കോവിലകം: ഭാഗം 27

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്നാൽ വൈകാതെ ശല്യമായിക്കൊള്ളും..." "പോടാ അവിടുന്ന്... അവൾ നല്ല കുട്ടിയാണ്... " "ആ.. എന്നാൽ വരാനുള്ളത് അനുഭവിച്ചോ... " അതു പറഞ്ഞ് പ്രസാദ് തിരിഞ്ഞു നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇല്ലിക്കലിൽ ഒരു മരണവീടിന്റെ പ്രതീതിയാണ് ഇപ്പോഴുള്ളത്... നീലകണ്ഠന്റെ മനസ്സ് ആകെ അശ്വസ്ഥമായിരുന്നു... "തന്റെ കാലം കഴിയുംവരെ ഒരുപ്രശ്നവുമുണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു... അതാണ് ഇന്ന് തീർന്നിരിക്കുന്നത്... എല്ലാം തന്റെ തെറ്റാണ്... മക്കളെ നല്ലരീതിയിൽ വളർത്തിയില്ല... അവരുടെ അമ്മയുണ്ടായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു... അവൾ പോയതും എന്റെ ക്രൂരമായ സ്വഭാവം കണ്ട് മനസ്സ് നൊന്താണ്... അത് തന്നെയാണ് രാജേന്ദ്രനും സംഭവിച്ചത്.... ഞാൻ ചെയ്യുന്നത് കണ്ടാണ് അവൻ വളർന്നത്... അവൻ പോകുന്നത് എവിടേക്കാണോ എന്തു ചെയ്യുകയാണോ എന്നൊന്നും ശ്രദ്ധിച്ചില്ല... ആ പാവം പെണ്ണിന്റെ കാര്യമാണ് കഷ്ടം... എന്തൊക്കെ മോഹമായിട്ടായിരുക്കും അവൾ ഈ പടികയറി വന്നത്... എല്ലാം തകർന്നില്ലേ... ആകെ ഒറ്റപ്പെട്ടില്ലേ... അല്പം സ്നേഹം കിട്ടാൻ മക്കളെ വരെ കൊടുത്തില്ല ദൈവം...

ഞാൻ ചെയ്ത തെറ്റുകൾക്ക് ഒന്നുമറിയാതെ പാവം അനുഭവിക്കുകയാണ്.... എന്തിനാണ് ആ പാവത്തിനോടിത്ര ക്രൂരത... ശിക്ഷിക്കണമെങ്കിൽ എന്നെ ശിക്ഷിച്ചൂടേ... " അയാൾ അവിടെനിന്നും എഴുന്നേറ്റു... പിന്നെ മെല്ലെ അകത്തേക്ക് നടന്നു.. അയാൾ പോയത് പ്രമീളയുടെ അടുത്തേക്കായിരുന്നു... അയാൾ ചെല്ലുമ്പോൾ കട്ടിലിന്മേലിരുന്ന് മുട്ടിൽ തലയുംവച്ചിരിക്കുകയായിരുന്നു... "മോളേ... എന്തൊരിരുപ്പാണിത്... നേരം ഒരുപാടായില്ലേ... ഇതുവരേയും ഒരുതുള്ളി വെളളംപോലും കുടിച്ചിട്ടില്ലല്ലോ... പോയ വൻ പോകട്ടെ... അവൻ ചത്താലും ജീവിക്കേണ്ടേ... അങ്ങനെ കരുതിയാൽ മതി... അവൻ പോയാലും എത്ര വരെ പോകുമെന്നെനിക്കറിയാം... പട്ടിണി കിടന്ന് ചാവാറാകുപ്പോൾ നിന്റെ കാൽക്കൽത്തന്നെ അവൻ വരും.... വരുത്തും എന്റെ നാഗദൈവങ്ങൾ.... " "അയാൾ പോയതിൽ എനിക്ക് വിഷമമില്ല... അയാളെപ്പോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് മരണമാണ്.... അയാൾ എന്നെ തല്ലിയാലും കൊന്നാലും പ്രശ്നമില്ല പക്ഷേ അയാൾ പറഞ്ഞ കാര്യങ്ങളാണ് എന്നെ വേദനിപ്പിച്ചത്...

എനിക്ക് ജനിക്കാതെപ്പോയ മകനായിട്ടാണ് ഞാൻ രഘുവിനെ കണ്ടത്... അവനും ഏടത്തി എന്നുവിളിക്കുന്നുണ്ടെങ്കിലും അമ്മയുടെ സ്ഥാനമാണ് അവൻ എനിക്ക് തന്നത്.... ആ എന്നെയും അവനെയും പറ്റിയാണ് അയാൾ.... അതെനിക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമാണ്.... ഈ വീട്ടിലേക്ക് ആദ്യമായി ഇവിടുത്തെ അമ്മ കയ്യിൽ പിടിച്ചുതന്ന നിലവിളക്കുമായി കയറിവരുമ്പോൾ അമ്മ ഒന്നേ എന്നോട് പറഞ്ഞിരുന്നുള്ളൂ... രാജേന്ദ്രേട്ടന്റെ താഴെ രണ്ടാളാണുള്ളതെന്നും അവരെ അനിയനും അനിയത്തിയുമായിട്ടല്ല സ്വന്തം മക്കളായി കാണണമെന്ന്... ഇന്നുവരെ ഞാൻ അങ്ങനെ മാത്രമേ കരുതിയിട്ടുള്ളൂ... എന്നിട്ടും എന്നോട് അയാൾ പറഞ്ഞത്.... " പ്രമീള മുഖം പൊത്തി പൊട്ടിക്കരഞ്ഞു... "കരയരുത് എന്നു ഞാൻ പറയില്ല... മതിയാവോളം കരഞ്ഞോ എന്നാലെങ്കിലും നിന്റെ മനസ്സൊന്ന് തണുക്കട്ടെ... അവൻ അനുഭവിക്കാൻ പോകുന്നതേയുള്ളൂ... നിന്റെ കണ്ണീരിന് വിലയുണ്ടെങ്കിൽ അവൻ അനുഭവിക്കാൻ നിൽക്കുന്നു.... നീ കരുതുന്നുണ്ടാകും ഇതെല്ലാം പറയാൻ എനിക്കെന്ത് അർഹതയാണുള്ളെതെന്ന്... ശരിയാണ് എനിക്ക് അർഹതയില്ല... അത്രമാത്രം മറ്റുള്ളവരെ ദ്രോഹിച്ചവനാണ് ഞാൻ എന്നാലിപ്പോൾ നിന്റെ അവസ്ഥ കണ്ട് സഹിക്കുന്നില്ല മോളേ....

പണ്ടുള്ളവർ പറയുമായിരുന്നു നമ്മൾ മറ്റുള്ളവരെ ദ്രോഹിക്കുമ്പോൾ അവർ ക്കുണ്ടാകുന്ന വേദന അവരവർക്കു വരുമ്പോഴാണ് പഠിക്കുകയെന്ന്... അത് ശരിയാണ്... ഇതെല്ലാം കാണാനും അനുഭവിക്കാനും വേണ്ടിയാകും ദൈവം അവളെ നേരത്തെ വിളിച്ച് എന്നെ ഇവിടെയിട്ടേക്കുന്നത്.... മോള് പോയി എന്തെങ്കിലും കഴിക്ക്... പട്ടിണികിടന്ന് വല്ല അസുഖവും വരുത്തിവക്കേണ്ട... നീ കഴിക്കാത്തതുകൊണ്ട് ലഘുവും നീലിമയും ഒന്നും കഴിച്ചിട്ടില്ല.... " അച്ഛൻ കൈ കഴുകി "വന്നോളൂ... അവരേയും വിളിച്ചോളൂ ... ഞാൻ ഭക്ഷണം എടുത്തുവക്കാം.... " "എന്റെ കാര്യം അവിടെ നിൽക്കട്ടെ... ഞാൻ കഴിച്ചാലും ഇല്ലെങ്കിലും എത്രയെന്നില്ലേ... നിങ്ങൾ കഴിക്ക്.... " "അച്ഛൻ കഴിക്കാതെ ഞങ്ങൾ കഴിക്കാനോ... ഇന്നേവരെ അങ്ങനെയൊരു ശീലം ഈ തറവാട്ടിലുണ്ടായിട്ടുണ്ടോ... എന്തൊക്കെയായാലും അച്ഛൻ കഴിച്ചിട്ടേ ഇതുവരെ ഞങ്ങൾ കഴിച്ചിട്ടുള്ളൂ.... " "എനിക്ക് വിശപ്പില്ലാത്തതുകൊണ്ടാണ് മോളേ... " "എന്തിനാണച്ഛാ എല്ലാ ദുഃഖവും സ്വയം മനസ്സിലിട്ട് മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുന്നത്...

ഞാൻ ഈ പടികയറിവന്ന അന്നുമുതൽ കാണാൻ തുടങ്ങിയതാണ് അച്ഛനെ... എപ്പോഴും ദേഷ്യത്തോടെയുള്ള മുഖമല്ലാതെ ഇങ്ങനെ തളർന്നു നിൽക്കുന്ന അച്ഛനെ കണ്ടിട്ടില്ല... അച്ഛന്റെ സ്നേഹം അനുഭവിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ ഞങ്ങൾ... അച്ഛൻ ഭക്ഷണം കഴിക്കാതെ ഞങ്ങൾ കഴിക്കുമെന്ന് തോന്നുന്നുണ്ടോ... " "എനിക്ക് ഇറങ്ങില്ല മോളേ... എത്രയൊക്കെയായാലും അവൻ എന്റെ മോനല്ലാതെ ആകുമോ... അവന്റെ ഈ അവസ്ഥക്ക് കാരണം ഞാനുംകൂടിയാണല്ലോ എന്നോർക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ.... അവൻ ഇത്രനേരമായിട്ടും വല്ലതും കഴിച്ചോ ഇല്ലയോ എന്നു പോലുമറിയാതെ എങ്ങനെയാണ് എന്റെ തൊണ്ടയിൽക്കൂടി വല്ലതും ഇറങ്ങുക... " ആ വിചാരം അയാൾക്കുണ്ടായിരുന്നെങ്കിൽ ഇന്ന് ഇതൊക്കെ നടക്കുമായിരുന്നോ... അയാൾക്ക് സ്വന്തം കാര്യമാണ് വലുത്... അവിടെ ഭാര്യയില്ല അച്ഛനില്ല മറ്റുള്ളവരില്ല... സ്വന്തം കാര്യത്തിനു വേണ്ടി എന്തും ചെയ്യുമയാൾ... " അവിടേക്ക് വന്ന രഘുത്തമൻ പറഞ്ഞു "അറിയാഞ്ഞിട്ടല്ല... എന്നാലും മകൻ മകനല്ലാതാവില്ലല്ലോ... " അച്ഛൻ വിഷമിക്കേണ്ട... അയാൾ ഹോട്ടലിൽ കയറി വയറുനിറയെ കഴിക്കുന്നത് കണ്ടാണ് ഞാൻ വന്നത്... അച്ഛൻ കൈ കഴുകി വാ... ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാം.... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ എന്നാൽ രാജേന്ദ്രൻ നേരെ പോയത് കമ്പനിയിലേക്കായിരുന്നു... മാസ ശമ്പളം കൊടുക്കാത്തതിനാൽ ജോലിക്കാരൊന്നും കമ്പനിയിൽ വരാറില്ലായിരുന്നു....

അവിടെനിന്നും കിട്ടുന്ന ലാഭമെല്ലാം കുടിച്ചും മറ്റു ദുശ്ശീലങ്ങൾക്കായി ചിലവാക്കിയും എല്ലാം നശിപ്പിച്ചു... അവസാനം മറ്റുള്ളവരോട് കടം വാങ്ങിച്ചു... തിരിച്ചുകൊടുക്കാൻ കഴിയാതെ വീണ്ടും പണം കടം ചോദിച്ചിറങ്ങി... അവസാനം ആരും കൊടുക്കാതായി.... നീലകണ്ഠൻ ഈ വിവരമൊന്നും അറിഞ്ഞിരുന്നില്ല... കമ്പനിയിൽ കുറേ സമയം ചിലവാക്കി അവൻ അവിടെനിന്നും ഇറങ്ങി... നേരെ പോയത് മഹേഷിന്റെ കാണാനാണ്... അവർ സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തുതന്നെ മഹേഷുണ്ടായിരുന്നു... "എന്താ രാജേന്ദ്രാ ഈ സമയത്ത് ഇവിടെ... അല്ലെങ്കിൽ വൈകീട്ട് മാത്രമല്ലേ നിന്നെ ഇവിടേക്ക് കാണാറുള്ളൂ... " "ഞാൻ നിന്നെ കാണാൻ വന്നതാണ്... " രാജേന്ദ്രൻ പറഞ്ഞു... അപ്പോഴാണ് അവന്റെ മുഖത്ത് നീരു വന്ന് വീർത്തത് മഹേഷ് കണ്ടത്... "എന്താടാ പ്രശ്നം... നിന്റെ മുഖത്തെന്താ അടികിട്ടയ പോലെ നീരു വച്ചിരിക്കുന്നത്... " "ഒന്നുമില്ല... എന്റെ ഭാര്യയുടേയും അനിയന്റെയും അച്ഛന്റേയും സമ്മാനമാണ്.... അവളും അച്ഛനും മുഖത്താണ് തല്ലിയതെങ്കിൽ അവൻ ചവിട്ടിയതെന്റെ നെഞ്ചിലാണ്.... " "എന്നിട്ട് അതും വാങ്ങിച്ചുവന്നിരിക്കുന്നു... കൊല്ലാമായിരുന്നില്ലേ രണ്ടിനേയും... " "അത്രപെട്ടന്ന് തീർക്കില്ല ഞാൻ.... അനുഭവിപ്പിക്കും എന്നിട്ടേ തീർക്കൂ...

ഇപ്പോൾ ഞാൻ വന്നത് നിന്മോടൊരു സഹായം ചോദിക്കാനാണ്... എനിക്ക് കുറച്ചു പണം നീ സങ്കടിപ്പിച്ചുതരണം... എന്റെ ജോലിക്കാരുടെ ശമ്പളം കൊടുക്കാനാണ്... അതു കൊടുത്ത് കമ്പനി വീണ്ടുമൊന്ന് ഉഷാറാക്കണം... എന്നിട്ടു വേണം അവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ... അവരോട് പ്രതികാരം ചെയ്യാൻ.... " പണത്തിന്റെ കാര്യം പറഞ്ഞപ്പോൾ മഹേഷൊന്ന് അമ്പരന്നു... "എത്ര വേണം... " "മൊത്തത്തിൽ പത്തുലക്ഷം രൂപ വേണം... " "പത്തുലക്ഷം രൂപയോ.. അത്രയും പണം ഞാൻ എവിടെനിന്ന് എടുത്തു തരും... മാത്രമല്ല എന്തുവിശ്വസിച്ചാണ് പണം തരുന്നത്... അതുകൊണ്ട് കമ്പനി ലാഭത്തിൽ പോകുമെന്നെന്താണ് ഉറപ്പ്... ഞാനൊരു കാര്യം പറയട്ടെ... നീ ആ കമ്പനി കിട്ടുന്ന വിലക്ക് വിൽക്ക്... അത് വിറ്റുകിട്ടുന്ന പണം കൊണ്ട് വല്ല പലിശക്കും കൊടുക്ക്... അപ്പോൾത്തന്നെ മാസത്തിൽ കമ്പനിയിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ മൂന്നിരട്ടി നിനക്കു കിട്ടും... മാത്രമല്ല ഓരോരുത്തർ സ്വന്തം വീടിന്റെ പ്രമാണം നിന്നെ ഏൽപ്പിക്കുമ്പോൾ അത് അടക്കാൻ കഴിയാതെ വരുമ്പോൾ ആ സ്വത്ത് നിനക്ക് കൈക്കലാകാമല്ലോ...

പണമുണ്ടാക്കാൻ ഇതിലും വലിയ മാർഗ്ഗം വേറെയില്ല... " "കമ്പനി വിൽക്കുന്നതിൽ എനിക്ക് പ്രശ്നമില്ല പക്ഷേ അച്ഛൻ ചോദിച്ചാൽ.... " "സ്വന്തം നിലനിൽപ്പാണോ വലുത് അതോ അച്ഛനോ... ഏതായാലും നിന്റെ പേരിലുള്ള കമ്പനിയല്ലേ വിൽക്കുന്നത്... " "ശരിയാണ്... എനിക്ക് ആകെയുള്ളതാണ് കമ്പനി... അതും എന്റെ പേരിലുള്ള സ്ഥലവും വിൽക്കാം... അതുകൊണ്ട് എനിക്ക് സമ്പാദിക്കണം... ആരേയും അസൂയപ്പെടുത്തുന്ന അത്രയും വളരണം... "അങ്ങനെയാണെങ്കിൽ അതിനൊരു വഴിയുണ്ട്... എന്റെ പഴയൊരു കൂട്ടുകാരനുണ്ട് അങ്ങ് മാവേലിക്കരയിൽ... വലിയ ബിസിനസ്സുകാരനാണ്... ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയതാണ്... ഇപ്പോൾ ഏറ്റവും വലിയ കോടീശ്വരനാണ്... ഞാൻ പറഞ്ഞ് അവന്റെ കുടെ ബിസിനസ്സിൽ ഷെയർ വാങ്ങിച്ചു തരാം... പക്ഷേ ഇതിനൊക്കെ എനിക്കും ഉപകാരമുണ്ടാകണം... ഇപ്പോൾ വേണ്ട... നീയൊന്ന് പച്ചപിടിച്ചിട്ട് മതി... " "എന്തു വേണമെങ്കിലും ചെയ്യാം... അതിനുമുമ്പ് ഇതെല്ലാം വാങ്ങിക്കാൻ പറ്റിയ ഒരാളെ കിട്ടണമല്ലോ... " "അതും ഞാൻ ഏർപ്പാടാക്കിത്തരാം... ഒന്നുമില്ലെങ്കിലും നീയെന്റെ കൂട്ടുകാരനല്ലേ... അത്രയെങ്കിലും ഞാൻ ചെയ്യേണ്ടെ..." .......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story