കൃഷ്ണകിരീടം: ഭാഗം 24

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അവളാണ് ശരി... എന്റെ ചില സ്വഭാവ മാറ്റത്തിന് അവളാണ് കാരണക്കാരി... എപ്പോഴെങ്കിലുമോന്ന് കാണണം... ഒരു നന്ദി അറിയിക്കണം... " "എന്താ ആ പെൺകുട്ടിയോട് മനസ്സിലെന്തെങ്കിലും... " "ഒരിക്കലുമില്ല.. അവൾക്ക് ഒരിക്കലും യോജിച്ചവനല്ല ഞാൻ... എന്റെ ഊഹം ശരിയാണെങ്കിൽ അവളെ ഇഷ്ടപ്പെടുന്നതും അവൾ ഇഷ്ടപ്പെടുന്നതുമായ ഒരാളുണ്ട്... ഞാനെന്തൊക്കെയാ പറയുന്നത്... അതുപോട്ടെ നിങ്ങളുടെ വീട് എവിടെയാണ്... " അതുകേട്ട് അവർ രണ്ടുപേരുടേയും മുഖം കുനിഞ്ഞു... "ഞങ്ങൾക്ക് സ്വന്തമായി വീടില്ല... ഇവിടെ സെൻറ് മേരീസ് ഓർഫണേജിലാണ് വളർന്നതെല്ലാം... ഇതുപോലെ ഏതെങ്കിലുമൊരുത്തൻ പ്രണയിച്ച് ആവിശ്യംകഴിഞ്ഞപ്പോൾ ഉപേക്ഷിച്ചതാകും ഞങ്ങളെ... അതിൽ ഞങ്ങൾക്ക് വിഷമമൊന്നുമില്ല... നല്ല അന്തസ്സായിതന്നെയാണ് ഞങ്ങൾ കഴിയുന്നത്... " "ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഒരുപോലെ എന്നർത്ഥം... എന്നാൽ ശരി... ഇനിയിവിടെ വല്ലാതെ കറങ്ങി നടക്കേണ്ട... ആ പോയവൻ ചിലപ്പോൾ ഇവിടെയെവിടെയെങ്കിലും കാണും... പിന്നെ ചോദിക്കാൻ മറന്നു... എന്താണ് നിങ്ങളുടെ പേര്... " "ഞാൻ അന്ന... ഇത് ആനി... " എന്നാൽ ശരി... എല്ലാം പറഞ്ഞതുപോലെ... അതും പറഞ്ഞ് അവൻ തിരിഞ്ഞു നോക്കിയത് ആദിയുടെ മുഖത്തേക്കായിരുന്നു...

പെട്ടന്ന് അവന്റെ മുഖത്ത് ഒരു പ്രകാശം പടർന്നു... അത് ആദിയുടെ പുറകിലായി നിൽക്കുന്ന കൃഷ്ണയെ കണ്ടിട്ടായിരുന്നു... അവൻ തിരിഞ്ഞ് അന്നയെ നോക്കി... "ഞാൻ നേരത്തെ പറഞ്ഞില്ലേ... എന്റെ ഇപ്പോഴത്തെ ചില മാറ്റങ്ങൾക്ക് കാരണമായ പെൺകുട്ടിയെ പറ്റി... അത് ഇവളാണ്..." ദത്തൻ കൃഷ്ണയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു... അന്ന അവളെ നോക്കി... ആദിയും തിരിഞ്ഞുനോക്കി... അപ്പോഴാണ് തന്റെ പുറകിൽ വന്നു നിൽക്കുന്ന കൃഷ്ണയേയും നന്ദുമോളേയും കണ്ടത്... "അയ്യോ അത് ആർ കെ ഗ്രൂപ്പിന്റെ എംഡിയല്ലേ... കൃഷ്ണമേഡം... " "ആർ കെ ഗ്രൂപ്പിന്റെ എംഡിയോ... " ദത്തൻ വിശ്വാസം വരാതെ കൃഷിണയെ നോക്കി... "അതെ കഴിഞ്ഞ പതിനഞ്ച് വർഷമായി ഓർഫണേജിലെ കുട്ടികളുടെ പഠനച്ചിലവ് ആർ കെ ഗ്രൂപ്പാണ് വഹിക്കുന്നത്... അത് ഇന്നും മുടങ്ങാതെ നിർവഹിക്കുന്നുമുണ്ട്... എന്നാൽ നാലു മാസങ്ങൾക്ക് മുന്നേ അതിന്റെ എംഡി മരണപ്പെട്ടു... പുതിയ എംഡി ഇവരാണ്... ചെറുപ്പം മുതലേ പഴയ എംഡി യുടെ കൂടെ, ഇവർ അവിടെ വരുമായിരുന്നു... ഞങ്ങളെ വലിയ കാര്യമായിരുന്നു ഇവർക്ക്... രണ്ട്ദിവസം മുന്നേവരെ ഇവർ അവിടെ വന്നിരുന്നു... " ഇതെല്ലാം കേട്ട് ദത്തൻ ആശ്ചര്യപ്പെട്ടു...

എന്നാൽ ഇതറിഞ്ഞ ആദി തരിച്ചു നിൽക്കുകയായിരുന്നു... അവൻ കൃഷ്ണയെ നോക്കി... അവൾ തലതാഴ്ത്തി നിൽക്കുകയായിരുന്നു... "എന്നിട്ട് ഇവരെന്താണ് ഇവിടെ... ഞങ്ങളുടെ നാട്ടിൽ..." "അതറിയില്ല... എന്നാൽ സ്നേഹിക്കാൻ മാത്രമേ അവർക്കറിയൂ... " "ദത്തൻ കൃഷ്ണയുടെ അടുത്തേക്ക് നടുന്നു.. " "ക്ഷമിക്കണം... അന്ന് ഞാൻ പറഞ്ഞതിനെല്ലാം... ആരേയും പേടിക്കാതെ നടന്നിരുന്നവനാണ് ഞാൻ... എന്നാൽ ഇയാളുടെ മുന്നിൽ മാത്രമേ ഞാൻ തോറ്റിട്ടുള്ളൂ... ആ തോൽവിയാണ് ഇന്നവന്റെ ജീവിതം തന്നെ... അന്ന് നിങ്ങൾ എന്റെ മുഖത്ത് അടിച്ചതും പറഞ്ഞതുമെല്ലാം ഇല്ലായിരുന്നെങ്കിൽ ഇന്ന് എനിക്കെന്റെ തെറ്റുകൾ മനസ്സിലാവില്ലായിരുന്നു... ഞാൻ പഴയ ആ ദത്തൻ തന്നെയായി ജീവിക്കുമായിരുന്നു... അന്നത്തെ ദിവസത്തിനുശേഷം ഞാൻ ആ അമ്പലത്തിന്റെ ഭാഗത്തേക്ക് പോയിട്ടില്ല... നിങ്ങൾ പറഞ്ഞ ചില വാക്കുകൾ അത് എന്റെ മനസ്സിൽ ആഴത്തിൽ കൊണ്ടു... എല്ലാറ്റിനും നന്ദിയുണ്ട്.... " ദത്തൻ പെട്ടന്ന് അവിടെന്നിന്നും നടന്നു പോയി... അവൻ പോകുന്നതും നോക്കി കൃഷ്ണ നിന്നു... അപ്പോഴേക്കും അന്നയും ആനിയും കൃഷ്ണയുടെ അടുത്തേക്ക് നടന്നു... "മേഡം മേഡത്തിന് ഞങ്ങളെ മനസ്സിലായോ... " അന്ന ചോദിച്ചു... "അറിയാം സെൻറ് മേരീസ് ഓർഫണേജിലെ കുട്ടികളല്ലേ... നിങ്ങളെന്താ ഇവിടെ" കൃഷ്ണ പതുക്കെ ചോദിച്ചു... "അതെ... ഇവൾ നിർബന്ധിച്ചതുകൊണ്ടാണ് വന്നത്... അതാണെങ്കിൽ ഇങ്ങനേയുമായി.." "നിങ്ങൾ എങ്ങനെയാണ് വന്നത് ബസ്സിലാണോ... "

"ലീന സിസ്റ്ററുടെ വണ്ടിയിലാണ് വന്നത്... അതെപ്പോഴും എന്റെ കയ്യിലാണ് ഉണ്ടാവുക... " "ആ പോയ ആളെ നിങ്ങൾ നേരത്തെ അറിയുമോ... " "അറിയുമോ എന്നു ചോദിച്ചാൽ ഇന്ന് രാവിലെ മുതലുള്ള ചെറിയ പരിചയം... ഞാൻ രാവിലെ ടൌണിൽ പോയിവരുമ്പോൾ പെട്ടന്ന് വളവ് തിരിഞ്ഞ് അയാളുടെ ബൈക്ക് വന്നു.... അതോടെ എന്റെ വണ്ടി പാളി... റോഡ്സൈഡിലുള്ള പുല്ലിലേക്ക് മറിഞ്ഞുവീണു... അയാൾ വന്ന് പിടിച്ചെഴുന്നേൽപ്പിച്ചു... ഹോസ്പ്പിറ്റലിൽ പോകുമെന്നും പറഞ്ഞു... അപ്പോൾ വന്ന ദേഷ്യത്തിൽ എന്തൊക്കെയോ, ഞാനയാളോട് പറഞ്ഞു... പിന്നെ കാണുന്നത് ഇപ്പോഴാണ്... അയാൾ വന്നില്ലായിരുന്നില്ലെങ്കിൽ അതാലോചിക്കാൻ വയ്യ... എന്നാൽ ഞങ്ങൾ നടക്കട്ടെ... ആറരക്കുമുന്നേ അവിടെയെത്തണമെന്നാണ് നിബന്ധന.. " "എന്നാൽ നിങ്ങൾ നടന്നോ... " അന്നയും ആനിയും അവിടെനിന്നും വണ്ടി നിർത്തിയിടത്തേക്ക് നടന്നു... "അന്നേ നീ ശ്രദ്ധിച്ചോ... ആ കൃഷ്ണമേഡത്തിനെ... എന്തോ ഒരു പ്രശ്നമുണ്ട്... " ആനി ചോദിച്ചു... "ശരിയാണ് ഞാനും ശ്രദ്ധിച്ചു... അവരുടെ മുഖം കണ്ടാലറിയാം... അതാണ് കൂടുതൽ സംസാരിക്കാതെ ഞാൻ പോവുകയാണെന്ന് പറഞ്ഞത്..." "ആ എന്തെങ്കിലുമാകട്ടെ...

അതുപോട്ടെ ഇന്നു രാവിലെ കണ്ട ഒരാളോട് നീയെന്താണ് ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിച്ചത്... അയാൾ തന്നെ പറയുന്നു അയാളൊരു കോഴിയാണെന്ന്... ഏതായാലും വല്ലാതെ കൂട്ടുവേണ്ട... " ആനി പറഞ്ഞു.. "അയാൾ പറഞ്ഞത് സത്യമാവാം... എന്നാൽ ആ സമയത്ത് അയാൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു.. " "അതും ശരിയാണ്... ഇത്രയും ആളുകളുണ്ടായിട്ടും ഒരാളും ആ ഭാഗത്തേക്ക് വന്നില്ലല്ലോ... അതാണെനിക്കത്ഭുതം..." "മറ്റുള്ളവർക്ക് എന്തെങ്കിലും പറ്റിയാൽ അത് വീഡിയോ എടുക്കാനും അത് സോഷ്യൽ മീഡിയയിൽ ഇടാനുമാണല്ലോ ഇപ്പോഴുള്ളവർക്ക് താൽപര്യം... അല്ലാതെ മറ്റുള്ളവരെ സഹായിക്കലല്ല... ഇങ്ങനെയുള്ളവരാണല്ലോ നമ്മുടെ നാടിനു തന്നെ ആപത്ത്... " അന്ന കൈനറ്റിക്കിൽ കയറി സ്റ്റാർട്ട് ചെയ്തു... പുറകിൽ ആനി കയറി അവൾ അതോടിച്ചുപോയി... ഈ സമയം നന്ദുമോളും കൃഷ്ണയും അസ്ഥമയവും നോക്കി ഇരിക്കുകയായിരുന്നു... ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല... " "അതേ നമ്മൾ ഇവിടെ വന്നത് ഇങ്ങനെ പടിഞ്ഞാറോട്ടും നോക്കിയിരിക്കാനാണോ... " ആദി ചോദിച്ചു...

"എന്നാൽ അതിനൊരു മറുപടി അവന് കിട്ടിയില്ല... " "ഇത് പണ്ടൊരാൾ പറഞ്ഞതുപോലെയാണല്ലോ... പട്ടി പുല്ലും തിന്നില്ല... പശുവിനെയാണെങ്കിൽ തീറ്റിക്കുകയുമില്ല... നല്ലോണമൊന്ന് ഉറങ്ങാമെന്ന് കരുതിയാണ് രാവുണ്ണിയങ്കിളിന്റെ വീട്ടിൽനിന്ന് പെട്ടന്ന് പോന്നത്... അതിന് സമ്മതിക്കാതെ ബീച്ചിൽ വന്ന് അടിച്ചുപൊളിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ച് മറ്റുള്ളവരുടെ ഉറങ്ങാൻസമ്മതിക്കാതെ പിടിച്ച പിടിയാലെ കൂട്ടികൊണ്ടുവന്നു... ഇങ്ങനെയിരിക്കാനാണെങ്കിൽ അവിടെതന്നെ ഇരുന്നാൽ മതിയായിരുന്നല്ലോ... എന്തിനാണ് ഇവിടേക്ക് കെട്ടിയെടുത്തത്... " "നമുക്ക് വീട്ടിൽ പോകാം... ഇനി ഇങ്ങനെയൊരു ആവശ്യം ഞങ്ങളുടെ ബാഗത്തുനിന്നും ഉണ്ടാവില്ല... എല്ലാറ്റിനും ക്ഷമ ചോദിക്കുന്നു... " കൃഷ്ണ അവനെ നോക്കാതെ തന്നെ പറഞ്ഞു... " "എന്നാൽ എണീറ്റ് പോയി വണ്ടിയിൽ കയറ്... മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് വന്നോളും... " ആദി കുറച്ച് ദേഷ്യത്തിൽതന്നെ പറഞ്ഞു... "ദേഷ്യപ്പെടേണ്ട... ഒരു തെറ്റ് പറ്റിയെന്ന് പറഞ്ഞല്ലോ... അതിന് ക്ഷമയും പറഞ്ഞു... ഇനി ഇതിനെപറ്റി സംസാരിക്കേണ്ട... "

കൃഷ്ണ പറഞ്ഞതു കേട്ട് ആദി അവളെ രൂക്ഷമായൊന്ന് നോക്കി... പിന്നെ തിരിഞ്ഞ് കാറിനടുത്തേക്ക് നടന്നു... വഴിയെ കൃഷ്ണയും നന്ദുമോളും നടന്നു... അവർ കാറിൽകയറി ഡൊറടച്ചപ്പോൾ ആദി കാർ മുന്നോട്ടെടുത്തു... അവന്റെ ദേഷ്യം മുഴുവൻ ഡ്രൈവിങ്ങിൽ കാണാമായിരുന്നു... കൃഷ്ണ എന്തോ ആലോചയിൽ ഇരുന്നു... അവർ ടൌണിലെത്തിയപ്പോൾ പെട്ടന്ന് കൃഷ്ണ ആദിയുടെ ഷോൾഡറിൽ കൈവെച്ചു... "ഇവിടെയൊന്ന് നിർത്തുമോ... " ആദി ഒന്നും മിണ്ടാതെ കാർ നിർത്തി... കൃഷ്ണ പുറത്തിറങ്ങി... "കാറൊന്ന് സൈഡാക്കി ഒന്നു വരുമോ എന്റെ കൂടെ " ആദി കാർ സൈഡിലേക്കൊതുക്കി അതിൽ നിന്നിറങ്ങി... നന്ദുമോളോടും ഇറങ്ങാൻ പറഞ്ഞു കൃഷ്ണ... അവളും ഇറങ്ങി... "വരൂ.. അതും പറഞ്ഞ് അവൾ നന്ദുമോളുടെ കൈപിടിച്ച് നടന്നു... ഒന്നും മനസ്സിലാവാതെ ആദി അവളെ നോക്കി.... പിന്നെ അവളുടെ വഴിയെ നടന്നു...

ടൌണിലെ ഏറ്റവും വലിയ വെജിറ്റേറിയൻ ഹോട്ടലിലേക്കായിരുന്നു അവർ കയറിപ്പോയത്... കൈ കഴുകി അവിടെയുള്ള ഫാമിലിറൂമിൽ കയറി അവരിരുന്നു... ആദിയും അവിടേക്ക് ചെന്നു... "എന്താണ് നിന്റെ ഉദ്ദേശം... " "ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ വേണം... " "എന്ത് കഴിക്കാൻ... " "മസാലദോശ കിട്ടുമെങ്കിൽ അത് മതി... എന്താ വാങ്ങിച്ചു തരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ... " "അതിന് ഞാൻ വാങ്ങിച്ചാൽ രണ്ടുപേരും കഴിക്കുമോ... " "അതെന്താ കഴിച്ചാൽ... വാങ്ങിച്ചുതരാമെങ്കിൽ വാങ്ങിച്ച് തരൂ... ഇല്ലെങ്കിൽ പറയ് നമുക്ക് തിരിച്ചു പോകാം... " "തിരിച്ച് പോകേണ്ട... ഞാൻ വാങ്ങിച്ചു തരാം... " അവൻ സപ്ലയറെ വിളിച്ച് രണ്ട് മസാലദോശക്ക് ഓഡർ ചെയ്തു... "രണ്ടെണ്ണമല്ല... മൂന്നെണ്ണം... " "കൃഷ്ണ പറഞ്ഞു... ആദി അവളെ നോക്കി... പിന്നെ മൂന്നെണ്ണം കൊണ്ടുവരാൻ പറഞ്ഞു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story