കോവിലകം: ഭാഗം 28

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്തു വേണമെങ്കിലും ചെയ്യാം... അതിനുമുമ്പ് ഇതെല്ലാം വാങ്ങിക്കാൻ പറ്റിയ ഒരാളെ കിട്ടണമല്ലോ... " രാജേന്ദ്രൻ പറഞ്ഞു... "അതും ഞാൻ ഏർപ്പാടാക്കിത്തരാം... ഒന്നുമില്ലെങ്കിലും നീയെന്റെ കൂട്ടുകാരനല്ലേ... അത്രയെങ്കിലും ഞാൻ ചെയ്യേണ്ടെ... " "നീയാണെടാ യഥാർത്ഥ കൂട്ടുകാരൻ.. എന്റെ വീട്ടുകാർക്കില്ലാത്ത സ്നേഹമാണ് നിനക്കെന്നോടുള്ളത്... മറക്കില്ല ഞാൻ... എന്റെ നെഞ്ചിലെ ഹൃദയമിടിപ്പുള്ള കാലം ഈ ഉപകാരം മറക്കില്ല... ഇത്രയും കാലം ആരില്ലെങ്കിലും എന്റെ അച്ഛൻ കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നു.. എന്നാൽ അയാളും ഇപ്പോൾ അവരുടെ കൂടെയാണ്.... " അരില്ലെങ്കിലും ഞാനുണ്ടാകും നിന്റെ കൂടെ... നീ എനിക്കു ചെയ്തുതന്ന ഉപകാരമൊന്നും മറക്കുന്നവനല്ല ഞാൻ... " "അറിയാം... അതുകൊണ്ടാണ് നിന്റെയടുത്തേക്ക് ഞാൻ വന്നതും..... " അവർ കുറച്ചുസമയം അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു... എന്നാൽ വലിയൊരു ചതി മഹേഷ് ഒളിപ്പിച്ചു വച്ചത് രാജേന്ദ്രൻ അറിഞ്ഞിരുന്നില്ല.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "വൈകീട്ട് കോലോത്തേക്ക് പാലുമായി വന്നതായിരുന്നു നന്ദന.. അവൾ മുറ്റത്തെത്തിയപ്പോൾ പരിചയമില്ലാത്ത ഒരു പെൺകുട്ടി മുറ്റത്തു നിന്ന് കോവിലകത്തിന്റെ ഓരോ ഭാഗവും തന്റെ ക്യാമറയിൽ ഒപ്പുന്നത് കണ്ടു...

"ഇതേതാണപ്പാ പുതിയ അവതാരം... " അങ്ങനെ മനസ്സിലോർത്ത് അവൾ മുറ്റത്തേക്ക് കയറി... താൻ മുറ്റത്തെത്തിയതൊന്നും അറിയാതെ ഫോട്ടോ എടുക്കുന്ന ദേവികയെ കണ്ട് നന്ദനയൊന്ന് ചുമച്ചു... അതുകേട്ട് ദേവിക തിരിഞ്ഞു നോക്കി.. തന്റെ മുന്നിൽ അതിസുന്ദരിയായ ഒരുപെൺകുട്ടിയെ കണ്ടപ്പോൾ അവൾ ആശ്ചര്യപ്പെട്ടു... അവൾ നന്ദനയെ സൂക്ഷിച്ചു നോക്കി... പിന്നെ അവളുടെയടുത്തേക്ക് വന്നു... "ആരാണ്.. എന്താ വേണ്ടത്... " ദേവിക ചോദിച്ചു... "ഞാൻ ഇവിടേക്ക് പാലുമായി വന്നതാണ്... " "ഓ പാൽക്കാരിയാണോ... " "പാൽക്കാരി നിന്നെ പെറ്റ തള്ള... " അത് പറയാൻ നാവിൽ വന്നെങ്കിലും അവൾ മിണ്ടിയില്ല... "എന്തേ നിൽക്കുന്നത്... അടുക്കളവശത്ത് പോയി പാല് കൊടുത്തേക്ക്... " ദേവിക പറഞ്ഞതു കേട്ട് അവളെയൊന്ന് തറപ്പിച്ച് നോക്കി അവൾ നടന്നു... "നിൽക്ക്.... " ദേവിക വിളിച്ചതു കേട്ട് അവൾ തിരിഞ്ഞു നോക്കി... "ഇവിടെ ക്യാമറയിൽ ഒപ്പിയെടുക്കാൻ പറ്റിയ മനോഹരമായ ഏതെങ്കിലും സ്ഥലമുണ്ടോ... അതായത് കാണാൻ നല്ല ഭംഗിയുള്ള സ്ഥലം... " "ഇവിടെ അങ്ങനെയുള്ള സ്ഥലമില്ല... പിന്നെ ഇപ്പോൾ കാണിച്ചു കൂട്ടുന്ന കോപ്രായത്തിന് പറ്റിയ നല്ലൊരു സ്ഥലമുണ്ട് അവിടേക്ക് കുറച്ചു ദൂരം പോകണം... കുതിരവട്ടം എന്നു പറയും... എന്താ അവിടേക്ക് പോകണോ.. "

"എന്താ എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ... എന്നാൽ നമുക്കു രണ്ടാൾക്കും ഒന്നിച്ചു പോകാം... അവിടെ കിടന്ന് പരിചയമുള്ളവർ കൂടെയുണ്ടാകുമ്പോൾ അത് ഉപകാരപ്പെടും... " "എന്താണ് രണ്ടാളും കൂടി ഒരു സംസാരം... " അവിടേക്ക് വന്ന വിഷ്ണു ചോദിച്ചു... "ഒന്നുമില്ല വിഷ്ണുവേട്ടാ... ഞാൻ ഈ പാൽക്കാരിയോട് ചോദിക്കുകയായിരുന്നു.. കാണാൻ നല്ല ഭംഗിയുള്ള സ്ഥലം വല്ലതും ഇവിടെയെങ്ങാനുമുണ്ടോ എന്ന്.... " "പാൽക്കാരിയോ... നീ ആരെയാണ് പാൽക്കാരിയെന്ന് വിളിച്ചത് ഇവളേയോ.. " "അതിനെന്താ... നമ്മുടെ നാട്ടിൽ പാലുമായി വരുന്നവരെ പാൽക്കാരി എന്നല്ലേ വിളിക്കാറ്... " "നീയിപ്പോൾ വിളിച്ചത് ഹരി കേൾക്കേണ്ട... ഇത് ആരാണെന്ന് നിനക്കറിയോ... ഈ കോവിലകത്തെ ഒരു പരമ്പരയിലുള്ളവളാണ്... മാത്രമല്ല ഹരി വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി... " വിഷ്ണു പറഞ്ഞതു കേട്ട് ദേവിക അന്തംവിട്ട് നന്ദനയെ നോക്കി... "അപ്പോൾ ഇതാണോ നന്ദന... ഈശ്വരാ അറിയാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു... വെറുതെയല്ല ഹരിയേട്ടൻ ഇവളുടെ മുന്നിൽ വീണത്... എത്രയോ പെൺകുട്ടികൾ ഇങ്ങോട്ട് വന്ന് മുട്ടിയിട്ടും വീഴാത്ത ഹരിയേട്ടൻ ഇവളുടെ മുന്നിൽ വീണതിന് ആശ്ചര്യപ്പെടാനില്ല... ഇത്രയും സുന്ദരിയായ ഒരുത്തിയെ ആരാണ് വേണ്ടെന്നുവക്കുന്നത്... "

നന്ദനക്ക് ഈ സാധനത്തിനെ മനസ്സിലായോ... ഇത് ദേവിക... പ്രസാദിന്റെ അനിയത്തിയാണ് ഉച്ചക്കുമുന്നേ ലാന്റ് ചെയ്തു... ഏകദേശം ഇവളുടെ സ്വഭാവം മനസ്സിലായല്ലോ... നാവിന് തീരെ ലൈസൻസില്ല... എന്താണ് പറയുക എന്താണ് ചെയ്തുകൂട്ടുകയെന്ന് ദൈവംതമ്പുരാനുവരെ അറിയില്ല... സൂക്ഷിച്ചും കണ്ടും നിന്നോ... ഏതെങ്കിലും ഒരാളിന്റെ മുന്നിൽ അവസാനിക്കാവുന്നതേയുള്ളൂ ഇത്.... പക്ഷേ പറഞ്ഞിട്ടെന്തു കാര്യം... വരുന്ന ഓരോ ആലോചനയും ഓരോ മുടന്തുന്യായം പറഞ്ഞ് ഒഴിവാക്കുക്കുകയാണല്ലോ... ഒന്നുകിൽ നിറം പോരാ അല്ലെങ്കിൽ പ്രായം കൂടുതലാണ്... അതുമല്ലെങ്കിൽ നീളം കുറവാണ്... ഇതെല്ലാമാണ് ഇവൾ കാണുന്ന കുറ്റങ്ങൾ.. " അതുകേട്ട് ദേവിക വിഷ്ണുവിനെ തറപ്പിച്ച് നോക്കി... പിന്നെ ചിരിച്ചുകൊണ്ട് നന്ദനയുടെ അടുത്തേക്ക് ചെന്നു... "സോറി കേട്ടോ... ഞാൻ ആളറിയാതെ വിളിച്ചത് പാൽക്കാരിയെന്ന്... ഹരിയേട്ടനോട് പറയല്ലേ... എന്റെ ചെവി പൊന്നാക്കും..... " "ഞാൻ പറയും... കുതിരവട്ടത്ത് കിടന്ന് ശീലമുള്ളതല്ലേ... അപ്പോൾ പറഞ്ഞാൽ കുഴപ്പമില്ല... " "അതു പിന്നെ എനിക്ക് പറ്റിയ സ്ഥലം കുതിരവട്ടത്താണെന്ന് പറഞ്ഞതു കൊണ്ടല്ലേ.... പ്ലീസ് എന്റെ ചക്കരയല്ലേ പറയല്ലേ... " "ശരി... ഞാൻ പറയുന്നില്ല... പക്ഷേ ഒരു വാക്കെനിക്കു തരണം... ഇനിമേലാൽ പരിചയമില്ലാത്തവർ വന്നാൽ അവരാണെന്ന് മനസ്സിലാക്കാതെ ഇതുപോലെ പറയരുത്... മനസ്സിലായോ... " "മനസ്സിലായി.. ഇനി പറയില്ല... " "എന്നാൽ ഞാനും പറയില്ല... "

"ഹാവൂ... സമാധാനമായി... ഇനിയെനിക്ക് ഒരാളെക്കൂടി പരിചയപ്പെടാനുണ്ട്... എന്റെ ഭാവി നാത്തൂനെ... ഇനി അവർ ഏതുവേഷത്തിലാവോ വരുന്നത്... " അതുകേട്ട് വിഷ്ണുവും നന്ദനയും പരസ്പരംനോക്കി ചിരിച്ചുപോയി... "ഏതായാലും എനിക്ക് ഒരു കമ്പനിയായല്ലോ ഇവിടെ... വാ എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്... " ദേവിക നന്ദനയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു... "ആഹാ... രണ്ടും കൂട്ടായോ ഇത്രപെട്ടന്ന്... " അടുക്കളയിലേക്ക് വന്ന നന്ദനയേയും ദേവികയേയും കണ്ട് സുമംഗല ചോദിച്ചു... "കൂട്ടായി... എനിക്കിനി ഇവിടെ ബോറഡിച്ചിരിക്കേണ്ടല്ലോ...." ദേവിക പറഞ്ഞു "നന്ദനമോളേ സൂക്ഷിച്ചോ... വിളഞ്ഞ വിത്താണ്... " "അത് ഞാൻ മാറ്റിയെടുത്തോളാം... " "നീയോ ഇവളേയോ... എന്നാൽ കാക്ക മലർന്നു പറക്കും... ഇവളെ അത്രപെട്ടന്നൊന്നും മാറ്റിയെടുക്കാൻ പറ്റില്ല... എല്ലാരും കൂടി കൊഞ്ചിച്ചുവഷളാക്കിയതല്ലേ... ഈ ഞാനും ഒരുപാട് ലാളിച്ചു... അതിന്റെ കേടാണ്... " "അതൊന്നും പ്രശ്നമല്ല ആന്റീ... ഇവൾ നല്ല കുട്ടിയാണ്... കുറച്ച് നാവ് കൂടുതലുണ്ടെന്നേയുള്ളൂ... അത് ഞാൻ മീറ്റിയെടുത്തോളാം... " "ആ.. അവസാനം ഇവളെ മാറ്റിയെടുത്ത് നീയും ഇവളെപ്പോലെ ആവാതിരുന്നാൽ മതി..." "എന്നെ പറഞ്ഞുപറഞ്ഞ് എല്ലാവരും ശൂർപ്പണകയാക്കാതിരുന്നാൽ മതി...

ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ... " ദേവിക പറഞ്ഞു... "അത് ആരും ആക്കേണ്ട ആവിശ്യമില്ലല്ലോ... ഇപ്പോൾതന്നെ അതാണല്ലോ... " അതുകേട്ട് നന്ദന ചിരിച്ചു... "നീ ചിരിക്കേണ്ട പാൽക്കാരീ... നിനക്ക് ഞാൻ വച്ചിട്ടുണ്ട്... " "അയ്യോ എന്നെ വെറുതെ വിട്ടേക്ക്... " "അങ്ങനെ വഴിക്കു വാ... എന്നോട് കളിച്ചാലുള്ള ഭവിഷ്യത്ത് മനസ്സിലായല്ലോ... എന്നാലിനി എന്റെ കൂടെ വാ... ഇവിടുത്തെ കാവും കുളവുമെല്ലാം കാണണം.. " ദേവിക നന്ദനയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ അടുത്തദിവസം രാവിലെ രഘുത്തമൻ പുറത്തേക്ക് പോകാൻ നേരത്ത് നീലിമയുടെ അടുത്തേക്ക് ചെന്നു... മോളേ നീവരുന്നില്ലേ കോലോത്തേക്ക്... ഇവിടെയിരുന്ന് വിഷമിക്കുന്നതിലും നല്ലത് അവിടെ പോകുന്നതല്ലേ... അവിടെയാകുമ്പോൾ എല്ലാവരുമുണ്ടാകില്ലേ വേണമെങ്കിൽ നന്ദനയുടെ അടുത്തുമൊന്ന് പോകാം... " "ഞാൻ വരാം ഏട്ടാ... ഇവിടെയിരുന്നിട്ട് എന്തോ മനസ്സിനൊരു വിഷമം.... പിന്നെ നമ്മൾ പോയാൽ ഏടത്തി ഒറ്റക്കാവില്ലേ... " അങ്ങനെയൊരു പ്രശ്നമുണ്ടല്ലേ.... നമുക്ക് ഏടത്തിയേയും കൂട്ടിയാലോ... ഏടത്തിക്കുമത് ആശ്വാസമാകും... " "എന്നാൽ ഞാൻ പോയി വിളിച്ചു വരാം... " നീലിമ പ്രമീളയെ വിളിക്കാൻ പോയി... അവൾ ചെല്ലുമ്പോൾ പ്രമീള അടുക്കളപ്പണിയിലായിരുന്നു....

അവിടെ നീലകണ്ഠൻ ചായ കുടിക്കുന്നുമുണ്ടായിരുന്നു... "ഏടത്തി നമുക്കൊന്ന് കോലോത്ത് പോയാലോ... ഏടത്തി ഇതുവരേയും അവിടെ പോയിട്ടില്ലല്ലോ... ഇന്ന് അവിടെ പോകാം... എല്ലാവരേയും പരിചയപ്പെടാമല്ലോ... " "ഞാനില്ല നീലിമാ... നിങ്ങൾ പോയിവാ... മാത്രമല്ല അച്ഛൻ മാത്രമല്ലേ ഇവിടെയുണ്ടാകൂ... "നീ പോയിട്ടുവാ മോളേ... എന്റെ കാര്യമോർത്ത് വിഷമിക്കേണ്ട... കുറച്ചു കഴിഞ്ഞാൽ ഞാൻ പുറത്തേക്കൊന്ന് പോകും... അപ്പോൾ മോൾ തനിച്ചാവില്ലേ ഇവിടെ... " "അത് സാരമില്ല അച്ഛാ... ഇവർ പോയി വരട്ടെ... അച്ഛൻ പുറത്തു പോയാലും വൈകാതെ തിരിച്ചു വരില്ലേ... അത് പ്രശ്നമാക്കേണ്ട... ഇപ്പോൾ എവിടേക്കും പോകാനുള്ള മാനസിക നിലയില്ല ഞാൻ... പിന്നീടൊരിക്കൽ ഞാൻ വരാം... " "മോളുടെ മാനസികനില എനിക്കറിയാം പോകുന്നില്ലെങ്കിൽ ഞങ്ങൾ നിർബന്ധിക്കുന്നില്ല... " പിന്നെ ആരും പ്രമീളയെ നിർബന്ധിച്ചില്ല.. നീലിമയും രഘുത്തമനും കോലോത്തേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ നീലകണ്ഠനും പെട്ടന്ന് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി... " ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story