കൃഷ്ണകിരീടം: ഭാഗം 36

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"പെൺകുട്ടികളായാൽ കുറച്ച് പേടിയും കാര്യ വിവരവും വേണം... അറിയാത്ത വഴിക്കാണോ ഒറ്റക്ക് പോകുന്നത്... ഇത് നിന്നെ പറഞ്ഞിട്ട് കാര്യമില്ല... നിന്നെയിങ്ങനെ കയറൂരി വിട്ട വീട്ടുകാരെ പറഞ്ഞാൽ മതി... അല്ലെങ്കിൽ ജംഷനിലേക്ക് ഏതെങ്കിലും വണ്ടി കിട്ടുമായിരുന്നില്ലേ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി എടുത്തുചാടി പോരുകയല്ല വേണ്ടത്... ഏതായാലും എന്റെ മുന്നിൽ പെട്ടത് നന്നായി... ഇല്ലെങ്കിൽ നാളത്തെ വാർത്ത ഒരു അജ്ഞാത മൃതദേഹം ഇവിടുന്ന് കിട്ടിയെന്നാകും... എന്തായാലും അങ്ങനെയൊരവസ്ഥ വരേണ്ട... ഞാൻ വഴികാണിച്ചുതരാം... വാ... " അയാൾ പറഞ്ഞതു കേട്ട് അവൾ പേടിച്ച് വിറച്ചിറക്കുകയായിരുന്നു... അയാളെ ദയനീയതയോടെ ഒന്ന് നോക്കിയവൾ... പിന്നെ അയാളുടെ പുറകെ നടന്നു... "നിന്റെ വീടെവിടെയാണ്... " അയാൾ ചോദിച്ചു... "ചാലിപ്പറമ്പ്... " "ഇവിടെയെന്തിന് വന്നതാണ്... " എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് വന്നതാണ്... അന്നേരം വീട്ടിൽനിന്നു വിളിവന്നു... ആരോ കാണാൻ വരുന്നെന്ന് പറഞ്ഞ്... " "ഓ പെണ്ണുകാണാൻ... അവർ വരുമ്പോൾ കാണുന്നത് പെണ്ണിനെയായിരിക്കില്ല... അവളുടെ ഡഡ്ബോഡിയായിരുന്നേനെ... "

"എന്നെ പറഞ്ഞ് പേടിപ്പിക്കല്ലേ.... " "പേടിയോ അതുണ്ടെങ്കിൽ നീ ഇതുവഴി വരില്ലായിരുന്നല്ലോ... ഏതായാലും ഒരു കണക്കിന് അത് നന്നായി... " "മനസ്സിലായില്ല... അതെന്താ അങ്ങനെ പറഞ്ഞത്... " അവൾ സംശയത്തോടെ ചോദിച്ചു... പെട്ടന്ന് അവിടേക്ക് രണ്ടു മൂന്നുപേർ വന്നു... "സുധീറേ ഇത് ഉരുപ്പടി കൊള്ളാമല്ലോ... " വന്നവരിൽ ഒരുവൻ പറഞ്ഞു... അവൾ പേടിയോടെ തന്റെ കൂടെയുണ്ടായിരുന്ന ആളെ നോക്കി... അയാൾ ചിരിച്ചുകൊണ്ട് അവളുടെ നേരെ തിരിഞ്ഞു... "എന്താ മോളെ... ഞാൻ നിന്നെ വഴി കാണിക്കാൻ കൂടെവന്നതാണെന്ന് കരുതിയോ... നീ ഈ വഴി വരുന്നത് അറിഞ്ഞിട്ടുതന്നെയാണ് വന്നത്... കുറച്ചു ദിവസമായി നിന്നെപ്പോലെ ഒന്നിന്റെ രുചിയറിഞ്ഞിട്ട്... ഇത്രയും നാൾ കാത്തിരുന്നത് വെറുതെയായില്ല... അങ്ങനത്തെ ഒരു മുതലിനെയല്ലേ മണിയേട്ടൻ ഈ വഴി പറഞ്ഞു വിട്ടത്... എന്നാൽ പൊക്കിക്കോ മക്കളേ... നമ്മുടെ ബോസിന്റെ ഇന്നത്തെ കാര്യം കുശാൽതന്നെ... " അവൾ ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നു... പെട്ടന്ന് എവിടുന്നോ കിട്ടിയ ദൈര്യത്തിൽ അവൾ അയാളെ തള്ളി തിരിഞ്ഞോടി... "പിടിക്കടാ അവളെ... " അവളുടെ വഴിയേ അവർ ഓടി...

വന്ന വഴിയൊന്നും അവൾക്ക് ഓർമ്മയില്ലായിരുന്നു... കാണുന്ന വഴിയെ അവൾ ഓടി... എത്ര ദൂരം ഓടിയെന്ന് അവൾക്കറിയില്ലായിരുന്നു... അവസാനം അവൾ എത്തിപ്പെട്ടത് ഒരു മതിലിനു മുന്നിലായിരുന്നു... അവൾ ആ മതിൽ എടുത്തു ചാടാൻ ശ്രമിക്കുന്നതിനിടയിൽ പുറകെ വന്നൊരുത്തൻ അവളുടെ ഷാളിൽ പിടിത്തമിട്ടു... അവൾ വഴിയോട്ട് വീണു... അയാൾ അവളെ ചുറ്റിപ്പിടിച്ചു... അയാളുടെ കൂടെയുള്ളവർ അവിടേക്ക് ഓടിവരുന്നതവൾ കണ്ടു... തന്റെ അവസാനമായി എന്നവൾക്ക് തോന്നി... പെട്ടന്നവൾ അയാളുടെ കയ്യിൽ കടിച്ചു... വേദനകൊണ്ടയാൾ അവളുടെ മേലുള്ള പിടി വിട്ടുപോയി... ആ തക്കത്തിലവൾ ആ മതിലിൽ കയറി അപ്പുറത്തേക്ക് ചാടി... ഒരു പോക്കറ്റ്റോഡിലേക്കായിരുന്നു അവൾ എത്തിയത്... ആ റോഡിലൂടെ അവളോടി... പുറകെ മറ്റുള്ളവരും മതിൽ ചാടി അവളുടെ പുറകെയോടി... ദൈവാനുഗ്രഹം പോലെ പെട്ടന്ന് ഒരു കാർ എതിരെ വരുന്നതു കണ്ടു... അവൾ കരഞ്ഞുകൊണ്ട് കാറിന്റെ മുന്നിൽ നിന്നു... ആ കാർ അവളുടെ മുന്നിൽ നിന്നു... പുറകെയെത്തിയവർ ഒരു നിമിഷം നിന്നു... പിന്നെ സുധീർ അവളുടെയടുത്തേക്ക് നടന്നു വന്നു... "എന്താ മോളേ... നീ രക്ഷപ്പെട്ടെന്നു കരുതിയോ...

ഇത് ഞങ്ങളുടെ നാടാണ്... ഞങ്ങൾ പറയുന്നതേ ഇവിടെ നടക്കൂ... ആ കാറിൽ വന്നവർ നിന്നെ രക്ഷിക്കുമെന്നു കരുതിയോ... എന്നാൽ തെറ്റി... അതിലുള്ള ആളും ഞങ്ങളുടെയാളാണ്... എന്താ സംശയമുണ്ടോ... " അയാൾ പറഞ്ഞതുകേട്ട് അവൾ പേടിയോടെ കാറിനുള്ളിലിരിക്കുന്ന ആളെ നോക്കി... പെട്ടന്ന് കാറിന്റെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരനിറങ്ങി... അവനെനെകണ്ട് ഞെട്ടിയത് അവളല്ല.. മറിച്ച് അവളുടെ പുറകെ വന്നവരാണ്... അവർ പരസ്പരം നോക്കി... "എന്താ ചേട്ടന്മാരെ ഇതുവരെയുണ്ടായിരുന്ന ദൈര്യം ചോർന്നുപോയോ... " കാറിൽ നിന്നിറങ്ങിയ ചെറുപ്പക്കാരൻ ചോദിച്ചു... "നീയാരാടാ... നീയെന്താ ഞങ്ങളുടെ ബോസിന്റെ വണ്ടിയിൽ... " "അപ്പോഴിത് നിങ്ങളുടെ ബോസിന്റെ കാറാണോ... അപ്പോൾ ഈ കിടക്കുന്നത് നിങ്ങളുടെ ബോസാകുമല്ലേ... " അവൻ കാറിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു.. അന്നേരമാണ് സുധീർ കാറിലേക്ക് ശ്രദ്ധിച്ചത്... കയ്യും കാലും ബന്ധിച്ച് പിൻസീറ്റിൽ കിടക്കുന്നു തങ്ങളുടെ ബോസ്... മുഖവും കയ്യുമെല്ലാം നീരു വന്ന് വീർത്തിട്ടുണ്ട്... അവർ അപകടം മണത്തു... "ആരാടാ നീ... സത്യം പറഞ്ഞോ... ഇല്ലെങ്കിൽ ജീവനോടെ നീ ഇവിടെ നിന്നും പോകില്ല... "

അയ്യോ... ഞാൻ വീട്ടിൽ പറഞ്ഞുപോയല്ലോ എത്തിക്കോളാമെന്ന്... ഇനിയിപ്പോൾ എന്തുചെയ്യും... പിന്നെ ഞാനാരാണെന്ന്... ഈ ലൊക്കാലിറ്റിയിൽ കുറച്ചധികം കാലമായി എല്ലാവർക്കും പേടിസ്വപ്നമായ കുറച്ചുപേർ എന്തിനും തയ്യാറായി നടക്കുന്നുണ്ടെന്നറിഞ്ഞു... കഴിഞ്ഞമാസം ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലചെയ്തവരാണവർ... അതുമാത്രമല്ല... മൊത്തത്തിൽ പതിനൊന്ന് പെൺകുട്ടികളുടെ ശവമായിരുന്നു ഈ ലൊക്കാലിറ്റിയിലെ പല സ്ഥലത്തുനിന്നും കിട്ടിയത്... പോലീസിനുവരെ തലവേദന സൃഷ്ടിച്ച കാര്യങ്ങളായിരുന്നു ഇലിടെയുണ്ടായത്... പല ഉദ്യോഗസ്ഥന്മാരും കിണഞ്ഞു ശ്രമിച്ചിട്ടും അതിന്റെ യഥാർത്ഥ കുറ്റവാളികളെ പിടിക്കാൻ അവർക്ക് കഴിഞ്ഞില്ല... എങ്ങനെ കഴിയാനാണ്... പണം അവരുടെയൊക്കെ അണ്ണാക്കിലേക്ക് കുത്തിനിറക്കുകയല്ലായിരുന്നോ... അവസാനം ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി... ഒരു പാവം ക്രൈംബ്രാഞ്ച് എസ്പി അന്വേഷണം ഏറ്റെടുത്തു... ആ പാവം ക്രൈംബ്രാഞ്ച് എസ്പിയാണേ അടിയൻ... പേര് സൂരജ്മേനോനെന്ന് പറയും... അങ്ങ് വടക്കാണ് സ്വദേശം... അതുകേട്ട് അവർ ഞെട്ടി... അതേ ചേട്ടന്മാരേ... നിങ്ങളോരുത്തരെ നേരത്തെ ഞാൻ കസ്റ്റഡിയിലെടുത്താൽ ഈ കിടക്കുന്ന പുന്നാരമോൻ നിന്നെയൊക്കെ എളുപ്പത്തിൽ തന്നെ പുറത്തിറക്കുമെന്ന് അറിയാം...

അതുകൊണ്ടാണ് ആദ്യം ഇവനെത്തന്നെ പൊക്കിയത്... അന്നേരം ഇവന് നിന്നെയൊന്നും രക്ഷപ്പെടുത്താൻ സാധിക്കില്ലല്ലോ... പുതിയ ഇരയെ കിട്ടുമെന്നറിഞ്ഞപ്പോൾ സന്തോഷത്തോടെ വരികയായിരുന്നു...വരുന്നവഴിയങ്ങ് പൊക്കി... രണ്ടെണ്ണം പൊട്ടിക്കേണ്ടിവന്നു... അതുസാരമില്ല... നിങ്ങൾ ചെയ്തതു വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല... പിന്നെ മറ്റൊരു സത്യം കൂടി നിങ്ങൾക്കറിയേണ്ടേ... ഈ നിൽക്കുന്ന പെൺകുട്ടി അബദ്ധവശാൽ നിങ്ങളുടെ മുന്നിൽ വന്നതല്ല... എല്ലാം ഞങ്ങളുടെ പ്ലാനായിരുന്നു... ഇത് എന്നെ അസിസ്റ്റന്റ് ചെയ്യുന്ന എസ് ഐ അഖില... നിന്റെയൊക്കെ തെമ്മടിത്തരത്തിന് ചുക്കാൻ പിടിക്കുന്ന ആ കടക്കാരൻ മണികണ്ഠനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ടാകും... എന്താ അപ്പോൾ പോവുകയല്ലേ ചേട്ടന്മാരേ... " "കൊള്ളാം... നീ മിടുക്കൻത്തന്നെ... പക്ഷേ എന്തു ചെയ്യാനാണ്... പൊന്നു മോനും ഇവൾക്കും ഞങ്ങളെയങ്ങനെ കൊണ്ടുപോകുവാൻ കഴിയുമോ... എന്നാലതൊന്ന് ചേട്ടന്മാർ കാണട്ടെ... അടിച്ചുകൊല്ലെടാ ഈ പുന്നാര മക്കളെ... " സുധീർ പറഞ്ഞതുകേട്ട് മറ്റുമുന്നുപേർ സൂരജിന്റെ നേരെ കുതിച്ചു.... എന്നാൽ ആ നിമിഷം സൂരജ് അരയിൽ നിന്നും തന്റെ സർവീസ് റിവോൾവർ എടുത്ത് അവർക്കു നേരെ ചൂണ്ടി... അഖിലയും തന്റെ റിവോൾവർ എടുത്തു അവർക്കു നേരെ ചൂണ്ടി... മുന്നോട്ടുവന്നവർ പെട്ടന്ന് പകച്ചു നിന്നു...

"എന്തേ ചേട്ടന്മാരേ... ഞങ്ങളെ അടിച്ചുകൊല്ലേണ്ടേ..... നീയൊക്കെ എന്തു കരുതി... ഞങ്ങൾ ഒന്നും കാണാതെ നിങ്ങളുടെ മുന്നിൽ വരുമെന്ന് കരുതിയോ... നിങ്ങൾ ഒരു കാര്യം മാത്രം ഓർത്തില്ല... ഇവൾ ഒറ്റക്ക് ആ വഴി വരുമ്പോൾ അതിന്റെ പിന്നിൽ ഇതുപോലൊരു ചതിയുണ്ടാകുമെന്ന്... ഒരിക്കലും വഴിയറിയാത്ത ഒരു പെണ്ണ് കരക്റ്റായിട്ട് ഈ റോഡിലേക്കുള്ള വഴിയേ ഓടിയപ്പോൾ പെണ്ണിനോടുള്ള ആക്രാന്തത്താൽ അതും എങ്ങനെയെന്ന് ഓർത്തില്ല... ഇനി ഒരു പെണ്ണും നിങ്ങളാൽ ഉപദ്രവിക്കപ്പെടരുത്... " സൂരജ് പറഞ്ഞ് നിർത്തിയപ്പോഴേക്കും ഒരു പോലീസ് വണ്ടി അവിടെ കുതിച്ചെത്തി... അതിൽനിന്നും എസ്ഐയും മറ്റു പോലീസുകാരുമിറങ്ങി... അവർ സൂരജിനുനേരെനിന്ന് സല്യൂട്ട് ചെയ്തു... "അനിലേ... ഈ ഏട്ടമ്മാരെ സ്വീകരിച്ച് വണ്ടിയിൽ കയറ്റിയാട്ടെ... " സൂരജ് പറഞ്ഞതുകേട്ട് എസ്ഐ സുധീറിന്റേയും മറ്റുള്ളവരുടെയും കയ്യിൽ വിലങ്ങ് വച്ചു... "എടാ നീ ഇപ്പോൾ ജയിച്ചെന്നു കരുതേണ്ട... അധികകാലം നിനക്കൊന്നും ഞങ്ങളെ അകത്തിടാൻ കഴിയില്ല... ഞങ്ങൾ പുറത്തിറങ്ങുന്ന അന്ന് നിന്റെയൊക്കെ അന്ത്യമാണ്... " സുധീർ സൂരജിനോട് അത് പഞ്ഞതിനുശേഷം അഖിലയെ നോക്കി...

നിന്റെ അഭിനയം കൊള്ളാമായിരുന്നു... പക്ഷേ... ഞങ്ങളെ കോമാളികളാക്കി ഇവിടെയെത്തിച്ച നീ ഒരിക്കൽ ഞങ്ങളുടെ മുന്നിൽ വന്നു പെടും... വരുത്തും ഞാൻ... അന്ന് സ്വന്തം മാനത്തിനുവേണ്ടി നീ ഞങ്ങളുടെ മുന്നിൽ കിടന്ന് കരഞ്ഞുകൊണ്ട് കെഞ്ചും.. ആ കെഞ്ചലിനിടയിൽ നിന്റെ സർവ്വതും ഞങ്ങൾ ആസ്വദിച്ചിരിക്കും... " സുധീർ പറഞ്ഞുനിർത്തിയതും സൂരജ് മുന്നോട്ടുവന്ന് അവന്റെ കരണത്തൊന്ന് കൊടുത്തു... അടിയുടെ ആഘാതത്തിൽ സുധീൻ വെച്ച് വീഴാൻ പോയി... "ഇത് വന്നയുടനെ നിനക്കു ട്ട് തരണമെന്ന് കരുതിയതാണ്... എന്നാൽ ചെല്ല് ഏട്ടന്മാർ... " സൂരജ് എസ്ഐ അനിലിനെ നോക്കി... കാര്യം മനസ്സിലായ അനിൽ സുധീറിന്റെ കോളറിൽ പിടിച്ചു വലിച്ച് വണ്ടിയിൽ കയറ്റി... പുറകെ മറ്റുള്ളവരെ കൂടെയുണ്ടായിരുന്ന പോലീസുകാരും വണ്ടിയിൽ കയറ്റി...

സൂരജ് കാറിന്റെ ഡോർ തുറന്ന് അതിലുണ്ടായിരുന്ന അവരുടെ തലവന്റെ കാലിലെ മാത്രം കെട്ടഴിച്ചു പിടിച്ചിറക്കി അനിലിന് കൈമാറി... "ഇവന്റെ കയ്യിലെ കെട്ട് കഴിക്കേണ്ട... കാരണം ഇത്തിരി വികൃതി കൂടുതലാണ്... അതുകൊണ്ട് സൂക്ഷിച്ച് കൊണ്ടുപോകണം..." "എടാ എന്നേയോ ഇവൻമാരേയോ പൊക്കിയെന്ന് കരുതി നീയൊന്നും നെഗളിക്കേണ്ട... പോകുന്നതുപോലെ ഞങ്ങൾ തിരുച്ചുവരും... അതിനുള്ള ആൾ ഇപ്പോഴും പുറത്തു തന്നെയുണ്ട്... ഞങ്ങളുടെ ബോസ്... അദ്ദേഹത്തെ നിനക്കൊന്നും ചെയ്യാൻ കഴിയില്ല... " അറിയാം... നിയൊന്നും ഒറ്റക്കല്ല ഇതിനുപിന്നിലെന്നറിയാം... അത് നിന്റെയൊന്നും നാവിൽനിന്നും പുറത്ത് വരില്ലെന്നും അറിയാം... പക്ഷേ ഒന്നുണ്ട്... നീയൊക്കെ അകത്തായിക്കഴിഞ്ഞാൽ നിന്റെ ബോസ് പുറത്തുവരും... ഇല്ലെങ്കിൽ വരുത്തും ഞാനവരെ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story