പ്രണയഗീതം: ഭാഗം 22

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അനൂ നീ ആവിശ്യമില്ലാത്തതൊന്നും ചെയ്യല്ലേ... " "ആര് പറഞ്ഞു ഇത് ആവിശ്യമില്ലാത്തതാണെന്ന്... ഇത് ആവിശ്യമുള്ളതാണ്... നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്ന് ദൈവനിശ്ചയമാണ്... അതേ നടക്കൂ... ഏതായാലും നിന്റെ അച്ഛനുമമ്മയും വരുന്നുണ്ടല്ലോ... അവരുടെയും സംസാരിക്കാം...ഇപ്പോൾ ഏട്ടനോട് പറയട്ടെ..." അനു എഴുന്നേറ്റ് പുറത്തേക്ക് നടന്നു... ശ്രേയ തടഞ്ഞിട്ടും അവൾ നിന്നില്ല... അവൾ നേരെ ഗിരിജയുടെ മുറിയിലേക്ക് നടന്നു... അന്നേരം ഗിരി നല്ല ഷർട്ടും മുണ്ടുമുടുത്ത് കണ്ണാടിയുടെ മുന്നിൽനിന്ന് മുടി ചീകുകയായിരുന്നു... "ഏട്ടനെങ്ങോട്ടാണ് ഈ ഉച്ച നേരത്ത്... ശ്രേയയുടെ അച്ഛനുമമ്മയും ഇപ്പോൾ എത്തുമെന്നല്ലേ പറഞ്ഞത്... " "ഞാൻ എവിടേക്കും പോകുന്നില്ലല്ലോ... അവരൊക്കെ വരുന്നതല്ലേ നല്ല ഡ്രസ്സ് ഇട്ടെന്നേയുള്ളൂ... " "എന്തു പറ്റി എന്റെ ഏട്ടന്... എത്ര മാറി എന്റെ ഏട്ടൻ... അല്ലെങ്കിൽ മുഷിഞ്ഞ ഡ്രസ്സുമുടുത്തോണ്ടല്ലേ എപ്പോഴും നടക്കാറ്... ഇതിലെന്തോ ഗുട്ടൻസുണ്ടല്ലോ... " "എന്തു ഗുട്ടൻസ്... എനിക്ക് ഇത് ധരിക്കണമെന്ന് തോന്നി അത്രയേയുള്ളൂ... " ഗിരി പറഞ്ഞു...

"ഏതായാലും എനിക്ക് സന്തോഷമായി... എനിക്കെന്റെ പഴയ ഏട്ടനെ തിരികെ കിട്ടിയല്ലോ... ഇത് നന്ദി പറയേണ്ടത് എന്റെ ശ്രേയയോടാണ്.. അവൾ വന്നതിൽ പിന്നെയല്ലേ ഇതുപോലെ പല മാറ്റങ്ങളും സംഭവിച്ചത്... എന്നാൽ അവളിലെ ആ ഐശ്വര്യം എന്നും ഇവിടെ നിലനിർത്തിക്കൂടെ... " "നീയെന്താ ഉദ്ദേശിക്കുന്നത്... എന്താണ് നിന്റെ മനസ്സിൽ... " ഗിരി ചോദിച്ചു... "പറയാം അതിനുമുമ്പ് ഞാനൊരു കാര്യം ചോദിക്കട്ടെ... സത്യമേ പറയാവൂ"... "കാര്യം എന്താണെന്ന് അറിഞ്ഞാലല്ലേ സത്യം പറയണോ കളവ് പറയണോ എന്ന് തീരുമാനിക്കാൻ പറ്റൂ... " "കളവ് പറഞ്ഞാൽ ഏട്ടന് അനുവിനെ അറിയാലോ... തല ഞാൻ കുത്തിപൊട്ടിക്കും... ഏട്ടാ ശ്രേയയെ പറ്റി ഏട്ടന്റെ അഭിപ്രായമെന്താണ്... " "ഏതായാലും നിന്നെപ്പോലെയല്ല... നല്ല അടക്കവും ഒതുക്കവുമുള്ളകുട്ടിയാണ്... നിന്നെ പരിചയപ്പെട്ടതിനുശേഷമാകും നാവിന് നീളം കുറച്ച് കുടിയിട്ടുണ്ട്... " "ഇന്നത്തെ കാലത്ത് അതെങ്കിലുമില്ലെങ്കിൽ ജീവിക്കാൻ പറ്റുമോ... അതല്ലാതെ എന്താണ് അഭിപ്രായം... "

"ഞാൻ പറഞ്ഞല്ലോ നല്ല കുട്ടിയാണ്... മറ്റുള്ളവരോട് ഇടപഴകാൻ പറ്റിയ ആൾ... അവളെപ്പോലെ ഒരുത്തിയെ വിവാഹം കഴിക്കുന്നവൻ ഭാഗ്യവാനാണ്... " "ആണല്ലോ... അപ്പോൾ ഏട്ടന് അവളെ വിവാഹം കഴിച്ചൂടേ... " "കൊള്ളാം... ഇനി നീയുംകൂടി മാത്രമേ ഇത് പറയാനുണ്ടായിരുന്നുള്ളൂ... ഇപ്പോൾ അതും സംഭവിച്ചു... " "അതുശരി അപ്പോൾ ഇതേ ആലോചന മുമ്പും ഉണ്ടായിരുന്നല്ലേ... എന്നിട്ട് ഏട്ടന്റെ അഭിപ്രായമെന്താണ്... " "എന്തഭിപ്രായം... നടക്കാത്ത കാര്യത്തിന് ഞാനെന്തിനാണ് അഭിപ്രായം പറയുന്നത്... " "നടക്കാത്ത കാര്യമോ... ആര് പറഞ്ഞു നടക്കില്ലെന്ന്... അതോ ഇപ്പോഴും ഏട്ടന് ആ വഞ്ചകിയുടെ മായാവലയത്തിൽ തന്നെയാണോ... " "നീയെന്നെക്കൊണ്ട് വല്ലതും പറയിപ്പിക്കരുത്... അവളുടെ പേരുപോലും കേൾക്കുന്നത് എനിക്ക് കലിയാണ്... " "ആണല്ലോ... എന്നാൽ ഏട്ടൻ ശ്രയയെ വിവാഹം കഴിച്ച് ആ ദുഷ്ടതയുടെ മുന്നിലൂടെ ഗമയോടെ നടക്കണം... എന്താ അതിന് ഏട്ടന് കഴിയില്ലേ... അതോ ഇനി ഏട്ടന് ശ്രേയയെ ഇഷ്ടപ്പെടാത്തതുകൊണ്ടാണോ... "

"നീയെന്താ എന്നെ വിസ്തരിക്കുകയാണോ..." "ആണെന്ന് കൂട്ടിക്കോ... എന്റെ ചോദ്യത്തിന് ഏട്ടൻ മറുപടിതന്നില്ല... ഇഷ്ടമല്ലെങ്കിൽ തുറന്നു പറയാം... ഏതായാലും പ്രസാദേട്ടന്റെ വിവാഹം നോക്കണമെന്ന് കൃഷ്ണനങ്കിൾ പറയുന്നുണ്ടെന്ന് ഇന്നലെ അച്ഛൻ പറയുന്നത് കേട്ടു... ഏട്ടാ താല്പര്യമില്ലെങ്കിൽ അച്ഛനോട് പറഞ്ഞ് ശ്രേയയെ പ്രസാദേട്ടന് ആലോചിക്കാൻ കൃഷ്ണനങ്കിളിനോട് പറയട്ടെ പറയാം... അതാകുമ്പോൾ അവൾക്ക് ആരേയും പേടിക്കാതെ ജീവിക്കാലോ... മാത്രമല്ല ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്ന് അഭിമാനിക്കാലോ അവൾക്ക്... " "നിനക്കിപ്പോൾ എന്താണ് അറിയേണ്ടത് അവളെ എനിക്ക് വിവാഹം കഴിക്കാൻ താല്പര്യമാണോ എന്നോ... അതിന് ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ... അവളും കൂടി വിചാരിക്കണ്ടേ... അവളെന്നെ നീ കാണുന്നതുപോലെയാണ് കാണുന്നത്... ഒരു ഏട്ടന്റെ സ്ഥാനം... " "എന്നിട്ട് അങ്ങനെയല്ലല്ലോ അവൾ പറഞ്ഞത്... " "അവൾ എന്ത് പറഞ്ഞെന്നാണ്... ഏതോ ഒരുത്തൻ അവളുടെ പുറകെ നടക്കുന്നുണ്ട് എന്നോ... അതുകൊണ്ട് വിവാഹമേ വേണ്ടെന്നോ... " "അത് ഒരു ഭാഗത്തുള്ള വിഷയം... പക്ഷേ അവൾ പറഞ്ഞത് ഏട്ടനെ ഇഷ്ടമാണെന്നാണല്ലോ... ആ പുറകെനടക്കുന്നവനെ പേടിച്ചിട്ടാണ് ഒന്നും പറയാതെ അവൾ നിൽക്കുന്നത്... തന്നെ സ്നേഹിക്കുന്നവനെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്ന പേടി... ആ പേടി മാറ്റി ഏട്ടന് അവളെ അയാളിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലേ... " "നീ.. നീയെന്താണ് പറഞ്ഞത് അവൾക്ക് എന്നോട്... " "അതേ ഏട്ടാ... അവൾക്ക് ഏട്ടനെ ഇഷ്ടമാണ്... അത് പറയാൻ അവൾക്ക് പേടിയാണ്... " അതുകേട്ട് ഗിരിയുടെ മുഖത്തു ചിരി തെളിഞ്ഞു... "അയ്യോ കള്ളകാമുകാ... രണ്ടു ദിവസത്തിനുള്ളിൽ രണ്ടുംകൂടി ഇത്രത്തോളം അടുക്കണമെങ്കിൽ നിങ്ങൾ മുൻ ജന്മത്തിൽ ഒന്നിക്കാൻ കഴിയാതെ പോയവരാണ്... എന്തായാലും ഇത് ആഘോഷിക്കണം... ഏട്ടന്റെ മനസ്സ് അവളോടു കൂടി പറയട്ടെ ഞാൻ... " അതും പറഞ്ഞ് അനു മുറിയിലേക്ക് നടന്നു... അവൾ ചെല്ലുമ്പോൾ കട്ടിലിൽ ഇരുന്ന് ചുമരും ചാരി എന്തോ ആലോചിക്കുകയായിരുന്നു ശ്രേയ... "എന്താടോ കിനാവ് കാണുകയാണോ... ആ ഇനി കിനാവ് നല്ലോണം കണ്ടോ... ഞാനും ഇതുപോലെ ഒരുപാട് കണ്ടതാണ്... " "അനൂ നീയെന്താണ് കാണിച്ചത്... നിന്റെ ഏട്ടൻ എന്നെപ്പറ്റി എന്താണ് കരുതിയിട്ടുണ്ടാവുക... രണ്ട് ദിവസം മുമ്പ് വന്ന ഞാൻ ഈ വീട്ടിലെ ഒരാളെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞ ഏട്ടൻ എന്നെക്കുറിച്ചോർത്ത് ലജ്ജിക്കുന്നുണ്ടാകും.. " "ഒരിക്കലുമില്ല മോളേ... അത് എന്റെ ഏട്ടനാണ്... നിന്റെ ഈ മറുപടി കേൾക്കാൻ ഏട്ടൻ കൊതിച്ചതാണ്... ഏട്ടന് നിന്നെ ഇഷ്ടമാണെടീ... ഞാൻ പറഞ്ഞില്ലേ നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്നത് ദൈവനിശ്ചയമാണ്... അത് അതുപോലെത്തന്നെ നടക്കും... " അതുകേട്ട് വിശ്വസിക്കാനാവാതെ ശ്രേയ അനുവിനെ നോക്കി... അവൾ സത്യമാണെന്ന് തലയാട്ടി... അവളുടെ മുഖത്തും ഒരു ചിരി തെളിഞ്ഞു... പെട്ടന്നാണ് മുറ്റത്ത് ഒരു കാർവന്നുനിന്ന ശബ്ദം കേട്ടത്... ശ്രേയയും അനുവിനേയും കൂട്ടി താഴെ ഉമ്മറത്തേക്ക് ഓടിവന്നു... രാമദാസനും രമയും കാറിൽനിന്നിറങ്ങുന്നത് കണ്ട് ശ്രേയ അവരുടെ അടുത്തേക്കോടി... "അച്ഛാ അമ്മേ... നിങ്ങളെന്താ വൈകിയത്..." ശ്രേയ ചോദിച്ചു... "വൈകിയെന്നോ... അതിന് ഞങ്ങൾ അപ്പുറത്തെ കവലയിൽ നിന്നല്ല വരുന്നത്... കുറച്ചേറെ ദൂരമുണ്ട് ഇവിടേക്ക്... " രമ പറഞ്ഞു... "അവള് വെറുതേ ചോദിക്കുന്നതല്ലേ... അതിന് നീ അവളെ കളിയാക്കണോ... " രാമദാസൻ രമയുടെ ചോദിച്ചു... "അതു ശരി അച്ഛനും മോളും ഇപ്പോൾ ഒന്നായി... അതെന്നും അങ്ങനെയാണല്ലോ... അതവിടെ നിൽക്കട്ടെ നിനക്കിവിടെ സുഖമാണോ മോളേ... " രമ ചോദിച്ചു... "പരമസുഖം... ഇവിടെ ആരേയും പേടിക്കാതെ കഴിയാമല്ലോ... " "ഇനിമുതൽ നിനക്ക് ആരേയും പേടിക്കാതെ അവിടേയും ജീവിക്കാം... " രാമദാസൻ പറഞ്ഞു... "അതെന്താ അയാൾ നാടുവിട്ട് പോയോ... അതോ പോലീസ് പൊക്കിയോ... എങ്ങനെയായാലും അയാളുടെ ശല്യം എന്നിൽനിന്നകലില്ല" "ഇത് രണ്ടുമല്ല... എല്ലാം പറയാം... നീ വാ... " അപ്പോഴേക്കും രേഖയും അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്നു...അതേസമയം കാർ മുറ്റത്തെ ഒരു സൈഡിലേക്ക് മാറ്റിനിർത്തി ശരത്തും ഉമ്മറത്തേക്ക് വന്നു... അവനെ കണ്ട് അനു കൈവീശി... "നിങ്ങളൊക്കെ ലോകത്തുണ്ടല്ലേ... എത്രകാലമായി കണ്ടിട്ട്..." രേഖ ചോദിച്ചു.... " "അതുകൊണ്ടല്ലോ ഞങ്ങൾ വന്നത്... ഇവിടേക്കുള്ള വഴി കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി... എന്നാലും വാസുദേവൻ പറഞ്ഞ അടയാളം വച്ച് ഒരുവിധത്തിൽ ഇവിടെയെത്തി... " രാമദാസൻ പറഞ്ഞു... "പറഞ്ഞതുപോലെ വാസുവേട്ടനെവിടെ.. നിങ്ങളെ കാത്ത് ടൌണിലുണ്ടായിരുന്നല്ലോ... "ഞങ്ങൾ കണ്ടു... എന്തോ സാധനങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞു... ഞങ്ങളോട് വഴി പറഞ്ഞുതന്ന് ഇവിടേക്ക് വിട്ടു... ഇപ്പോൾ വരും..." "നിങ്ങൾ കയറിയിരിക്ക്... ഞാൻ കുടിക്കാൻ എന്തെങ്കിലുമെടുക്കാം... " രേഖ അടുക്കളയിലേക്ക് നടന്നു... " "അച്ഛാ ഇതാരാണെന്നറിയോ.. ഇതാണ് വാസുദേവനങ്കിളിന്റെ മകൾ... " ശ്രേയ അനുവിനെ പരിചയപ്പെടുത്തി... " "നീ പരിചയപ്പെടുത്തേണ്ട... ഇവളുടെ ഫോട്ടോ ഞാൻ കണ്ടു... നിനക്കും ഇവനും ഞാൻ വച്ചിട്ടുണ്ട്... രണ്ടുംകൂടി ഞങ്ങളറിയാതെ ഒരു വലിയ രഹസ്യം കൊണ്ടു നടന്നില്ലേ... " രമ ചോദിച്ചു... "അത് ശരത്തേട്ടൻ ഇപ്പോൾ പറയേണ്ട സമയമാകുമ്പോൾ ശരത്തേട്ടൻ തന്നെ പറഞ്ഞോളാമെന്ന് പറഞ്ഞപ്പോൾ... " "വല്ലാതെ ഉരുണ്ടുകളിക്കേണ്ട... രണ്ടിനേയും എനിക്ക് നന്നായി അറിയാം... " അതുംപറഞ്ഞ് രമ അനുവിന്റെയടുത്തേക്ക് ചെന്നു... " "അവിടെയടുത്ത് ഉണ്ടായിരുന്നിട്ടും മോൾക്കൊന്ന് വീട്ടിലേക്ക് വരാൻ തോന്നിയില്ലല്ലോ... " "അത് ആന്റി എനിക്ക് അറിയില്ലായിരുന്നു നമ്മുടെ വീട്ടുകാർ തമ്മിൽ ഇങ്ങനെയൊരു ബന്ധമുള്ള കാര്യം... അങ്കിളിനേയും ആന്റിയേയും പറ്റി അച്ഛനുമമ്മയും എപ്പോഴും പറയാറുണ്ടെങ്കിലും അത് നിങ്ങളാണ് എന്നറിയുന്നത് കഴിഞ്ഞദിവസം ശ്രേയ വിളിച്ചുപറഞ്ഞപ്പോഴാണ്... " "പോട്ടെ സാരമില്ല... ഞാൻ വെറുതേ പറഞ്ഞതല്ലേ... ഏതായാലും ആ പഴയ ബന്ധം ഒന്നുകൂടി കൂട്ടിയോജിപ്പിക്കാൻ നിങ്ങളൊരു നിമിത്തമായല്ലോ... അതു പോട്ടെ എവിടെ നിന്റെ ഏട്ടൻ... അവനും ശരത്തും പഴയ കളിക്കൂട്ടുകാരായിരുന്നല്ലോ... അവനെ കണ്ടില്ല... ഇവിടെയില്ലേ അവൻ.. " "ആള് ഇവിടെയുണ്ട്... ചിലപ്പോൾ നിങ്ങൾ വന്നത് ഇറിഞ്ഞിട്ടുണ്ടാവില്ല... ഞാൻ പോയി വിളിക്കാം..." അനു ഗിരിയെ വിളിക്കാനായി നടന്നതും ഗിരി താഴേക്ക് വരുന്നത് കണ്ടു... " "ഏട്ടൻ വരുന്നുണ്ടല്ലോ... " അനു പറഞ്ഞതുകേട്ട് രാമദാസനും രമയും അവനെ നോക്കി... അവനെ കണ്ട് ശരത്ത് എഴുന്നേറ്റു.. "

.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story