കൃഷ്ണകിരീടം: ഭാഗം 1

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"രാമാ... നീയൊന്ന് നമ്മുടെ കളപ്പുരവരെ പോകണം... അവിടെ നമ്മുടെ ഗോപിമാഷ് വന്നിട്ടുണ്ട്... ഒരമ്പത് നാളികേരം മാഷിന് കൊടുക്കണം... പണമൊന്നും വാങ്ങിക്കേണ്ട... നമ്മുടെ രാവുണ്ണിയുടെ മകളുടെ വിവാഹമല്ലേ അവിടേക്കാണ്... " കേശവമേനോൻ പറഞ്ഞു... " "ഞാനിപ്പോൾതന്നെ പോയേക്കാം അങ്ങുന്നേ... " രാമൻ കളപ്പുരയിലേക്ക് നടന്നു... "രാമാ നിൽക്ക്... നീ നാളികേരം എടുത്തിടുമ്പോഴേക്കും മാഷിനോട് ഇവിടേക്കൊന്ന് വരാൻ പറയണം" "ശരിയങ്ങുന്നേ... " രാമൻ കളപ്പുരയിലേക്ക് നടന്നു... കേശവമേനോൻ അകത്തേക്കും നടന്നു... കുറച്ചുകഴിഞ്ഞപ്പോൾ ഗോപിമാഷ് അവിടേക്കുവന്നു... കയ്യിലൊരു ചെറിയ പൊതിയുമായി മേനോൻ പുറത്തേക്ക് വന്നു... "ഗോപിയെന്താ മുറ്റത്ത് നിൽക്കുന്നത് കയറിയിരിക്ക്... " മേനോൻ നിർമ്മലയെ വിളിച്ച് ഗോപിമാഷിന് ചായയെടുക്കാൻ പറഞ്ഞു...

"അയ്യോ ഇപ്പോഴൊന്നും വേണ്ട കേശവേട്ടാ... വരുന്ന വഴി രാവുണ്ണിയുടെ വീട്ടിൽനിന്നും ചായ കുടിച്ചു... " "അതേയോ... ഞാൻ ഗോപിയെ വിളിപ്പിച്ചത് ഇത് രാവുണ്ണിയെ ഏൽപ്പിക്കണം... കുറച്ച് പണമാണ്... ചെറുപ്പത്തിലേ ഈ തറവാട്ടിലെ ജോലിക്കാരനായിരുന്നു രാവുണ്ണി... ഒരു ജോലിക്കാരനായിരുന്നില്ലവൻ ഇവിടുത്തെ ഒരംഗമാണ്... അങ്ങനെയേ അവനെ ഞങ്ങൾ കണ്ടത്... അവന്റെ മകളുടെ വിവാഹം ഭംഗിയായി നടക്കണം... ഞാൻ കൊടുത്താൽ അവൻ വാങ്ങിക്കില്ല... ഗോപിയെ അവന് വലിയ കാര്യമാണല്ലോ... ഗോപി കൊടുത്താൽ അവൻ വാങ്ങിക്കും... " "ഞാൻ കൊടുക്കാം കേശവേട്ടാ... ഈ പണം ഈ സമയത്ത് കിട്ടുന്നത് അവർക്കൊരു ആശ്വാസമാകും... " "അതെ... അവന് എന്നോട് ചോദിക്കാൻ മടിയാണ്.... ഇടക്കിടക്ക് പല ആവശ്യങ്ങൾക്കും പണം ഞാൻ കൊടുക്കുന്നതാണേ... പിന്നെ എന്ത് ബുദ്ധിമുട്ടുണ്ടായാലും പറയാൻമടിക്കരുതെന്നും പറയണം.... എന്റെ കാലിന്റെ വേദന മാറിയിട്ടില്ല... ഇന്നലെ മുറ്റത്തൊന്ന് വഴുക്കിവീണു... കാലൊന്നുളുക്കി...

ഇന്നലെ വൈദ്യരെ കാണിച്ചതാണ്..." "അതു പ്രശ്നമില്ല കേശവേട്ടാ ഞാൻ കൊടുത്തോളാം... പിന്നെ കേശവേട്ടനോട് ഒരു കാര്യം ചോദിക്കണമെന്ന് കരുതിയിരുന്നു... എന്നാലത് എങ്ങനെ ചോദിക്കുമെന്നായിരുന്നു മനസ്സിൽ... " അതെന്താ ഗോപീ... എന്നോട് ചോദിക്കാൻ നിനക്കൊരു മടി... നീ ദൈര്യമായി ചോദിക്ക്..." "വേറൊന്നുമല്ല കേശവേട്ടാ... എന്റെ കൂടെ സ്കൂളിൽ ജോലി ചെയ്യുന്ന മാധവൻമാഷിന്റെ വീടിനടുത്തുള്ള ഒരു ചെറിയൊരു കുടുംബത്തിന് ഒരു ചെറിയ വീട് വാടകക്ക് വേണമെന്ന് പറഞ്ഞിരുന്നു... എന്തോ ചില പ്രശ്നങ്ങൾ മൂലം അവരുടെ വീട് വിൽക്കേണ്ടി വന്നു... ഇപ്പോൾ അവരുടെയൊരു ബന്ധുവിന്റെ വീട്ടിലാണ് താമസം... അവിടെയെന്തോ പ്രശ്നമുണ്ട്... അതാണ് വാടക്കൊരു വീട് നോക്കുന്നത്... കേശവേട്ടന്റെ ആ കാണുന്ന തറവാട് വാടകക്ക് കൊടുക്കുമോ...

പറഞ്ഞുകേട്ടിടത്തോളം പാവങ്ങളാണ്... ഒരു വയസ്സായ കാർന്നോരും അദ്ദേഹത്തിന്റെ രണ്ട് പേരക്കുട്ടികളുമാണ്... അദ്ദേഹത്തിന്റെ ഭാര്യയും മകനും മകന്റെ ഭാര്യയും ഒരപകടത്തിൽ മരിച്ചുപോയി... അദ്ദേഹത്തിന്റെ മകന്റെ കുട്ടികളാണ് കൂടെയുള്ളത്... കേശവേട്ടൻ ആ വീട് വാടകക്ക് കൊടുക്കുകയാണെങ്കിൽ.... അവർക്കെന്തോ അവിടെനിൽക്കാൽ ഒരു പ്രയാസം... അദ്ദേഹത്തിന്റെ ഭാര്യയുടേയും മകന്റെയും മരണമായിരിക്കാം കാരണം... " "ഏതായാലും ഞാൻ കുറച്ചുകഴിഞ്ഞ് വിവരം പറയാം... നിർമ്മലയോടും മക്കളോടുമൊന്ന് ആലോചിക്കട്ടെ... " "അതുമതി കേശവേട്ടാ... എന്നാൽ ഞാൻ ഇറങ്ങുകയാണ്... രാമേട്ടൻ നാളികേരം ജീപ്പിൽ കയറ്റിയിട്ടിട്ടുണ്ടാകും... " "എന്നാൽ അങ്ങനെയാകട്ടെ... ഏതായാലും വൈകുന്നേരത്തിനിടയിൽ ഞാൻ വിളിക്കാം...." ഗോപിമാഷ് കളപ്പുരയിലേക്ക് നടന്നു... ചാത്തന്നൂർ ഗ്രാമത്തിലെ പേരുകേട്ട ഇടശ്ശേരിതറവാട്ടിലെ കാരണവരാണ് കേശവമേനോൻ... പാവപ്പെട്ടവരുടെ കൺകണ്ട ദൈവം....

എന്നാൽ നെറികേടുമാത്രം അദ്ദേഹം വച്ചുപൊറുപ്പിക്കില്ല... അല്പസ്വല്പം മന്ത്രവാദവും അറിയാം അദ്ദേഹത്തിന്... എന്തു കാര്യവും ഏതുനേരത്തുവേണമെങ്കിലും അവിടെ ചെന്ന് അദ്ദേഹത്തെ ബോധിപ്പിക്കാം... അദ്ദേഹത്തിന്റെ ഭാര്യയാണ് നിർമ്മല... അവർക്ക് രണ്ട് ആൺമക്കളാണ്... ആദികേശവും... സൂര്യകേശവും... ഇരുവരുംകൂടി ബിസിനസ് ചെയ്യുന്നു... കേശവമേനോന്റെ അതേ സ്വഭാവമായിരുന്നു രണ്ടുപേർക്കും... കേശവമേനോന്റെ ചെറിയച്ഛന്റെ മകൻ പ്രഭാകരമേനോനാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു... പാവപ്പെട്ടവരുടെ പേടിസ്വപ്നം... അയാളുടെ മകൻ ദേവദത്തൻ ആ നാട്ടിലെ ഒരു റൌഡിതന്നെയാണ്... അവന്റെകൂടെ എന്തിനും പോന്ന ചില കൂട്ടാളികളുമുണ്ട്... പെൺകുട്ടികൾക്കു പോലും അവന്റെ മുന്നിൽക്കൂടി നടക്കാൻ പേടിയായിരുന്നു...അവൻ ഏന്തുകാണിച്ചാലും അവനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ ഒരു ഉദ്യോഗസ്ഥനും ദൈര്യപ്പെടില്ല... കാരണം ആഭ്യന്തരമന്ത്രിയുടെ വലംകൈയ്യാണ് അവന്റെ അച്ഛൻ... ഇനി ഇവരുടെ കഥയിലേക്ക് കടക്കാം...

"നിർമ്മലേ നമ്മുടെ ഗോപിമാഷ് ഒരു കാര്യം പറഞ്ഞിരുന്നു... നമ്മുടെ തറവാട് വീട് വാടകക്ക് കൊടുക്കുമോ എന്ന്... എന്താ ഏതായാലും അതവിടെ വെറുതെ കിടക്കുകയല്ലേ... വാടക പ്രതീക്ഷിച്ചിട്ടൊന്നുമല്ല... ഒരാളനക്കം ആ വീട്ടിലുണ്ടായാൽ നല്ലതല്ലേ... മാത്രമല്ല ആ വീടും പരിസരവും വൃത്തിയായിരിക്കുകയും ചെയ്യും...നീയെപ്പോഴും പോയി വൃത്തിയാക്കേണ്ടി വരുകയുമില്ല...നിന്റെ അഭിപ്രായമെന്താണ്... " കേശവമേനോൻ ചോദിച്ചു... അതിനെന്താ... നല്ലതല്ലേ അത്... അവിടെയൊരു ആളനക്കം ഉണ്ടാവുന്നത് നല്ലതല്ലേ... മാത്രമല്ല നിങ്ങൾ പുറത്തേക്ക് പോയാൽ എനിക്കും ഒരു കൂട്ടാവുമല്ലോ... എന്തെങ്കിലും മിണ്ടിയും പറഞ്ഞും നിൽക്കാമല്ലോ... അതു പോട്ടെ ആരാണ് അവിടെ താമസിക്കാൻ വരുന്നത്... " "ഏതോ ഒരു വയസ്സായ കാരണവരും അവരുടെ രണ്ട് പേരക്കുട്ടികളുമാണ്..

അയാളുടെ ഭാര്യയും മകനും മകന്റെ ഭാര്യയും ഒരപകടത്തിൽ മരണപ്പെട്ടു എന്നാണ് പറഞ്ഞത്.... ഞാനേതായാലും ഗോപിയെ വിളിച്ച് സമ്മതംപറയാൻ പോവുകയാണ്... പിന്നെ ആദിയും സൂര്യനും അവർ എതിരൊന്നും നിൽക്കില്ല... " കേശവമേനോൻ ഗോപിമാഷിനെ വിളിച്ച് തങ്ങൾക്ക് സമ്മതമാണെന്നറിയിച്ചു.... രണ്ടു ദിവസങ്ങൾക്കുശേഷം അവർ താമസത്തിനെത്തുമെന്നും അറിയിച്ചു... ഈ സമയം മറ്റൊരിടത്ത്... "അമ്മേ ഞാൻ പോയിട്ടുവരാം.. " പുറത്തേക്കിറങ്ങിയ വീണ വിളിച്ചു പറഞ്ഞു... "മോളെ കുടയെടുക്ക്... നല്ല മഴക്കാറുണ്ട്... " അകത്തുനിന്നും ശ്രീദേവി വിളിച്ചു പറഞ്ഞു... "എടുത്തിട്ടുണ്ട് അമ്മേ... " അതും പറഞ്ഞ് വീണ നടന്നു.... കൂട്ടുകാരിയുടെ ചേച്ചിയുടെ വിവാഹത്തിന് പോവുകയായിരുന്നു വീണ...നേരം വൈകിയതുകാരണം അമ്പലപ്പറമ്പിലൂടെയാണ് വീണ നടന്നത്... അതിലൂടെ നടന്നാൽ പെട്ടന്ന് ബസ്റ്റോപ്പിലെത്താം... എന്നാൽ അതുവഴി ഒറ്റക്ക് സ്ത്രീകളാരും നടക്കാറില്ല... കാരണം മറ്റൊന്നുമല്ല...

ദത്തനും അവന്റെ കൂട്ടാളികളും നേരം വെളുത്താൽ അമ്പലപ്പറമ്പിനടുത്തുള്ള ആൽമരത്തിനടുത്താണ് ഇരിക്കാറുള്ളത്... അമ്പലത്തിൽ വരുന്ന പെണ്ണുങ്ങളെ നോക്കി കമന്റടിക്കുന്നതും അവരെ ശല്യം ചെയ്യുന്നതും ദത്തനും കൂട്ടാളികൾക്കും ഒരു ഹോബിയായിരുന്നു... പലതവണ പോലീസ്സ്റ്റേഷനിലും പഞ്ചായത്തിലുമെല്ലാം പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല... അതുകൊണ്ടുതന്നെ ഇപ്പോൾ അമ്പലത്തിൽ സ്തീകളുടെ വരവ് കുറഞ്ഞു തുടങ്ങി... വീണ ആ ആൽമരത്തിനടുത്തെത്തിയപ്പോൾ തന്നെ കണ്ടു ദത്തനും കൂട്ടുകാരും ഇരിക്കുന്നത്... അവളിലൊരു ഭയം ഉടലെടുത്തു.. എന്നാലും ദൈര്യത്തോടെ അവൾ നടന്നു... അവളെ കണ്ടപ്പോൾത്തന്നെ പലതരം വൃത്തികെട്ട കമന്റുകളും അവർ പറഞ്ഞുതുടങ്ങി... ആദ്യമൊന്നും അവൾ അത് ഗൌനിക്കാതെ നടന്നു... "എടാ ബാബു... ഒരാറ്റം ചരക്കുതന്നെയാണല്ലോടാ ഇവൾ... ഏട്ടന്മാരുടെ കൂടെ പോരുന്നോ എന്നു ചോദിക്ക്... എത്ര പണം വേണമെങ്കിലും നമുക്ക് കൊടുക്കാം... "

ദത്തനതു പറഞ്ഞപ്പോൾ വീണയൊന്ന് നിന്നു... അവൾ ദത്തനെ രൂക്ഷമായൊന്ന് നോക്കി... "തന്റെ തള്ള വീട്ടിലില്ലേ... അവരെ വിളിച്ചോ കൂടെ പോരാൻ.... " വീണ പറഞ്ഞു... അവളുടെ ആ മറുപടി ദത്തനെ അമ്പരപ്പിച്ചു... ഇത്രയും കാലം പല പെണ്ണുങ്ങളോടും പലതും പറഞ്ഞിട്ടുണ്ട്... എന്നാൽ ഇതാദ്യമായാണ് ഒരു പെണ്ണ് തന്നെ അപമാനിച്ചത്... അതും കൂട്ടുകാരുടെ മുന്നിൽ വച്ച്... അവന് കലിയടക്കാനായില്ല... ദത്തൻ അവിടെനിന്നും ചാടിയെഴുന്നേറ്റു... എന്നാൽ അപ്പോഴേക്കുമവൾ അവിടെനിന്നും പോയിരുന്നു...

ദത്തൻ പെട്ടന്ന് തന്റെ ബൈക്കിൽ കയറി അവൾ പോയ വഴിയെ വിട്ടു... ഈ സമയം വീണ ബസ്റ്റോപ്പിലെത്തിയിരുന്നു... ആ സമയത്ത് ബസ്റ്റോപ്പിലാരും ഉണ്ടായിരുന്നില്ല... പെട്ടന്ന് ദത്തൻ അവളുടെയടുത്തെത്തി... അവൻ ബൈക്കിൽ നിന്നിറങ്ങി.. "എടീ നീയാരാടി... എന്റെ കൂട്ടുകാരുടെ മുന്നിൽവച്ച് നീയെന്നെ കളിയാക്കിയല്ലേ... " "ഓ..അപ്പോൾ തനിക്ക് മറ്റുള്ളവരുടെ മുന്നിൽ നാണക്കേടുണ്ടല്ലേ... അതുപോലെയുള്ളവരാണ് എല്ലാവരും... " "അപ്പോൾ നീയെന്നെ മര്യാദ പഠിപ്പിക്കാൻ നോക്കുകയാണല്ലേ... " "അതിന് അങ്ങനെയൊന്ന് തനിക്കുണ്ടോ... " "എന്തുപറഞ്ഞെടി ചൂലേ.. " ദത്തൻ അവളുടെ മുടിക്കുത്തിന് പിടിച്ചു... പെട്ടന്നാണ് ഒരു ബുള്ളറ്റ് വന്ന് അവരുടെ മുന്നിൽ നിന്നത്... അതിൽ വന്നയാളെ കണ്ടപ്പോൾ വീണക്ക് ആശ്വാസമായപ്പോൾ ദത്തിന്റെ കണ്ണിൽ അഗ്നിയാളിക്കത്തുകയായിരുന്നു... തുടരും....

Share this story