കൃഷ്ണകിരീടം: ഭാഗം 37

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അറിയാം... നിയൊന്നും ഒറ്റക്കല്ല ഇതിനുപിന്നിലെന്നറിയാം... അത് നിന്റെയൊന്നും നാവിൽനിന്നും പുറത്ത് വരില്ലെന്നും അറിയാം... പക്ഷേ ഒന്നുണ്ട്... നീയൊക്കെ അകത്തായിക്കഴിഞ്ഞാൽ നിന്റെ ബോസ് പുറത്തുവരും... ഇല്ലെങ്കിൽ വരുത്തും ഞാനവരെ... " "അത് നിന്റെ തോന്നലാണ്... നീയല്ല നിന്റ തലതൊട്ടപ്പൻവരെ ശ്രമിച്ചാലും ബോസിനെ കണ്ടുപിടിക്കാനോ അദ്ദേഹത്തെ ഒതുക്കാനോ കഴിയില്ല... കാരണം അത്രക്കും മുകളിലാണ് അയാളുടെ സ്ഥാനം... " "നിന്നെയൊക്കെ ഇവിടെ ഈ നിലയിലാക്കാൻ കഴിയുമെങ്കിൽ നിന്റെ ബോസിനെ കണ്ടുപിടിക്കാൻ എനിക്കു കഴിയും... ചിലപ്പോൾ അതിന് കുറച്ച് സമയം വേണ്ടിയെന്ന് വരും എന്നാലും അവനെ ഞാൻ കണ്ടെത്തിയിരിക്കും... " "അത് നിന്റെ മനസ്സിലിരിപ്പാണ്... നീയല്ല നിന്റെ സർവീസിലുള്ളവർ മുഴുവൻ ശ്രമിച്ചാലും ഒരിക്കലും അത് നടക്കില്ല..." "എന്താ വെല്ലുവിളിയാണോ.... എന്നാൽ നമുക്ക് കാണാം... " "അതേ കാണാം... " അയാൾ എസ്ഐ അനിലിന്റെ കൈ തട്ടി മാറ്റി പോലീസ് വണ്ടിയിൽ കയറി യിരുന്നു... "സൂരജേട്ടാ അയാൾ പറഞ്ഞതുപോലെ ഇവരുടെ തലവൻ കുഴപ്പക്കാരനാണോ... നമുക്ക് പണി കിട്ടുമോ... " അഖില ചോദിച്ചു...

"എന്താ നിനക്ക് പേടിയുണ്ടോ.. " "പേടി... അതുണ്ടെങ്കിൽ ആ കാട്ടാളൻമാരുടെ മുന്നിലേക്ക് ഞാൻ പോകുമോ... ഏതായാലും സൂരജേട്ടാ സൂക്ഷിക്കണം... കേട്ടിടത്തോളം അയാൾ ചില്ലറക്കാരനല്ല... "അവനാരായാലും എന്റെ കയ്യിൽത്തന്നെ വന്നു ചേരും... അതു പോട്ടെ എന്തു ദൈര്യത്തിലാണ് നീ ഈ ദൌത്യം ഏറ്റെടുത്തത്.. " "എന്ത് ദൈര്യം... എന്റെ ദൈര്യം കൂടെയുള്ളപ്പോൾ ഞാനെന്തിന് ഭയപ്പെടേണം... എവിടെയായാലും ഏത് നരകത്തിലായാലും ഈ കോന്തൻ എന്നെ രക്ഷിക്കുമെന്നു എനിക്കറിയാം... " "എന്നാൽ എന്റെമോൾ വണ്ടിയിൽ കയറ്... പോവുന്ന വഴി നിന്നെ വീട്ടിൽ ഇറക്കാം... എനിക്ക് അത്യാവശ്യമായി മറ്റൊരു വഴിക്ക് പോകാനുണ്ട്... എന്റെ അമ്മാവന്റെ വീട്ടിൽ... അവിടെ എനിക്ക് രണ്ട് അനിയത്തിമാരുണ്ട് അവരെ കാണണം... കുറച്ചു ദിവസം അവരുടെ കൂടെ കൂടി അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം... " "ഏത് ആർ കെ ഗ്രൂപ്പിന്റെ എംഡിയോ... " "അതെ അതുതന്നെ..." "അപ്പോൾ എന്നെ പരിചയപ്പെടുത്തുന്നില്ലേ അവരെ... "

"പിന്നെ... നിന്നെ പരിചയപ്പെടുത്താതെ... വൈകാതെ നിന്നെയവർക്ക് പരിചയപ്പെടുത്തുന്നുണ്ട്..." "അങ്ങനെയിപ്പോൾ ഔദാര്യം വേണ്ട... ഞാൻ തന്നെ അവരെ പരിചയപ്പെട്ടോളാം... നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് ഞാൻ ആ വീട്ടിൽ എത്തും... " "അതെങ്ങനെ... നിനക്കതിന് അവരുടെ വീട് അറിയുമോ... " "അത് ഞാൻ കണ്ടുപിടിച്ചോളാം... ഇപ്പോൾ നമുക്ക് ഇവിടെനിന്നും പോകാം..." അഖില കാറിൽ കയറുന്നതിനിടയിൽ പറഞ്ഞു... പുറകെ തലയാട്ടിക്കൊണ്ട് സൂരജ് കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ആദി കൃഷ്ണയേയും കൂട്ടി വീട്ടിലെത്തിയപ്പോൾ മുറ്റത്തു കാർ കിടക്കുന്നത് കണ്ടു... "അപ്പച്ചി എത്തിയല്ലൊ... അവരുടെ കാറാണിത്... " മുറ്റത്ത് കിടക്കുന്ന കാർ കണ്ട് ആദി പറഞ്ഞു... "അവർ വൈകീട്ട് വരുമെന്നല്ലേ ആദിയേട്ടൻ പറഞ്ഞത്... എന്നിട്ടെന്താ നേരത്തെ... " "അതാണ് ഞാനും ആലോചിക്കുന്നത്... അല്ലെങ്കിൽ പറഞ്ഞ സമയവും കഴിഞ്ഞ് രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞ് എത്തുന്നവരാണ്... ഇത് പ്രശ്നം അതല്ല... സ്വന്തം അനിയത്തിയുടെ മക്കളെ കാണാനുള്ള ആവേശമാണ്... ഏതായാലും നീ ഇപ്പോൾ ഇറങ്ങേണ്ട... ഞാൻ പറഞ്ഞിട്ടിറങ്ങിയാൽ മതി... അവരെയൊന്ന് വട്ടുകളിപ്പിക്കാം... "

"അയ്യോ അതുവേണ്ട.... മുതിർന്നവരെ നമ്മൾ പറ്റിക്കരുത് ഒരിക്കലും... അതിലും വലിയ പാപം മറ്റൊന്നില്ല... " "അതിന് ആരാണ് പറ്റിക്കുന്നത്... അവർക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്നേയുള്ളൂ... " "എന്നാൽ പ്രശ്നമില്ല... ആദിയേട്ടൻ മുന്നിൽ നടന്നോ ഞാൻ വഴിയേവരാം... " "അങ്ങനെയെങ്കിൽ അങ്ങനെ... " അതും പറഞ്ഞ് ആദി കാറിൽനിന്നിറങ്ങി നടന്നു... ഹാളിലെത്തിയ അവൻ കണ്ടു അപ്പച്ചിയും അങ്കിളും സോഫയിലിരുന്ന് കേശവമേനോനോടും നിർമ്മലയോടും ഗോവിന്ദമേനോനോടും കത്തിയടിക്കുന്നത്... ആദിയെ കണ്ട് അവരെല്ലാവരും എഴുന്നേറ്റു.... "ഇരിക്ക്... ഇതെന്താ പഴയ സ്കൂൾ ജീവിതം അതേപോലെ തുടരുകയാണോ... " "അതൊന്നുമല്ല... എന്റെ പൊന്നു മോനെ കണ്ട് എഴുന്നേറ്റു പോയതാണ്... അതു പോട്ടെ എവിടെ എന്റെ അനിയത്തിയുടെ മോള്... " കേശവമേനോന്റെ അനിയത്തി രാജേശ്വരി ചോദിച്ചു... "ഏത് അനിയത്തി... ഏത് മോള്... " "നിന്റെ കുഞ്ഞമ്മേടെ മോള്... ആദീ നീയെന്നേക്കൊണ്ട് പറയിപ്പിക്കരുത്... ചെക്കന് പഴയ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലേ... " "അങ്ങനെ മാറിയാൽ ആദി ആദിയല്ലാതെയാകില്ലേ... " "എടാ കൃഷ്ണമോളെവിടെ... നീ വരുമ്പോൾ അവളെ കൂട്ടിയില്ലേ... " നിർമ്മല ചോദിച്ചു...

"എന്താ അവൾക്ക് ഒറ്റക്ക് ഇവിടേക്ക് വഴിയറിയില്ലേ... അവൾ സമയമാകുമ്പോൾ വന്നോളും.. " "അങ്ങനെയാണോ ദിവസവും... നീയും അവളുംകൂടില്ലേ പോകുന്നതും വരുന്നതും... " "അത് ശരിതന്നെ ... പക്ഷേ ഇന്ന് അവളോട് ഒറ്റക്ക് വന്നാൽ മതിയെന്ന് പറഞ്ഞു... " "ഹായ് ആദിയേട്ടാ... " ഒരുവിളികേട്ട് ആദി ആ ഭാഗത്തേക്ക് നോക്കി... "അല്ലാ ഇതാര്... ഭാവി നേഴ്സോ... നീയും വന്നിട്ടുണ്ടോ... എന്നാണ് നിന്നെ നാട്ടിലേക്ക് കെട്ടുകെട്ടിച്ചത്.. " ആദി അപ്പച്ചിയുടെ മകൾ ഗീതുവിനോട് ചോദിച്ചു... "ഇന്നലെ രാത്രി എത്തി... എന്തേ ഞാൻ വന്നത് ഇഷ്ടമായില്ലേ.." "ഇല്ലെങ്കിൽ.. " "എന്നാൽ എന്റെ മോൻ ഞങ്ങൾ പോകുന്നതുവരെ സഹിച്ചേപറ്റൂ... " "അല്ലാതെ നിവർത്തിയില്ലല്ലോ... " പെട്ടന്ന് ഗീതുവിന്റെ കണ്ണ് തിളങ്ങുന്നതും മുഖം ആശ്ചര്യത്തോടെ തെളിയുന്നതും ആദി കണ്ടു... അവൻ അവൾ നോക്കുന്നിടത്തേക്ക് നോക്കി.. അവിടെ ഉമ്മറവാതിലിലും ചാരി ചിരിയോടെ നിൽക്കുന്ന കൃഷ്ണയെ അവൻ കണ്ടു... " "ആദിയേട്ടാ... ഇതാണോ എന്റെ സഹോദരി...

കണ്ടിട്ട് ഏതോ മാലാഖയാണെന്ന് തോന്നുന്നല്ലോ... " ഗീതു പറഞ്ഞതുകേട്ട് എല്ലാവരും അവിടേക്ക് നോക്കി... ഗീതുവിന് മാത്രമല്ല രാജേശ്വരിക്കും ഭർത്താവ് വിജയനും അതേ ആശ്ചര്യമായിരുന്നു... "ഛെ... നശിപ്പിച്ച്.... നിന്നോട് പറഞ്ഞതല്ലേ ഞാൻ വിളിച്ചിട്ട് വന്നാൽ മതിയെന്ന്.... ഇവർക്കൊന്ന് സർപ്രൈസ് കൊടുക്കാൻ നോക്കിയതായിരുന്നു... അത് കളഞ്ഞു കുടിച്ചു... " "പിന്നേ.. ഇവളെ വണ്ടിയിലിരുത്തിയാണല്ലോ നിന്റെ സർപ്രൈസ്... ഒന്ന് പോടാ... " നിർമ്മല പറഞ്ഞു... "ഇതാണോ എന്റെ രാധാമണിയുടെ മകൾ.... " വെറുതെയല്ല ആദി ഇവളുടെ മുന്നിൽ വീണത്... " "രാജേശ്വരി കൃഷ്ണയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു... " "അതേലോ... എന്തേ അത് മാറ്റണോ... " ആദി ചോദിച്ചു... "ആദീ നിന്റെ കുറുമ്പ് കുറക്കുന്നതാണ് നല്ലത്... ഇല്ലെങ്കിൽ എന്നെ അറിയാലോ... പോത്തുപോലെ വളർന്നെന്ന് കരുതില്ല... പണ്ട് കുരുത്തക്കേട് പറഞ്ഞതിന് പുളുവടികൊണ്ട് എന്റെ കൈകൊണ്ട് കിട്ടിയ പാട് ഇപ്പോഴും നിന്റെ തുടയിൽ ഉണ്ടല്ലോ... " "അയ്യോ അതുവേണ്ട... പറഞ്ഞത് ഞാൻ തിരിച്ചെടുത്തു... അതുപോട്ടെ എവിടെ എന്റെ കളികൂട്ടുകാരൻ... അന്ന് അപ്പച്ചി എന്നെ തല്ലിയതിന്റെ കാരണക്കാരൻ അവനല്ലേ... എവിടെ സൂരജ്..

. ഫോണിലൂടെയല്ലാതെ കണ്ടിട്ട് കുറച്ചായി" "അവനെ ഞങ്ങൾ പോലും ശരിക്കും കാണാറില്ല... വലിയ ഏമാനാണെന്നാണ് വിചാരം... പക്ഷേ അതുകൊണ്ട് ഒരു ഉപകാരം കിട്ടി... ഒരുപാട് ശത്രുക്കളെ വിലക്കു വാങ്ങി... അതുതന്നെ മിച്ചം... " "ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാൽ അല്പസ്വല്പം ശത്രുക്കളുണ്ടാകും... എന്നാലും ഏത് വമ്പന്മാരും പേടിക്കുന്ന ഒരു ഉദ്യോഗസ്ഥനായില്ലേ അവൻ... " "അതാണ് പേടി... അവനൊറ്റക്കാണെങ്കിൽ കുഴപ്പമില്ല... കൂടെ ആ കൊച്ചുമുണ്ട്... ചിലപ്പോൾ തോന്നും അവനെക്കാൾ ദൈര്യം അവൾക്കാണെന്ന്... എന്നാലും എനിക്ക് പേടിയാണ്... " "എന്തിന് പേടിക്കണം... അവന്റെകൂടെയല്ലേ അവളും അവനായിട്ട് ജനിച്ചവൾ... ആരെ ശ്രദ്ധിച്ചില്ലെങ്കിലും അവനവളെ രക്ഷിച്ചെടുക്കും... " "അതവന്റെ മിടുക്ക്... അതുപോലെ നീ എന്റെ ഈ മോളേയും രക്ഷിച്ചെടുക്കാൻനോക്ക്... അതുപോട്ടെ അടുത്ത കുട്ടിക്കുറുമ്പിയെവിടെ... " രാജേശ്വരി ചോദിച്ചു... "ഇപ്പോൾ വരും അവൾ സ്കൂളിൽനിന്നെത്താനായി..... " നിർമ്മല പറഞ്ഞതും... കൃഷ്ണയെ വിളിച്ചുകൊണ്ട് നന്ദുമോൾ അവിടേക്ക് വന്നു... ഹാളിൽ നിൽക്കുന്ന പരിചയമില്ലാത്ത വരെ കണ്ട് അവളൊന്നു മടിച്ചുനിന്നു..

അതുകണ്ട് രാജേശ്വരി കൃഷ്ണയുടെ അടുത്തുനിന്നും നന്ദുമോളുടെ അടുത്തേക്ക് വന്നു... " "എന്താ മോളെ അവിടെ പകച്ചുനിന്നുപോയത്... " നന്ദുമോൾ രാജേശ്വരിയെ നോക്കി... പിന്നെ കൃഷ്ണയേയും ആദി യേയും നോക്കി... എന്താടിയിത്... ഇത് നിനക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്... നിന്റെ അമ്മയുടെ ചേച്ചിയാണ്... ഇത് ഈ വല്ല്യമ്മയുടെ ഭർത്താവ് വിജയൻ വല്ല്യച്ഛൻ... ഇത് നിന്റെ ചേച്ചി... അതായത് ഇവരുടെ മകൾ ഗീതു... " ആദി അവരെ പരിചയപ്പെടുത്തി... നന്ദുമോൾ അത്ഭുതത്തോടെ അവരെ നോക്കി... "ഒരാൾ കൂടി വരാനുണ്ട്... നിന്റെ ചേട്ടൻ... ഇവരുടെ മകൻ... ആള് പുലിയാണ്... നിന്റെ കളിയൊന്നും അവന്റെയടുത്ത് ചിലവാകില്ല... ക്രൈംബ്രാഞ്ച് എസ്പിയാണ് ആള്... " "അതെന്താ ക്രൈംബ്രാഞ്ച് ഓഫീസർമാർക്ക് രണ്ട് കൊമ്പുണ്ടോ... " നന്ദുമോൾ ചോദിച്ചു... "അങ്ങനെ ചോദിക്ക് മോളെ... ഇവൾ വിചാരിച്ച പോലെയല്ല ആള് സ്മാർട്ടാണ്... ഇങ്ങനെ വേണം കുട്ടികൾ..." രാജേശ്വരി പറഞ്ഞു... "ഇവൾ സ്മാർട്ടല്ല... ഓവർസ്മാർട്ടാണ്... എന്നോടും സൂര്യനോടും മാത്രമാണ് ഇവളുടെ ഈ സ്മാർട്ട്നസ്... വല്ലാതെ പൊക്കേണ്ട... തലയിൽ കയറും... " "അങ്ങനെത്തന്നവേണം നിനക്കൊക്കെ... ഇല്ലെങ്കിൽ നീയൊക്കെ വല്ലാതങ്ങ് പൊങ്ങും... " "വല്ലാതങ്ങ് പുകഴ്ത്തേണ്ട... അവസാനം താഴെയിറങ്ങില്ല... " "എന്റെ കുട്ടികൾ അങ്ങനെയാവില്ല... " "ഇല്ലേയില്ല... അതാണല്ലോ ഈ കാന്താരി പിടിച്ചാൽകിട്ടാത്തതുപോലെയായത്... "

ആദി ഗീതുവിനെ നോക്കി പറഞ്ഞു... " "അത് പറയേണ്ട... പുന്നാര ഏട്ടൻ കൊഞ്ചിച്ച് വഷളാക്കിയതല്ലേ... നീയും സൂര്യനും എങ്ങനെയാണോ അങ്ങനെയാണ് അവർ രണ്ടും... പക്ഷേ ഒരു വിത്യസമുണ്ട്... ഇവളെ ഇതുവരെ അവൻ ശ്വാസിക്കുകയോ മറ്റുള്ളവരെ ശ്വാസിക്കാനോ സമ്മതിക്കില്ലെന്നുമാത്രം.... ഏതായാലും എന്റെ രാധാമണിയുടെ മക്കളെ അങ്ങനെ വളർത്താൻ ഞാൻ സമ്മതിക്കില്ല... " "ഇല്ലില്ല... അത് സൂരജാണ്... എങ്ങനെയാകുമെന്ന് എനിക്കറിയാം... " "അതും ശരിയാണ്.... ഏതായാലും ഇവർ ക്ഷീണിച്ച് വന്നതല്ലേ വല്ലതും കഴിക്കട്ടെ വിശേഷമൊക്കെ പിന്നീട് പറയാം... "അപ്പോൾ എനിക്കൊന്നുമില്ലേ... " ആദി ചോദിച്ചു... "വേണമെങ്കിൽ അടുക്കളയിലേക്ക് വന്നോ... " രാജേശ്വരി നന്ദുമോളുടെ കയ്യിൽനിന്നും ബേഗ് വാങ്ങിച്ച് സോഫയിൽ വച്ച് അവരെ കൂട്ടി അടുക്കളയിലേക്ക് നടന്നു... "എനിക്ക് മേൽ കഴുകണം... അപ്പടി അഴുക്കും വിയർപ്പുമാണ്... " നന്ദുമോൾ പറഞ്ഞു... " "എനിക്കുമൊന്ന് മേൽ കഴുകണം... " കൃഷ്ണയും പറഞ്ഞു... "എന്നാൽ പെട്ടന്ന് രണ്ടാളും മേൽ കഴുകി വാ... " രാജേശ്വരി അവരെ പറഞ്ഞു വിട്ടു... "എട്ടാ എന്റെ കുട്ടികൾ ഇനിയൊരിക്കലും വേദനിക്കരുത്... ഈ ചെറുപ്രായത്തിൽ ഒരു ജന്മം അനുഭവിക്കുന്നതിലും കൂടുതൽ അനുഭവിച്ചു... ഇനിയതുണ്ടാവരുത്... നമ്മുടെ അച്ഛന് പണ്ട് പറ്റിയ തെറ്റുകളുടെ ഫലമാണ് എന്റെ രാധാമണിയും രാധാകൃഷ്ണനും... എന്നാൽ അവർ നമ്മുടെ ചോരയല്ലാതെ ആവില്ലല്ലോ... ഒരച്ഛന്റേയും അമ്മയുടേയും സ്നേഹം എന്താണെന്ന് അറിയാത്തവരാണ് ഇവർ... ആ സ്നേഹം അവരറിയണം നമ്മളിലൂടെ... ഇനിയൊരിക്കലും അവരുടെ കണ്ണ് നിറയരുത്... "..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story