖത്തുനോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ നീ എല്ലാം കേട്ടു നിന്നല്ലേ... " ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story