കൃഷ്ണകിരീടം: ഭാഗം 27

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഒരുമാസത്തിലേറെയായി ഞാൻ ഇവിടെ വന്നിട്ട്... അങ്കിളിന് ഒരു സഹോദരനോ സഹോദരിയോ ഉള്ളതായിട്ടു എനിക്കറിയില്ല...സത്യം പറ... ആർക്കാണ് കളവ് പറഞ്ഞ് ഇതെല്ലാം വാങ്ങിച്ചത്... " ആദി കൃഷ്ണയിൽ നിന്നും ഇങ്ങനെയൊരു ചോദ്യം പ്രതിക്ഷിച്ചില്ല... ആരു പറഞ്ഞു അച്ഛന് അനിയത്തി ഇല്ലെന്ന്... രാജേശ്വരി അപ്പച്ചി... നീ അറിയാത്തതൊന്നും സത്യമല്ല എന്നുണ്ടോ... പിന്നെ ഈ ഡ്രസ്സ്... അത്.. സത്യം പറഞ്ഞാൽ പിണങ്ങുമോ നീ... അല്ലെങ്കിൽ നേരത്തേതുപോലുള്ള പ്രശ്നങ്ങളുണ്ടാക്കുമോ... " "അപ്പോൾ സത്യം മറ്റൊന്നാണല്ലേ... എനിക്കറിയാം ഇത് എനിക്കും നന്ദുമോൾക്കും മുത്തശ്ശനും വാങ്ങിച്ചതാണെന്ന്... വൈകീട്ട് ഞാൻ ചായയുമായി വന്നപ്പോൾ ആന്റി ആദിയേട്ടനോട് പറഞ്ഞത് ഞാൻ കേട്ടിരുന്നു.. എന്തിനാണ് ആദിയേട്ടാ ഇങ്ങനെ നുണ പറയുന്നത്... ഞാൻ എതിരുപറയുമെന്ന് കരുതിയിട്ടോ... എന്തിന്... എന്റെ ഈജീവിതം ആദിയേട്ടനായി നിക്കിവച്ചതല്ലേ ഞാൻ... പിന്നെയെന്തിനാണ് ഞാനെതിര് പറയുന്നത്... " "അപ്പോൾ ഇത് വാങ്ങിച്ചതിന് നിനക്ക് എതിർപ്പൊന്നുമില്ലല്ലോ... ആശ്വാസമായി... വീട്ടിൽ ചെന്ന് ഇത് നിങ്ങൾക്ക് തരുമ്പോൾ നീ പ്രശ്നമുണ്ടാക്കുമോ എന്നായിരുന്നു പേടി... " "എന്നാലത് വേണ്ട... ഇയാൾ വാങ്ങിച്ചുതരുന്നത് എന്തായാലും അത് ഞാനും ഇവളും മുത്തശ്ശനുമെല്ലാം സ്വീകരിക്കും...

പക്ഷേ ഇത്രയും വിലപിടിപ്പുള്ളതൊന്നും വേണ്ടിയിരുന്നില്ല... നമ്മൾ ചിലവ് ചുരുക്കി മിച്ചം വരുന്നത് ഒരു നല്ലകാര്യത്തിനുപയോഗിച്ചാൽ അതിന്റെ പുണ്യം എന്നുമുണ്ടാകും... " "അതാണോ നീ ആ അനാഥാലയത്തിലെ കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുത്തത്... " "അത് ഞാൻ ഏറ്റെടുത്തതല്ലല്ലോ... എന്റെ അമ്മാവൻ ഏറ്റെടുത്തതല്ലേ... അത് ഞാൻ മുടക്കംകൂടാതെ തുടർന്നു പോരുന്നു എന്നേയുള്ളൂ... " "എന്നിട്ട് ഈ കാര്യമെന്താണ് ഞങ്ങളോട് പറയാതിരുന്നത്... അന്ന് നിന്റെ കൂടെ അവിടെ വന്നപ്പോഴും പറഞ്ഞില്ല... മറിച്ച് ഇടക്കിടക്ക് ഇവിടെ വരുന്നതാണെന്നുമാത്രം പറഞ്ഞു... " "ഒരാൾക്ക് നമ്മൾ കൊടുക്കുന്നത് മറുകൈ അറിയരുതെന്നാണ്... മാത്രമല്ല ഇത് പറയാൻമാത്രം എന്താണുള്ളത്... നിങ്ങളും വീട്ടുകാരും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത് നോക്കുമ്പോൾ ഇതൊക്കെ നിസാരകാര്യമല്ലേ... " "നീ സംസാരത്തിലൂടെ മറ്റുള്ളവരുടെ വായടപ്പിക്കുന്നവളാണെന്ന് മനസ്സിലായി... എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല.. ഇത്രയുംനാൾ ഞാൻ കരുതി നന്ദുമോൾക്കാണ് വാക്ക്സാമർത്ഥ്യം കൂടുതലെന്ന്...

എന്നാൽ ഇപ്പോൾ മനസ്സിലായി ഇവളൊന്നുമല്ലെന്ന്... ഇയാളെ കണ്ടില്ലേ നന്ദുമോളും പഠിക്കുന്നത്... " "ഇപ്പോൾ മനസ്സിലായല്ലോ ഞാനൊന്നുമല്ലെന്ന്... ഈ കാര്യത്തിൽ എന്റെ ഗുരുതന്നെയാണ് ചേച്ചി... " നന്ദുമോൾ പറഞ്ഞതുകേട്ട് ആദി ചിരിച്ചുപോയി... അവൻ ഗ്ലാസിലൂടെ കൃഷ്ണയെ നോക്കി... അതുകണ്ട് കൃഷ്ണ പുരികമുയർത്തി എന്തേയെന്ന് ചോദിച്ചു... ഒന്നുമില്ലെന്നവൻ കണ്ണ് ചിമ്മിക്കാണിച്ചു... "അവർ വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് അവരേയും പ്രതീക്ഷിച്ച് കേശവമേനോനും ഗോവിന്ദമേനോനും നിർമ്മലയും ഇരിക്കുന്നുണ്ടായിരുന്നു... " "കൃഷ്ണയും നന്ദുമോളും തുണിക്കവറുകളുമെടുത്ത് കാറിൽനിന്നും പുറത്തിറങ്ങി... അവർ ഉമ്മറത്തേക്ക് നടന്നു... "ആന്റീ ഇതെല്ലാം ആന്റീടെ മോൻ ഏതോ അപ്പച്ചിയുടെ മക്കൾക്ക് വാങ്ങിച്ചതാണ്... " "ഏത് അപ്പച്ചിയുടെ മക്കൾക്ക്... " നിർമ്മല സംശയത്തോടെ അവളെ നോക്കി.. ആ ആർക്കറിയാം... ഇനിയേതെങ്കിലും അച്ഛൻ പെങ്ങൾ പുതിയതായിട്ട് വന്നു എന്നെനിക്കറിയില്ല..." അവന് അപ്പച്ചിയുണ്ടെന്ന് പറഞ്ഞത് സത്യമാണ് രാജേശ്വരി... ഒരു മകനും മകളുമുണ്ട്... " "എന്നാലും ആന്റീടെ മോന് സാഹചര്യത്തിനനുസരിച്ച് നുണ പറയാൻ അറിയില്ല... " "എന്റെ മോളേ ഇത് നിങ്ങൾക്ക് വാങ്ങിച്ചതാണ്...

നിങ്ങൾ എതിരുപറയുമെന്ന് കരുതിയിട്ടാണ് അവൻ അങ്ങനെ പറഞ്ഞത്... " "അത് മനസ്സിലായി... എന്നാലും നുണ പറയുമ്പോൾ അത് മറ്റുള്ളവർ വിശ്വസിക്കുന്ന തരത്തിലുള്ളതാകണ്ടേ... " "അതവനറിയില്ല... നുണ പറയാൻ അവനറിയില്ല... ചിലപ്പോൾ സത്യം മറച്ചുപിടിക്കും എന്നാലും നുണ പറയില്ല... അതുപോലെ തന്നെയാണ് സൂര്യനും... " "എന്താണ് നമ്മളെപ്പറ്റി കെട്ടുന്നത്... ഓ നിങ്ങൾ വന്നോ... ഇപ്പോൾ എവിടെ പോകുമ്പോഴും നമ്മൾ ഔട്ട്.. സാരമില്ല നമ്മുടെ മാവും ഒരിക്കൽ പൂക്കും... " അവിടേക്ക് വന്ന സൂര്യൻ പറഞ്ഞു... "അതിന് നീ ഇവിടെയുണ്ടായിരുന്നോ... ഒരു നേരത്ത് ഇറങ്ങിപ്പോയതല്ലേ നീ... വായനശാലയിലേക്കെന്ന് പറഞ്ഞ്... അതു പറഞ്ഞപ്പോഴാണ് ഓർത്തത്... ഇവൾക്ക് കുറച്ച് ബുക്സ് വേണമെന്ന് പറഞ്ഞിരുന്നു... ഇനി നീ പോകുമ്പോൾ അതെടുത്തുവരണേ... " "അതിന് ഇയാൾക്കെപ്പോഴാണ് സമയം... തിങ്കൾ മുതൽ ശനി വരെ ഓഫീസിൽ പോകണം... ബാക്കിയുള്ള ഒരു ഞായറാഴ്ച ഇതുപോലെ പല യാത്രയുമായി പോകും... പിന്നെ എപ്പോഴാണ് വായിക്കാൻ സമയം... "

"അവൾ എപ്പോൾ വേണമെങ്കിലും വായിച്ചോളും... നീ എത്തിച്ചുക്കൊടുത്താൽ മതി... പിന്നെ ഇനിമുതൽ ഇവളെ പേരോ ഇയാളെന്നോ വിളിച്ചുപോകരുത്... നിന്റെ ഏടത്തിയാകാനുള്ളവളാണിവൾ... വയസ്സു കൊണ്ട് ഒരുപാട് ഇളയവൾ ആണെങ്കിലും സ്ഥാനം കൊണ്ട് മൂത്തവളാണ്... അത് മറക്കേണ്ട... " "ആണോ... അത് ഞാനറിഞ്ഞില്ല... എപ്പോഴാണ് ഇവരുടെ കല്യാണം... " "അതാകുമ്പോൾ നിന്നെയറിയിക്കാം... " "എന്റെ അമ്മേ... ഇതെല്ലാം എനിക്കറിയുന്നതല്ലേ... പിന്നെയെന്തിനാണ് പറയുന്നത്... " "അത് നീയായതുകൊണ്ട് പറഞ്ഞതാണ്... മറ്റാരെങ്കിലുമാണെങ്കിൽ അതിന്റെ ആവിശ്യമില്ലായിരുന്നു... " നിർമ്മല കൃഷ്ണയേയും നന്ദുമോളേയും കൂട്ടി അകത്തേക്ക് നടന്നു... "ഈശ്വരാ വന്ന് വന്ന് ഈ വീട്ടിലെ വില്ലനായിമാറുമോ ഞാൻ... എനിക്കതാണ് തോന്നുന്നത്... " "അത് അല്ലെങ്കിലും അങ്ങനെയല്ലേ... നീ വില്ലൻ തന്നെയല്ലേ... ചെറുപ്പംമുതൽ ആദിക്ക് എന്തുകിട്ടിയാലും അത് നീ കൈക്കലാക്കുമായിരുന്നല്ലോ... അത് വളർന്നിട്ടും അങ്ങനെതന്നെ അവൻ നിന്റെ മുന്നിൽ തോറ്റിതന്നിട്ടേയുള്ളൂ.... പക്ഷേ എന്തോ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽമാത്രം നീയവനെ ഓവർടേക്ക് ചെയ്തു.... എന്നാലും എന്റെ രണ്ടു മക്കളുടേയും ഈ സ്നേഹം...

അതിലെനിക്ക് അഭിമാനമാണ് ഉള്ളത്... അത് വിവാഹം കഴിഞ്ഞാലും ഇങ്ങനെ ഉണ്ടായാൽ മതിയായിരുന്നു..... ഓരോ വീട്ടിലേയും അവസ്ഥ കാണുന്നതല്ലേ.. ഏട്ടനനിയന്മാർ വിവാഹം ചെയ്തു കൊണ്ടുവരുന്ന പെൺകുട്ടികൾ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ പോകുന്നത്... അത് ഇത്രയും കാലം ഒരുമനസ്സായി ജീവിച്ച സഹോദരങ്ങൾ തമ്മിൽ തെറ്റിപ്പിരിയേണ്ട അവസ്ഥവരെയെത്തുന്നത്... അങ്ങനെയൊരവസ്ഥ ഒരിക്കലും ഇവിടെയുണ്ടാവരുതേയെന്നേ എനിക്കാഗ്രഹമൂള്ളൂ... " കേശവമേനോൻ പറഞ്ഞു... "അതിന് നട്ടെല്ലില്ലാത്തവരല്ല ഞങ്ങൾ... ഇവിടെ തീരുമാനം ഒന്നേയുണ്ടാകൂ... അതിൽ എന്നും എനിക്ക് എന്റെ അച്ഛനുമമ്മയും ഏട്ടനും പറയുന്നതേയുള്ളൂ... അത് അനുസരിക്കുന്നവർ മതി ഇവിടെ... ഇപ്പോൾ മറ്റാരേക്കാളും എന്റെ ഏട്ടത്തിയാകാൻപോകുന്നവരെ എനിക്കറിയാം... ഒരു കുടുംബം എങ്ങനെ പോകണം എന്നും അവർ ക്കറിയാം... അങ്ങനെയുള്ള സാഹചര്യത്തിൽ വളർന്നതാണവർ... ഇനിമുതൽ അവരുടെ വാക്കും എനിക്ക് പ്രിയ്യപ്പെട്ടതാണ്.... പിന്നെ വീണ... അവൾ ഇവിടെയുള്ളവർ പറയുന്നതിലപ്പുറം നടക്കില്ലെന്നാണ് എന്റെ വിശ്വാസം... എന്താ ഏട്ടാ ഞാൻ പറഞ്ഞത് സത്യമല്ലേ..." "നീയെപ്പോഴും കരക്ടല്ലേ... അതല്ലേ നിന്റെ കുട്ടിക്കളിക്ക് ഞാൻ കൂട്ടുനിൽക്കുന്നത്... അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്... ഇന്ന് രാവുണ്ണിയേട്ടന്റെ വീട്ടിൽ പോയപ്പോൾ ആ സ്ഥലം കൃഷ്ണക്ക് വല്ലാതങ്ങ് പിടിച്ചു...

അവൾ പറയുന്നത് ആ പുഴയും വയലും മലഞ്ചെരുവുമുള്ള അവിടെ കുറച്ചു സ്ഥലം വാങ്ങിച്ച് ഒരു വീട് പണിയാൻ ആഗ്രഹമുണ്ടെന്ന്..." ആദി പറഞ്ഞു... "അത്രക്ക് മനോഹരമാണോ അവിടം... അവിടെ നമ്മുടെ സ്ഥലമുള്ളതല്ലേ " സൂര്യൻ ചോദിച്ചു... "അതും ഞാൻ കാണിച്ചുകൊടുത്തു... അവിടെ നമുക്കൊരു വീട് പണിതാലോ.... വലുതൊന്നും വേണ്ട... ഒരു ചെറിയ വീട്... എന്നാൽ എല്ലാ സൌകര്യങ്ങളുമുള്ള വീടായിരിക്കണം... " അതിനെന്താ നമുക്ക് പണിയാം... എന്നിട്ടെന്തിനാണ്... ആരാണ് അവിടെ താമസിക്കാൻ പോകുന്നത്... എന്റെ മരണംവരെ നിങ്ങൾ ഒരൊറ്റ വീട്ടിൽ ഉണ്ടാവണം... അതുമാത്രമേ എനിക്ക് പറയാനുള്ളൂ... " കേശവമേനോൻ പറഞ്ഞു... "അത് പിന്നെ അങ്ങനെയേയുണ്ടാവൂ... ഏട്ടൻ എവിടെ പോയാലും മുന്നിൽ ഞാനുമുണ്ടാകും... " "അത് എന്റെ ജാതകത്തിലുണ്ട്... വയ്യേവേലി എപ്പോഴും കൂടെത്തന്നെയുണ്ടാകുമെന്ന്... അത് പ്രത്യേകം പറയേണ്ട... " "ഓ.. അമ്മയെപ്പോലെ അളിഞ്ഞ കോമഡി ഏട്ടനുമുണ്ടോ... ചിരിക്കാൻ ആരുമില്ലല്ലോ... വേണമെങ്കിൽ ഞാൻ തന്നെ ചിരിക്കാം... " "പോടാ പോടാ... പോയി തരപ്രായക്കാരോട് കളിക്ക്... " "അതിനിപ്പോൾ ആരാണ് അങ്ങനെയുള്ളതു.... ആ നമ്മുടെ ദത്തനുമായി കളിക്കാം...

അതാകുമ്പോൾ കളിക്കും ഒരു ത്രില്ലുണ്ടാകും... " "എന്നാൽ മോന് തെറ്റി... അവനെയിനി നിന്റെകൂടെ കളിക്കാനൊന്നും കിട്ടില്ല... കാരണം അവൻ നന്നായി... " "എങ്ങനെ നന്നായി... " "എടാ അവൻ പഴയ സ്വഭാവമെല്ലാം വിട്ടു... ഇപ്പോൾ മാന്യനാണ്... അതിന് കാരണക്കാരിയാരെന്നറിയോ... കൃഷ്ണ... അന്ന് അമ്പലത്തിൽ വച്ച് അവനൊന്ന് പൊട്ടിച്ചില്ലേ... പിന്നെ ചില ഉപദേശവും കൊടുത്തു... അതവന് കൊണ്ടു... അതോടെ അമ്പലത്തിൽ വരുന്നവർക്ക് അവന്റ ശല്യമില്ലാതായി... പക്ഷേ അതല്ല ഇപ്പോൾ പ്രശ്നം... അവൻ യഥാർത്ഥത്തിൽ ഭാസ്കര ചെറിയച്ഛന്റെ മകനല്ലെന്ന്... " ആദി പറഞ്ഞതു കേട്ട് കേശവമേനോനും സൂര്യനും ഞെട്ടി... "നീയെന്താണ് പറയുന്നത്... ദത്തൻ ഭാസ്കരന്റെ മകനല്ലെന്നോ... എന്ത് വിഡ്ഢിത്തമാണ് നീ പറയുന്നത്... " കേശവമേനോൻ ചോദിച്ചു... "ഇത് വിഡ്ഢിത്തമല്ല... സത്യമാണ്... അവൻ തന്നെ പറഞ്ഞതാണ്... " ആദി ദത്തൻ പറഞ്ഞ കാര്യങ്ങൾ അവരോട് പറഞ്ഞു... മാത്രമല്ല ഇന്ന് ബീച്ചിൽ അവനുമായിട്ടുണ്ടായ പ്രശ്നവും പറഞ്ഞു... ഇതെല്ലാം കേട്ട് ആകെ തരിച്ചിരിക്കുകയായിരുന്നു കേശവമേനോനും സൂര്യനും...

"അപ്പോൾ അവൻ കൊന്നതാണോ ദത്തന്റ അമ്മ സാവിത്രിയെ... ഈശ്വരാ... എന്നിട്ട് അവൾക്ക് എന്തോ അസുഖമുണ്ടായതിനെ തുടർന്ന് വിഷമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണല്ലോ പറഞ്ഞിരുന്നത്... " "എന്നാൽ അങ്ങനെയല്ല... അവരെ കൊന്നതു തന്നെയാണ്... എന്നിട്ട് ദത്തനെ ഒരു ക്രിമിനലാക്കുക... അതിനുശേഷം എന്നെന്നേക്കുമായി അവനെ പൂട്ടുക... അതിലൂടെ ആ സ്വത്ത് കൈക്കലാക്കുക... അതായിരുന്നു അയാളുടെ ലക്ഷ്യം... " "ഈ സ്വത്താണ് എവിടേയും പ്രശ്നം... കൃഷ്ണ മോളുടെ കാര്യം തന്നെ നോക്കിയാൽ പോരേ... എന്നാലും അവൻ ഇത്തരക്കാരനായിരുന്നോ... ആയിരിക്കാം... നമ്മളോട് കാണിച്ചതൊന്നും അങ്ങനെ മറക്കാൻ പറ്റുന്നതായിരുന്നതല്ലല്ലോ... എന്നിട്ടും അവൻ ഈ സമൂഹത്തിൽ ഞെളിഞ്ഞ് നടക്കുന്നുണ്ടല്ലോ... ഒന്നും ഞാൻ മറക്കില്ല... അവൻ കാരണം അനുഭവിച്ചത് കുറച്ചൊന്നുമല്ല... എല്ലാറ്റിനും കണക്ക് ഞാൻ അവനെക്കൊണ്ടു പറയിപ്പിക്കും... അതിനൊരവസരത്തിനാണ് ഞാനും കാത്തു നിൽക്കുന്നത്... " കേശവമേനോൻ ദേഷ്യത്തിൽ വിറച്ചു... കണ്ണുകൾ കുറുകി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story