കോവിലകം: ഭാഗം 42

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്താടി നീ പിറുപിറുക്കുന്നത്... " ഹരി ചോദിച്ചു.. "ഒന്നുമില്ലേ... ചിലരുടെ ജാടകണ്ട് അറിയാതെ പറഞ്ഞു പോയതാണ്..." അതും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു... അവൾ പറഞ്ഞതു കേട്ട് രഘുത്തമൻ ഹരിയെ നോക്കി... ഹരി രഘുത്തമനുനേരെ കണ്ണടച്ചു കാണിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "രാജേന്ദ്രൻ ഇപ്പോൾ കമ്പനിയിലെ ഓഫീസ്റൂമിലായിരുന്നു കഴിഞ്ഞു പോന്നിരുന്നത്... അവന്റെ കയ്യിലുള്ള പണമെല്ലാം തീർന്ന് ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ആലോചിച്ചിരിക്കുകയായിരുന്നു... മഹേഷ് പറഞ്ഞ ആൾ ഇന്നു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്... വരുന്ന ആൾക്ക് കമ്പനിയും സ്ഥലവും ഇഷ്ടപ്പെട്ടാൽ മതിയായിരുന്നു.. വല്ല അഡ്വാൻസ് കിട്ടിയാൽ ചിലവിനുള്ളതാകുമായിരുന്നു... മഹേഷിന്റെ വിളിയും വരുന്നില്ല..

അവൻ കൈ തിരുമ്മിക്കൊണ്ട് ആലോചിച്ചിരുന്നു... പെട്ടന്നാണ് അവന്റെ വിരലിലുണ്ടായിരുന്ന മോതിരം അവന്റെ ശ്രദ്ധയിൽ പെട്ടത്... പ്രമീള തന്റെ വിരലിലണിയിച്ച മോതിരം... എത്രയൊക്കെ ബുദ്ധിമുട്ട് വന്നസമയത്തും ഇതും അവളുടെ കഴുത്തിൽ താൻ കെട്ടിയ താലിയും എടുത്തിട്ടില്ല... അവളുടെ എല്ലാ ആഭരണങ്ങളും എടുത്തിട്ടുണ്ട്... അത് തനിക്കവകാശപ്പെട്ടതാണ്... അവൾ തന്റെ കഴുത്തിലിട്ട മാലയും താൻ വിറ്റിരുന്നു... ഇനി എന്തിനാണ് ഈ മോതിരം... താൻ കെട്ടിയ താലി വരെ പൊട്ടിച്ച് വലിച്ചെറിഞ്ഞില്ലേ... അപ്പോൾ ഇനി ഈ മോതിരത്തിനെന്തു പ്രശസ്തി... ഇതു വിൽക്കാം... കുറച്ചു ദിവസം പിടിച്ചുനിൽക്കാൻ ഇതു മതി... " രാജേന്ദ്രൻ അവിടെനിന്നും പുറത്തിറങ്ങി ടൌണിലേക്ക് നടന്നു... പെട്ടന്നാണവന്റെ ഫോൺ റിംഗ് ചെയ്തത്...

അവൻ ഫോണെടുത്തുനോക്കി... മഹേഷാണെന്നറിഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിതെളിഞ്ഞു... "ഹലോ മഹേഷേ എവിടെയാണ് നീ... " "ഞാൻ ടൌൺ വരെ വന്നതാണ്... പിന്നെ നിന്റെ കമ്പനി നോക്കാൻ ഒരാൾ വരുന്നുണ്ട്... ആൾ ഇപ്പോഴവിടെയെത്തും... നീ എവിടേക്കും പോകാതെ കമ്പനിയിൽ തന്നെ നിൽക്ക്... " "ഞാൻ കമ്പനിയിലുണ്ട്... നീയെപ്പോഴാണ് വരുന്നത്... " "ഞാൻ വൈകും... വൈകീട്ട് നമുക്ക് കാണാം... ഇപ്പോൾ നീ അവിടെത്തന്നെ നിൽക്ക്... " അതും പറഞ്ഞ് മഹേഷ് കോൾ കട്ടുചെയ്തു... രാജേന്ദ്രൻ കമ്പനിയിലേക്ക് തിരിച്ചുനടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാർ അവന്റെ കമ്പനിയുടെ മുന്നിൽ വന്നുനിന്നു... അതിൽനിന്നും ഒരാളിറങ്ങി... " "ഹലോ ഈ രാജേന്ദ്രൻ എന്നു പറയുന്ന ആളുടെ കമ്പനി ഇതു തന്നെയല്ലേ... "

കാറിൽ വന്നാൽ ചോദിച്ചു... "അതെ ഇതുതന്നെയാണ് ഞാനാണ് രാജേന്ദ്രൻ... " രാജേന്ദ്രൻ അയാളേയും കൂട്ടി കമ്പനിയിലേക്ക് നടന്നു... കമ്പനിയെല്ലാം കണ്ടുകഴിഞ്ഞ്.. അവർ അയാൾ വന്ന കാറിനടുത്തേക്ക് നടന്നു... "കമ്പനി എനിക്ക് ഇഷ്ടപ്പെട്ടു... ഇനി ഇതിന് മറ്റൊരു തരത്തിലും ബാധ്യതയോ കടമോ അങ്ങനെയെന്തെങ്കിലുമുണ്ടോ... " "കമ്പനി കുറച്ചു നഷ്ടത്തിലായിരുന്നു... ജോലിക്കാർക്ക് കുറച്ച് ശമ്പളം കൊടുക്കാറുണ്ട് അത് ഞാൻ തന്നെ തീർത്തോളാം... " "അങ്ങനെ വാക്കാൽ പറഞ്ഞാൽപ്പോരാ... എല്ലാം ചേർത്തൊരു എഗ്രിമെന്റ് ഉണ്ടാക്കണം... " "അതു ചെയ്യാം.. " "എന്നാൽ ഇനി നമുക്ക് വിലയുടെ കാര്യത്തിലേക്ക് കടക്കാം...എത്രയാണ് നിങ്ങൾ കാണുന്നത്..." "രാജേന്ദ്രൻ തന്റെ മനസ്സിൽ കണ്ട വില പറഞ്ഞു... "

"അത് കുറച്ച് കൂടുതലാണ്.. മാത്രമല്ല കമ്പനി ഇപ്പോൾ നഷ്ടത്തിലൂടെ പൂട്ടിക്കിടക്കുകയാണ്... ഇനി ഒന്നുമുതൽ തുടങ്ങേണ്ടതുണ്ട്... അതുകൊണ്ട് ഞാനൊരു വില പറയാം... അങ്ങനെയാണെങ്കിൽ ഈ കമ്പനിയുടെ റജിസ്ട്രേഷൻ ഉടനെ നടത്താം... ഒരു ലക്ഷം അഡ്വാൻസും തരാം... കൂടെ ചില എഗ്രിമെന്റുകളും എഴുതേണ്ടതുണ്ട്... " "ഇനിയെന്ത് എഗ്രിമെന്റ്... " "വേറൊന്നുമല്ല... നമ്മൾ ഇതുറപ്പിച്ച് അഡ്വാൻസ് വാങ്ങിയതിനുശേഷം നിങ്ങൾ പിൻമാറില്ലെന്നും... ഈ കമ്പനിയിൽ ജോലിചെയ്ത ആരെങ്കിലും ഒരു പ്രശ്നവുമായിട്ട് വരില്ലെന്നുമുള്ള ഉറപ്പിനുവേണ്ടിയാണ്... " "നിങ്ങൾ എത്രയാണ് ഉദ്ദേശിക്കുന്നത്... " രാജേന്ദ്രൻ ചോദിച്ചു... " അയാൾ ഒരു വില പറഞ്ഞു... "നിങ്ങൾക്ക് ആരെങ്കിലുമായി ആലോചിക്കണമെങ്കിൽ അതു ചെയ്യാം...

എന്നിട്ട് മറുപടി തന്നാൽമതി..." "ഒരു നിമിഷം... ഞാൻ ഒരാളെ വിളിക്കട്ടെ... " രാജേന്ദ്രൻ മഹേഷിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... "ഈ വില കിട്ടിയതു തന്നെ ഭാഗ്യമെന്ന് കരുതിക്കോ... ഇനിയൊന്നും ആലോചിക്കേണ്ട.. അഡ്വാൻസ് വാങ്ങിച്ചോ... " രാജേന്ദ്രൻ കോൾ കട്ടുചെയ്ത് അയാളുടെ അടുത്തേക്ക് വന്നു... "നിങ്ങൾ പറഞ്ഞതിന് എനിക്ക് സമ്മതമാണ്... " "എന്നാൽ ഈ മുദ്രപ്പേപ്പർ വായിച്ചതിനു ശേഷം അതിലൊന്ന് ഒപ്പ് ഇട്ടേക്ക്..." രാജേന്ദ്രൽ മുദ്ര പത്രം വായിച്ചുനോക്കിയതിനുശേഷം... അതിൽ ഒപ്പിട്ടു... അയാൾ ഒരു ലക്ഷംരൂപ അഡ്വാൻസും കൊടുത്തു... അതിനുശേഷം അയാൾ കാറിൽ കയറാൻ ഡോർ തുറന്നു... "നിങ്ങളുടെ പേര് പറഞ്ഞില്ല... " അതു മറന്നു... ഞാൻ ദേവേന്ദ്രൻ... കുറച്ചു വടക്കാണ് നാട്... എല്ലാം വഴിയേ മനസ്സിലാകും... " അതും പറഞ്ഞ് അയാൾ കാറിൽ കയറി... ആ കാറ് പോകുന്നതും നോക്കി രാജേന്ദ്രൻ നിന്നു..

. "ദേവേന്ദ്രൻ... ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ... " രാജേന്ദ്രൻ എത്രയാലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിഞ്ഞില്ല.... "ആ എവിടേയെങ്കിലുമാകട്ടെ... ഒരേ പേരിൽ എത്രയോ പേരുണ്ടാകും.. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ... " രാജേന്ദ്രൻ കയ്യിലുള്ള പണത്തിലേക്ക് നോക്കി... പിന്നെ അവിടെ നിന്നും നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം മഹേഷ് ടൌണിലെ ഒരു ഹോട്ടലിൽ തന്റെയൊരു കൂട്ടുകാരനുമായി സംസാരിക്കുകയായിരുന്നു... "മഹേഷേ... എല്ലാം ഞാൻ പറഞ്ഞല്ലോ... അൻപത് ലക്ഷം രൂപയെങ്കിലും ഈ മാസം അവസാനമാകുമ്പോഴേക്കും തന്നിരിക്കണം... എന്നാലേ നമ്മുടെ ഈ ബിസിനസ്സുമായി മുന്നോട്ടുപോകാൻ പറ്റുകയുള്ളു... സണ്ണിയും വിജയനും അപ്പോഴേക്കും പണമെത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്... ഞാനും അപ്പോഴേക്കും പണം എത്തിക്കും... നിന്റെ കാര്യത്തിലാണ് എനിക്കിപ്പോഴും സംശയം...

ഓരോരുത്തർക്കും കോടികൾ കയ്യിൽ വരുന്ന കേസ്സാണ്... നീയും കൂടിയുണ്ട് എന്നു നിർബന്ധം പറഞ്ഞതു കൊണ്ടാണ് ഞാൻ നിന്നെയും കൂട്ടിയത്... അവസാനം എന്നെ ചതിക്കരുത്.... " മഹേഷിന്റെ കൂട്ടുകാരനായ രവീന്ദ്രൻ പറഞ്ഞു... "രവീന്ദ്രാ നീ ഒന്നുകൊണ്ടും പേടിക്കേണ്ട... ഏറിവന്നാൽ രണ്ടാഴ്ച അതിനു മുന്നേ പണവുമായി ഞാൻ വരും... അതിനുള്ള വഴിയാണ് നേരത്തെ വന്ന കോൾ... " "ആതാരാണ് നിന്റെ പുതിയ ഇര... ഇത്തവണ എന്താണ് പുതിയ തന്ത്രം... " "ഒരു വലിയ കോളുതന്നെയാണ്... ഒരു പൂത്ത പണിക്കാരന്റെ മകൻ... ഏതൊരു കുടുംബത്തിലുമുണ്ടാകുമല്ലോ ഓരോ പാഴ്ജന്മം... അതുപോലൊന്നാണിത്... പേര് രാജേന്ദ്രൻ... കേട്ടിട്ടുണ്ടാകും പാലക്കൽ കോവിലകം... അവിടുത്തെ തലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മൂത്ത കാരണവർ പാലക്കൽ നീലകണ്ഠൻ എന്ന ഇല്ലിക്കൽ നീലകണ്ഠൻ... അയാളുടെ മൂത്തമകനാണിത്...

തന്തയുണ്ടാക്കിയത് ഒട്ടുമുക്കാലും ആർഭാടജീവതംമൂലം നശിപ്പിച്ചവൻ... ഇപ്പോൾ അതുമൂലം അവന്റെ പേരിലുള്ള നല്ലൊരു കമ്പനി പൂട്ടി പാളീസായി... ഇപ്പോൾ ആ കമ്പനിയും അവന്റെ പേരിലുള്ള ടൌണിലെ കണ്ണായ സ്ഥലവും വിൽക്കുകയാണ് പുതിയ എന്തെങ്കിലും ബിസിനസ്സുതുടങ്ങാൻ... സ്വഭാവംമൂലം വീട്ടിൽനിന്നുതന്നെ ഇറക്കിവിട്ടു... ഇപ്പോൾ ഞാൻ അതുവച്ചൊരു കളി കളിക്കുകയാണ്... നേരത്തെ വിളിച്ചില്ലേ... അത് അവന്റെ കമ്പനി വിൽപ്പന റഡിയായെന്നു പറഞ്ഞ് വിളിച്ചതാണ്... അതുവിറ്റുകിട്ടുന്ന കാശ് ഞാൻ കൈക്കലാക്കും... അതും എന്റെ ഒരു സുഹൃത്തിന്റെ പുതിയ ബിസിനസ്സിലെ പാട്ണറെന്ന കള്ളം പറഞ്ഞ്... " "എടാ മഹേഷേ അപ്പോൾ ഇത് എന്തായാലും അവനറിയില്ലേ... " "അറിയും... പക്ഷേ അതറിയുമ്പോഴേക്കും അവനെ ഈ ലോകത്തു നിന്നുതന്നെ ഞാൻ പറഞ്ഞയക്കും...

" എടാ മഹാപാപീ... ഈ പാപമെല്ലാം നീ എവിടെചെന്ന് തീർക്കും... " "ഇത് പാപമല്ലല്ലോ... അവനവൻ കുഴിക്കുന്ന വിനയല്ലേ... " "ഏതായാലും നീ രക്ഷപ്പെട്ടു... എല്ലാം ശരിയായാൽ എന്നെ മറന്നേക്കരുത്... " "അങ്ങനെ മറക്കുന്നവനാണോ ഞാൻ... എന്തൊരു കാര്യമുണ്ടായാലും അതിന്റെ വിഹിതത്തിൽ കുറച്ച് നിനക്കും തരുന്നതല്ലേ... " "അതു ശരിയാണ്... ഇന്നുവരെ നീയെന്നെ ചതിച്ചിട്ടില്ല... അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു കോളൊത്തപ്പോൾ നിന്നേയും അതിലൊരു ഭാഗമാക്കിയത്... എന്നാൽ നമുക്ക് പിരിഞ്ഞാലോ... എനിക്ക് അത്യാവശ്യമായി ഒരാളെ കാണാനുണ്ട്... പണത്തിന്റെ കാര്യം തന്നെയാണ്... അമ്പതുലക്ഷം ഒപ്പിക്കണമല്ലോ... " "എന്നാൽശരി നമുക്കു കാണാം... " അവർ ഹോട്ടലിൽ നിന്നും ഇറങ്ങി... രവീന്ദ്രൻ തന്റെ കാറിൽ കയറിപ്പോയി... മഹേഷ് തന്റെ ബുള്ളറ്റിൽ കയറി അത് സ്റ്റാർട്ടുചെയ്തു..

അന്നേരമാണ് അവൻ ആ കാഴ്ചകണ്ടത് തന്റെ അമ്മയും ഭാര്യയും അടുത്തുള്ള ഒരു റെസ്റ്റോറന്റിൽനിന്നും ഇറങ്ങിവരുന്നത്... മഹേഷ് പെട്ടന്ന് ബുള്ളറ്റ് ഓഫാക്കി അതിൽനിന്നുമിറങ്ങി അവർ കാണാതിരിക്കാൻ അടുത്തുനിർത്തിയിട്ട കാറിന്റെ മറവിൽ ഒളിച്ചു നിന്നു... അവർ ഏതോ ഒരു കാറിൽ കയറി പോകുന്നത് കണ്ടു... അവർ പോയിക്കഴിഞ്ഞപ്പോഴവൻ അവർ ഇറങ്ങിവന്ന റെസ്റ്റോറന്റിലേക്ക് നടന്നു... ഇപ്പോൾ ഇവിടെനിന്നിറങ്ങിപ്പോയ രണ്ടുസ്തീകൾ ആരാണെന്നറിയോ... അവരെന്തിനാണ് ഇവിടെ വന്നത്..." അവൻ റെസ്റ്റോറന്റിലേക്ക് കയറുമ്പോൾ എതിരെവന്ന റൂംബോയിയോട് ചോദിച്ചു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story