കൃഷ്ണകിരീടം: ഭാഗം 20

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നിൽക്കാം പക്ഷേ ഇതിന്റെ പേരിൽ ആർക്കും ഒരു ദോഷവുമുണ്ടാകില്ലെന്ന് ഉറപ്പ് തരണം... " "ഇല്ല ഉണ്ടാവില്ല... " "സത്യമാണല്ലോ... " "സത്യം... " "എന്നാൽ എന്തിനും ഞാൻ കൂട്ടുനിൽക്കാം... " ആദി ചിരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തു..... വീട്ടിലെത്തിയ അവരേയും കാത്ത് നന്ദുമോൾ ഗെയ്റ്റിൽതന്നെ നിൽക്കുന്നുണ്ടായിരുന്നു... " "എന്താണ് നന്ദുമോൾ ഇവിടെ വന്നു നിൽക്കുന്നത്... കാറിൽനിന്നിറങ്ങിയ ആദി ചോദിച്ചു... "രണ്ടും നല്ലോളം അടിച്ചു മാറി വരുകയല്ലേ... വയറുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുണ്ടാകും... ഇവിടെനിന്നും കൈപിടിച്ച് അകത്തേക്ക് കയറ്റാമെന്ന് കരുതി... " "അത് സത്യം... എന്തായിരുന്നു അവിടുത്തെ ഭക്ഷണം... ആഹാ... ഇവിടുത്തെപ്പോലെ സാമ്പാറും മുരിങ്ങയില തോരനുമൊന്നുമല്ല.... നല്ല ചിക്കൻ ബിരിയാണി, ചിക്കൻ കടായ്, ചിക്കൻ പൊരിച്ചത്... ജ്യൂസ്, മധുരപലഹാരങ്ങൾ, പായസം ഹൊ.. എന്തിനു പറയണം കഴിച്ചു കഴിച്ച് വയറ് നിറഞ്ഞതറിഞ്ഞില്ല... ഇനിയൊന്ന് നീണ്ട് നിവർന്ന് കിടക്കണം... " ആദി അവളെ നോക്കിക്കൊണ്ട് പറഞ്ഞു... എന്നാൽ എല്ലാം കേട്ടവൾ ചുണ്ട്കൂർപ്പിച്ച് നിൽക്കുകയായിരുന്നു... "എന്തേ... നിന്നെ ഒരുപാട് വിളിച്ചില്ലേ... അന്നേരം നിനക്ക് ഒടുക്കത്തെ ഡിമാന്റല്ലായിരുന്നോ... " "അത് പിന്നെ എനിക്ക് ഒരുപാട് എഴുതാനുണ്ടായിട്ടല്ലേ... "

"അത് പോയിവന്നിട്ടും എഴുതാലോ.. ഇനി പറഞ്ഞിട്ടെന്താ കാര്യം... അതിനുമൊരു ഭാഗ്യം വേണം... അവിടെയടുത്തുള്ള വയലും പുഴയും നിന്റെ ചേച്ചിക്ക് ആ സ്ഥലമങ്ങ് പിടിച്ചു... " "കണക്കായിപ്പോയി... ഇതിന് ഞാൻ പകരം വീട്ടും ഇപ്പോൾ തന്നെ... " "എങ്ങനെ... " "എന്നെ ഇപ്പോൾ തന്നെ ബീച്ചിൽ കൊണ്ടു പോണം... " "ബീച്ചിലെ... ഈശ്വരാ ചതിച്ചോ... നിന്നോടാരാണ് പറഞ്ഞത് ഇവിടെ ബീച്ചുണ്ടെന്ന്... " "സൂര്യേട്ടൻ പറഞ്ഞു.. മര്യാദക്ക് എന്നെ അവിടെ കൊണ്ടു പോകുന്നതാണ് നല്ലത്... " "ഇപ്പോഴോ... പൊന്നു മോളെ ചതിക്കല്ലേ... കുറച്ചു സമയമൊന്ന് കിടക്കണം... വല്ലാത്ത ക്ഷീണം... " "അതു പറഞ്ഞാൽ പറ്റില്ല... ഞാൻ പറഞ്ഞില്ലല്ലോ മൂക്കുമുട്ടേ തിന്നാൻ... എനിക്കിപ്പോൾ ബീച്ചിൽ പോകണം... അതിനുള്ള അനുമതി ഞാൻ അങ്കിളിനോടും ആന്റിയോടും മുത്തശ്ശനോടും വാങ്ങിച്ചിട്ടുണ്ട്... " "എന്താണ് നന്ദു മോളെ ഇത്... ഇങ്ങനെയാണ് മുതിർന്നവരോട് സംസാരിക്കുക... നിന്റെ വാശി കുറച്ചു കൂടുന്നുണ്ട്... " "ചേച്ചി മിണ്ടരുത്...ഇത് ഞാനും ആദിയേട്ടനും തമ്മിലുള്ള പ്രശ്നമാണ്... എന്താ ആദിയേട്ടാ... എന്നെ കൊണ്ടുപോകുന്നോ അതോ... " "ആദിയേട്ടാ പെട്ടല്ലോ... ഇനിയിവളെ കൊണ്ടുപോയില്ലെങ്കിൽ ഈ വീട് തലകുത്തനെയാക്കും... എന്താ ചെയ്യുക... " "എനിക്കൊരു സംശയം... ഇവൾ നിന്റെ അനിയത്തി തന്നെയാണോ... അതോ വല്ല വഴിവക്കിൽനിന്നും കിട്ടിയതാണോ... രണ്ടിന്റേയും സ്വഭാവം രണ്ട് തരത്തിലാണല്ലോ... "

"വഴിയിൽ നിന്നല്ല... അങ്ങാടിയിൽ വിൽപ്പനക്ക് വച്ചപ്പോൾ വാങ്ങിച്ചതാണ്... എന്തേ... " "അതുതന്നെയാകും... അതാണ് ഈ ചന്ത സ്വഭാവം... " "ദേ ആദിയേട്ടാ എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ... അങ്ങനെ വിഷയത്തിൽ നിന്ന് മാറേണ്ട... " "എന്റെ പൊന്നു നന്ദു മോളെ നമുക്ക് അടുത്താഴ്ച പോയാൽപോരേ... ഇപ്പോൾ സത്യമായിട്ടും ക്ഷീണംകൊണ്ടാണ് പറയുന്നത്... " ആദിയവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു... " "പറ്റില്ല... പറ്റില്ല... പറ്റില്ല... എനിക്കിപ്പോൾ പോകണം... " "എന്താടാ നിങ്ങൾ വന്നവഴി അവിടെ നിന്നത്... നന്ദുമോള് വഴിതടഞ്ഞുവച്ചോ.... " പുറത്തേക്കുവന്ന നിർമ്മല ചോദിച്ചു... "നന്ദുമോള്... ആരാണ് ഇവർക്ക് പേരിനോട് കൂടി മോള് എന്ന് ചേർത്തത്... അവൾക്ക് യോജിച്ചത് ശൂർപ്പണഖ എന്നാണ്... എല്ലാരുംകൂടി എനിക്കിട്ട് പണി തന്നല്ലേ... ഇപ്പോൾ തന്നെ ബീച്ചിൽ പോകണമെന്നാണ് ഇവൾ പറയുന്നത്... " "അതിനെന്താ... നിനക്ക് ഇന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ... നിങ്ങൾ മൂന്നുപേരുംകൂടി പോയിട്ടുവാ... " ആദി കൃഷ്ണയെ നോക്കി... അവൾ പോയി വരാമെന്ന് അപേക്ഷയോടെ അവനെ നോക്കി... "ശരി പോവാം... ഇനി അതിന്റെ പേരിൽ ഇവൾ ഭൂലോകം കുട്ടിച്ചോറാക്കേണ്ട... ആദ്യം ഞാൻ ഈ വേഷമൊന്ന് മാറ്റി വരാം അതുകഴിഞ്ഞ് ഒരു കട്ടൻ കുടിച്ചതിനുശേഷം പോകാം... "

ആദി അകത്തേക്ക് കയറിപ്പോയി "പോകുന്നതൊക്കെക്കൊള്ളാം... പക്ഷേ നന്ദു മോളെ കാണുന്നതെല്ലാം വേണമെന്ന് പറഞ്ഞ് വാശിപിടിക്കരുത്.. നീ കൊച്ചുകുട്ടിയൊന്നുമല്ല എന്ന് മനസ്സിലാക്കണം... " കൃഷ്ണ പറഞ്ഞു... "അതൊന്നും എനിക്ക് വേണ്ട... ഞാൻ ഒന്നിനും വാശിപിടിക്കില്ല... എനിക്ക് ബീച്ചിൽ മാത്രം പോയാൽ മതി... " "ഇപ്പോൾ അങ്ങനെയൊക്കെ പറയും... അവിടെയെത്തിയാൽ... നിന്റെ സ്വഭാവം മാറും... " "ഇല്ല... ഇത് എന്റെ വാക്കാണ്... വാക്കാണ് സത്യം എന്നല്ലേ മൊയ്തീൻ പറഞ്ഞത്... " "അത് സിനിമയിലല്ലേ... നിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്... " അതുകേട്ട് നിർമ്മല ചിരിച്ചു പിന്നെ അവരും അകത്തേക്ക് നടന്നു... വഴിയേ കൃഷ്ണയും നന്ദുമോളും... നിർമ്മല ചായക്കുള്ള വെള്ളം സ്റ്റൌവ്വിൽ വച്ചപ്പോഴാണ് കൃഷ്ണ അവിടേക്ക് വന്നത്... "മോള് ഈ വെള്ളമൊന്ന് തിളച്ചാൽ ചായപ്പൊടിയിടണേ... ഞാൻ ഇപ്പോൾ വരാം... " നിർമ്മല അത് പറഞ്ഞ് അടുക്കളയിൽ നിന്ന് പുറത്തേക്ക് പോയി... അവർ പോയത് ആദിയുടെ മുറിയിലേക്കാണ്... അവർ ചെല്ലുമ്പോൾ അവൻ ഷർട്ടിന്റെ ബട്ടൺ ഇടുകയായിരുന്നു... "എന്താ അമ്മാ... എന്തോ കാര്യം സാധിപ്പിക്കാനാണല്ലോ ഈ വരവ്... എന്താണ് കാര്യം... " "ആണല്ലോ... അല്ലാതെ ഈ നേരത്ത് ഞാൻ ഇവിടേക്ക് വരേണ്ട ആവിശ്യമില്ലല്ലോ... "

"എന്താണ് കാര്യം... " "കാര്യമുണ്ട്... നീ എതിരുപറയരുത്... " "അതെന്തിനാ എതിരു പറയുന്നത്... അമ്മയിപ്പോൾ വന്നതിന്റെ ഉദ്ദേശം എനിക്കറിയാം... ഞാൻ പറയട്ടെ... " "അത്രക്ക് എന്റെ മനസ്സ് വായിക്കാൻ ശക്തിയുണ്ടെങ്കിൽ നീയൊന്ന് പറഞ്ഞേ... " "അതായത് നിങ്ങൾ വരുമ്പോൾ ടൌണിലൊന്ന് ഇറങ്ങണം... എന്നിട്ട് നല്ലൊരു ടെക്റ്റൈൽസിൽ കയറി നന്ദുമോൾക്ക് നല്ലൊരു ഡ്രസ്സ് വാങ്ങിക്കണം... അതിന്റെ കൂടെ കൃഷ്ണക്കും അവളുടെ മുത്തശ്ശനും വാങ്ങിക്കണം... ഇതല്ലേ പറയാൻ വന്നത്... " "അമ്പടാ ഭയങ്കരാ... നീ വിചാരിച്ചപോലെയല്ലല്ലോ... എത്ര കറക്ടായിട്ടാണ് എന്റെ മനസ്സ് വായിച്ചത്... " "എന്റെ, അമ്മേ... ഓർമ്മവച്ച കാലംതൊട്ട് എന്റെ അമ്മയെ കാണുന്നതല്ലേ... അമ്മയുടെ മനസ്സും എനിക്ക് മനപ്പാഠമല്ലേ... പിന്നെ എന്തിനാണ് ഇങ്ങനെയൊരു മുഖവുര... " "അതുശരിയാണ്... പിന്നെ നന്ദുമോളോട് കൃഷ്ണ മോള് പറയുന്നുണ്ടായിരുന്നു... ഒന്നിനും വാശിപിടിക്കരുതെന്ന്... ചിലപ്പോൾ നന്ദുമോള് അവളെ പേടിച്ച് ഒന്നും പറയില്ല ചെറിയ കുട്ടിയല്ലേ അവൾ... നീ വേണം എല്ലാം കണ്ടറിഞ്ഞ് വാങ്ങിച്ചു കൊടുക്കാൻ... " "നല്ല പേടിയുള്ള മോളും... അമ്മ എന്നെ കുത്തുപാളയെടുപ്പിക്കുമല്ലേ... " "അങ്ങനെ കുത്തുപാളയെടുക്കുകയാണെങ്കിൽ എടുക്കട്ടെ... നീ പറഞ്ഞത് കേട്ടാൽ മതി... "

"ഉത്തരവുപോലെ... എന്നാൽ കട്ടൻ കിട്ടിയിരുന്നെങ്കിൽ ഭക്ഷണം കഴിച്ച മയക്കലൊന്ന് മാറ്റാമായിരുന്നു... " "ഇപ്പം തരാം.. കൃഷ്ണമോള് ഉണ്ടാക്കുന്നുണ്ട്... " പറഞ്ഞുതീർന്നതും ഒരു ഗ്ലാസ് കട്ടനുമായി കൃഷ്ണ വന്നു... " "ആഹാ ആന്റി ഇവിടേക്ക് വന്നതാണല്ലേ... ഇപ്പം കാര്യം മനസ്സിലായി... ദേ ആദിയേട്ടാ നന്ദുമോള് പലതിനും ആവിശ്യപ്പെടും അതൊന്നും വാങ്ങിച്ചു കൊടുത്തേക്കല്ലേ... " ചായ ആദിക്ക് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു... "അതെന്താ അവൾക്ക് വാങ്ങിച്ചുകൊടുത്താൽ... അവൾ ഞങ്ങളുടെയും മകളല്ലേ... " നിർമ്മല ചോദിച്ചു... "അതുകൊണ്ടല്ല... അവളെ ശരിക്കും അറിയാഞ്ഞിട്ടാണ്... ഒരു കാര്യം മനസ്സിൽ ആശിച്ചാൽ അത് കിട്ടുന്നതുവരെ ശല്യം ചെയ്യും... അവളുടെ കളിക്ക് കൂട്ടുനിന്നാൽ പോക്കറ്റ് കാലിയാവുകയേയുള്ളൂ... " "അത് ഞാൻ നോക്കിക്കോളാം... അതല്ല നീ ഇവിടുത്തെ മൊത്തം ഭരണം ഏറ്റെടുത്തോ... ചോദിക്കാതേയും പറയാതേയുമാണോ ഒരു മുറിയിലേക്ക് വരുന്നത്... " അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല... പിന്നെ ഭരണം... അത് മുൻകൂട്ടി എടുത്തതെന്ന് കൂട്ടിക്കോ... " "അതാണ് ശരി... അല്ലാതെ ഒന്നിനും മടിച്ചുനിൽക്കുകയല്ല വേണ്ടത്.. എന്നാൽ കട്ടൻ കുടിച്ച് പെട്ടന്ന് പോയിവരാൻ നോക്ക് ഞാൻ അച്ഛന് കാപ്പി കൊടുക്കട്ടെ... സൂര്യൻ ഇനി എപ്പോൾ വരുമെന്ന് അറിയില്ല... " നിർമ്മല പറഞ്ഞു.. "

"പറയും പോലെ ആവനെവിടെ... അല്ലെങ്കിൽ എല്ലാത്തിലും ഇടംകോലിട്ട് അവൻ വരുമല്ലോ... " "വായനശാലയിലേക്ക് പോകണമെന്ന് പറഞ്ഞ് പോയതാണ്... ഇനി ഒരുനേരമാകും വരാൻ..." "ഇവിടെയടുത്ത് വായനശാലയുണ്ടോ... ഉണ്ടെങ്കിൽ എനിക്ക് കുറച്ച് ബുക്സ് വേണമായിരുന്നു... " "അതിനെന്താ... സൂര്യനോട് പറഞ്ഞാൽ പോരേ... അവൻ കൊണ്ടുവന്നു തരും.... എന്നാൽ നിങ്ങൾ ചെല്ല്... " നിർമ്മല മുറിയിൽ നിന്ന് പുറത്തേക്ക് പോയി... കൃഷ്ണ നിർമ്മല പോയി എന്നുറപ്പുവരുത്തിയതിനുശേഷം ആദിയെ നോക്കി... "ഇയാളെന്താണ് പറഞ്ഞത്... ഈ മുറിയിലേക്ക് ചോദിക്കാതേയും പറയാതേയുമാണോ വരുന്നതെന്നോ... ആരോടാണ് ഞാൻ ചോദിക്കേണ്ടത്... ഇത് എനിക്കുംകൂടി അവകാശപ്പെട്ട മുറിയാണ്... അന്നേരം എപ്പോൾ വേണമെങ്കിലും എനിക്ക് ഇവിടേക്ക് വരാം... പിന്നെ ഭരണം... അതും എന്നേ എനിക്ക് തീറെഴുതിതന്നതാണ്... " "അത് നീ മാത്രം വിചാരിച്ചാൽ മാത്രം മതിയോ.. " ആദി ചോദിച്ചു... "മതിയല്ലോ... അതിന് എനിക്ക് ആരുടേയും അനുവാദം വേണ്ട... പിന്നെ ഇറങ്ങുന്നുണ്ടെങ്കിൽ ഇറങ്ങ്... സമയം ഒരുപാടായി... " "എന്റമ്മേ ഇപ്പോഴേ ഇങ്ങനെ... ഇതിനെ കെട്ടിക്കഴിഞ്ഞാൽ എന്റെ കാര്യം പോക്കാണല്ലോ... വെറുതെയല്ല നന്ദുമോൾക്ക് ഈ വാശിയെല്ലാം വന്നത്... ഈ മൂശേട്ടയുടെ സ്വഭാവമല്ലേ... " "മൂശേട്ട നിങ്ങളുടെ മറ്റവൾ... " "അതുതന്നെയാണ് പറഞ്ഞത്... " "ദേ എന്റെ തനി സ്വഭാവം എടുക്കല്ലേ... " "ഇനിയും മറ്റൊരു സ്വഭാവംകൂടിയുണ്ടോ... എന്റെ ദൈവമേ... " ആദി പെട്ടന്ന് ചായ കുടിച്ച് ഗ്ലാസ് കൃഷ്ണയുടെ കയ്യിൽ കൊടുത്തു... പെട്ടന്ന് നടന്നോ... ഇനിയെനിക്ക് നിന്റെ തനികൊണം കാണാൻ വയ്യ... " കൃഷ്ണ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി... ആദി വാതിൽ ചാരി പുറകെ ചെന്നു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story