നൈറ്റ് ഡ്രൈവ്: ഭാഗം 15

night drive mahadevan

രചന: മഹാദേവൻ

മനസ്സ് സംശയങ്ങളുടെ പെരുമ്പറ കൊട്ടാൻ തുടങ്ങിയപ്പോൾ ആണ് അപ്പുറത് നിന്ന് വാസുദേവന്റ ചോദ്യം വന്നത്. "അന്ന് നിന്നെ കൂട്ടികൊണ്ട് പോയെന്ന് പറഞ്ഞ കാർ നിനക്ക് ഓർമ്മയുണ്ടോ " സുബിൻ പതിയെ ഉണ്ടെന്ന് തലയാട്ടി. " അത്... അതൊരു സ്വിഫ്റ്റ്‌ ആയിരുന്നു... ചുവന്ന കളറുള്ള സ്വിഫ്റ്റ്‌....!!!" അത് വാസുദേവനിൽ ഒരു ഞെട്ടലുളവാക്കി. " അത് ചുവന്ന സ്വിഫ്റ്റ് ആണെന്ന് നിനക്ക് ഉറപ്പാണോ?" അയാളുടെ സംശയവും ഞെട്ടലും നിറഞ്ഞ ചോദ്യത്തിന് സുബി അതെ എന്ന് തലയാട്ടി. അവനു പറയാനുള്ളതെല്ലാം പറഞ്ഞെന്ന് തോന്നിയപ്പോ കാർത്തിക് ആണ് ചോദിച്ചത് " ഹരി, ഇനി ഇവനെ എന്ത് ചെയ്യാൻ ആണ് പ്ലാൻ. ഇവനെ പുറത്തു വിട്ടാൽ ചിലപ്പോൾ നമ്മുടെ നീക്കങ്ങൾ ഇവൻ അവരെ അറിയിക്കും. അതുകൊണ്ട് ഇവനെ അങ്ങ് തട്ടിയാലോ " സുബിനെ നോക്കിക്കൊണ്ടായിരുന്നു കാർത്തിക്കിന്റെ ചോദ്യം. അത് കേട്ടപ്പോ തന്നെ അവൻ കിടുകിടാ വിറയ്ക്കാൻ തുടങ്ങി. "എന്നെ കൊല്ലല്ലേ സാറേ.. ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല.

അല്ലെങ്കിൽ തന്നെ അവര് കാരണം ഓരോ ദിവസവും വീർപ്പുമുട്ടിയാണ് ഞാൻ കഴിയുന്നത്. അതിന്റ കൂടെ നിങ്ങളെന്നെ പിടിച്ചെന്നും ഏല്ലാം ഞാൻ തുറന്ന് പറഞ്ഞെന്നുമൊക്കെ പറഞ്ഞാൽ കൊല്ലുന്നത് അവരായിരിക്കും. അതുകൊണ്ട് ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല. പിന്നേ ആ പെൺകുട്ടിക്ക് അങ്ങനെ ഒക്കെ സംഭവിച്ചതിൽ അറിഞ്ഞുകൊണ്ട് അല്ലെങ്കിലും ഞാനും ഒരു കാരണക്കാരൻ ആണ്. അതിന്റ ശിക്ഷ ന്തയാലും ഞാൻ അനുഭവിച്ചോളാ.. പക്ഷേ കൊല്ലരുത് " അവന്റ അപേക്ഷ കേട്ടപ്പോൾ കാർത്തിക്കിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. " നീയിങ്ങനെ പറഞ്ഞിട്ടൊന്നും കാര്യമില്ല മോനെ. ഇപ്പോൾ ഞങ്ങടെ മുന്നിൽ നീ ആണ് പ്രതി. ബാക്കിയെല്ലാം നീയുണ്ടാക്കിയ കഥ ആണെന്ന് കരുതാനേ ഇപ്പോൾ പറ്റൂ. അത് അല്ലെന്ന് തെളിയിക്കേണ്ടത് ഇപ്പോൾ നീ കൂടെ ആണ്. അതുകൊണ്ട് ശരിക്കുള്ളവനെ കിട്ടും വരെ ഞങ്ങടെ സർക്കിളിൽ തന്നെ ആയിരിക്കും നീ. ന്തേലും കന്നംതിരിവ് കാണിച്ചാൽ..... " അതും പറഞ്ഞ് കാർത്തിക് സുബിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഒരു സിഗരറ്റും എടുത്ത് കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

" വാസുവേട്ടാ, ഇപ്പോൾ ഇവൻ പൊക്കോട്ടെ.. പക്ഷേ വിളിച്ചാൽ വിളിപ്പുറത്തു നിന്നെ കിട്ടിയിരിക്കണം ഞങ്ങൾക്ക് നീ പറഞ്ഞവരെ കിട്ടുന്നത് വരെ.. അല്ലെങ്കിൽ.... പിന്നേ ഒന്ന് കൂടെ ഓർമ്മയിൽ വെച്ചോ.. നീ ഇപ്പോൾ പറഞ്ഞതെല്ലാം ഫോണിൽ റെക്കോർഡ് ആണ്. ഇനി എങ്ങാനും മാറ്റിപ്പറയാനോ തന്തയില്ലായ്ക കാണിക്കാനോ ശ്രമിച്ചാൽ....." ഒരു ഭീഷണിയെന്നോണം പറഞ്ഞുകൊണ്ട് ഹരി വേഗം വാസുവേട്ടന്റെ ഫോൺ വാങ്ങി. ' നിന്റ നമ്പർ പറ. ന്ത്‌ ആവശ്യം വന്നാലും ഞങ്ങൾ വിളിക്കും. കേട്ടല്ലോ " സുബിൻ പാതിജീവൻ കിട്ടിയപ്പോലെ തലയാട്ടി. പിന്നേ ഫോൺ നമ്പർ പറഞ്ഞുകൊടുത്തു. ഹരി അത് വാസുവേട്ടന്റെ ഫോണിൽ സേവ് ചെയ്ത് പുറത്ത് നിൽക്കുന്ന കാർത്തിക്കിനെ വിളിച്ചു. " ഡാ, പോവാ... പോകുംവഴി ഇവനെ അവിടെ ഇറക്കിവിടാം. വാ " കാർത്തിക് വേഗം കയ്യിലെ പാതി കഴിഞ്ഞ സിഗരറ്റ് താഴെ ഇട്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. പോകും വഴി സുബിനെ ഇറക്കി ചെറുതായി ഒന്നുകൂടെ ഭീഷണിപ്പെടുത്തിയാണ് വിട്ടത്.

പിന്നേ കാർ മുന്നോട്ട് എടുക്കുമ്പോൾ ഹരി കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു. " നീ എന്താണ് ആലോചിക്കുന്നത് ഹരി. ഇനി ആരെ സംശയിക്കണം എന്നാണോ ? " " മുന്നോട്ട് പോകാൻ ഒരു വഴിയും കാണുന്നില്ലല്ലോ വാസുവേട്ടാ. മുന്നിൽ ആ ഒരു മൂടൽ..ചില നിഴൽരൂപങ്ങൾ മാത്രമാണ് കാണാൻ കഴിയുന്നത്. ആരെ തേടി ഇറങ്ങണം എന്നറിയാത്ത അവസ്ഥ. സുബി പറഞ്ഞത് വെച്ചു നോക്കുമ്പോൾ അവിടെ അന്ന് റൂം എടുത്തവർ മായയുടെ ഏട്ടൻ ആണെന്ന് ആണ് പറഞ്ഞിരിക്കുന്നത്. പക്ഷേ, അത് മായയുടെ ഏട്ടൻ സുദേവ് തന്നെ ആണെന്ന് നമ്മളിങ്ങനെ ഉറപ്പിക്കും. അന്ന് അവിടെ വന്നവർ സുബിനോട് കള്ളം പറഞ്ഞതാണെങ്കിൽ... " ഒരു എത്തും പിടിയും കിട്ടാതെ തലയിൽ കൈ ചേർത്ത് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ഇരിക്കുകയായിരുന്നു ഹരി. " ഹരി... എനിക്ക് തോന്നുന്നത് സുബി പറഞ്ഞതിൽ കുറെ സത്യം ഉണ്ടെന്ന് ആണ്. മായയുടെ ഏട്ടനെ എനിക്കങ്ങനെ ഇതിൽ നിന്ന് തള്ളിക്കളയാൻ തോന്നുന്നില്ല. കാരണം ഒരിക്കൽ മായ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.

ചിലപ്പോൾ ഹരിയോടും അവളത് പറഞ്ഞിട്ടുണ്ടാകും. ഹരി മായയുടെ അമ്മായുടെ ആദ്യ കെട്ടിലെ മകൻ ആണെന്ന്. അവന്റ അച്ഛന്റെ മരണശേഷം അമ്മ രണ്ടാമത് വിവാഹം ചെയ്തതിൽ ഉണ്ടായ മകളാണ് മായ. " " പക്ഷേ വാസുവേട്ടാ... അതും ഇതുമായി എന്താണ് ബന്ധം.. അയാൾക്ക് അവളോട് അത്ര സ്നേഹം ആണെന്ന് അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നേ എങ്ങനെ.... " ഹരിയുടെ സംശയം കേട്ട് വാസുദേവൻ പുഞ്ചിരിച്ചു. " എങ്ങനെ സംശയിക്കും എന്നല്ലേ... പറയാം.... ഒരുപാട് സ്വത്തുള്ള ഒരമ്മയുടെ മകനായി ജനനം. അച്ഛന്റെ മരണശേഷം അമ്മ വീണ്ടും വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടി കൂടെ ഉണ്ടാകുകയും ചെയ്യുമ്പോൾ ആ സ്വത്തിനു മറ്റൊരു അവകാശി കൂടെ ഉണ്ടാകുകയാണ്. ഇതൊക്കെ എന്റെ ഒരു തോന്നൽ മാത്രമാക്കാം.. ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. മായയുടെ അച്ഛൻ മരിക്കുന്നത് ഒരു ആക്സിഡന്റിൽ ആണ്. അതും അവളുടെ അച്ഛന്റ് പേരിലുള്ള എല്ലാ സ്വത്തും അവളുടെയും അമ്മയുടെയും പേരിലാക്കി ഒരു മാസം കഴിയുമ്പോൾ.

ആ യാത്രയിൽ സുദേവും കൂടെ ഉണ്ടായിരുന്നു എന്ന് മായ എന്നോട് പറഞ്ഞിട്ടുണ്ട്. ഏട്ടൻ ചായ വാങ്ങാൻ കയറിയപ്പോൾ ആണ് അപകടം ഉണ്ടായതെന്നും ഏട്ടൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത് എന്നും.. എല്ലാം കൂടെ ഒന്ന് ചേർത്ത്‌ വായിച്ചുനോക്ക്. ആ സ്വത്തുക്കൾ അമ്മയുടെയും മായയുടെയും പേരിൽ ആക്കിയ ശേഷം അയാളുടെ മരണം. അതിൽ കൂടെ ഉണ്ടായിരുന്ന അവൻ തകനാരിഴയ്ക്ക് രക്ഷപ്പെടുന്നു. അവിടെ തീർന്നില്ല, നീ അവളുടെ ജീവിതത്തിലേക്ക് വരുന്നത് എതിർക്കുന്നു. അത് അവളുടെ പേരിലുള്ളതെല്ലാം വിവാഹശേഷം നിനക്ക് കൂടെ അവകാശപ്പെട്ടതാകുമോ എന്ന ഭയത്താൽ ആണെങ്കിൽ.... അയാളുടെ എതിർപ്പ് വക വെക്കാതെ നിങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ അയാൾ ഒരാളെ കൂടെ കൂട്ടി തക്കം നോക്കി അവളെ നശിപ്പിക്കുന്നു. അത് നിന്റ തലയിൽ കെട്ടിവെച്ചു നിന്നെ അകത്താക്കുന്നു. ഇനി മറ്റൊന്ന് കൂടെ ഞാൻ പറഞ്ഞോട്ടെ... മായ ആത്മഹത്യ ചെയ്തു എന്നെ എല്ലാവർക്കും അറിയൂ..... അത് ഒരു കൊലപാതകം ആണെങ്കിൽ... അവൾ പോലും അറിയാതെ....

അവള് കൂടെ ഇല്ലാതായാൽ പിന്നേ എല്ലാത്തിനും കൂടെ ഒറ്റ അവകാശി ആവനാണ് എന്നിരിക്കെ എന്ത് കൊണ്ട് ഇങ്ങനെ കൂടെ ചിന്തിച്ചുകൂടാ...? ഏട്ടനെന്ന സിമ്പത്തി അവൻ മുതലെടുത്തതാണെങ്കിൽ...... അങ്ങനെ എങ്കിൽ ആ സിമ്പത്തിയുടെ മറവിൽ ഒരു കൊലയാളിയാണ് രക്ഷപ്പെടാൻ പോകുന്നത്. " വാസുവേട്ടൻ പറയുന്നത് കേട്ട് അന്തം വീട്ടിരിക്കുകയായിരുന്നു ഹരിയും കാർത്തിയും. ആരും ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങളാണ് ഇയാൾ.... അങ്ങനെ സംശയിക്കുന്നതിൽ തെറ്റില്ലെന്ന് ഹരിക്കും ഏറെക്കുറെ ബോധ്യമായി. "ഹരി ഇനി അവനല്ലെങ്കിൽ തന്നെ അവിടം വരെ ഒന്ന് പോണം നമുക്ക്. ചിലപ്പോ ശരിക്കുള്ള പ്രതിയെ നമുക്ക് കിട്ടും. അല്ലെങ്കിൽ അതിലേക്കുള്ള എന്തെങ്കിലും തുമ്പ് നമ്മളെ അവിടെ കാത്തിരിപ്പുണ്ടാകും." വാസുദേവൻ അതും കൂടെ പറഞ്ഞപ്പോൾ ഹരി പോകാം എന്ന മട്ടിൽ തലയാട്ടി. " അതിന് ഈ പറഞ്ഞ വീട് ആർക്കെങ്കിലും അറിയുമോ? " കാർത്തിക് ആണ് ചോദിച്ചത്. " അറിയാം.. ഒരിക്കൽ അറിയാതെ അവിടെ എത്തിപ്പെട്ട ഒരു യാത്രയാണ് ഇപ്പോൾ ഇതുവരെ എത്തിച്ചത് തന്നെ " അത് പറയുമ്പോൾ ആദ്യമായി മായയെ കണ്ടതും ആ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ചയുമെല്ലാം വാസുദേവന്റെ മനസ്സിലൂടെ ഒന്ന് ഓടിമറിഞ്ഞു.

"എന്നാ പിന്നേ ഇനി ഒന്നും ആലോചിക്കേണ്ട വാസുവേട്ട.... നേരെ അവന്റ വീട്ടിലേക്ക് വിടാം.. പിടിച്ചിറക്കി രണ്ട് പൊട്ടിച്ചാൽ അവൻ പറയും ഏല്ലാം.." കാർത്തിക് ഒന്ന് ഉഷാർ ആയി ഇരുന്നു. ഹരിയും അതെ തീരുമാനത്തിൽ തന്നെ ആയിരുന്നു അപ്പോൾ. " ശരിയാ വാസുവേട്ടാ.. നമുക്ക് അവിടെ വരെ ഒന്ന് പോകാം... കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ.. തപ്പാം.. ചിലപ്പോ വാസുവേട്ടൻ പറഞ്ഞപോലെ മറഞ്ഞിരുന്നു കളി കാണുന്നവൻ ആണെങ്കിലോ. ഇനി അഥവാ അയാൾക്കിതിൽ ഒരു പങ്കും ഇല്ലെങ്കിൽ വേറെ എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാലോ. പക്ഷേ, ഈ രാത്രി ഇനിയൊരു യാത്ര വേണ്ട.. രാവിലെ വിടാം നമുക്ക് തൃശ്ശൂർക്ക്. " അതാണ് നല്ലതെന്ന് തോന്നിയത്കൊണ്ട് രാത്രി യാത്ര വേണ്ടെന്ന തീരുമാനത്തിൽ കാർത്തിക് വണ്ടി മുന്നോട്ട് എടുത്തു.  മായയുടെ വീടിന്റെ ഗെറ്റ്‌ കടന്ന് കാർ മുറ്റത്തേക്ക് കയറുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു സുദേവ്. വായിച്ചുകൊണ്ടിരുന്ന പത്രത്തിൽ നിന്ന് കണ്ണെടുത്തു പുറത്ത് നിർത്തിയ കാറിലേക്ക് അയാൾ നോക്കി. ബാക്ഡോർ തുറന്ന് പുറത്തിറങ്ങിയ വാസുദേവനെ കണ്ടപ്പോൾ തന്നെ മുന്നേ കണ്ട പരിചയത്തിൽ സുദേവ് എഴുനേറ്റ് പുറത്തേക്ക് വന്നു.

ആ സമയത്ത് ആയിരുന്നു കാർത്തിക്കും ഹരിയും മുന്നിലെ ഡോറുകൾ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്. വാസുദേവനരികിലേക്ക് വരാൻ തുടങ്ങിയ സുദേവ് ഒരു നിമിഷം നിശ്ചലമായി. പെങ്ങളുടെ മരണത്തിനു പോലും ഉത്തരവാദിയായവനെ മുന്നിൽ കണ്ട ദേഷ്യത്തിൽ അയാൾ ഹരിക്ക് നേരെ പാഞ്ഞടുത്തു. പിന്നേ ഹരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. "എന്റെ പെങ്ങളെ ഇല്ലാതാക്കിയിട്ട് തല ഉയർത്തിപ്പിടിച്ചു ഈ പടി കയറാൻ നിനക്ക് എങ്ങനെ ധൈര്യം വന്നെടാ " അയാൾ അട്ടഹാസിച്ചുകൊണ്ട് ഹരിയെ മുന്നിലേക്ക് തള്ളി . പിന്നേ വലതുകാൽ ഹരിയുടെ നെഞ്ചിന് നേരെ ഉയർത്തിയ നിമിഷം കാർത്തിക് പിന്നിൽ നിന്നും സുദേവിനെ ചവിട്ടി വീഴ്ത്തി. ബാലൻസ് നഷ്ട്ടപ്പെട്ടു കാറിന്റെ ബൊണറ്റിലേക്ക് വീണ സുദേവിനെ കാർത്തിക് കോളറിൽ പിടിച്ചുയർത്തി അവന്റ കണ്ണുകളിലേക്ക് ക്രൗര്യതയോടെ നോക്കി, " സ്വന്തം പെങ്ങളെ ചിരിച്ചുകൊണ്ട് ചതിച്ചിട്ടു ഒന്നുമറിയാത്ത പൊന്നാങ്ങളയെപ്പോലെ നീയിവിടെ ഞെളിഞ്ഞിരുന്നു പത്രം വായിച്ചു രസിക്കുവാണോടാ പൊല......മോനെ ... " ... (തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story