കൃഷ്ണകിരീടം: ഭാഗം 7

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

നിർമ്മലയും കൃഷ്ണയും കൂടി ഭക്ഷണത്തിന്റെ കാര്യങ്ങൾ പെട്ടന്ന് ചെയ്തുതീർത്തു... കുറച്ചുകഴിഞ്ഞ് ഗോവിന്ദമേനോനും അവിടേക്ക് വന്നു... ഭക്ഷണമെല്ലാം കഴിച്ച് ഒരുപാട് വൈകിയാണ് ഗോവിന്ദമേനോനും കൃഷ്ണയും നന്ദുമോളും പോയത്.. "അടുത്തദിവസം രാവിലെ അമ്പലത്തിൽ പോകുവാനായി കൃഷ്ണ നേരത്തെയെത്തി.. എന്നാൽ ആദി എഴുന്നേറ്റിട്ടില്ലായിരുന്നു... "ആന്റീ ആദിയേട്ടനെവിടെ... " "അവൻ എഴുന്നേറ്റിട്ടില്ല... ഞാൻ പോയി വിളിക്കാം... " നിർമ്മല പോയി ആദിയെ വിളിച്ചെഴുന്നേൽപ്പിച്ച് ബാത്രൂമിലേക്ക് പറഞ്ഞയച്ചശേഷം തിരിച്ചുവന്നു... "അവനിങ്ങനെയാണ്... ആരെങ്കിലും ചെന്നുവിളിച്ചാലേ എഴുന്നേൽക്കൂ... അതേസ്വഭാവമാണ് സൂര്യനും... സൂര്യൻ ചില സമയത്ത് വിളിക്കാതെ എണീറ്റെന്നിരിക്കും... പക്ഷേ ആദി.. ആരും ചെന്ന് വിളിച്ചില്ലെങ്കിൽ അന്ന് എണീക്കുന്നത് പന്ത്രണ്ടുമണിയാകും... " നിർമ്മല ചായ ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടയിൽ പറഞ്ഞു.. "മോള് ഒരു ഉപകാരം ചെയ്യുമോ.. ഈ ചായ അവന്റെ മുറിയിലെ വേശപ്പുറത്ത് കൊണ്ടുപോയി വക്കുമോ... മുകളിൽ കയറിയാൽ പടുഞ്ഞാറുഭാഗത്തെ മുറിയാണ് അവന്റേത്... " ഒരു ഗ്ലാസ് ചായ കൃഷ്ണയുടെ കയ്യിൽ കൊടുത്തശേഷം നിർമ്മല പറഞ്ഞു... "അതിനെന്താ ആന്റീ...

അവൾ ചായയുമെടുത്ത് മുകളിലേക്ക് നടന്നു... " "ഹലോ... ഇതെവിടെ പോകുന്നു... " സൂര്യന്റെ വിളി കേട്ടാണ് കൃഷ്ണ തിരിഞ്ഞുനോക്കിയത്.... മുകളിലെ കിഴക്കെയറ്റത്തെ മുറിയുടെ വാതിൽക്കലിൽ ചാരി നിൽക്കുന്ന സൂര്യനെയവൾ കണ്ടു... "ആന്റി പറഞ്ഞു ആദിയേട്ടന്റെ മുറിയിൽ ഈ ചായ കൊണ്ടുവച്ചേക്കാൻ..." അതുമറസ്സിലായി... അതല്ല ചോദിച്ച്... എവിടേക്കാണ് രാവിലെത്തന്നെ കുളിച്ചൊരുങ്ങി പോകുന്നതെന്ന്... " "അമ്പലത്തിലേക്കാണ്... ആദിയേട്ടൻ കൊണ്ടുപോകാമെന്ന് പറഞ്ഞു... " "അമ്പലത്തിലേക്കോ... എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ... ആ ഇനി ഞാൻ വേണ്ടിവരുമായിരിക്കില്ല... നമ്മൾ പുറത്ത്... " "അതെന്താ... നിങ്ങൾക്കും വന്നൂടേ... " "ഏയ് ഇപ്പോൾ നമ്മൾ വരുന്നത് ചിലർക്ക് ബുദ്ധിമുട്ടാകും... നമ്മളില്ലേ എങ്ങോട്ടും... " "അതെന്താ ഞാനുള്ളതുകൊണ്ടാണോ... അതാണെങ്കിൽ പേടിക്കേണ്ട... എനിക്ക് കൂട്ട് വീണയുണ്ടാകും... അവൾ അവിടെയെത്താമെന്ന് പറഞ്ഞിട്ടുണ്ട്... നിങ്ങൾ വന്നാൽ ആദിയേട്ടന് കൂട്ടിനൊരാളാകുമല്ലോ... " "വീണ വരുന്നുണ്ടോ കൂടെ... എന്നാൽ ഞാൻ എപ്പോൾ റെഡിയായെന്ന് ചോദിച്ചാൽ മതി... " അതും പറഞ്ഞ് സൂര്യൻ അകത്തേക്ക് പോയി... കൃഷ്ണ ചിരിച്ചുകൊണ്ട് ആദിയുടെ മുറിയിലേക്ക് നടന്നു...

അവൾ ചെല്ലുമ്പോൾ ആദി ഷർട്ടിന്റെ കൈ മടക്കുകയായായിരുന്നു... ആദി അവളെ കണ്ട് ആദ്യമൊന്നമ്പരന്നു... "എന്താടോ നീ വീട്ടിലെ അധികാരം കയ്യിലെടുത്തോ... " "അയ്യോ അതൊന്നുമല്ല... ഇയാൾക്ക് ചായ ആന്റി തന്നുവിട്ടതാണ്... " "ഞാൻ വെറുതെ പറഞ്ഞതാണ്... ഇനി ഏറ്റെടുത്താലും കുഴപ്പമൊന്നുമില്ല... " "അയ്യോ വേണ്ടേ... ഞാൻ എന്റെ പാടും നോക്കി നടന്നോളാം... " "അതെന്താടോ... ഈ വീട്ടിലെ അധികാരമെന്ന് പറയുന്നത് അത്രക്ക് മോശമായ കാര്യമാണോ... " "അതുകൊണ്ടൊന്നുമല്ല... അതിനുള്ള ഭാഗ്യമൊന്നും എനിക്കില്ല... ഇവിടുത്തെ വേലക്കാരിയാകാനുള്ള ഭാഗ്യം പോലും എനിക്കില്ല... എന്നിട്ടല്ലേ അധികാരം... " "എന്നാരുപറഞ്ഞു... ഇയാളേയും നന്ദുമോളേയും എന്റെ അച്ഛനുമമ്മയും ദത്തെടുത്തിരിക്കുകയാണല്ലോ... ഇന്നലെ രാത്രി പറയുന്നത് ഞാൻ കേട്ടതാണ്... " "എന്തുപറഞ്ഞെന്നാണ്... " കൃഷ്ണ സംശയത്തോടെ ചോദിച്ചു.. " "പെൺകുട്ടികളില്ലാത്തതിന്റെ കുറവ് നിങ്ങൾ രണ്ടുപേരും വന്നുകേറിയപ്പോഴാണ് മാറിയതെന്ന്... അത്രക്ക് നിങ്ങളെ അവർക്ക് ബോധിച്ചു... " "വേണ്ട ആദിയേട്ടാ... എന്നെ ആരും സ്നേഹിക്കേണ്ട.. ദത്തെടുക്കുകയും വേണ്ട... ആരൊക്കെ എന്നെ സ്നേഹിച്ചോ അവർക്കെല്ലാം സങ്കടം മാത്രമേ എനിക്ക് നൽകാൻ കഴിഞ്ഞിട്ടുള്ളൂ... സ്നേഹിക്കാൻ മാത്രമറിയാവുന്ന നിങ്ങളെ ഞാൻ മുലം സങ്കടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല... അതിനെനിക്ക് കഴിയില്ല... " അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

"ഏയ് എന്താടോ ഇത് കൊച്ചുകുട്ടികളെപ്പോലെ... എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ പലതും വന്നുപോയിരിക്കും... അതിന് സങ്കടപ്പെടുകയല്ല വേണ്ടത്... നേരിടണം... അതിനുള്ള ചങ്കൂറ്റമാണ് വേണ്ടത്... " "എന്റെ കുടുംബത്തെ ദ്രോഹിച്ചരെക്കുറിച്ച് ആദിയേട്ടന് അറിയാഞ്ഞിട്ടാണ്... എന്തിനും മടിക്കാത്തവരാണ് അവർ... എന്റെ മുത്തശ്ശനെ കത്തിമുനയിൽ നിർത്തിയാണ് അവർ ഞങ്ങളുടെ സ്വത്ത് കൈക്കലാക്കിയത്... ഇപ്പോൾ എന്റെ അമ്മാവൻ എന്റെ പേരിൽ തന്ന സ്വത്താണ് അവരുടെ മനസ്സിൽ... അത് കൈക്കലാക്കാൻ എന്നെ വിവാഹം കഴിക്കാൻ നടക്കുകയാണ് ഇന്നലെ ടൌണിൽ വച്ചുകണ്ട നകുലേട്ടൻ... അതിലൂടെ, ആ സ്വത്ത് കയ്യേറി പിന്നെ എന്നെയും നന്ദുമോളേയും മുത്തശ്ശനേയും അവർ ഇല്ലാതാക്കും... ആരും സ്വപ്നം കാണുന്നതിനേക്കാളും വലിയ നിലയിൽ ലാഭം നേടുന്ന ആർ കെ ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ... " കൃഷ്ണ പറഞ്ഞുനിർത്തിയതും... ആദിയുടെ ഫോൺ റിംഗ് ചെയ്തു... "ഒരു മിനിട്ടേ.. " ആദി ഫോണെടുത്തുനോക്കി.. "എന്നാൽ ഞാൻ താഴേക്ക് ചെല്ലട്ടെ ആന്റി അന്വേഷിക്കും..." അതും പറഞ്ഞ് കൃഷ്ണ കണ്ണുതുടച്ച് താഴേക്ക് നടന്നു... ആദി ഫോണെടുത്തു... "എന്താടാ കിഷോറേ രാവിലെത്തന്നെ... "

"ആദീ ചെറിയൊരു പ്രശ്നമുണ്ട് നമ്മൾ അയച്ച ലോഡ് ക്വാളിറ്റിയില്ലെന്ന് പറഞ്ഞ് മടക്കിയിരിക്കുന്നു... എന്തോ കളി നടക്കുന്നുണ്ട്... എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല.. " "ഇത്രയും കാലം ഒരു പ്രശ്നവുമില്ലാതിരുന്ന സാധനങ്ങൾക്ക് പെട്ടെന്നെന്താ ഒരു പ്രശ്നം... നീയന്വേഷിച്ചില്ലേ... " "അന്വേഷിച്ചു... അതാണ് ഞാൻ പറഞ്ഞത് എന്തോ ചില കളികൾ നടക്കുന്നുണ്ടെന്ന്... " "ഉം.. എനിക്കുമനസ്സിലായി കിഷോറേ... ഇത് ആരുടെ കളിയാണെന്ന്... ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം... ഞാൻ സൂര്യനുമായി സംസാരിക്കട്ടെ ഉച്ചയ്ക്കു ശേഷം നമുക്ക് നേരിൽ കാണാം... " ആദി ഫോൺ കട്ടുചെയ്ത് കൃഷ്ണ കൊടുത്ത ചായയും കുടിച്ച് താഴേക്ക് നടന്നു... അവൻ ചെല്ലുമ്പോൾ കൃഷ്ണ ഹാളിലുണ്ടായിരുന്നു... "എന്നാൽ പോവാം... " ആദി ചോദിച്ചു... കൃഷ്ണ തലയാട്ടി... "അയ്യോ പോവല്ലേ.. ഒരു മിനിട്ട്.. " ഷർട്ടിന്റെ ബട്ടൻസുമിട്ട് തിടുക്കത്തിൽ താഴേക്കുവന്ന സൂര്യൻ പറഞ്ഞു... "നീയെവിടേക്കാണ്... " ആദി ചോദിച്ചു.... "നിങ്ങളെവിടേക്കാണോ അവിടേക്ക് തന്നെ... " "അതിന് ഞങ്ങൾ അമ്പലത്തിലേക്കാണ്... " "അതെ അവിടേക്കു തന്നെയാണ് ഞാനും.. എന്താ എനിക്ക് അമ്പലവും ദൈവവുമെല്ലാം വിലക്കിയിരിക്കുകയാണോ..." "അത് നിനക്കല്ലേ അറിയൂ.. അല്ലാതെ അമ്പലത്തിന്റെ പടി കയറണമെങ്കിൽ തള്ളിവിടേണ്ടിയിരുന്ന നിനക്ക് പെട്ടൊന്നൊരു വെളിപാട് തോന്നാൻ ഇപ്പോൾ എന്താണ് ഉണ്ടായത്... വീണ വിളിച്ചിരുന്നോ... " ആദി ചുറ്റും നോക്കിയ ശേഷം അവനോട് ചോദിച്ചു...

"അതൊന്നുമല്ല... ഞാൻ പറഞ്ഞതാണ് വീണയുമുണ്ടാകുമെന്ന കാര്യം... " "അങ്ങനെ വരട്ടെ... അപ്പോൾ അതാണ് കാര്യം... അല്ലാതെ സ്വന്തം ഇഷ്ടപ്രകാരമല്ല ഈ വരവ്... " അതിനവൻ ഒരു ചമ്മിയ ചിരി ചിരിച്ചു... "എന്നാൽ വാ... ഇപ്പോൾ തന്നെ നേരം വൈകി... " ആദി പുറത്തേക്ക് നടന്നു... "പോവല്ലേ... ഒരു ഗ്ലാസ് കട്ടൻ കുടിക്കട്ടെ... " "കട്ടൻ നമുക്ക് പുറത്തുനിന്നും കുടിക്കാം..." "എന്നാൽ ഓക്കെ" ആദി ചെന്ന് കാറിൽ കയറി... കൃഷ്ണ നിർമ്മയലയോട് പോകുന്ന കാര്യം പറയാൻ അടുക്കളയിലേക്ക് നടന്നു... സൂര്യൻ കാറിന്റെ ബേക്ക്ഡോർ തുറന്ന് അവിടെ കയറി... "ഇതെന്താ നീ അവിടെയിരിക്കുന്നത്... സാധാരണ നീ അവിടെയല്ലല്ലോ ഇരിക്കാറ്... " ആ.. ഇനിമുതൽ ഇവിടെയിരിക്കുന്നതാണ് നല്ലത്... മുന്നിലേക്ക് പുതിയ ആളുകൾ എത്തിയില്ലേ... " "പതുക്കെ പറയടാ കോന്താ... അവൾ കേൾക്കേണ്ട... " "കേട്ടാൽ എനിക്കെന്താ... ഞാൻ പറഞ്ഞത് സത്യമല്ലേ... " "എന്തു സത്യം... നീ വേണ്ടാത്തതൊനും ആലോചിച്ചുകൂട്ടേണ്ട... എല്ലാം ഞാൻ കാണുന്നുണ്ട്... കുളിച്ചുവരുമ്പോഴേക്കും കാപ്പിയുമായി വരുന്നത് ഞാൻ കണ്ടു.. അതും സ്വന്തം മുറിയിലേക്ക്... ഇതിൽനിന്ന് ഞാനെന്താണ് മനസ്സിലാക്കേണ്ടത്... " "എടാ പൊട്ടക്കണാരാ.. അവൾ ഇന്നലെവന്നുകയറിയ പെണ്ണാണ്... ഞാനാരാണ് എന്താണ് എന്നൊന്നും അറിയാതെ എന്നെ ഇഷ്ടപ്പെടാൻ പോവുകയാണല്ലോ അവൾ... മാത്രമല്ല ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലാണ് അവൾ ജീവിക്കുന്നത്... " "അപ്പോൾ നമുക്ക്പ്രശ്നമൊന്നുമില്ലല്ലോ അല്ലേ...

ഏട്ടന് എന്റെ മുഖത്തുനോക്കി സത്യം പറയാമോ അവളെ ഇഷ്ടമല്ലെന്ന്... " "അങ്ങനെ ചോദിച്ചാൽ അത്.. എങ്ങനെ പറയണമെന്ന് എനിക്കറിയില്ല... അന്ന് ഗുരുവായൂരിൽ വച്ച് ആദ്യമായി അവളെ കണ്ടപ്പോൾത്തന്നെ മനസ്സിൽ പതിഞ്ഞതാണ് അവളുടെ മുഖം... വീണ്ടും അവളെ കാണാൻ ഒരുപാട് മോഹവുമുണ്ടായിരുന്നു... ഒരുപാട് അന്വേഷിക്കുകയും ചെയ്തു... വഴിയിൽ കാണുന്ന പലപെൺകുട്ടികളും അവളാണെന്ന് കരുതി നോക്കിനിന്നിട്ടുണ്ട്... പിന്നീട് അതവളല്ല എന്നറിയുമ്പോൾ എന്തോ മനസ്സിനൊരു നിരാശയായിരുന്നു... ഇന്നലെ അവളെ ഇവിടെവച്ച് കണ്ടപ്പോൾ സത്യത്തിൽ അത്ഭുതമായിരുന്നു... അവൾ എനിക്കായി ജനിച്ചവൾ തന്നെയാണെന്ന് മനസ്സു പറഞ്ഞു... പക്ഷേ എങ്ങനെ തന്റെ മനസ്സിലുള്ളത് അവളോട് പറയും എന്നതാണ് ഇപ്പോഴും പിടി കിട്ടാത്തത്... മാത്രമല്ല അതൊന്നും കേൾക്കാനുള്ള മാനസികനിലയില്ല അവൾ... എന്തൊക്കെയോ പ്രശ്നങ്ങൾ അവളെ അലട്ടുന്നുണ്ട്... ചില കാര്യങ്ങൾ അവൾ പറഞ്ഞു... അതിന്റെ കൂടെ ആർ കെ ഗ്രൂപ്പിന്റെ കാര്യവും പറഞ്ഞു... അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല...

അപ്പോഴേക്കും എനിക്കൊരു കോൾ വന്നു... അതുപറഞ്ഞപ്പോഴാണ്... കിഷോറാണ് വിളിച്ചത്... നമ്മുടെ പുതിയ ലോഡ് ക്വാളിറ്റിയില്ലെന്ന് പറഞ്ഞ് മടക്കിയയച്ചെന്ന്... " "അതെന്താ.. ഇത്രയും കാലമില്ലാത്തൊരു ക്വാളിറ്റിക്കുറവ്... ഇത് അയാളുടെ കളിയാണ്... അതിങ്ങനെ വിട്ടാൽ പറ്റില്ല... പല തവണയായി അയാൾ കളിക്കുന്നു... ഇത്രയും കാലം പോട്ടെന്നുകരുതി വിട്ടപ്പോൾ അയാൾ വീണ്ടും വീണ്ടും കളിക്കുകയാണ്... ഇതിനുപിന്നിൽ അയാൾ മാത്രമല്ല മറ്റാരോ അയാളുടെ കൂടെയുണ്ട്... " "അതെനിക്ക് തോന്നി... അയാൾക്ക് ഒറ്റക്ക് ഇതെല്ലാം ചെയ്യാൻ ദൈര്യമുണ്ടാകില്ല... അതാണ് ആദ്യം കണ്ടെത്തേണ്ടത്... " "ഏട്ടൻ അതെനിക്ക് വിട്ടേക്ക്.. അത് ഞാൻ കണ്ടെത്തിക്കോളാം... അതരാണെന്നറിഞ്ഞാൽ അതോടെ അയാളുടെ നാശം തുടങ്ങുകയാണ്..." ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story