കോവിലകം: ഭാഗം 32

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ആരാണ് ഹരീ ഈ മുത്തൂ... നിനക്കെങ്ങനെ ഇയാളെ അറിയാം... " രഘുത്തമൻ ചോദിച്ചു... "ഇവൻ ആ മാർത്താണ്ഡന്റെ വലംകയ്യായിരുന്നു... ഏൽപ്പിക്കുന്ന ജോലി വൃത്തിയായി ചെയ്യുന്ന അയാളുടെ വാലാട്ടിപ്പട്ടി.... അതവിടെ നിൽക്കട്ടെ... നിന്റെ ചേട്ടന്റെ മനസ്സിലിരിപ്പ് നീ കേട്ടില്ലേ... "കേട്ടു... അയാൾ എന്റെ ഏട്ടനാണെന്ന് പറയുന്നതു തന്നെ എനിക്ക് അറപ്പാണ്... എങ്ങനെ അയാളെപ്പോലെ ഒരുത്തൻ എന്റെ അമ്മയുടെ വയറ്റിൽ വന്നു പിറന്നു... ഇല്ല വിടില്ല ഞാനയാളെ... എല്ലാറ്റിനും കണക്കു പറയിക്കും ഞാൻ..." "വേണ്ട രഘൂ... നീയായിട്ട് ഒന്നിനും പോകേണ്ട... അവന് അർഹതപ്പെട്ടത് പലിശസഹിതം അവൻ കൊടുത്തോളും... ആ മഹേഷ്... നീ കാത്തിരുന്ന് കണ്ടാൽ മാത്രം മതി... " "അതും ശരിയാണ് ... കേട്ടോടുത്തോളം അവന് പറ്റിയ കൂട്ടുതന്നെയാണ് മഹേഷ്... " വിഷ്ണു പറഞ്ഞു... അപ്പോഴേക്കും അകത്തുള്ള പെണ്ണുങ്ങളോട് യാത്രപറഞ്ഞ് നീലിമയും അവിടെയെത്തിയിരുന്നു... കൂടെ മറ്റുള്ളവരും.. രഘുത്തമനും നീലിമയും അവരോട് യാത്രപറഞ്ഞ് ഇറങ്ങി... ഹരിയേട്ടാ ആ തമിഴൻ എന്തിനാണ് ഇവിടെ വന്നത്... അന്ന് ഏട്ടന്മാരെല്ലാല്ലാംകൂടി തല്ലിച്ചതച്ച ആ തമിഴനല്ലേ അത്... ആ മാർത്താണ്ഠന്റെ വലംകൈ... " ദേവിക ചോദിച്ചു... അതെ... അയാൾ തന്നെ... പുതിയ ക്വട്ടേഷനുമായിവന്നതാണ്... എനിക്കും രഘുത്തമനും നേരെ... എന്നാൽ ഞങ്ങളാണ് ഇപ്പുറത്തെന്ന് അയാൾക്കറിയില്ലായിരുന്നു... മഹേഷും രാജേന്ദ്രനുമാണ് ഇതിനുപിന്നിൽ... "

"അപ്പോൾ രാജേന്ദ്രൻ മഹേഷിന്റെ കൂടെകൂടിയാണല്ലേ കളിക്കുന്നത്... അത് വെറുതെയായില്ല... അവനവന്റെ കുഴി അവനവൻ തോണ്ടിയെന്ന് പറഞ്ഞാൽ മതി... " നാരായണൻ പറഞ്ഞു... "ഹരിയേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ... ഇപ്പോൾ വന്ന തമിഴനെ ഹരിയേട്ടനും വിഷ്ണുവേട്ടനും പ്രസാദേട്ടനുംകൂടി ഒരിക്കൽ തല്ലിച്ചതച്ച താനെന്ന് ദേവിക പറഞ്ഞറിഞ്ഞു... അയാൾ ഒരു മാർത്താണ്ഡന്റെ വലംകൈ ആണെന്നും പറഞ്ഞു... ആരാണ് ഈ മാർത്താണ്ഡൻ... കുറച്ചു ദിവസമായി ആ പേര് കേൾക്കുന്നു... അയാൾക്ക് നിങ്ങളുമായി എന്താണ് ഇത്രവലിയ ശത്രുത... എന്നോട് പറയാൻ പാടില്ലാത്തതാണെങ്കിൽ വേണ്ടട്ടോ... ഞാൻ ചോദിച്ചെന്നുമാത്രം... " നന്ദന പറഞ്ഞു... "നിന്നോട് പറയാൻപാടില്ലാത്തതൊന്നുമല്ല... എന്നാലും വേണ്ട... ഒരിക്കൽ നീ എല്ലാം അറിയും... അതുവരെ ക്ഷമിക്ക്... അതും പറഞ്ഞ് ഹരി അകത്തേക്ക് നടന്നു... " "അതെന്താ അങ്കിൾ ഞാൻ അറിഞ്ഞാൽ എന്തെങ്കിലും പ്രശ്നമുണ്ടോ... എന്താണ് എല്ലാവരും കൂടി ഞങ്ങളോട് മറക്കുന്നത്... " "അവൻ പറഞ്ഞല്ലോ മോളെ നീ അറിയാൻ പാടില്ലാത്തതൊന്നുമല്ലെന്ന്... നിങ്ങൾ പേടിക്കേണ്ടെന്ന് കരുതി പറയാതിരിക്കുന്നതാണ്... സമയമാകുമ്പോൾ എല്ലാം നിങ്ങളറിയും..."

അതു പറയുമ്പോൾ നാരായണന്റെ സ്വരം ഇടറിയത് നന്ദനയറിഞ്ഞു... അയാൾ അകത്തേക്ക് നടന്നുപോകുന്നത് അവൾ നോക്കിനിന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഛെ... ആ കള്ളഹിമാറ് അവനെ കണ്ടപ്പോൾതന്നെ മുട്ടിടിച്ച് തിരികെ വന്നിരിക്കുന്നു... അവനുമായി ഏറ്റുമുട്ടാൻ പറ്റില്ലത്രേ... " മഹേഷ് ദേഷ്യത്തോടെ ഫോൺ കട്ടുചെയ്ത് രാജേന്ദ്രനോട് പറഞ്ഞു... "അതെന്താ പെട്ടന്ന് അവനൊരു മാറ്റം... " രാജേന്ദ്രൻ ചോദിച്ചു... നീ പറഞ്ഞിരുന്നില്ലേ ഒരു മാർത്താണ്ഡന്റെ കാര്യം... മുമ്പ് അയാളുടെ വലംകൈ ആയിരുന്നു മുത്തു... അന്ന് ആ ഹരിയും അവന്റെ കൂട്ടുകാരും ഇവനെയും കൂടെയുള്ളവരെയും കൊല്ലാതെ വെറുതെ വിട്ടതാണെന്ന്... അത്രക്ക് ശക്തിശാലികളാണുപോലും അവരെന്ന്... " "ഓ.. അപ്പോൾ ഏതു മാർഗ്ഗത്തിലൂടെ പോയാലും അവനെതിരെ പരാജയമാണല്ലോ വരുന്നത്... ഇനിയെന്താണ് നിന്റെ പ്ലാൻ... " രാജേന്ദ്രൻ ചോദിച്ചു... "അങ്ങനെ അവനെ വെറുതെ വിടാനെനിക്ക് മനസ്സില്ല... ഇനി അറ്റകൈ പ്രയോഗം തന്നെ... ഈ മഹേഷാരാണെന്ന് അവനെ പഠിപ്പിച്ചുകൊടുക്കുന്നുണ്ട് ഞാൻ... " "കേട്ടോടുത്തോളം അവനും അവന്റെ കൂട്ടുകാരും ചില്ലറക്കാരല്ല... കയ്യൂക്കിന്റെ ഫലത്തിൽ അവരെ നേരിടാൻ നമുക്കു പറ്റില്ല... ഇനിയിവിടെ ബുദ്ധിയാണ് പ്രവർത്തിക്കേണ്ടത്...

ശക്തിക്കു മുന്നിൽ ജയിക്കാൻ പറ്റാത്തത് ബുദ്ധികൊണ്ട് നേടണം... " "നീയെന്താണ് ഉദ്ദേശിക്കുന്നത്... " മഹേഷ് സംശയത്തോടെ രാജേന്ദ്രനോട് ചോദിച്ചു.. "കാര്യമുണ്ട് പറയാം... ഏതായാലും എന്റെ കമ്പനിയും സ്ഥലവുമൊന്ന് വിൽക്കട്ടെ... അതിനുശേഷം ഞാനൊരു കളി കളിക്കും... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വൈകുന്നേരത്തെ കോലോത്തേക്കുള്ള പാല് വാങ്ങിക്കാൻ നന്ദന കോലോത്തുനിന്നും വീട്ടിലേക്ക് മടങ്ങിയത്... അവൾ വരുമ്പോൾ നളിനി പാല് അളന്ന് പാത്രത്തിലേക്ക് ഒഴിക്കുകയായിരുന്നു... "ഓ തമ്പുരാട്ടി വന്നോ... എന്തിനാണ് നേരത്തേ പോന്നത്... അവിടെത്തന്നെയാക്കാമായിരുന്നില്ലേ പൊറുതി... " നളിനി ദേഷ്യത്തോടെ ചോദിച്ചു... "അത് ഞാൻ ആലോചിക്കായ്കയില്ല... " "തർക്കുത്തരം പറയുന്നോ അസത്തെ... നാളെ നീ ചെന്നു കയറേണ്ട വീടാണത്... വിവാഹം ഉറപ്പിച്ചവന്റെ വീട്ടിൽ ഇങ്ങനെ എപ്പോഴും പോകുന്നത് നാട്ടുനടപ്പുള്ള കാര്യമല്ല... അതെങ്ങനെ മോളെന്തു കാട്ടികൂട്ടിയാലും അതിന് താളംതുള്ളുകയല്ലേ ഇവിടെയൊരാള്... " അതിന് ഞാനിപ്പോഴും അവിടെ പോകാറില്ലല്ലോ... കാവിൽ വിളക്കുതെളിയിക്കാനും പാല് കൊണ്ടുപോയികൊടുക്കാനുമല്ലേ പോയിരുന്നത്... ഇപ്പോൾ പ്രസാദേട്ടന്റെ അനിയത്തി വന്നപ്പോൾ അവൾക്കൊരു കൂട്ടായിട്ടല്ലേ ഞാൻ പോകുന്നത്... " "അവൾക്കെന്താ ഒറ്റക്കിരിക്കാൻ പേടിയാണോ... അവിടെയുണ്ടല്ലോനാലഞ്ചുപേർ അവർ പോരേ കൂട്ടായിട്ട്... അതുമല്ലെങ്കിൽ അവൾക്ക് ഇവിടേക്ക് വന്നാൽപോരേ... "

"അവൾ നഗരത്തിൽ വളർന്നവളല്ലേ... നമ്മുടെ നാട്ടിലെ ചിട്ടകളൊന്നും അവൾക്കറിയോ... ഞാനുമായിട്ടുള്ള കൂട്ടാണ് അവൾക്കൊരാശ്വാസം... " "നീ പറയുന്നത് നേരുതന്നെ... എന്നാലും വിവാഹം ഉറപ്പിച്ച നീ ആ വീട്ടിൽ കയറിയിറങ്ങുന്നത് ശരിയല്ല... ഇന്നലെ വന്നതല്ലേ അവൾ... ഇതുവരെ ഇവിടേക്ക് വന്നിട്ടില്ലല്ലോ... " "അപ്പോൾ അതാണ് അമ്മയുടെ പ്രശ്നം... അമ്മക്കറിയോ... അവൾക്ക് ഈ നാടും കോവിലകവും എല്ലാം എന്തോ ഒരു അത്ഭുതമായാണ് കാണുന്നത്... അത്രയേറെ ഇഷ്ടമായിട്ടുണ്ട് ഈ നാട്.. എന്നെ വലിയ കാര്യമാണ്... നമ്മുടെ രീതിയും ചിട്ടയുമെല്ലാം അവൾക്കൊത്തിരി ഇഷ്ടമാണ്... എന്തിനും ഏതിനും എന്നെ ആശ്രയിക്കുകയാണവൾ..അങ്ങനെയുള്ള അവളോട് എങ്ങനെയാണ് ഞാൻ കൂട്ടുകൂടാതിരിക്കുക... " "കൂട്ടുകൂടേണ്ടെന്ന് ഞാൻ പറഞ്ഞോ... പക്ഷേ ഏതുസമയവും കോലോത്ത് കയറിയിറങ്ങേണ്ടെന്നേ പറഞ്ഞുള്ളു... അവളോട് ഇവിടെ വരാൻ പറഞ്ഞോ... അതിന് ആരും തടസം നിൽക്കുന്നില്ലല്ലോ... " "എന്താണ് അമ്മയും മോളും വലിയൊരു ചർച്ചയിൽ... " പശുവിന് പുല്ല് ഇട്ടുകൊടുത്തതിനുശേഷം അവിടേക്ക് വന്ന അരവിന്ദൻ ചോദിച്ചു... "ഒന്നുമില്ല... ഏതു സമയവും കോലോത്തിങ്ങനെ പോയി നിൽക്കുന്നത് ശരിയല്ല എന്നേ പറഞ്ഞുള്ളു...

ചെന്നു കയറേണ്ട വീട്ടിൽ വിവാഹത്തിനു മുന്നേ ഇങ്ങനെ കയറിയിറങ്ങുന്നത് നല്ല കാര്യമാണോ... ആളുകൾ എന്തു വിചാരിക്കും... " നളിനി പറഞ്ഞു "ആ പറഞ്ഞത് ന്യായം... പക്ഷേ ഇന്നത്തെക്കാലത്ത് ആരും അതൊന്നും നോക്കാറില്ല... പണ്ടുകാലത്ത് വീട്ടിലെ കാരണവന്മാർ കണ്ടെത്തുന്ന പെണ്ണിനെയായാലും ചെക്കനെയായാലും വിവാഹം ചെയ്യുക എന്നതായിരുന്നു നാട്ടുനടപ്പ്... വിവാഹത്തിന്റെ അന്നേ ആദ്യമായി പരസ്പരം കാണുകയുള്ളൂ... പിന്നെ അതു മാറി ചെക്കൻ പെണ്ണിനെ അന്വേഷിച്ചു പോകലായി... അന്ന് പെണ്ണിനെ കണ്ടിഷ്ടപ്പെട്ടാൽ പിന്നെ വിവാഹത്തിനേനേരിട്ടുകാണൂ... അതുകഴിഞ്ഞ് ഫോട്ടോ കൈമാറലായി... പിന്നെ ഫോണിൽ പരസ്പരം സംസാരിക്കലായി... ഇപ്പോൾ പരസ്പരം ഒന്നിച്ചു കറങ്ങലുമായി... കാലത്തിനനുസരിച്ച് കോലവും മാറണം... അതാണ് ഇന്നത്തെ നാട്ടുനടപ്പ്... ഇനിയങ്ങോട്ട് എന്തൊക്കെയാണ് നടക്കുകയെന്നുപോലും അറിയില്ല... പക്ഷേ എന്തായാലും എൻഗേജുമെൻറ് കഴിയുന്നതുവരെ വല്ലാതെ പോക്കുവരവ് വേണ്ടെന്നാണ് എന്റേയും അഭിപ്രായം... " "ഓ അപ്പോൾ അച്ഛനും തുടങ്ങിയോ അമ്മയെപ്പോലെ... ശരി ഞാനായിട്ട് നിങ്ങളുടെ നാട്ടുനടപ്പ് മാറ്റുന്നില്ല... ഈ പാല് നിങ്ങൾ തന്നെ കോലോത്ത് എത്തിച്ചേക്ക്..."

അതും പറഞ്ഞ് നന്ദന തന്റെ മുറിയിലേക്ക് നടന്നു... "അവൾക്ക് വിഷമമായെന്നു തോന്നുന്നു... " അരവിന്ദൻ പറഞ്ഞു... "കുറച്ച് വിഷമമൊക്കെ ഉണ്ടാകുന്നത് നല്ലതാണ്... ഇല്ലെങ്കിൽ പെണ്ണ് നിലത്തുനിൽക്കില്ല... " "അത് നിനക്ക് തോന്നുന്നതാണ്... " "ഏതായാലും അവളിന്ന് പാല് കൊണ്ടുകൊടുക്കില്ലെന്ന് മനസ്സിലായി... ഞാൻ പാല് കൊടുത്തു വരാം... കൂട്ടത്തിൽ പുതിയ അദിതിയേയും കാണാമല്ലോ... " "നളിനി പാലുമായി കോലോത്തേക്ക് നടന്നു... " "ഇല്ലിക്കലിലെത്തിയ രഘുത്തമനും നീലിമയും കാണുന്നത് ഉമ്മറത്തെ ചാരുകസേയിൽ എന്തോ ആലോചിച്ചിരിക്കുന്ന നീലകണ്ഠനെയാണ്... അയാളുടെ മുഖത്തെ ഭാവം കണ്ട് ഇവിടെ എന്തോ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് രഘുത്തമന് തോന്നി... " "അച്ഛാ... ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ..." "ഉം... ചെറിയൊരു പ്രശ്നമുണ്ടായി... ഇത്രയുംകാലം നിങ്ങളായിരുന്നു എന്റെ മനസമാധാനം കെടുത്തിയിരുന്നത്... അല്ല അതിന് കാരണക്കാരൻ ഞാൻ തന്നെയാണ്... എന്റെ പണത്തോടുള്ള നശിച്ച ആർത്തി യായിരുന്നു കാരണം... എന്നാലിപ്പോൾ എന്റെ മൂത്ത മകനാണ് എന്നെ തോൽപ്പിക്കുന്നത്... നിങ്ങൾ രാവിലെ ഇവിടെനിന്നും ഇറങ്ങിക്കഴിഞ്ഞ് കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാനും പുറത്തേക്കൊന്ന് പോയിരുന്നു... വൈകാതെത്തന്നെ ഞാൻ തിരിച്ചുവന്നു...

ആയിടക്ക് രഘുത്തമൻ ഇവിടെ വന്നിരുന്നു.... " അയാൾ എല്ലാ കാര്യവും അവനോട് പറഞ്ഞു... " "അത് അയാളാണോ തീരുമാനിക്കുന്നത്... എന്തായാലും അതിനുള്ള മറുപടി അച്ഛൻ കൊടുത്തല്ലോ... ഇനി അയാൾക്ക് കുറച്ച് പേടി കാണും.. അതോർത്തിനി വിഷമിക്കേണ്ട... " "എനിക്ക് വിഷമം അതല്ല... ഇനി അവൻ എന്തെങ്കിലും പോക്കിരിത്തരവുമായി വന്നാൽ എന്താണ് വേണ്ടതെന്ന് എനിക്കറിയാം... പക്ഷേ പ്രശ്നം അതല്ല... അവന്റെ പേരിലുള്ള കമ്പനിയും ടൌണിലെ സ്ഥലവും അവൻ വിൽക്കാൻ പോവുകയാണെന്ന്... അതും ആ മഹേഷിന്റെ നേതൃത്വത്തിൽ... അവൻ രാജേന്ദ്രനെ ചതിക്കും... " "അത്രപെട്ടന്ന് ഏട്ടനത് വിൽക്കാൻ പറ്റുമോ... അതിന്റെ പ്രമാണമെല്ലാം അച്ഛന്റെയടുത്തല്ലേ... " അല്ല... ഇന്ന് വന്നപ്പോൾ അമ്മയുടെ ആ പഴയപെട്ടിയിൽനിന്ന് അവനത് എടുത്തുകൊണ്ടുപോയി...

എന്തോ കുറച്ചുദിവസം മുന്നേ ഈ വീടിന്റെയും നിന്റെ പേരിലുള്ള സ്ഥലത്തിന്റെയും ആധാരവും അതിന്റെയെല്ലാം അടിയാധാരവും ഞാൻ എടുത്തു മാറ്റിയിരുന്നു... അത് നീയും നീലിമയും ഭാഗം വച്ചകാര്യം അറിയാതിരിക്കാൻ ചെയ്തതാണ്... അതിപ്പോൾ ഇങ്ങനെയെങ്കിലും ഉപകാരമായി..." അച്ഛൻ പേടിക്കേണ്ട... ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം... എല്ലാറ്റിനും പുറകിൽനിന്ന് ചുക്കാൻ പിടിക്കുന്നത് അവനാണ്... മഹേഷ്... അച്ഛൻ നോക്കിക്കോ അവന്റെ പതനം കാണാതെ ഇനിയെനിക്ക് വിശ്രമമില്ല..." "നീയെന്താണ് ഉദ്ദേശിക്കുന്നത്... അവനെപ്പറ്റി നിനക്ക് വല്ലതും അറിയുമോ... ഒരുപാട് കേസുകളിൽ പ്രതിയാണവൻ... അവന്റെ അമ്മാവന്റെ സ്വാധീനമുപയോഗിച്ചാണ് എല്ലാറ്റിൽനിന്നും അവൻ രക്ഷപ്പെട്ടത്... എന്നാൽ ഇവിടെയല്ല അവന്റെ കളി... ബാംഗ്ലൂരിലാണ് അവന് കൂടുതൽ കൂട്ടുകാരുള്ളത്... അവിടുത്തെ ചെറിയൊരു ദാദയാണവൻ... " "ആരായാലും എനിക്കെന്താ... അവന്റെ പതനം എന്റെ കൈകൊണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചതാണ്... " അതും പറഞ്ഞ് രഘുത്തമൻ അകത്തേക്ക് നടന്നു... ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story