കോവിലകം: ഭാഗം 39

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"തുടങ്ങുന്നതിന് കുഴപ്പമില്ല... വല്ല കുരുത്തക്കേടുകളും ഒപ്പിച്ചുവക്കരുത്... " ഇതും പറഞ്ഞ് രാജീവൻ അവിടെനിന്നും പുറത്തേക്ക് പോയി.... ഗീതുവും നിമിഷയും ആ മുറിയിലേക്ക് കയറി വാതിൽ ചാരാൻ തുടങ്ങിയപ്പോൾ രഘുത്തമൻ തടഞ്ഞു... "വാതിലടക്കേണ്ട... അത് തുറന്നുകിടന്നോട്ടെ... " അവർ ഡെക്രേഷൻ പരിപാടി തുടങ്ങി... രഘുത്തമനും നിഖിലും മറ്റുള്ളവരും ചെയ്യുന്നതിനോടൊപ്പം ഗീതുവും നിമിഷയും അവരെ സഹായിച്ചു... പെട്ടന്ന്പെട്ടന്ന് ഓരോ പണിയും അവർ ചെയ്തുകൊണ്ടിരുന്നു... ഗീതു ബലൂണുകൾ ഊതിവീർപ്പിച്ചു അത് ആറേഴണ്ണംവീതം ഒന്നിച്ചുകൂട്ടി... അത് തൂക്കിയിടാൻ അവിടെയുണ്ടായിരുന്ന കസേര വലിച്ചിട്ട് നിമിഷ അതിൽ കയറി... എന്നാൽ അവൾക്കത് തൂക്കിയിടാൻ വളരെ പ്രയാസപ്പെട്ടു... എങ്ങനെയെങ്കിലും ഏന്തിവലിഞ്ഞ് കെട്ടുന്നതിനിടയിൽ കസേര ചെരിഞ്ഞു.. അവൾ അവിടെ മറ്റു ജോലിചെയ്തു കൊണ്ടിരുന്ന രഘുത്തമന്റെ മേലേക്ക് മറിഞ്ഞുവീണു... അവളുടെ വീഴ്ചയിൽ രഘുത്തമന് ബാലൻസ് കിട്ടിയില്ല രണ്ടുപേരും കട്ടിലിനുമുകളിലേക്ക് വീണു... അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു... "ഇതെന്താ ഇതിനിടയിൽ ഇങ്ങനെയുള്ള ചടങ്ങുമുണ്ടൊ... നിങ്ങൾ കട്ടിലിന്റെ ബലം പരീക്ഷിക്കുകയാണോ... "

നിഖിൽ ചോദിച്ചു "വേണ്ടാത്ത ഓരോ വയ്യാവേലികൾ വന്നുകയറും... മനുഷ്യന്റെ നടുവ് ഉളുക്കിയെന്നാണ് തോന്നുന്നത്... " രഘുത്തമൻ നടുവിന് പിടിച്ചുകൊണ്ട് പറഞ്ഞു... "അത് ഞാൻ ബലൂൺ തൂക്കിയിടുമ്പോൾ കസേര മറഞ്ഞതല്ലേ... " നിമിഷ ചമ്മലോടെ പറഞ്ഞു... "കസേര മറിഞ്ഞത്... ആവുന്ന പണിയെടുത്താൽ പോരേ... എവിടെയാണ് നിന്റെ റേഷൻ... മുടിഞ്ഞ വെയ്റ്റാണല്ലോ... " "അതിന് ഞാനറിയോ വീഴുമെന്ന്... സോറി... " "എന്തു ചെയ്താലും എല്ലാവർക്കും അങ്ങനെയൊരു മറുപടിയുണ്ടല്ലോ... പണ്ട് സായിപ്പുമാർ കൊണ്ടുവന്ന് തന്നത്... ഇനി നിലത്തുനിന്ന് എന്തെങ്കിലും ചെയ്താൽ മതി... ഇതുപോലെ കൊമ്പത്ത് കയറി മറ്റുള്ളവരുടെ നടുവ് പൊട്ടിക്കേണ്ട... " ✨✨✨✨✨✨✨✨✨ അവിടെയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ചയുടെ തുടക്കം... അതിനുശേഷം എന്നെ കാണുമ്പോൾ അവൾക്ക് അന്നുണ്ടായതുപോലുള്ള ചമ്മൽ എപ്പോഴും മുഖത്തു കാണാമായിരുന്നു... അടുത്ത ദിവസം അതായത് വിവാഹത്തിന്റെ അന്ന് രാവിലെ അവിടേക്കാവിശ്യമുള്ള എല്ലാത്തിനും ഞാനും നിഖിലും ഓടി നടക്കുകയായിരുന്നു... അവസാനം ചടങ്ങിന് അവിടെയടുത്തുള്ള ഓഡിറ്റോറിയത്തിൽ പോകുന്നതിന് കുറച്ചു മുന്നേ ഞാനും നിഖിലും അവിടെയടുത്തുള്ള നിമിഷ യുടെ വീട്ടിലെ കുളിമുറിയിൽപ്പോയി കുളിച്ചു...

നിഖിൽ ആദ്യം കുളിച്ച് ഡ്രസ്സുമാറി പോയിരുന്നു... അതുകഴിഞ്ഞ് ഞാനും കുളിച്ചു.. ഡ്രസ്സ് മാറുവാൻ തുടങ്ങുമ്പോഴാണ് ബാഗിൽ നിന്നെടുത്ത തന്റെ ഷർട്ടും മുണ്ടും ചുളിഞ്ഞുകിടക്കുന്നത് കണ്ടത്... ആ ഡ്രെസ്സെടുത്ത് എങ്ങനെ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ്... നിമിഷയും അവളുടെ അമ്മയും അവിടേക്ക് വന്നത്... ✨✨✨✨✨✨✨✨✨ "എന്താ മോനേ ഡ്രസ്സ് പിടിച്ച് നിൽക്കുന്നത് എല്ലാവരും ഇറങ്ങാൻ സമയമായി... മോൻ വേഗം ഡ്രസ്സുചെയ്തുവാ... " നിമിഷയുടെ അമ്മ പറഞ്ഞു... "ഈ ഡ്രസ്സെല്ലാം ചുളിഞ്ഞുകിടക്കുകയാണ്... ഇതിട്ട് എങ്ങനെ പോകുമെന്നാണ് ആലോചിക്കുന്നത്..." "അയ്യോ... ഇനിയെന്തുചെയ്യും... " "എന്തു ചെയ്യാൻ... നിങ്ങൾ ചെല്ല്... ഞാൻ ഇതൊന്ന് അയൺ ചെയ്യാൻ പറ്റുമോ എന്നു നോക്കട്ടെ... എന്തായാലും ചടങ്ങിന് പങ്കെടുക്കാൻ പറ്റില്ല... ഞാനിവിടെ ഉണ്ടാകും... എന്റെ കൂട്ടുകാരനേയും തുണയായി ഇവിടെ പിടിച്ചു നിർത്താം... അതേതായാലും വേണ്ട... കൂട്ടുകാരന്റെ വിവാഹത്തിന് വന്നിട്ട് അത് കാണാൻ പറ്റാതിരുന്നാൽ... അതു വേണ്ട... മോന്റെ കയ്യിൽ വണ്ടിയില്ലേ... " "ബൈക്കുണ്ട്... നിനക്ക് ഓഡിറ്റോറിയത്തിലേക്കുള്ള വഴി അറിയില്ലല്ലോ... ഇവൾ ഡ്രസ്സ് അയൺ ചെയ്തുതരും... അതുകഴിഞ്ഞ് രണ്ടുപേർക്കും ഒന്നിച്ച് മുഹൂർത്തത്തിനുമുന്നേ അവിടെയെത്താലോ... "

"അതു വേണ്ട... ഇവളുടെ ഏട്ടന്റെ വിവാഹമല്ലേ... അന്നേരം ഇവളും ഗീതുവും അവിടെ വേണ്ടേ... " "അതിന് അതിനുമാത്രം സമയമൊന്നും വേണ്ടല്ലോ... ഞങ്ങൾ അവിടെയെത്തുമ്പോഴേക്കും ബൈക്കിൽ നിങ്ങൾക്കും അവിടെയെത്താമല്ലോ... മോളെ നീ ഈ ഡ്രസ്സൊന്ന് അയൺ ചെയ്തു കൊടുത്തേ... എന്നിട്ട് വാതിൽ ലോക്ക് ചെയ്തിട്ടേപോരാവൂ... " അതും പറഞ്ഞ് അവർ വീടിന്റെ ചാവി നിമിഷയെ ഏൽപ്പിച്ച് തിരിച്ചു നടന്നു... "ഡ്രസ്സ് തരൂ.. ഞാൻ അയൺ ചെയ്തുതരാം..." നിമിഷ പറഞ്ഞു... " "ഞാൻ ചെയ്തോളാം... അയൺ ബോക്സ് തന്നാൽ മതി.. " "അതെന്താ ഞാൻ ചെയ്താൽ ഇടാൻ പറ്റത്തില്ലേ... " "അതുകൊണ്ടല്ല... നിനക്ക് ബുദ്ധിമുട്ടാകില്ലേ... " "അത് ഞാൻ സഹിച്ചു... ഇങ്ങോട്ടു തന്നേ... " അവൾ രഘുത്തമന്റെ കയ്യിൽനിന്നും അവന്റെ മുണ്ടും ഷർട്ടും പിടിച്ചുവാങ്ങി വീടിനുള്ളിലേക്ക് നടന്നു... രഘുത്തമൻ അവിടെത്തന്നെ നിന്നു... " "ഹലോ മാഷേ ഇവിടേക്ക് വരാം... ആരും പിടിച്ച് തിന്നുകയൊന്നുമില്ല... " രഘുത്തമൻ ആ വീട്ടിലേക്ക് കയറി... നിമിഷ പെട്ടന്നു തന്നെ ഡ്രസ്സ് അയൺ ചെയ്തുകൊടുത്തു..

"ഇതാ നിങ്ങളുടെ ഡ്രസ്സ്.. അകത്തു പോയി പെട്ടന്ന് മാറ്റിവന്നോളൂ... പെട്ടന്നു ചെന്നാൽ ചിലപ്പോൾ അവരുടെകൂടെത്തന്നെ നമുക്കു പോകാം... " രഘുത്തമൻ പെട്ടന്ന് റെഡിയായിവന്നു... "അയ്യേ ഇതെന്തൊരു കോലം... മുഖത്തു മുഴുവൻ മിഴുക്കാണ്... അവിടെ പൌഡറുണ്ടല്ലോ... അതെടുത്ത് കുറച്ച് മുഖത്തിട്ടേ... പിന്നെ ആ മുടിയൊന്ന് ചീകിയൊതുക്ക്... കാട്ടാളനെപ്പോലെയുണ്ട് കാണാൻ... " "ഈ കോലത്തിൽ എന്നെ കാണാൻ പറ്റുന്നവർ കണ്ടാൽ മതി... ആരുടെ മുന്നിലും പ്രദർശനം നടത്താനല്ലലോ പോകുന്നത്... അതു പോട്ടെ എന്നെ സുന്ദരനാക്കി നടത്താൻ നീയാരാണ്... എന്റെ ഭാര്യയോ... " ആ.. ചിലപ്പോൾ ആയെന്നുവരും... ഇപ്പോൾ എന്റെ മോൻ ഞാൻ പറയുന്നതുകേട്ട് നടന്നാൽ മതി... " അവളവനെ മുറിയിലേക്ക് തള്ളിവിട്ടു... "കുറച്ചുകഴിഞ്ഞ് രഘുത്തമൻ പുറത്തേക്ക് വന്നു... " "ഇപ്പോൾ സുന്ദരകുട്ടപ്പനായിട്ടുണ്ട്... ആരുമൊന്ന് നോക്കിപ്പോകും... എന്നാൽ പോകാം..." അവർ പുറത്തേക്കിറങ്ങി.. നിമിഷ വാതിലടച്ചു ലോക്കു ചെയ്തു... അതിനുശേഷം അവർ വിവാഹ വീട്ടിലേക്ക് നടന്നു... അവരെത്തുമ്പോഴേക്കും എല്ലാവരും പോയിക്കഴിഞ്ഞിരുന്നു... "എല്ലാവരും പോയപ്പോ... ഒരു ഓട്ടോ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ... " രഘുത്തമൻ നിമിഷയോട് ചോദിച്ചു...

"ഇപ്പോൾ എന്തിനാണ് ഓട്ടോ... " "നമുക്ക് ഓഡിറ്റോറിയത്തിലേക്ക് പോകാൻ... " "അതിന് നിങ്ങളുടെ കയ്യിൽ ബൈക്കില്ലേ... അതിൽ പോകാമല്ലോ... " "എന്നിട്ടു വേണം നാട്ടുകാരെക്കൊണ്ട് പറയിക്കാൻ... " "അവരെന്തു പറയാനാണ്... ഞാൻ ഈ നാട്ടിൽ ജനിച്ചുവളർന്നവളാണ്... എന്നെ എല്ലാവർക്കുമറിയാം... മാഷ് പെട്ടന്ന് വണ്ടിയെടുത്താട്ടെ... ഇനിയും വൈകിയാൽ താലികെട്ട് കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ മാത്രമായിരിക്കും നമ്മളെത്തുക... "അതെങ്കിലും കിട്ടുമല്ലോ ഭാഗ്യം... " "ദേ തമാശ പറയാനുള്ള സമയമല്ലത്... നിങ്ങൾ പെട്ടന്ന് ബൈക്കെടുക്കുന്നുണ്ടോ... " "ഇത് വല്ലാത്ത ചെയ്ത്തായിപ്പോയല്ലോ... ഞാനപ്പഴേ പറഞ്ഞതല്ലേ നിന്നോട് പൊയ്ക്കോളാൻ... " "ഒരു നല്ല കാര്യം ചെയ്തതാണോ ഇത്രവലിയ പ്രശ്നം.. " "എന്തായാലും ഞാൻ പെട്ടു... നീ വാ ഏതായാലും... " രഘുത്തമൻ അവളേയും കൂട്ടി തന്റെ ബൈക്കിനടുത്തേക്ക് നടന്നു... അതിൽകയറി സ്റ്റാർട്ടുചെയ്തു... നിമിഷ പുറകിൽ കയറി... അവൾ കൈ അവന്റെ ഷോളറിൽ വച്ചു... "അതേ ആ കൈ അവിടെനിന്ന് മാറ്റിക്കേ... " "എന്റെ കൈ അവിടെവച്ചെന്നുകരുതി ഇയാളുടെ മാനം പോകുമോ... " "ആ ചിലപ്പോൾ പോയെന്നിരിക്കും.." "എന്നാൽ പോയ മാനം അവിടെയെത്തുമ്പോൾ തിരിച്ചുതന്നേക്കാം... ഇയാൾ വണ്ടിയെടുക്കാൻ നോക്ക്... "

നിമിഷയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനു മനസ്സിലായി... അവൻ ബൈക്കെടുത്തു... അത്യാവശ്യം നല്ല സ്പീഡിലായിരുന്നു അവർ ബൈക്കോടിച്ചിരുന്നത്... എന്നാൽ അതൊന്നും അവൾക്ക് ഒരു പ്രശ്നമുള്ള തായി കണ്ടില്ല... പത്തുമിനിട്ടുനുള്ളിൽ അവർ ഓഡിറ്റോറിയത്തിലെത്തി... "താങ്ക്സ്... എന്നെ ജീവനോടെ ഇവിടെയെത്തിച്ചതിന്... എന്നോടുള്ള ദേഷ്യംകൊണ്ടായിരിക്കും ഇത്ര സ്പീഡിൽ വണ്ടിയോടിച്ചത്... എന്നാലേ ഇതിലും വലിയ സ്പീഡിൽ ഞാൻ ഇതുപോലുള്ളതിന്റെ പുറത്ത് കയറിപ്പോയിട്ടുണ്ട്... " അതും പറഞ്ഞ് അവൾ ഓഡിറ്റോറിയത്തിനുള്ളിലേക്ക് തിടുക്കത്തിൽ നടന്നു... അവൾ പോകുന്നതും നോക്കി ഒരു ചെറു ചിരിയോടെ അവൻ നിന്നു... "എന്താ മോനെ ഒരു പഞ്ചാര മണക്കുന്നത്... രഘുവിനെ കണ്ട് അവന്റെയടുത്തേക്കുവന്ന നിഖിൽ ചോദിച്ചു... "പഞ്ചസാരയോ എന്തു പഞ്ചാര... " നീ ഉരുണ്ടുകളിക്കുകയൊന്നും വേണ്ട... എല്ലാം ഞാൻ കാണുന്നുണ്ട്... അതു പോട്ടെ എവിടെയായിരുന്നു നീ... നീന്നെകാണാതെ എല്ലായിടത്തും നോക്കി... അവസാനം നമ്മൾ കുളിച്ച കുളിമുറിയിൽ വരെ വന്നു നോക്കി... എവിടെപ്പോയതാണ് നീ... " "അതൊന്നും പറയേണ്ട മോനേ... രഘുത്തമൻ എല്ലാ കാര്യവും അവനോട് പറഞ്ഞു... " "ആഹാ അതുകൊള്ളാലോ.. ഇതാണ് ഞാൻ നേരത്തെ പറഞ്ഞ പഞ്ചാര... എടാ അവൾക്ക് നിന്നോട് എന്തോ ഒരു താൽപര്യമുണ്ട്... വിട്ടുകളയേണ്ട മുറുകെ പിടിച്ചോ... " "പിന്നേ... നീ വെറുതേ ഇല്ലാവചനങ്ങൾ പറഞ്ഞുനടക്കേണ്ട... അവൾ അത്തരക്കാരിയൊന്നുമല്ല... "

"എത്തരക്കാരി... ഒരു പെൺകുട്ടി ഒരാളെ ഇഷ്ടപ്പെടുന്നത് മോശക്കാരിയായിട്ടാണോ... എടാനിനക്ക് ദൈവം പറഞ്ഞുവച്ചേക്കുന്നത് ഇവളെയാണ്... അതുകൊണ്ടാണ്... അമേരിക്കയിലായിരുന്ന നീ ജോലി മതിയാക്കി നാട്ടിലേക്ക് പോന്നതും ഇന്ന് ഈ വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞതും... ഇന്നലെ നടന്ന സംഭവങ്ങളുമെല്ലാം... അവൾക്ക് നിന്നോട് അത്രയേറെ ഇഷ്ടമാണെന്നാണ് എനിക്കു തോന്നുന്നത്... അല്ലെങ്കിൽ ഓട്ടോ വിളിക്കുന്ന കാര്യം പറഞ്ഞപ്പോൾ അവൾ അതിന് സമ്മതിക്കാതെ നിന്റെ ബൈക്കിൽ ചേർന്നിരുന്ന് പോകുമായിരുന്നോ... " "നീ പറയുന്നതിലും കാര്യമുണ്ട്... അവൾക്ക് എന്നെ ഇഷ്ടമാണെന്ന് കരുതാം തിരിച്ച് എനിക്കും അതുപോലൊയാണെന്നും വിചാരിക്ക്... പക്ഷേ ഇതെല്ലാമറിഞ്ഞാൽ എന്റെ അച്ഛൻ... നിനക്കറിയാലോ എന്റെ അച്ഛന്റെ സ്വഭാവം... എന്തും ചെയ്യാൻ മടിക്കാത്തവനാണ്... " "അയാളോട് പോകാൻ പറ... നിനക്കിപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയില്ലേ... പണമില്ലേ... പിന്നെ നീയെന്തിന് അയാളെ പേടിക്കണം... എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം പറയട്ടെ... നീ നിനക്കിഷ്ടപ്പെട്ട എവിടെയെങ്കിലും കുറച്ചു സ്ഥലം വാങ്ങിക്ക്... എന്നിട്ട് അവിടെ ഒരു വീട് പണിതുണ്ടാക്ക്... പിന്നെ എന്തിനാണ് പേടിക്കുന്നത്..." "അതൊക്കെ നടക്കുമോ... " "നടക്കും... നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല... പിന്നെ ഈ കാര്യം നമ്മളല്ലാതെ മറ്റാരുമറിയേണ്ട... പ്രത്യേകിച്ച് നമ്മുടെ വാലാത്തന്മാർ... " "പറയുംപോലെ അവരെവിടെ... " "രാജീവന്റെ പുറകെയുണ്ട് നീ വാ.. "....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story