മറുതീരം തേടി: ഭാഗം 19

marutheeram thedi

രചന: രാജേഷ് രാജു

ഈ സമയം ഭദ്ര ഉമ്മറത്തുതന്നെയിരുന്ന് പുറത്തേക്കും നോക്കിയിരിക്കുകയായിരുന്നു... സമയം പോയിക്കൊണ്ടേയിരുന്നു... എപ്പോഴോ കരഞ്ഞുതളർന്നവൾ ഉമ്മറത്തെ നിലത്ത് കിടന്നുറങ്ങി... അന്നേരും പുറത്തെവിടേയോ കാലൻകോഴി കൂവുന്നുണ്ടായിരുന്നു... പുലർച്ചെ ആരുടേയോ വിളി കേട്ടാണ് തളർന്നുറങ്ങിയ ഭദ്ര ഞെട്ടിയുണർന്നത്... മുറ്റത്ത് നിൽക്കുന്ന രവീന്ദ്രനേയും മോഹനനേയും കണ്ട് അവൾ പെട്ടന്നെഴുന്നേറ്റു... അവൾ ചുറ്റും നോക്കി... തന്റെ അച്ഛൻ ആ കൂട്ടത്തിലുണ്ടോ എന്നായിരുന്നു അവൾ തിരഞ്ഞത്... എന്നാൽ ശിവദാസനെ കാണാതെ അവൾ അവരെ നോക്കി... "അച്ഛൻ... എന്റെ അച്ഛൻ എവിടെ... " അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു... രവീന്ദ്രനും മോഹനന്റെ പരസ്പരം നോക്കി... പിന്നെ രവീന്ദ്രൻ അവളുടെ അടുത്തേക്ക് വന്നു... "മോളെ... അച്ഛൻ കുറച്ചു കഴിഞ്ഞാൽ വരും.. അച്ഛൻ ഒരു വഴി വരെ പോയതാണ്.. " "എന്നിട്ട് അച്ഛനെന്താ പറയാതെ പോയത്... പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ.... "

"അതിന് അച്ഛൻ പോയിക്കഴിഞ്ഞതിനുശേഷമാണ് അവിടേക്ക് പോകേണ്ട കാര്യമുണ്ടായത്... മോള് വിഷമിക്കാതെ... " മോഹനൻ പറഞ്ഞു... പെട്ടന്ന് വാതിൽ തുറന്ന് സരോജിനി പുറത്തേക്ക് വന്നു... മുറ്റത്ത് നിൽക്കുന്ന രവീന്ദ്രനേയും മോഹനനേയും കണ്ട് അവർക്ക് കലികയറി... "നിങ്ങൾക്കെന്താണ് ഇവിടെ കാര്യം... ഓ എല്ലാം കഴിഞ്ഞ് പോകുന്ന വഴിയാകുമല്ലേ... ഞാൻ നേരത്തേ എണീറ്റ് വാതിൽ തുറന്നത് ബുദ്ധിമുട്ടായിക്കാണും അല്ലേ... " പിന്നെയും ഉമ്മറത്ത് നിൽക്കുന്ന ഭദ്രയെ നോക്കി... ഇതിനുവേണ്ടിയാകുമല്ലേ ഒരുമ്പട്ടോളെ നീ അകത്ത് കയറി കിടക്കാതെ പുറത്ത് കിടന്നത്... തന്തയില്ലാത്തതുകൊണ്ട് സൌകര്യമായല്ലോ... " പറഞ്ഞു തീരുന്നതിനു മുന്നേ രവീന്ദ്രൻ വന്ന് അവരുടെ ചെവിക്കല്ല് നോക്കിയൊന്ന് കൊടുത്തു... "നായിന്റെ മോളേ... അനാവിശ്യം പറഞ്ഞാലുണ്ടല്ലോ... നിന്നെപ്പോലെയാണ് എല്ലാവരും എന്നുകരുതിയോ... ഇനിയൊരക്ഷരം മിണ്ടിയാൽ കൊന്നുകളയും ഞാൻ...

ഇന്നലെ നീ ഒരുത്തനെ വീട്ടിൽ കയറ്റി സുഖിച്ചത് നേരിൽ കണ്ട് ഒരാളുണ്ട് ചങ്ക് തകർന്ന് പുഴവക്കത്തെ പഴയ പീടികയിൽ ഉടുത്തമുണ്ടിൽ തൂങ്ങിക്കിടക്കുന്നു... നിനക്ക് അവനെ തൃപ്തിപോരെങ്കിൽ എവിടേക്കാണെന്നുവച്ചാൽ പോയാൽ പേരായിരുന്നു... എന്തിനായിരുന്നു അവനെ അത് ചെയ്യിച്ചത്... എന്തിനാണ് ഇവറ്റകൾക്ക് സ്വന്തം അച്ഛനെ ഇല്ലാതാക്കിയത്... " രവീന്ദ്രൻ പറഞ്ഞതു കേട്ട് ഭദ്ര ഒരു കരച്ചിലോടെ ബോധംകെട്ടുവീണു... സരോജിനി ശിലപോലെ അവിടെ നിന്നു... "നീ രക്ഷപ്പെടുമെന്ന് കരുതേണ്ട... എല്ലാറ്റിനും ഉത്തരവാദി നീയാണ്... നിന്നെ വെറുതെ വിടുമെന്ന് കരുതേണ്ട... എല്ലാമൊന്ന് കഴിയട്ടെ... " അപ്പോഴേക്കും ജയന്തിയും മോഹനന്റെ ഭാര്യ ഷൈലജയും അവിടേക്ക് വന്നു... അവൻ ഭദ്രയെ എടുത്ത് അകത്ത് കൊണ്ടുപോയി കിടത്തി... ശിവദാസന്റെ ബോഡി പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു... പൂവും നീരും കൊടുക്കാൻ ഭദ്രയെ കൊണ്ടുവന്നു... അവൾ മുറ്റത്ത് പലകക്കട്ടിലിൽ കിടത്തിയ ശിവദാസന്റെ മുഖത്തേക്ക് നോക്കി...

"അച്ഛാ..അച്ഛർ ഈ ഭദ്ര മോളെ ഒറ്റക്കാക്കി അമ്മയുടെയടുത്തേക്ക് പോവുകയാണോ... എന്നെയും കൂടെ കൂട്ടച്ഛാ... ഞാനും വരുന്നു അച്ഛന്റെ കൂടെ അമ്മയുടെ അടുത്തേക്ക്... എനിക്കും വരണം അച്ഛന്റെ കൂടെ... എവിടെ പോവാണെങ്കിലും അച്ഛനെന്നെ കൊണ്ടുപോകാറില്ലേ... എന്നിട്ട് ഇപ്പോൾ തനിച്ച് പോവുകയാണോ... " ഭദ്ര അയാളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി... രവീന്ദ്രനും കൃഷ്ണനും കൂടി ഭദ്രയെ പിടിച്ചു മാറ്റി അകത്ത് കൊണ്ടുപോയി കിടത്തി... ശിവദാസന്റെ ശരീരം ചിതയിലേക്കെടുത്തു... കിച്ചുവിനെക്കൊണ്ട് ചിതക്ക് തീ കൊളുത്തിച്ചു... അവിടെ കൂടിയവർ പിരിഞ്ഞു തുടങ്ങി... അവസാനം കൃഷ്ണനും രമണിയും രവിന്ദ്രനും മോഹനനും അവരുടെ ഭാര്യമാരുംഭാര്യമാരും മാത്രമായി... ചിതക്കരികിലെ തെങ്ങിൽ ചാരി നിൽക്കുന്ന കൃഷ്ണന്റെയടുത്തേക്ക് രവിന്ദ്രൻ ചെന്നു... "കൃഷ്ണാ എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട്..." രവിന്ദ്രൻ കൃഷ്ണനേയും കുട്ടി കുറച്ചപ്പുറത്തേക്ക് മാറി നിന്നു..

"പോയവർപോയി... അവന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ... പക്ഷേ അവളെ വെറുതെ വിടരുത്... അവൾ കാരണമാണ് അവനത് ചെയ്തത്... " "അറിയാം... എല്ലാം എന്റെ തെറ്റാണ്... ഞാൻ നിർബന്ധിച്ചതുകൊണ്ടാണ് അവനവളെ വിവാഹം ചെയ്തത്... അത് ഇങ്ങനെയാകുമെന്ന് കരുതിയില്ല... എന്റെ കുട്ടിയെ കുറിച്ചാണ് എനിക്കിപ്പോൾ ആവലാധി... " "അതു പറയാനാണ് ഞാൻ വന്നത്... ആ കുട്ടിയെ ഇനിയിവിടെ നിർത്തരുത്... ഇനിയും നിർത്തിയാൽ ആ ഭദ്രകാളി അവളേയും കൊല്ലും... നീ അവളെ ഇവിടെനിന്നും രക്ഷിക്കണം... മാത്രമല്ല ആ സരോജിനിക്ക് നല്ലൊരു പണിയും കൊടുക്കണം... എല്ലാം നീ പോലീസിൽ പറയണം... " "എന്തിന്... അതോടെ ശിവദാസനെ തിരിച്ചു കിട്ടുമോ... എന്റെ കുട്ടി അനുഭവിച്ചത് ഇല്ലാതാകുമോ... അവൾ എങ്ങനെ വേണമെങ്കിലും കഴിഞ്ഞോട്ടെ... എന്റെ കുട്ടിയെ ഞാൻ കൊണ്ടു പൊയ്ക്കോളാം... അവളെനിക്ക് ഭാരമാകില്ല... ✨✨✨✨✨✨✨✨✨✨✨✨✨✨ "അച്ഛൻ മരിച്ച് പതിനാറിന്റെയന്ന് എന്നെയും കൂട്ടി കൃഷ്ണനമ്മാവൻ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി...

എല്ലാ ദുരിതവും അവസാനിച്ചു എന്ന് കരുതി ഞാൻ... പുതിയ നല്ലൊരു ജീവിതം സ്വപ്നം കണ്ടു... എന്നാൽ എന്റെ ദുരിതം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ... അത് അച്ചുവേട്ടനെ കുത്തിയ ആ വിനയേട്ടനിലൂടെയായിരുന്നു... പതിനാറാം വയസ്സിൽ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിയെ കയറിപ്പിടിച്ചതിന്റെ പേരിൽ പഠനം നിർത്തേണ്ടി വന്ന വിനയേട്ടൻ ആ വീട്ടിലെത്തിച്ചേർന്ന എന്റെ ശരീരത്തിലായിരുന്നു പിന്നീടുള്ള മോഹം... ഒളിഞ്ഞും മറഞ്ഞു എന്നെ നോക്കുന്നതും കുളിക്കാൻ പോകുമ്പോൾ ഒളിഞ്ഞു നോക്കുന്നതും പതിവായി... അമ്മാവനോടോ അമ്മായിയുടെ പറയാൻ എനിക്ക് പേടിയായിരുന്നു... പറഞ്ഞാൽ എന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു... എല്ലാം സഹിച്ച് ജീവിക്കുകയല്ലാതെ എനിക്ക് മറ്റു വഴിയൊന്നുമില്ലായിരുന്നു... അങ്ങനെ ഒരു ദിവസം ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം... ഞായറാഴ്ചയായതുകൊണ്ട് ക്ലാസില്ലായിരുന്നു... അന്ന് മാമനും അമ്മായിയും എന്തോ അത്യാവിശ്യത്തിന് പുറത്തു പോയതായിരുന്നു... അന്ന് കുടിച്ചു വന്ന വിനയേട്ടൻ അടുക്കളയിൽ പണിയിലായിരുന്ന എന്നെ കയറിപ്പിടിച്ചു...

എതിർത്ത എന്നെ ഒരുപാട് തല്ലി... അവസാനം നിവർത്തിയില്ലാതെ ഞാൻ കയ്യിൽ കിട്ടിയ ചിരവയെടുത്ത് വിനയേട്ടൻ അടിച്ചു... നെറ്റി പൊട്ടിയ വിനയേട്ടൻ മുറിവും പൊത്തി പുറത്തേക്ക് പോയി... പുറത്തുപോയിവന്ന അമ്മായിയോട് എല്ലാ കാര്യവും പറഞ്ഞു... അമ്മായി മാമനോടും പറഞ്ഞു... അങ്ങനെ എന്നെ വിവാഹം ചെയ്തയക്കാൻ തീരുമാനിച്ചു... ബ്രോക്കർ പല ആലോചനകളും കൊണ്ടുവന്നു... അതെല്ലാം വിനയേട്ടൻ മുടക്കി... അവസാനമാണ് പ്രകാശേട്ടന്റെ ആലോചന വന്നത്.. അത് മുടക്കാൻ പല വഴിയും നടത്തി നോക്കി... രക്ഷയില്ലെന്ന് കണ്ടപ്പോൾ അവസാനമാർഗ്ഗമെന്നോണം പ്രകാശേട്ടനെ കണ്ട് ഞാൻ പലതവണ വിനയേട്ടന്റെ കൂടെ കഴിഞ്ഞവളാണെന്ന് പറഞ്ഞു... എന്നിട്ടും ആ ആലോചനമുടങ്ങിയില്ല... അതിനുള്ള ദുരിതം അനുഭവിച്ചത് വിവാഹത്തിനു ശേഷമാണ്... എന്റെ വിവാഹം കഴിഞ്ഞിട്ടും വിനയേട്ടന്റെ ശല്യം തീർന്നില്ല... എന്നെ എങ്ങനെ ദ്രോഹിക്കുകയും പറ്റുമോ അതെല്ലാം ചെയ്തു... എന്നെ കിട്ടാൻ വേണ്ടി രണ്ടുമുന്ന് തവണ പ്രകാശേട്ടനെ കൊല്ലാൻ നോക്കിയിട്ടുമുണ്ട്...

അതിനുശേഷം നാട്ടിലെ ഒരു പൊട്ടക്കിണറ്റിൽ ഒരു പെൺകുട്ടിയുടെ ശവം പൊങ്ങി... പോസ്റ്റുമോർട്ടത്തിൽ അതൊരു കൊലപാതകമാണെന്നും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും അറിഞ്ഞു.. അവസാനം അന്വേഷണം വന്നു നിന്നത് വിനയേട്ടന്റേയും കൂട്ടുകാരന്റേയും അടുത്താണ്... കൂട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു... എന്നാൽ അതിവിദക്തമായി വിനയേട്ടൻ മുങ്ങി... പിന്നെ കാണുന്നത് കഴിഞ്ഞ ദിവസമാണ്.... എന്റെ കൂടെ കണ്ട അച്ചുവേട്ടൻ എന്റെ ആരോ ആണെന്ന കരുതലാണ് അച്ചുവേട്ടനെ ദ്രോഹിച്ചത്... " "അത്രക്ക് മാന്യനാണല്ലേ അവൻ.. പക്ഷേ എന്റെ മനസ്സ് പറയുന്നത് അവനിനിയും നിന്നെ തേടിവരുമെന്നാണ്... വരട്ടെ... അന്നേരം നമുക്ക് നോക്കാം... എന്നാൽ ഞാനിറങ്ങട്ടെ സമയം വൈകി... " ജിമ്മിച്ചൻ അവിടെനിന്നും ഇറങ്ങി... ഭദ്ര അച്ചുവിന്റെ നോക്കി...

"ഭദ്രേ നീ പറയുന്നതുപോലെ നിന്നോടുള്ള ദേഷ്യമായിരിക്കില്ല അവനെന്നെ കൊല്ലാൻ നോക്കിയത്... അതിനുപ്പുറം എന്തോ ഒന്നുണ്ട്... അത് എന്താണെന്ന് എനിക്കറിയില്ല... അത് കണ്ടെത്തണം..... " അച്ചു പറഞ്ഞു... ഭദ്ര ഒന്നും മിണ്ടാതെ അച്ചുവിന്റെ മരുന്ന് അവിടെയുള്ള ഷെൽഫി വക്കാനായി നടന്നു... ഷെൽഫിൽ കമ്പനിയുടെ കണക്കുകൾ എഴുതുന്ന പുസ്തകം അവൾ എടുത്ത് മുകളിലെ തട്ടിൽ വച്ചു... എന്നാൽ എന്തോ ചിന്തയിലായിരുന്ന അവൾ പുസ്തകം വച്ചപ്പോൾ അത് നിലത്തു വീണു... അതെടുക്കാനായി കുനിഞ്ഞപ്പോൾ അതിൽ നിന്നൊരു ഫോട്ടോ നിലത്തു വീണത് അവൾ കണ്ടു... അതെടുത്ത് നോക്കി... ആ ഫോട്ടത്തിലെ മുഖം കണ്ട അവൾ സ്തംഭിച്ചുനിന്നു... അവൾ അന്ധാളിപ്പോടെ അച്ചുവിന്റെ നോക്കി... "ഇത്... " "അതാണ് മായ... ഒരിക്കൽ എന്റെ എല്ലാമായ എന്റെ മായ... " അച്ചു പറഞ്ഞു... മായയോ... പക്ഷേ ഇവർ... ഇവർ പ്രകാശേട്ടന്റെ മുറപ്പെണ്ണാണ്... പ്രകാശേട്ടൻ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story