കോവിലകം: ഭാഗം 29

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"മോളുടെ മാനസികനില എനിക്കറിയാം പോകുന്നില്ലെങ്കിൽ ഞങ്ങൾ നിർബന്ധിക്കുന്നില്ല... " പിന്നെ ആരും പ്രമീളയെ നിർബന്ധിച്ചില്ല....നീലിമയും രഘുത്തമനും കോലോത്തേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ നീലകണ്ഠനും പെട്ടന്ന് വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കാവിനടുത്തുള്ള മാവിന്റെ ചുവട്ടിലിരുന്ന് ഓരോന്ന് സംസാരിക്കുകയായിരുന്നു... നന്ദനയും ദേവികയും... "എങ്ങനെയുണ്ട് ഞങ്ങളുടെ നാട്... " നന്ദന ചോദിച്ചു... "എനിക്ക് ഇഷ്ടമായി... പണ്ടത്തെ മുത്തശ്ശിക്കഥയിൽ പറയുന്നതുപോലുള്ള നാലുകെട്ടും കാവും കുളവും... റോഡിനപ്പുറത്തുള്ള പരന്നു കിടക്കുന്ന വയലും.. വയലിനപ്പുറം കാണുന്ന മലകളും... എന്തൊരു ഭംഗിയാണ് ഈ നാടിന്... പ്രകൃതി സുന്ദരമായ പ്രദേശം... നാട്ടിലുള്ള ഞങ്ങളുടെ സ്ഥലമെല്ലാം വിറ്റു പെറുക്കി ഇവിടെ കുറച്ചു സ്ഥലം വാങ്ങിച്ച് ഒരു വീട് വച്ചാലോ എന്നാണ് എന്റെ ചിന്ത.... " "അത് നല്ലകാര്യമാണ്... പക്ഷേ അതിന് നിന്റെ അച്ഛനുമമ്മയും ഏട്ടനും സമ്മതിക്കുമോ... " "അതാണ് പ്രശ്നം... അല്ലെങ്കിലൊരു വഴിയുണ്ട്... ഈ നാട്ടിലെ ഏതെങ്കിലുമൊരുത്തനെ വളച്ചെടുക്കണം... എന്നിട്ട് അവനെയങ്ങ് വിവാഹം കഴിക്കണം... അന്നേരം എനിക്ക് ഈ നാട്ടിൽ കഴിയാമല്ലോ... "

"നല്ല മനസ്സിലിരിപ്പ്... അതിന് നീ മനസ്സിൽ കാണുന്ന സുന്ദരന്മാര് ഈ നാട്ടിലുണ്ടാകുമോ... " "അതുമൊരു പ്രശ്നമാണ്... ഏതായാലും കുറച്ചു ദിവസം ഇവിടെ കാണുമല്ലോ... ഞാനൊന്ന് ഈ നാട്ടിലിറങ്ങിനോക്കട്ടെ... വല്ല ചുള്ളന്മാരും ഉണ്ടാകുമോയെന്ന്... " "പിന്നേ.. നിനക്കുവേണ്ടി എല്ലാ ചുള്ളന്മാരും റോഡിൽ വരിവരിയായി നിൽക്കുകയല്ലേ... മാത്രമല്ല പുറത്ത് ചുറ്റിയടിക്കാൻ ഇവിടെയുള്ളവർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... " "അതെന്താ പുറത്തേക്കൊന്ന് ഉറങ്ങിയാല്... ഇവിടുത്തെ ആണുങ്ങൾ പുറത്തുപോകുന്നുണ്ടല്ലോ... അതുപോലെയല്ലേ ഞാനും...." "എന്റെ മോളേ... നീ കാണുന്ന പ്രകൃതി മാത്രമേ സുന്ദരമായിട്ടൂള്ളൂ... മനുഷ്യർ അങ്ങനെയല്ല... എല്ലാ മനുഷ്യരും അതുപോലെയെന്നല്ല നല്ല സ്നേഹമുള്ള മനുഷ്യന്മാരാണ് അധികവും... എന്നാൽ കുറച്ചെണ്ണമുണ്ട് അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ പറ്റാത്തവർ... അത്തരത്തിലൊരുത്തനാണ് എന്റെ വല്ല്യച്ഛന്റെ മകൻ..." "ആഹാ... അങ്ങനെയുള്ളവരുണ്ടെങ്കിൽ എനിക്കൊന്നു കാണാമല്ലോ... " "നോക്ക് ദേവികാ... ഇത് നിന്റെ നാടു പോലെ ടൌണല്ല... ഗ്രാമപ്രദേശമാണ്... ഇവിടെ ജീവിക്കാൻ കുറച്ച് അടക്കവും ഒതുക്കവും വേണം... ഇപ്പോൾ നീ എന്നോടു പറഞ്ഞു.. ഇതെങ്ങാനും ഇവിടെയുള്ള മറ്റുള്ളവർ കേട്ടാൽ എന്താണുണ്ടാവുകയെന്നറിയോ... "

"അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഒരു ജയിലറയാണ് ഇത്.. " "ഒരിക്കലുമല്ല... സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു സുന്ദരമായ നാട്... പക്ഷേ എവിടേയും ചില ഞരമ്പുരോഗികളുണ്ടാകുമല്ലോ... അത്തരത്തിലുള്ള ചിലർ ഇവിടേയുമുണ്ട്... എന്നു കരുതി ആരും പുറത്തുപോവാതിരിക്കുകയൊന്നുമില്ല... എല്ലാവരും പോകും.. അവരവർക്കു പരസ്പരമറിയാം... എന്നാൽ പരിചയമില്ലാത്ത നീ ഇവിടെ കറങ്ങിയടിച്ചാൽ വിവരമറിയും... നിനക്ക് ഈ നാട് കാണണമെങ്കിൽ ആരെയെങ്കിലും കൂട്ടി പോവാം... തനിച്ച് വിടില്ലെന്നേയുള്ളൂ... " ഹാവൂ ആശ്വാസമായി... അപ്പോൾ നിന്നെയും കൂട്ടി പോകാലോ... നീയാകുമ്പോൾ എനിക്കൊരു കമ്പനിയാവുമല്ലോ... " "പോവുമ്പോഴല്ലേ... അപ്പോൾ തീരുമാനിക്കാം.. നീയിപ്പോൾ വാ... " നന്ദന ദേവികയേയും കൂട്ടി കോലോത്തേക്ക് നടന്നു... അവർ മുറ്റത്തേക്ക് കയറിയപ്പോഴാണ് രഘുത്തമനും നീലിമയും ബൈക്കിൽ അവിടെ വന്നുനിന്നത്... ഹായ് നന്ദനാ... എന്തൊക്കെയാണ്... എത്രയായി നിന്നെ കണ്ടിട്ട്... രണ്ടുതവണ വന്നപ്പോഴും നിന്നെ കണ്ടില്ല... " നീലിമ പരിഭവം പറഞ്ഞു... "ആരാണ് പുതിയൊരു സുന്ദരി ലാന്റുചെയ്തത്.. കൂടെയൊരു ചുള്ളനുമുണ്ടല്ലോ... അവളുടെ ബോയ്ഫ്രണ്ടാണോ..." ദേവിക നന്ദനക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചു "അവര് കേൾക്കേണ്ട...

അത് ഏട്ടനും അനിയത്തിയുമാണ്... " "ആണോ... ഞാൻ പേടിച്ചു പോയി... " "എന്തിന്... " അതല്ല ഇത്രയും നല്ലൊരു ചുള്ളനെ ഇവളെങ്ങാനും കറക്കിയെടുത്തോ എന്ന് നീയല്ലേ പറഞ്ഞത് എനിക്കു പറ്റിയ ചുള്ളന്മാരുമൊന്നും ഈ നാട്ടിലില്ലെന്ന്... ഇതുപിന്നെയാരാണ്... മോളേ നീയുദ്ദേശിക്കുന്ന തരത്തിലൊരു ആളല്ല അത്... പിന്നെ അവൾ മറ്റൊരു ചുള്ളന്റെ മനസ്സ് മോഷ്ടിച്ചിട്ടുണ്ട്... " "എന്താണ് രണ്ടുപേരുംകൂടിയൊരു സ്വകാര്യം പറച്ചിൽ... ആരാണ് പുതിയൊരാൾ... " നീലിമ അവരുടെയടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... ഇതു നന്നായി... അപ്പോൾ രണ്ട് ഭാവി നാത്തൂന്മാർക്കും പരസ്പരം മനസ്സിലായില്ല അല്ലേ... "പ്രസാദിന്റെ അനിയത്തിയാണോ... " രഘുത്തമൻ ചോദിച്ചു... "അതെ പേര് ദേവിക... ദേവികേ ഇപ്പോൾ മനസ്സിലായോ ഇതാരാണെന്ന്... നന്ദന പറഞ്ഞതു കേട്ട് അന്തംവിട്ടുനിൽക്കുന്ന ദേവികയോടവൾ ചോദിച്ചൂ" "മനസ്സിലായീ... അപ്പോൾ ഇതാണല്ലേ എന്റെ ഏട്ടൻ കണ്ടുവച്ച പെണ്ണ്... " അമ്പരപ്പ് മാറാതെ അവൾ പറഞ്ഞു... "എന്നിട്ടിന്തേ ഇങ്ങനെ അമ്പരന്ന് നിൽക്കുന്നത്... " "ഒന്നുമില്ല... ഞാൻ ആലോചിക്കുകയായിരുന്നു ഭൂമിയിലുള്ള സുന്ദരിമാർ മുഴുവനും ഇവിടേയാണോന്ന്.... അല്ലെങ്കിൽ ഇത് ദേവലോകമോ... " "അല്ലല്ലോ ഇത് പാതാളമാണ്... നിന്നെ ഇന്നലെ പറഞ്ഞതുപോലെ കുതിരവട്ടത്തേക്ക് കൊണ്ടുപോകേണ്ടിവരും... "

"വേണ്ടിവരും... അയൂയമുത്ത് എനിക്ക് കുതിരവട്ടം തന്നെയാണ് ആശ്രയം... " "എന്നാൽ ഹരിയേട്ടനോട് ഇപ്പോൾ തന്നെ പറയാം വണ്ടിയെടുക്കാൻ..." "അയ്യോ വേണ്ടേ... എനിക്കൊരു കുഴപ്പവുമില്ല.. " "എന്നാൽ നിന്റെ നാത്തൂന്റെ അടുത്തേക്ക്.. ചെന്നാട്ടെ" ദേവിക തലയൊന്ന് കുടഞ്ഞു കൊണ്ട് നീലിമയുടെ അടുത്തേക്ക് ചെന്നു.." എന്റെ പൊന്നു ഭാവി നാത്തൂനേ വന്നാട്ടെ... ദേവിക അവളേയും കൂട്ടി അകത്തേക്ക് നടന്നു... "ഇതെന്താ അവൾക്ക് പറ്റിയത്... " "അത്, ആദ്യമായി നാത്തൂനെ കണ്ട അമ്പരപ്പാണ് ... അതിപ്പോൾ മാറിക്കോളും... " "എപ്പോൾ വന്നു... കൂടെ അവന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ടോ... " "ഇല്ല അവൾ ഒറ്റക്കാണ് വന്നത്... " "ഇത്രയുംദൂരമോ... അവളെ സമ്മതിച്ചു... " "കണ്ടേടത്തോളം അവൾക്ക് ഒരാണിന്റെ ദൈര്യമാണ്... " അതു നല്ലതാണ്... ഏതായാലും നീലിമയേയും.കൊണ്ടാണ്അവൾ പോയത്... വാ പോയി നോക്കാം... " അവർ അകത്തേക്ക് നടന്നു.... അവർ ചെല്ലുമ്പോൾ സോഫയിലിരുന്ന് നീലിമയുടെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു ദേവിക.. "അവളെ കുറച്ചുനേരം വെറുതെ വിട് ദേവികേ... വന്നു കയറിയിട്ടല്ലേയുള്ളൂ... ഇപ്പോഴേ ചോദ്യം ചെയ്യൽ തുടങ്ങിയോ... " നന്ദന ചോദിച്ചു... "അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ... എന്റെ ഏട്ടനെ ഇഷ്ടപ്പെടാനുള്ള കാരണമല്ലേ ചോദിച്ചത്... "

"അതിനിനിയും സമയമുണ്ടല്ലോ നിന്റെ ഏട്ടൻ കാണേണ്ട ഇതൊന്നും... " കണ്ടാൽ എനിക്കെന്താ... ഞാനെന്റെ ഏടത്തിയമ്മയാകാൻ പോകുന്ന ആളോടല്ലേ ചോദിക്കുന്നത്... " "എന്താണ് ഇവിടെയൊരു പ്രശ്നം... " ഹരിയുടെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്... അവിടെ വാതിൽക്കൽ നിൽക്കുന്ന ഹരിയേയും പ്രസാദിനേയും വിഷ്ണുവിന്റേയും കണ്ടു... "ഒന്നുമില്ല ഹരിയേട്ടാ... ഞാൻ ഇവളോട് വിശേഷങ്ങൾ ചോദിക്കുകയായിരുന്നു... " ദേവിക പറഞ്ഞു "എന്നാൽ നീലിമ ഇപ്പോൾത്തന്നെ വന്ന വഴിക്കു തിരിച്ചു പോകും... " "അതൊന്നുമല്ല ഹരിയേട്ടാ... ഇവൾ സ്മാർട്ടല്ലേ... " നീലിമ പറഞ്ഞു "അതും പറഞ്ഞ് വല്ലാതെ തലയിൽ കയറ്റിവക്കേണ്ട... എന്റെ പെങ്ങളാണ്... പിന്നെ താഴെയിറങ്ങില്ല... വിളഞ്ഞ സാധനമാണ്... പ്രസാദ് പറഞ്ഞു... "അതൊന്നുമില്ല... ഇവളെ എനിക്കിഷ്ടമായി... ഇങ്ങനെ തന്റേടമാണ് പെൺകുട്ടികൾക്ക് വേണ്ടത്... എനിക്കും നന്ദനക്കും അതില്ലാതെപ്പോയി... " "കേട്ടല്ലോ... എന്നാൽ എന്റെ ഏട്ടന്മാർ പെട്ടന്ന് സ്ഥലം കാലിയാക്കിക്കേ... പോകുമ്പോൾ ഇയാളേയുംകൂടി കൂട്ടിക്കോ... "

രഘുത്തമനെ ചൂണ്ടി ദേവിക പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം പുറത്തേക്ക് പോയ നീലകണ്ഠൻ പെട്ടെന്നു തന്നെ തിരിച്ചുവന്നു... പ്രമീള ഒറ്റക്കായിരുന്നെന്ന് അയാൾക്കറിയാം... ഇന്നലെ രാജേന്ദ്രൻ രണ്ടും കൽപ്പിച്ചാണ് പോയത്... ഇന്നും വന്ന് വല്ല പ്രശ്നവുമുണ്ടാക്കുമോ എന്നായിരുന്നു അയാളുടെ പേടി... അയാൾ തിടുക്കത്തിൽ വീട്ടിലേക്ക് പോന്നു... കാറ് മുറ്റത്തെത്തിയപ്പോൾ തന്നെ കണ്ടു വാതിൽ തുറന്നിട്ടിരിക്കുന്നത്... അവിടെ ആരേയും കാണാതായപ്പോൾ അയാൾക്കാശ്വാസമായി... രാജേന്ദ്രൻ വന്നിട്ടില്ല... അയാൾ സമാധാനത്തോടെ കാറിൽനിന്നിറങ്ങി ഉമ്മറത്തേക്ക് കയറി... നേരെ അടുക്കളയിലേക്കാണയാൾ ചെന്നത്... അവിടെ പ്രമീളയെ കാണാതായപ്പോൾ അയാൾ അവരുടെ മുറിയിലേക്ക് നടന്നു... അവിടേയും അവരെ കണ്ടില്ല... നീലകണ്ഠന്റെ നെഞ്ചിൽ കൊള്ളിയാൺ മിന്നി... അയാൾ അവിടെനിന്നും പുറത്തിറങ്ങി മറ്റുമുറിയിലെല്ലാം കയറിയിറങ്ങി... പ്രമീളയെ അവിടെയൊന്നും കണ്ടില്ല.. അവസാനം വീടിനോട് ചേർന്ന ചായ്പ്പിലേക്കയാൾ ചെന്നു.... "മോളേ.... "...തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story