നെഞ്ചോട് ചേർത്ത് ❣️: ഭാഗം 33
രചന: SHAMSEENA
ഇന്നാണ് കുടുംബ വീട്ടിലെ പൂജ.. എല്ലാവരും രാവിലെ തന്നെ കുളത്തിൽ പോയി മുങ്ങി കുളിച്ചു ശുദ്ധിയായി വരണം.. എന്നാലേ പൂജയിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ... ഇത് കഴിഞ്ഞ് മൂന്നാം നാൾ ആണ് ഉത്സവം.. ആറ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം.. ഏഴാം നാൾ കൊടിയേറും... എല്ലാവരും പൂജയിൽ പങ്കെടുക്കാനായി ഉമ്മറത്തേക്ക് വന്നു.. നീല കരയുള്ള സെറ്റ് സാരിയായിരുന്നു ദച്ചുവിന്റെ വേഷം.. അതിന് മാച്ചിങ് ആയ ഷർട്ടും മുണ്ടും ആയിരുന്നു കാർത്തി ധരിച്ചിരുന്നത്.. ഇരുവരും കണ്ണുകളടച്ചു കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിൽ നിന്നു.. പൂജ തുടങ്ങുന്നതിനു മുന്നേ ജ്യോൽസ്യൻ കപടി നിരത്തി.. "ഈയിടെ വിവാഹം കഴിഞ്ഞ ദമ്പതികൾ എവിടെ " ജ്യോൽസ്യൻ ചോദിച്ചതും കാർത്തിയും ദച്ചുവും മുന്നിലേക്ക് വന്നു.. "കുട്ടികളുടെ ജാതകം നോക്കിയതല്ലേ " ജ്യോൽസ്യൻ നെറ്റിച്ചുളിച്ചു "അതേ.. പത്തിൽ പത്തു പൊരുത്തവും ഉണ്ട്... എന്തെങ്കിലും പ്രശ്നം കാണുന്നുണ്ടോ തിരുമേനി "
അച്ഛമ്മ ആകുലതയോടെ ചോദിച്ചു.. "പ്രശ്നം അങ്ങനെ കാര്യമായിട്ടൊന്നും ഇല്ല.. എന്നിരുന്നാലും!!!!മറഞ്ഞിരിക്കുന്ന ഒരു ശത്രു ഉണ്ട്.. ഇവരുടെയും ഇപ്പോഴുള്ള ചെറിയ അകൽച്ച പോലും ആ ശത്രു മുതലെടുക്കും..അതിൽ ചിലപ്പോൾ ഒരാളുടെ ജീവൻ പോലും നഷ്ടമായേക്കാം " തിരുമേനി കപടി പലകയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... "പരിഹാരം ഒന്നും ഇല്ലേ അവിടുന്ന് " വല്യമ്മാവൻ ചോദിച്ചു.. "പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ " തിരുമേനി അയാളെ നോക്കി ചിരിയോടെ ചോദിച്ചു.. "നാളെ കുടുംബ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹം എല്ലാവിധ പൂജ വിധികളോടും കൂടി ഒന്നൂടെ നടത്തണം..അത് കഴിഞ്ഞ് ഇരുവരും മേലെ കാവിൽ ചെന്ന് വിളക്ക് വെച്ച് പ്രാർത്ഥിക്കണം.. അത് കഴിഞ്ഞാൽ ഒരു ശക്തിക്കും ഇരുവരെ പിരിക്കാൻ കഴിയില്ല.. മറഞ്ഞിരിക്കുന്ന ശത്രു പുറത്ത് വരികയും ചെയ്യും.." "അവിടുന്ന് പറയും പോലെ ചെയ്യാം " "എന്നാൽ അതിനുവേണ്ട ഏർപ്പാടുകൾ ഇപ്പോൾ തന്നെ ചെയ്ത് തുടങ്ങിക്കോളൂ.."
പറഞ്ഞുകൊണ്ട് തിരുമേനി പൂജ ചെയ്യാൻ ആരംഭിച്ചു.. "ആരായിരിക്കും മറഞ്ഞിരിക്കുന്ന ശത്രു.. നിരഞ്ജൻ അല്ലെ അത് " കാർത്തിയുടെ ഉള്ളിൽ സംശയം മുളപൊട്ടി.. ദച്ചുവിന്റെ ഉള്ളിലും ഭയം കടന്ന് കൂടിയിരുന്നു.. "എന്നാ ഞാൻ ഇറങ്ങുന്നു... പറഞ്ഞത് പോലെ ചെയ്ത് കൊള്ളുക " തിരുമേനി തന്റെ സാമഗ്രികളുമായി ഇറങ്ങാൻ തുടങ്ങി.. "കുട്ട്യോളെ തിരുമേനിക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങിച്ചോളൂ.." അമ്മമ്മ പറഞ്ഞതും ദച്ചുവും കാർത്തിയും ദക്ഷിണ കൊടുത്തു തിരുമേനിയുടെ കാലിൽ തൊട്ടു.. "ദീർഘ സുമംഗലി ആയിരിക്കട്ടെ.. ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.. " ഇരുവരുടെയും തലയിൽ കൈവെച്ചുകൊണ്ട് തിരുമേനി അനുഗ്രഹിച്ചു അവിടെ നിന്നും മടങ്ങി.. **** കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി...ക്ഷേത്രത്തിൽ പോയി അതിനുള്ളതെല്ലാം അമ്മാവന്മാരും അച്ഛനും കൂടി ഏർപ്പാട് ചെയ്തു... സ്ത്രീകളെയെല്ലാം കൂട്ടി മനുവും കാർത്തിയും കൂടി വസ്ത്രമെടുക്കാൻ ഷോപ്പിലേക് പോയി..
"ഇത് ഇന്നൊന്നും തീരുമെന്ന് തോന്നുന്നില്ല " റാക്കിലുള്ളതെല്ലാം വലിച്ചുവാരി നോക്കുന്ന അമ്മമാരെ നോക്കി മനു പറഞ്ഞു.. "നീയൊന്ന് ക്ഷമിക്ക് മനു അവർ ഇഷ്ടമുള്ളത് നോക്കിയെടുക്കട്ടെ " "നിനക്കത് പറയാലോ.. കല്യാണം നിന്റെയല്ലേ എന്റെയല്ലല്ലോ.." "കണ്ണേട്ടാ ഇതെങ്ങനുണ്ട് " ഒരു സാരിയുമായി വന്നുകൊണ്ട് ദച്ചു ചോദിച്ചു.. "തരക്കേടില്ല.. ഇത്ര നേരമായിട്ടും ഇതാണോ സെലക്ട് ചെയ്തെ " "മ്മ് " ദച്ചു മുഖം ചുളിച്ചു.. "ഒരുപാട് സെലെക്ഷൻ ഉണ്ട് കിച്ചേട്ടാ പെണ്ണിന് ഒന്നും പറ്റുന്നില്ല " വയറും താങ്ങി നിമ്മി അങ്ങോട്ട് വന്നു.. "നീയിവിടെ അടങ്ങിയിരുന്നേ നിമ്മി ആ തിരക്കിലേക്കൊന്നും പോവാതെ " നിമ്മിയെ അവിടെ കണ്ട സോഫയിൽ പിടിച്ചിരുത്തി മനുവും അവളുടെ അടുത്തായി ഇരുന്നു.. "നീ വാ.. ഞാൻ തന്നെ സെലക്ട് ചെയ്ത് തരാം " കാർത്തി അവളെയും കൊണ്ട് സാരി സെക്ഷനിലേക്ക് നടന്നു.. ഓരോന്നായി എടുത്ത് അവളുടെ ദേഹത്തേക്ക് ചേർത്ത് വെച്ചു.. "ഇവരെ ഇങ്ങനെ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു.. അല്ലെ മനുവേട്ടാ "
ചിരിയോടെ അവരെ നോക്കി നിമ്മി പറഞ്ഞു.. "ഒരിക്കലും കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല ഇതുപോലൊരു കാഴ്ച... ഇരുവരും സന്തോഷത്തോടെ നമ്മുടെ മുന്നിലിങ്ങനെ നിറഞ്ഞു നിൽക്കുന്നത്.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ അല്ലെ " മനുവിന്റെ ഉള്ളിലും സന്തോഷം തന്നെ ആയിരുന്നു..നിമ്മി മനുവിന്റെ തോളിലേക്ക് ചാഞ്ഞു.. *** "ദാ ഇതെടുക്കാം " മജന്ത നിറത്തിലുള്ള സാരി നിവർത്തികൊണ്ട് കാർത്തി പറഞ്ഞു.. എല്ലാവർക്കും അത് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ട്ടപ്പെടുകയും ചെയ്തു.. സെയിൽസ് ഗേൾ വന്നു ദച്ചുവിനെ ജസ്റ്റ് ഒന്ന് ഉടുപ്പിച്ചു കൊടുത്തു.. ദച്ചു അവനെ നോക്കി എങ്ങനെയുണ്ടെന്നു പുരികം പൊക്കി ചോദിച്ചു.. 👌👌അടിപൊളി ആയിട്ടുണ്ടെന്നവൻ ഒരു കുസൃതിയോടെ പറഞ്ഞു.. ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് പുറത്ത് നിന്നും ഫുഡും കഴിച്ചാണ് എല്ലാവരും വീട്ടിലേക്ക് മടങ്ങിയത്.. ദച്ചുവിനെയും കൂട്ടി മുറിയിലേക്ക് പോവാൻ നിന്ന കാർത്തിയെ മുത്തശ്ശിമാർ തടഞ്ഞു.. "നീയിന്ന് മനുവിന്റെ കൂടെ കിടന്നാൽ മതി.. ദച്ചു നിമ്മിയുടെ കൂടെ താഴെയുള്ള മുറിയിൽ കിടന്നോളും " "ഏയ്..അതൊന്നും നടക്കില്ല " കാർത്തി എടുത്തടിച്ചപോലെ പറഞ്ഞു.. "അതെന്താ നടക്കാത്തെ🤨..
ഞാൻ ഇന്ന് നിന്റെ കൂടെയേ കിടക്കൂ " മനു അവനെയും വലിച്ചു മുകളിലേക്ക് കയറി... "വിടെടാ നാറി " കാർത്തി കിടന്ന് കുതറി.. "അങ്ങനെ നീയിപ്പോ സുഖിക്കണ്ട.. മോൻ ഇന്ന് എന്നെ കെട്ടിപിടിച്ചു കിടന്നാൽ മതി.. " മനു ഇത്തിരി നനമൊക്കെ ഫിറ്റ് ചെയ്തു "അയ്യേ ശവം " പറഞ്ഞുകൊണ്ട് കാർത്തി മനുവിനെ ചവിട്ടി.. അവൻ ബെഡിലേക്ക് വീണു.. കാർത്തി ടവലും എടുത്ത് വാതിൽ വലിച്ചടച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറി.. അവന്റെ പോക്കും നോക്കി മനു പൊട്ടിച്ചിരിച്ചു.. **** ഇന്നാണ് ഇരുവരുടെയും വിവാഹം.. മജന്ത നിറത്തിലുള്ള സാരിയിൽ തല നിറയെ മുല്ലപ്പൂ ചൂടി ഒരു നവവധുവിനെ പോലെ ദച്ചുവിനെ എല്ലാവരും കൂടി ഒരുക്കി.. സാരിക്കിണങ്ങുന്ന ആഭരണങ്ങൾ കൂടി ധരിച്ചപ്പോൾ അവളൊരു ദേവിയെ പോലെ തോന്നിച്ചു.. ഗോൾഡൻ നിറത്തിലുള്ള കുർത്തയായിരുന്നു കാർത്തി ധരിച്ചിരുന്നത്.. അതിന് മാച്ച് ആയി വലിയ സ്വർണ കസവോട് കൂടിയ മുണ്ടും.. ഇരുവരും പ്രദക്ഷിണം ചെയ്ത് തിരുനടയിൽ ദേവിയുടെ മുന്നിൽ വന്നു നിന്നു..
ആദ്യം താലികെട്ടിയത് പൂർണ മനസ്സോടെ അല്ലെങ്കിലും അത് അംഗീകരിക്കാൻ ശ്രമിച്ചിരുന്നു.. പക്ഷേ തന്റെ മനസ്സറിഞ്ഞ പോലെ ദേവി വീണ്ടും തങ്ങളെ പൂർണ മനസ്സോടെ ഒരുമിപ്പിക്കുന്നു.. ഈ ജീവിതം മുഴുവൻ തന്റെ പ്രാണന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ എന്നവൾ ആ നടയിൽ നിന്നു കൊണ്ട് മനമുരുകി പ്രാർത്ഥിച്ചു.. അവന്റെയുള്ളിലും അതേ പ്രാർത്ഥനയായിരുന്നു.. മരണം വരെ തന്റെ നെഞ്ചോട് ചേർന്ന് അവൾ ഉണ്ടാവണമേ എന്ന്.. ❣ മുഹൂർത്തം ആയപ്പോൾ തിരുമേനി പൂജിച്ച താലി അവന്റെ നേരെ നീട്ടി.. അവനത് വാങ്ങി അവളുടെ കഴുത്തിൽ കെട്ടി..അവൾ കൈകൾ കൂപ്പി കണ്ണുകളടച്ചു.. താലത്തിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു... പിന്നീട് ഇരുവരും കൈകൾ കോർത്തു പിടിച്ചു ഒരു തവണ കൂടി പ്രദക്ഷിണം ചെയ്തു വന്നു.. അപ്പോഴൊക്കെയും ഇരുവരുടെയും ചൊടിയിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു.. ആരെയും മയക്കുന്ന ചിരി... ****
ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് വന്നു. സുമാമ്മ ഒന്നൂടെ അവളെ നിലവിളക്ക് കൊടുത്തു ആ വീട്ടിലേക്ക് ക്ഷണിച്ച.. തന്റെ മോളായി.. അതിനുശേഷം ഇരുവരും ചേർന്ന് മേലേക്കാവിൽ പോയി ദീപം തെളിയിച്ചു.. ചെറിയൊരു സദ്യ അമ്മമാരെല്ലാം കൂടി തയ്യാറാക്കിയിരുന്നു.. ഇലയിട്ട് സദ്യ വിളമ്പി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. സ്നേഹത്തോടെ ഒരു വാ ചോറ് കാർത്തി ദച്ചുവിന് നേരെ നീട്ടി.. നിറകണ്ണുകളോടെ അവളത് സ്വീകരിച്ചു.. തിരിച്ചവനും ഒരു വാ നൽകി... അത് കണ്ട് കുശുമ്പ് കുത്തി കാത്തുവും വന്നു.. അവൾക്കും നൽകി സ്നേഹത്തോടെ ഒരുരുള.. *** രാത്രി കയ്യിൽ ഒരു പാൽ ഗ്ലാസും നൽകി എല്ലാവരും കൂടി അവളെ കാർത്തിയുടെ റൂമിനു മുന്നിൽ കൊണ്ടുവിട്ടു.. ദച്ചു വേണ്ടെന്ന് ഒരുപാട് പറഞ്ഞെങ്കിലും ചടങ്ങുകൾ അതിന്റെ മുറക്ക് നടക്കട്ടെ എന്നും പറഞ്ഞു മുത്തശ്ശിമാർ തീർപ്പ് കല്പ്പിച്ചു..
പിന്നീടവൾ എതിർക്കാനും പോയില്ല.. ആദ്യം ഇതുപോലെ പാൽ ഗ്ലാസുമായി ചെന്നത് വെറുപ്പോടെയാണെങ്കിൽ ഇന്ന് ഏറെ സന്തോഷത്തോടെ പ്രണയത്തോടെ പോവുന്നു.. എന്തെന്നില്ലാത്തൊരു വെപ്രാളവും നാണവും അവളെ വന്നു പൊതിഞ്ഞു.. "അടങ്ങ് ഹൃദയമേ " ശക്തിയിൽ മിടിക്കുന്ന ഹൃദയത്തോടവൾ പലതവണ പറഞ്ഞു.. എന്നിട്ട് ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.. മുറിയിൽ മുഴുവനും ഇരുട്ട് മാത്രം.. ഭയത്തോടെയവൾ പിറകോട്ടൊരടി വെച്ചതും പിന്നിൽ നിന്നും ആരോ അവളെ അരയിലൂടെ ചുറ്റി എടുത്ത് പൊക്കിയിരുന്നു.. "ആഹ് " അവൾ അലറി..പെട്ടന്നയാൾ അവളുടെ വാ കൈകൊണ്ട് മൂടി... അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.. കയ്യിലുള്ള പാൽ ഗ്ലാസ് നിലത്ത് വീണുടഞ്ഞു.. .....തുടരും....