കോവിലകം: ഭാഗം 30

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

നേരെ അടുക്കളയിലേക്കാണയാൾ ചെന്നത്... അവിടെ പ്രമീളയെ കാണാതായപ്പോൾ അയാൾ അവരുടെ മുറിയിലേക്ക് നടന്നു... അവിടേയും അവരെ കണ്ടില്ല... നീലകണ്ഠന്റെ നെഞ്ചിൽ കൊള്ളിയാൺ മിന്നി... അയാൾ അവിടെനിന്നും പുറത്തിറങ്ങി മറ്റുമുറിയിലെല്ലാം കയറിയിറങ്ങി... പ്രമീളയെ അവിടെയൊന്നും കണ്ടില്ല.. അവസാനം വീടിനോട് ചേർന്ന ചായ്പ്പിലേക്കയാൾ ചെന്നു.... "മോളേ.... " അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു... വെറും പായയിൽ ഒരു തുണി വിരിച്ച് കിടക്കുന്ന പ്രമീളയെ അയാൾ കണ്ടു... "എന്താണ് മോളെ നീ കാണിക്കുന്നത്.. ഇതെന്താ ഇവിടെ വന്ന് കിടക്കുന്നത്... " "ഒന്നുമില്ലച്ഛാ... ഇനിമുതൽ ഞാൻ ഇവിടെ കിടന്നോളാം... എല്ലാവർക്കും വച്ചുണ്ടാക്കിയും തുണിയലക്കിയും തരാം... എല്ലാവരും കഴിക്കുമ്പോൾ ജീവൻ നിലനിർത്താൻ കുറച്ച് ഭക്ഷണം തന്നാൽ മതി... " "എന്തൊക്കെയാണ് മോളേ നീ പറയുന്നത്... ഭക്ഷണമുണ്ടാക്കാനും അലക്കാനുമാണോ നീ ഈ വിട്ടിലേക്ക് വലുതുകാൽവച്ച് കയറിവന്നത്... ഇത് നിന്റേയും കൂടി വീടല്ലേ... നിന്നെ ഒരു മരുമകളായിട്ടല്ല മകളായിട്ടാണ് ഞാൻ കണ്ടത്... ഒരമ്മയുടെ സ്ഥാനമല്ലേ.. നിനക്ക് രഘുവും നീലിമയും തന്നത്... " "എന്തായാലും ഞാനൊരു അന്യയല്ലേ... രാജേന്ദ്രേട്ടന്റെ പറഞ്ഞതുപോലെ പുറത്തുനിന്നുവന്നവൾ എന്നും അന്യതന്നെയാണ്... അതും ഭർത്താവിനെ ഉപേക്ഷിച്ചു അയാളുടെ വീട്ടിൽ കഴിയുമ്പോൾ... " "രാജേന്ദ്രൻ വന്നിരുന്നോ ഇവിടെ... " അതിന് മറുപടി അവർ പറഞ്ഞില്ല...

"രാജേന്ദ്രൻ വന്നിരുന്നോന്ന് നിന്നോടാണ് ചോദിച്ചത്... " നീലകണ്ഠന്റെ ശബ്ദമുയർന്നു... "ആ ശബ്ദത്തിൽ പ്രമീള ഞെട്ടിവിറച്ചു... " "വ.. വന്നിരുന്നു... " "എന്നിട്ടെന്താണവൻ പറഞ്ഞത്... " എന്നോട് ഇവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു... ഇത് എന്റെ വീടല്ലെന്നും ഇവിടെ ഒരു വേലക്കാരിയുടെ സ്ഥാനംപോലും എനിക്കില്ലെന്നും പറഞ്ഞു... " "പിന്നെയെന്താണവൻ പറഞ്ഞത്... " എവിടേയും പോകുന്നില്ലെങ്കിൽ ഇവിടെയുള്ള ചായിപ്പിൻ കിടന്നോളണമെന്നും... ആ മുറിയിൽ ഇനിയൊരിക്കലും കണ്ടുപോകരുതെന്നും പറഞ്ഞു... " "അത് അവനാണോ തീരുമാനിക്കുന്നത്... എന്നിട്ട് നീയെന്തുപറഞ്ഞു... "ഞാൻ പറ്റില്ലെന്ന് പറഞ്ഞു... എന്നാൽ അയാൾ ഇനി വരുമ്പോൾ എന്നെ ആ മുറിയിൽ കണ്ടാൽ കൊന്ന് കെട്ടിതൂക്കുമെന്ന് പറഞ്ഞു... " "അതുകേട്ട് പേടിച്ച് നീ ഈ ചായ്പ്പിൽ വന്നുകിടന്നല്ലേ... എഴുന്നേൽക്ക്..." "അച്ഛാ ഞാൻ... " "എഴുന്നേൽക്കാൻ.... " പ്രമീള പെട്ടന്ന് എഴുന്നേറ്റു... " "നടക്ക് നിന്റെ മുറിയിലേക്ക്..." വേണ്ടച്ഛാ ഞാൻ കാരണം ഇനിയൊരു പ്രശ്നമുണ്ടാകരുത്... " "നടക്കാനാണ് നിന്നോട് പറഞ്ഞത്... " പ്രമീള പേടിയോടെ നടന്നു... "നിൽക്ക്... ഈ പായയും വിരിയും എടുക്ക് ..." അവർ അതെടുത്തു... "ഇനി മുറിയിലേക്ക് നടക്ക്... " ഒരു പാവകണക്കെ നീലകണ്ഠൻ പറയന്നതനുസരിച്ചവൾ മുറിയിലേക്ക് നടന്നു... "

"നീ ഇവിടെത്തന്നെ കിടന്നാൽ മതി... ഇത് നിന്റേയും വീടാണ്... നിന്റെ മുറിയുമാണ് മറ്റുള്ളവർക്കുള്ള അതേ അവകാശം ഇവിടെ നിനക്കു മുണ്ട്... ഇനി ആരു പറഞ്ഞാലും ഇവിടെ നിന്ന് ഇറങ്ങുരുത്... പ്രത്യേകിച്ച് രാജേന്ദ്രൻ.... ഞാനിപ്പോൾ വരാം... " "അച്ഛാ... അച്ഛനെങ്ങോട്ടാണ്... " പ്രമീള പേടിയോടെ ചോദിച്ചു... ഞാൻ എന്റെ പുന്നാരമോനെ ഒന്നു കണ്ടുവരാം... ഇനി ഇതുപോലെ തോന്നിവാസവുമായി അവൻ ഇവിടെ കയറിവരരുത്.. " "അച്ഛാ അച്ഛൻ പ്രശ്നത്തിനൊന്നും പോകരുത്... " "ഇല്ല മോളേ... പ്രശ്നത്തിനൊന്നുമല്ല പോകുന്നത്... ഇപ്പോൾ ഇതു കണ്ട് മിണ്ടാതിരുന്നാൽ ഇതിലും വലുതുമായാണവൻ വരുന്നത്.. ചോദിക്കാനും പറയാനും നിനക്കാളുണ്ടെന്ന് അവൻ മനസ്സിലാക്കണം... " അതും പറഞ്ഞയാൾ പുറത്തേക്കിറങ്ങി തന്റെ കാറുമായി പുറത്തേക്ക് പോയി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്തായി മഹേഷേ... നീ കമ്പനിയുടേയും സ്ഥലത്തിന്റെയും കാര്യം ആരോടെങ്കിലും സംസാരിച്ചിരുന്നോ... " രാജേന്ദ്രൻ ചോദിച്ചു.... സാധാരണ മദ്യസേവക്ക് വേണ്ടി അവർ ഇരിക്കുന്ന പഴയൊരു മില്ലിന്റെ പുറകവശത്തെ പറമ്പിൽ ഇരിക്കുകയായിരുന്നു അവർ...

"ഞാൻ ഒന്നുരണ്ടുപേരോട് പറഞ്ഞിട്ടുണ്ട്... അതല്ലല്ലോ ഇപ്പോൾ പ്രശ്നം... അതിന്റെയൊക്കെ ആധാരമിരിക്കുന്നത് നിന്റെ വീട്ടിലല്ലേ... അത് എങ്ങനെ നിന്റെ കയ്യിലെത്തും... അതുകിട്ടിയാലല്ലേ എല്ലാം നടക്കൂ... " അതോർത്ത് നീ വിഷമിക്കേണ്ട... അത് എന്റെ കയ്യിൽ കിട്ടി... ഇന്ന് അച്ഛനും രഘുവും നീലിമയും വീട്ടിൽ നിന്ന് പോയ തക്കം നോക്കി അവിടെ ഞാൻ പോയിരുന്നു... കുറച്ചുസമയം തിരയേണ്ടിവന്നു... അവസാനമത് കിട്ടി... അമ്മയുടെ പഴയൊരു പെട്ടിയുണ്ടായിരുന്നു... അതിൽ നിന്നാണ് കിട്ടിയത്... എന്നാൽ ഇതിന്റെ അടിയാധാരവും മറ്റുള്ള സ്ഥലത്തിന്റേയും ഇല്ലിക്കൽ തറവാടിന്റേയും ആധാരം എവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല... " "അത് നമുക്ക് പിന്നെ നോക്കാം ഇപ്പോൾ ഇത് കിട്ടിയില്ലേ.. അതുമതി... " "അല്ല.. അതു പോരല്ലോ... ബാക്കിയുള്ളതുംകൂടി വേണ്ടേ.... അതുഞാൻ എഴുന്നള്ളിച്ചു തരാം... എന്താ..." പുറകിലേക്ക് തിരിഞ്ഞു നോക്കിയ രാജേന്ദ്രനും മഹേഷും ദേഷ്യത്തോടെ നിൽക്കുന്ന നീലകണ്ഠന്റെ കണ്ട് ഞെട്ടി.... നിലകണ്ഠൻ അവരുടെയടുത്തേക്ക് ചെന്നു...

രാജേന്ദ്രന്റെ മുഖമടക്കി ഒന്നു കൊടുത്തു... കഴുവേറിയുടെ മോനേ... എന്താടാ നിന്റെ ഉദ്ദേശം... ഇല്ലിക്കൽ തറവാട്ടിൽ കയറിവന്ന് പ്രമീളയെ ഇറക്കിവിടാൻ നീയാരാണ്... അവിടുത്തെ ചായിപ്പിൻ അവളെ കിടത്താൻ എന്തധികകാരമാണ് നിനക്കുള്ളത്... ഇപ്പോൾ അവൾ നിന്റെ ഭാര്യയല്ലല്ലോ... നീ കെട്ടിയ താലി അവൾ പൊട്ടിച്ച് നിന്റെ മുഖത്തു തന്നെ എറിഞ്ഞില്ലേ... ഇവനെപ്പോലെ തലക്ക് വെളിവില്ലാത്തവന്റെ വാക്കുകേട്ട് ഇനി ആ പടി കയറിയാലുണ്ടല്ലോ... അന്ന് നിന്റെ അന്ത്യമായിരിക്കും... " "ദേ സൂക്ഷിച്ചു സംസാരിക്കണം... രാജേന്ദ്രന്റെ അച്ഛനാണെന്ന് ഞാൻ നോക്കില്ല... " "ഇല്ലെങ്കിൽ നീ എന്തു ചെയ്യും നാണംകെട്ടവനെ... നീയൊന്നും ഈ നിലകണ്ഠനെ ഒരു ചുക്കും ചെയ്യില്ല... നീയൊക്കെയാണ് ഇവനെ ഇതുപോലെയാക്കിയത്" ... പിന്നെ അയാൾ രാജേന്ദ്രനെ നോക്കി... നിനക്കവകാശപ്പെട്ടത് നീ വിൽക്കുകയോ വെറുതെകൊടുക്കുകയോ എന്തു വേണമെങ്കിലും ആയിക്കൊ... പക്ഷേ ആ വീട്ടിൽ വന്ന് മറ്റുള്ളവരെ ദ്രോഹിക്കുകയോ മറ്റെന്തെങ്കിലും പറയുകയോ ചെയ്താൽ... ഇതുവരെ എന്റെ മോൻ കണ്ട നീലകണ്ഠനെയാവില്ല നീ കാണുക... കുറച്ചു പ്രായമായി എന്നേയുള്ളൂ... നീലകണ്ഠൻ പറഞ്ഞാൽ പറഞ്ഞതാണ്... ഇനിയങ്ങനെയുണ്ടായാൽ എനിക്ക് ഇങ്ങനെയൊരു മകൻ ജനിച്ചിട്ടില്ലെന്ന് ഞാൻ കരുതും...

ചുരുക്കിപ്പറഞ്ഞാൽ തീർത്തുകളയും ഞാൻ" അതും പറഞ്ഞ് നീലകണ്ഠൻ തിരിഞ്ഞു നടന്നു... കുറച്ചു മുന്നോട്ടുപോയ അയാൾ തിരിഞ്ഞു നിന്നു... "പിന്നെ എന്റെ മകളുടെ വിവാഹം ഞാൻ നടത്താൻ തീരുമാനിച്ചു... പയ്യൻ രഘു ഇന്നലെ പറഞ്ഞവൻ... നല്ല മനസ്സുണ്ടെങ്കിൽ അതും മനസ്സിൽ ഇവൻ പറഞ്ഞ് പതിപ്പിച്ച ദുഷ്ടതകൾ ഇല്ലെങ്കിൽ ആ വീട്ടിൽ വന്നാൽ ചയഎല്ലാ ചടങ്ങിലും പങ്കെടുക്കാം... പോരാത്തതിന് വടിച്ചുനക്കാൻ ഒരിലയും ഇട്ടു തരാം... പക്ഷേ തനിച്ചായിരിക്കണം വരുന്നത്... ഇതുപോലുള്ള ഏറാമൂളികളുമായി ആ പടി ചവിട്ടിയേക്കരുത്... " നീലകണ്ഠൻ തിരിഞ്ഞു നടന്ന് റോഡിൽ പാർക്കുചെയ്ത തന്റെ കാറിൽ കയറി.... നിന്റെ അച്ഛനായിപ്പോയി ഇല്ലെങ്കിൽ കാണിച്ചുകൊടുക്കുമായിരുന്നു ഈ മഹേഷ് ആരാണെന്ന്... " എന്നെയോർത്ത് വിട് മഹേഷേ... അയാൾക്ക് വയസാംകാലത്തുണ്ടാകുന്ന ചന്നിയാണ്... ഇത് എനിക്ക് വിട്ടേക്ക്... അയാൾ ആ വിവാഹം നടത്തുന്നത് എനിക്കൊന്നു കാണണം... ആ വീട് എന്റെ പേരിൽ മാറ്റിയെഴുതിയാൽ മാത്രമേ ആ വിവാഹം നടത്തിക്കൂ ഞാൻ.... അതിന് എന്തുവേണമെന്ന് എനിക്കറിയാം... " "പെട്ടന്ന് ചെല്ല്... ആ ഹരിയുടെ കയ്യുടെ ചൂട് എന്താണെന്ന് അറിഞ്ഞവനാണ് ഞാൻ... കൈയ്യൂക്കുമായി അവരെ നേരിടാൻ നീയോ ഞാനോ വിചാരിച്ചാൽ നടക്കില്ല...

അതിനവൻ വരണം... ഞാനേതായാലും അവനെ വിളിച്ചിട്ടുണ്ട്... അവൻ ഏതുനിമിഷവും എത്തും... " "ആരുടെ കാര്യമാണ് നീ പറയുന്നത്... സെൽവന്റെ കാര്യമാണോ... " "അപ്പോൾ നീയൊന്നും അറിഞ്ഞില്ലേ... സെൽവനെ പോലീസ് പൊക്കി... ഇത് അവനല്ല ഇവന്റെ മുന്നിൽ സെൽവൻ ഒന്നുമല്ല.... ഇത് വേറെ ലവലാണ്... കളിച്ചാൽ കളി പഠിപ്പിക്കുന്നവൻ... മുത്തുസ്വാമി... അവൻ വന്നാൽ ഇവിടെ പലതും നടക്കും... " "എന്താണ് നിന്റെ മനസ്സിൽ.. " രാജേന്ദ്രൻ ചോദിച്ചു... "കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ... കണ്ടുതന്നെ അറിയാം... ഇവിടെ പലരുടേയും ശവം വീഴും...." ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്റെ പൊന്നു നാത്തൂനേ... എന്റെ ഏട്ടനെ നീയെങ്ങനെയാണ് ചാക്കിട്ടുപിടിച്ചത്... അതിനു മാത്രം എന്താണ് എന്റെ ഏട്ടനിത്ര പ്രത്യേകത... " ദേവിക നീലിമയോട് ചോദിച്ചു... " "അതിന് ആരു പറഞ്ഞു ഞാനാണ് നിന്റെ ഏട്ടനെ ചാക്കിട്ടുപിടിച്ചതെന്ന്... നിന്റെ ഏട്ടൻ ഇങ്ങോട്ട് വന്നതല്ലേ... " "അതു ശരി അപ്പോൾ അങ്ങനെയാണല്ലേ... ഏട്ടനെ കുറ്റം പറയാൻ പറ്റില്ല... ഇതുപോലെ ഒന്നിനെ കണ്ടാൽ ആരാണ് ഇഷ്ടപ്പെടാതിരിക്കുന്നത്... അതു പോട്ടെ... എനിക്കതല്ല അത്ഭുതം... രണ്ടു ദിവസം കൊണ്ട് ഒരു പ്രണയം പൂവിടുമോ... " "അതിന് ആരു പറഞ്ഞു രണ്ടു ദിവസമായിട്ടേയുള്ളൂ എന്ന്... " അവരുടെ കൂടെയുണ്ടായിരുന്ന നന്ദന ചോദിച്ചു... "അല്ലാതെ പിന്നെ... മുമ്പ് ഇവർ തമ്മിൽ പരിചയമുണ്ടോ... " "ഉണ്ട്.... " നന്ദന ബാംഗ്ലൂരിൽവച്ച് നടന്ന കാര്യങ്ങൾ പറഞ്ഞു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story