കോവിലകം: ഭാഗം 26

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നിന്ന് വീരവാദം മുഴക്കാതെ ഇറങ്ങിപ്പോകാനാണ് പറഞ്ഞത് നീ ഇറങ്ങിയിട്ടുവേണം ഈ വീട് പുണ്യാഹം തളിച്ച് ശുദ്ധിയാക്കാൻ.... " രഘുത്തമൻ രാജേന്ദ്രനെ കൂത്തിന് പിടിച്ചുകൊണ്ടുപോയി പുറത്തേക്ക് തള്ളി... കോവിലകത്തു നിന്നും തിരിച്ചുവന്ന് ഉമ്മറത്തേക്ക് കയറിയ നീലകണ്ഠന്റെ കാൽചുവട്ടിലായിരുന്നു അയാൾ ചെന്നുവീണത്... അയാൾ രാജേന്ദ്രനെ നോക്കി... പിന്നെ രഘുത്തമനേയും... നീലകണ്ഠൻ രാജേന്ദ്രനെ പിടിച്ചെഴുന്നേൽപ്പിച്ചു.... കൊള്ളാം... അവസാനകാലത്ത് ഇതുംകൂടി കാണാനാണെന്റെ വിധി... സ്വന്തം മക്കൾ തമ്മിൽ തല്ലിപ്പിരിയുന്നു... നന്നായി... " "അച്ഛാ ഇത് അവനെക്കൊണ്ടു ചെയ്യിച്ചതാണ് ആ താടക... അവളാണ് എല്ലാറ്റിനും കാരണം... അവളെ ഇനി ഇവിടെ വച്ചുകൊണ്ടിരുന്നാൽ അടുത്തത് അച്ഛനെയായിരിക്കും ചവിട്ടിപ്പുറത്താക്കുക... " എന്നാൽ നീലകണ്ഠൻ അതിനുള്ള മറുപടി അയാളുടെ കൈകൊണ്ട് രാജേന്ദ്രന്റെ മുഖത്തായിരുന്നു കൊടുത്തത്... എല്ലാം ചെയ്തുവച്ചിട്ട് അത് മറ്റുള്ളവരുടെ മേലേക്ക് ചാരുന്നോ... ഒരുസമയത്ത് എനിക്ക് എല്ലാറ്റിനും കൂട്ടാവുമല്ലോ എന്നു കരുതി... നീ ചെയ്തുകൂട്ചുന്നത് കണ്ടില്ലെന്ന് നടിച്ചതാണ് ഞാൻ ചെയ്ത തെറ്റ്... അത്രയേറെ ലാളിച്ചു കേടാക്കി... എല്ലാം എന്റെ തെറ്റാണ്... മറ്റുള്ള രണ്ട് മക്കളോടും കാണിക്കാത്ത സ്നേഹം നിനക്ക് തന്നു...

അതിന് നീ തന്ന പ്രതിഫലം നന്നായിട്ടുണ്ട്... ഇറങ്ങിക്കോണം ഇവിടെനിന്ന്... ഇനി എന്റെ കൺമുന്നിൽ കണ്ടുപോകരുത് നിന്നെ... എനിക്കിന്ന് നാല് മക്കളുണ്ട് ലഘുവും നീലിമയും പ്രമീളയും പിന്നെ ഞാൻമൂലം അറിയാതെയാണെങ്കിലും ചതിക്കപ്പെട്ട എന്റെ സുമതിയുടെ മകനും... അവർ മതി എനിക്ക്.... ഇനി ബന്ധവും പറഞ്ഞ് ഈ പരിസരത്ത് കണ്ടുപോകരുത്.... " "അപ്പോൾ അങ്ങനെയാണല്ലേ... എന്നുതുടങ്ങി ഈ പുതിയ മനമാറ്റം... എന്തുവേണമെങ്കിലുമായിക്കോ.... എല്ലാവർക്കും അവരവർക്കു വേണ്ടത് കൊടുത്തല്ലോ... എനിക്ക് ഒരു പീറ കമ്പനിയും കുറച്ചു സ്ഥലവും... അതുകൊണ്ട് എനിക്ക് കിട്ടേണ്ടത് കിട്ടണം ഈ തറവാട്ടിൽ കൈമാറി വരുന്ന ആ ആഭരണം എനിക്ക് വേണം... അത് കിട്ടിയിട്ടേ ഞാൻ പോകൂ..." "നിനക്ക് അതിലൊരു കണ്ണുണ്ടെന്ന് എനിക്കറിയാമായിരുന്നു... അതുകൊണ്ടാണ് ഞാനത് ഇവിടെനിന്നും മാറ്റിയത്... നീയിനി അത് തലകുത്തിമറഞ്ഞാലും കിട്ടില്ല... അത് എവിടെ എത്തണോ അവിടെ സുരക്ഷിതമായി എത്തിച്ചു ഞാൻ... എന്റെ മകളുടെ വിവാഹത്തിനുള്ളതാണ് അത്... അതിൽ നിനക്ക് ഒരവകാശവുമില്ല... " "എന്നാൽ കേട്ടോ.... ഏത് പാതാളത്തിൽ കൊണ്ടുചെന്ന് വച്ചാലും അത് ഞാൻ സ്വന്തമാക്കിയിരിക്കും... ഇത് രാജേന്ദ്രന്റെ വാക്കാണ്...

"എന്നാൽ അത് നമുക്ക് കാണാം.... " "ആ കാണാം... " രാജേന്ദ്രൻ തിരിഞ്ഞ് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കോവിലകത്തെ മുറ്റത്ത് കസേരകളിട്ട് ഇരിക്കുകയായിരുന്നു ഹരിയും വിഷ്ണുവും പ്രസാദും നാരായണനും... "എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല ഒരാൾ ഇത്രപെട്ടന്ന് നല്ലവനാകുമോ... അയാളെപ്പറ്റി നിങ്ങൾ പറഞ്ഞിരുന്ന കാര്യങ്ങൾ മാത്രമേ എനിക്കും പ്രസാദിനുമറിയൂ...പക്ഷേ പണ്ട് ആ കൊലപാതകം നടന്ന സമയത്ത് അയാൾ അങ്കിൾ ഒളിച്ചിരുന്ന കാര്യം കരക്റ്റായി പറയുമ്പോൾ വിശ്വസിക്കാതിരുക്കാനും പറ്റുന്നില്ല..." വിഷ്ണു പറഞ്ഞു.... "അതാണ് ഞാനും ആലോചിക്കുന്നത് പണ്ട് നടന്നത് അയാൾ പറഞ്ഞിരുന്നതെല്ലാം സത്യവുമാണ്... ഞങ്ങൾ കളിക്കുന്ന സമയത്ത് അയാൾ മറഞ്ഞു നിന്ന് സന്തോഷത്തോടെ നോക്കുന്നതും അതിൽ കൂട്ടുകൂടാൻ പറ്റാതിരുന്നതിനുള്ള നിരാശയും അയാളിലുണ്ടായിരുന്നു... എനിക്കോർമ്മവച്ച കാലംതൊട്ട് ഞങ്ങൾ അയാളുമായി കൂട്ടുകൂടുന്നതോ അയാളുമായി സംസാരിക്കുന്നതോ വല്ല്യച്ഛന് ഇഷ്ടമല്ലായിരുന്നു... പിന്നെ അവർ വല്ല്യമ്മയുടെ വീട്ടിലേക്ക് മാറിയപ്പോഴും ഇടക്ക് ഇവിടെ വരുമ്പോൾ അയാളെ മാറ്റിനിർത്തുന്നതുമെല്ലാം എനിക്കോർമ്മയുണ്ട്.... എന്നാൽ പിന്നീടെപ്പോഴോ ആയിരുന്നു അയാളുടെ മനസ്സ് മാറിയത്... എന്നാലും ആ ഇഷ്ടം അപ്പോഴുമുണ്ടായിരുന്നെന്ന് പറയുമ്പോൾ വിശ്വസിക്കാതിരുക്കാനും പറ്റുന്നില്ല... "

നാരായണൻ പറഞ്ഞു... "ചിലപ്പോൾ അയാൾ പറഞ്ഞതത്രയും സത്യമായിരിക്കാം... അയാളുടെ മനസ്സിൽ വിഷം കുത്തിവച്ചതായിരിക്കാം... ഇന്നത്തെ സംഭവം തന്നെ നോക്കൂ... ആ മാർത്താണ്ഡന്റെ സഹായിയെ പിടിച്ചപ്പോൾ അയാൾ ആരാണെന്ന് പറഞ്ഞത് ഇയാളാണ്... നമുക്കെതിരെ നിൽക്കുകയാണെങ്കിൽ അയാൾക്കത് പറയേണ്ട കാര്യമില്ലായിരുന്നു... മാർത്താണ്ഡന്റെ കൂടെ കൂടി നമ്മളെ ദ്രോഹിക്കാമായിരുന്നു... പിന്നെ ആ ആഭരണം ഇവിടെ ഏൽപ്പിക്കുകയും ചെയ്തു... ആ എന്തെങ്കിലുമാകട്ടെ അയാൾ നന്നായാൽ അയാൾക്കുതന്നെ... " ഹരി പറഞ്ഞു... ആ സമയത്താണ് പടിപ്പുരയുടെമുന്നിലൊരു ഓട്ടോ വന്നുനിന്നത്.... അതിൽനിന്നുമൊരു പെൺകുട്ടിയിറങ്ങി... അവളെകണ്ട് പ്രസാദും വിഷ്ണുവും ഞെട്ടി... ദേവിക... പ്രസാദിന്റെ അനിയത്തി.... അവൾ ചിരിച്ചുകൊണ്ട് ഓട്ടോക്കാശുംകൊടുത്ത് ഒരു വലിയ ബാഗുമായി അവരുടെയടുത്തേക്ക് വന്നു... " "നീയെന്താടീ ഇവിടെ... " പ്രസാദ് ചോദിച്ചു... "ഏട്ടൻ ഏതായാലും എന്നെ ഇവിടേക്ക് കൊണ്ടു വരില്ല... എന്നാൽപ്പിന്നെ ഒറ്റക്ക് വരാമെന്ന് കരുതി.... " ദേവിക പറഞ്ഞു... "അച്ഛനുമമ്മയും സമ്മതിച്ചോ ഇവിടേക്ക് ഒറ്റക്കു വരാൻ... " "എന്റെ വാശിക്കുമുന്നിൽ ഏട്ടൻ മാത്രമല്ലേ വീഴാത്തതുള്ളൂ... അവർ വീഴുമല്ലോ... "

"നിനക്ക് ഇവിടേക്കുള്ള വഴിയെങ്ങനെ മനസ്സിലായി... " "അതിന്റെ സൂത്രധാരന്മാരല്ലേ ഈ ഇരിക്കുന്നത്... ഇവർ വഴി പറഞ്ഞു തന്നു.... " ദേവിക ഹരിയേയും നാരായണനും ചൂണ്ടിക്കൊണ്ട് പറഞ്ഞു... "അതു ശരി... അപ്പോൾ നിങ്ങളാണല്ലേ ഇവളുടെ വരവിനു പിന്നിൽ... ഏതായാലും അനുഭവിച്ചോ... ശരിക്കും അറിയാവുന്നതല്ലേ ഇവളെ... " "അതവിടെ നിൽക്കട്ടെ എവിടെ ആര്യ... " ദേവിക ചോദിച്ചു... "അവളും രാമചന്ദ്രനും സാവിത്രിയും കുറച്ചുമുന്നേ നാട്ടിലേക്ക് പൊയല്ലോ... അടുത്താഴ്ചവരും... " "അയ്യോ അപ്പോൾ എനിക്ക് തുണയായിട്ട് ആരുമില്ലേ ഇവിടെ... " "എന്താ ഞങ്ങൾ പോരേ നിനക്ക്... " "ആർക്കു വേണം നിങ്ങൾ ആണുങ്ങളുടെ കൂട്ട്... ഏതായാലും സുമംഗലാന്റിയെ കാണട്ടെ... " അവൾ ബാഗുമെടുത്ത് അകത്തേക്ക് നടന്നു... "വയറ് നിറഞ്ഞില്ലേ... ഇനി ഇതുപോലെ പലതുംകേട്ട് വയറുനിറക്കാം... " പ്രസാദ് പറഞ്ഞു... "എടാ അവൾ കുട്ടിയല്ലേടാ... നമ്മുടെയടുത്തല്ലാതെ വേറെയെവിടേയാണ് അവൾ കുട്ടിക്കളി കളിക്കുക... " നാരായണൻ ചോദിച്ചു... അകത്തേക്ക് കയറിയ ദേവിക അന്തം വിട്ട് നിൽക്കുകയായിരുന്നു... ആ സമയത്താണ് സുമംഗല ആ വഴി വന്നത്... ദേവിക അവരെ കണ്ടു... "ഹായ് സുമംഗലത്തമ്പുരാട്ടീ... " "അല്ലാ..ഇതാര്... നീയെന്താ അവിടെത്തന്നെ നിന്നത്.... " "ഞാൻ ഏതുവഴിക്കു വന്നാൽ അടുക്കളയെത്തുമെന്ന് നോക്കിയതാണ്... ഇത് കോവിലകം അതോ വല്ല പാലസോ... ഏതായാലും കള്ളന്മാർ വന്നാൽ തിരിച്ച് പുറത്തു കടക്കാൻ ബുദ്ധിമുട്ടും... അതുകേട്ട് സുമംഗല ചിരിച്ചു....

"നീ ആരുടെകൂടെയാണ് വന്നത്... " "ആരുടെ കൂടേയുമല്ല ഒറ്റക്കാണ് വന്നത്... " "ഒറ്റക്കോ.. അതും ഇത്രയും ദൂരം... " "എന്താ എനിക്ക് ഒറ്റക്ക് വരാൻ പറ്റില്ലേ... " "എടീ പഴയ കാലമല്ല... പ്രായപൂർത്തിയായ ഒരു പെണ്ണ് ഒറ്റക്കൊന്നും ഇത്രയും ദൂരം പോകരുത്... " "അതെന്താ ഒറ്റക്ക് പോയാൽ ആരെങ്കിലും പിടിച്ചു തിന്നോ... ആന്റി പറഞ്ഞപ്പോലെ ഇത് പഴയ കാലമല്ല.... ഒരാണിനെപ്പോലെ പെണ്ണിനും ഒറ്റക്ക് എവിടേയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്... ബഹിരാകാശത്തുവരെ പെണ്ണുങ്ങൾ പോകുന്നു... എന്നിട്ടാണോ ഇത്തിരിപ്പോന്ന ഈ കേരളത്തിൽ.... " "നിന്നോട് പറഞ്ഞ് ജയിക്കാൻ എന്നെക്കൊണ്ട് പറ്റില്ല... നിന്നെ ഒറ്റക്ക് ഇത്രയും ദൂരം പറഞ്ഞയച്ച നിന്റെ അച്ഛനേയും അമ്മയേയും പറഞ്ഞാൽ മതി... അവരെയാണ് ആദ്യം മടലെടുത്ത് അടിക്കേണ്ടത്... " "അവരെ കുറ്റംപറയേണ്ട... എന്റെ വാശിക്കുമുന്നിൽ അവർ സമ്മതിച്ചതാണ്.... " "ഏതായാലും നിന്റെ തൊലിക്കട്ടി ഞാൻ സമ്മതിച്ചു... അതു പോട്ടെ അമ്മക്കും അച്ഛനും സുഖമല്ലേ... " "പരമ സുഖം... എനിക്ക് ഈ കൊട്ടാരത്തിലൊരു മുറി വേണമല്ലോ.... അത്യാവശ്യം വലിയ മുറി തന്നെ ആവട്ടെ... " "നീ തന്നെ നിനക്കിഷ്ടമുള്ള മുറി തെഞ്ഞെടുത്തോ.... അതാകുമ്പോൾ ആർക്കും പ്രശ്നമില്ലല്ലോ... " "എന്നാൽ ഞാൻതന്നെ നോക്കാം വൈകുന്നേരമാകുമ്പോഴേക്കും ഞാൻ വരാം... " "വൈകുന്നേരമോ... അതിന് നീയെവിടേക്കാണ് പോകുന്നത്... " "എവിടേക്കു പോകുന്നില്ല... ഈ വീട്ടിലെ മുറികൾ ഓരോന്ന് കണ്ടുപിടിച്ച് വരുമ്പോഴേക്കും വൈകുന്നേരമാകും... "

"വല്ലാതെ ഊതല്ലേ... പോയി ഏതെങ്കിലും മുറി തിരഞ്ഞെടുക്കടീ... " "അങ്ങനെ വഴിക്കുവാ... ഇത് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ... " ദേവിക തന്റെ ബാഗുമെടുത്ത് തനിക്കു പറ്റിയ മുറിയും നോക്കി പോയി... അവൾ പോകുന്നതും നോക്കി സുമംഗല ചിരിച്ചുകൊണ്ട് നിന്നു... "എന്താണ് ആന്റീ വന്നപ്പോൾത്തന്നെ അവളുടെ ശല്യം തുടങ്ങിയോ... ഉണ്ടാകും... എന്റെ അനിയത്തിയല്ലേ... കൂടുതൽ കൊഞ്ചിച്ചു വഷളാക്കി.. അതൂകൊണ്ട് പറ്റിയതാണ്... മുത്തവരോട് എങ്ങനെ സംസാരിക്കണമെന്നുപോലും അറിയില്ല.... " അവിടേക്ക് വന്ന പ്രസാദ് പറഞ്ഞു.... " "അതിനവൾ ശല്യം ചെയ്തെന്ന് ആരുപറഞ്ഞു... " "അതാരെങ്കിലും പറയണോ... എനിക്കറിഞ്ഞൂടേ... " "അവൾ എന്നെ ശല്യം ചെയ്തിട്ടില്ല... നല്ലൊരു മുറി വേണമെന്ന് പറഞ്ഞു... ഇഷ്ടമുള്ളത് എടുത്തോളാൻ പറഞ്ഞു... അത്രയേ ഉണ്ടായുള്ളൂ... " "എന്നാൽ വൈകാതെ ശല്യമായിക്കൊള്ളും..." "പോടാ അവിടുന്ന്... അവൾ നല്ല കുട്ടിയാണ്... " "ആ.. എന്നാൽ വരാനുള്ളത് അനുഭവിച്ചോ... " അതു പറഞ്ഞ് പ്രസാദ് തിരിഞ്ഞു നടന്നു........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story