ശിവമയൂഖം: ഭാഗം 4

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

എന്നാൽ ഇതുകണ്ട് ദേഷ്യം വന്ന സതീശൻ ശിവന്റെ പുറത്തൊരു ചവിട്ട് കൊടുത്തു... ശിവൻ മുന്നോട്ട് തെറിച്ചു വീണു... "കള്ളനായിന്റെ മോനേ ഈ സതീശന്റെ അടുത്താണോടാ നിന്റെ കളി... " സതീശൻ ശിവനു നേരെ വീണ്ടും ചെന്നു... എന്നാൽ ആദിയുടെ ചവിട്ടേറ്റ് സതീശൻ വീണു... ആദി ചെന്ന് സതീശന്റെ ഷട്ടിൽ കുത്തിപ്പിടിച്ച് അവനെ ഉയർത്തി അവന്റെ ഇരു കവിളത്തും മാറിമാറി അടിച്ചു... "എന്താടാ നിനക്ക് ഇനിയും ഞങ്ങളെ അടുക്കാമെന്ന് തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ പറയ്... ഇവിടെയുള്ള പാവം ജനങ്ങളുടെയടുത്ത് നിന്റെ പോക്കിരിത്തരം ചെലവാകും... ഇത് ആള് മാറിയിട്ടാണ്.... ഞങ്ങളെ വിരട്ടി ആളാവാമെന്ന് നിനക്ക് വല്ലമോഹവുമുണ്ടെങ്കിൾ പൊന്നു മോനേ... ചെറുപ്പത്തിൽ കുടിച്ച അമ്മയുടെ പാലുവരെ കക്കിക്കും നിന്നെക്കൊണ്ട്....

ഇത് വെറുംവാക്കായിട്ട് കാണേണ്ടാ... അതുകൊണ്ട് നല്ല കുട്ടിയായി എന്റെ മോൻ പോവാൻ നോക്ക്.... " ആദി അവനെ പിടിച്ചു തള്ളി... സതീശൻ പെട്ടന്നുള്ള തള്ളലിൽ കമിഴ്ന്നടിച്ചു വീണു.... അവൻ മെല്ലെ എഴുന്നേറ്റ് ചുറ്റും നോക്കി... അവിടെ ആളുകൾ കൂടിയിരിക്കുന്നതവൻ കണ്ടു... ഇത്രയും നാൾ തന്നെ പേടിച്ചു നടന്നിരുന്നുവർ തന്നെ നോക്കി പുച്ചത്തിൽ ചിരിക്കുന്നതു കണ്ട് അവന് ദേഷ്യം വന്നു... അവൻ ആദിയുടെ നേരെ വന്നു... എടാ ഇപ്പോൾ നീ ജയിച്ചെന്ന് കരുതേണ്ടാ... നീയൊക്കെ എവിടെയുള്ളവനായാലും എന്റെ കയ്യിൽ വന്നുപെടും... അന്നേരം ഈ പുച്ഛിച്ചു നിൽക്കുന്നവരൊന്നും അവിടെ കാണില്ല... ഓർത്തിരുന്നോ നീയൊക്കെ... " അതും പറഞ്ഞ് സതീശൻ മുണ്ടും മടക്കിക്കുത്തി തിരിഞ്ഞു നടന്നു... "ഏയ് ആശാനെ... ഒന്നു നിന്നേ... ഇനി നമ്മൾ കാണുമ്പോൾ നീ ഞങ്ങളെ എന്ത് ഒലത്തുമെന്നാണ് പറയുന്നത്.... നിനക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒലത്തെടാ... " ആദി സതീശന്റെ മുന്നിൽ നെഞ്ചും വിരിച്ച് നിന്നു...

എന്നാൽ ഇത്രയും ആളുകളുടെ മുന്നിൽ തന്നെ വെല്ലുവിളിച്ച് സതീശന് നാണക്കേടായി തോന്നി... അവന് കലിയിളകി... കൈ ചുരുട്ടി ആദിയുടെ മുഖം നോക്കി ഇടിച്ചു അവൻ... എന്നാൽ ആ കൈ ശിവന്റെ കരവലയത്തിൽപ്പെട്ടു.... "ഇത്രയും നാറിയത് പോരേ സതീശാ ഇനിയും നാറണോ... നീ ഇപ്പോൾ പോവാൻ നോക്ക്... " ശിവ പറഞ്ഞു... സതീശൻ ശിവനെ ഒന്നു നോക്കി.... പിന്നെ തിരിഞ്ഞു നടന്നു... പെട്ടന്നു തിരിഞ്ഞ് ആദിയെ നോക്കി.... "നീ ദിവസങ്ങൾ എണ്ണിയിരുന്നോ... ഇതിനെല്ലാം നിനക്ക് തിരിച്ചു തന്നില്ലെങ്കിൽ എന്റെ പേര് സതീശൻ എന്നായിരിക്കില്ല... " അവൻ തിരിഞ്ഞു നടന്നു... "എന്തോന്നെടാ ഇത്... നീയെന്തിനാണ് അവനെ തല്ലാൻ പോയത്... എന്നെ ചവിട്ടിയപ്പോൾ ഞാനെന്താണ് തിരിച്ചു തല്ലാത്തതെന്നറിയോ... ഇവിടെ വച്ച് ഒരു സീനുണ്ടാക്കേണ്ടാ എന്നു കരുതിയാണ്....

ഏതായാലും നീ സൂക്ഷിച്ചോ... അവൻ വെറുതെയിരിക്കുമെന്ന് കരുതേണ്ടാ... ഏതുനിമിഷവും എവിടെവച്ചായാലും ഇതിനൊരു തിരിച്ചടി പ്രതീക്ഷിക്കാം നിനക്ക്... അത് ഏതുരൂപത്തിലാണെന്നേ ആലോചിക്കാനുള്ളൂ... " നീ വെറുതെ പേടിപ്പിക്കല്ലേ... അവനോട് ഒന്ന് കിട്ടിയാൽ ഞാനാകും അമ്മയുടെ മുലപ്പാൽ കക്കുക... നീയുണ്ടല്ലോ കൂടെ എന്ന ദൈര്യത്തിലാണ് ഞാനവനെ തല്ലിയത്... ഇപ്പോൾ നീയും എന്നെ കൈവിടുകയാണോ... " ഞാൻ പറഞ്ഞിട്ടാണോ നീയവനെ തല്ലിയത്... അല്ലല്ലോ... അപ്പോൾ നീ തന്നെ വരുന്ന ഭവിഷ്യത്ത് അനുഭവിച്ചോ... " "ഈശ്വരാ പെട്ടല്ലോ.... ഒരു നല്ലകാര്യം ചെയ്തതിന് നല്ല മുട്ടൻ പണിയാണല്ലോ കിട്ടിയത്... നീയെന്റെ കൂടെ നിന്നില്ലെങ്കിൽ ഇനി ഓഫീസിലേക്കും ഞാനില്ല... വീട്ടിലിരുന്നാൽ ആരേയും പേടിക്കേണ്ടല്ലോ.... " "ആ മോഹം എന്റെ മോൻ മനസ്സിൽ വച്ചാൽ മതി.... ഏതായാലും ഇങ്ങനെയൊക്കെയായി... ഇനി വരുന്നിടത്തു വച്ച് കാണാം... നീ വാ ഇപ്പോൾത്തന്നെ നേരം വൈകി....

ഇരുടാകുന്നതിനുമുമ്പ് പ്രസാദിന്റെ വീട്ടിൽ നിന്നിറങ്ങണം... " അവർ കാറിൽ ചെന്ന് കയറി... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം കാവുംപുറത്തെ വീട്ടിൽ മയൂഖ ഉണ്ണികൃഷ്ണമേനോന് ചായയുമായി അയാളുടെ അടുത്തേക്ക് ചെന്നു... "അച്ഛാ... അച്ഛന് മാണിശ്ശേരി തറവാട്ടിലെ വിശ്വനാഥമേനോനെ അറിയുമോ... " അവൾ ചോദിച്ചു... അതുകേട്ട് ഉണ്ണികൃഷ്ണമേനോൻ ഉറക്കെ ചിരിച്ചു.... "എടി മോളേ... വിശ്വനാഥനെ അറിയാത്തവർ ആരാണുള്ളത്.... എന്താണ് നീയിപ്പോൾ ചോദിക്കാൻ കാരണം.... ഞാൻ രണ്ടുമൂന്നു തവണ എന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയത് ഓർക്കുന്നില്ലേ അച്ഛൻ... അത് അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു... ഇന്നാണ് ഞാനത് അറിഞ്ഞതുതന്നെ... ഇന്നു പോയ കല്യാണത്തിന് അവളും അവളുടെ ചേട്ടനും അവളെ വിവാഹം കഴിക്കാൻ പോകുന്ന ആളുമുണ്ടായിരുന്നു.... " ആര് ശിവനോ... എന്നിട്ട് നീ അവരെയെന്തേ ഇവിടേക്ക് വിളിക്കാതിരുന്നത്.... നമ്മളിപ്പോൾ ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ അവരുടെ കാരുണ്യ ത്തിലാണ്... നിനക്കറിയോ...

നിന്റെ ചേട്ടന്റെ ചികിത്സക്കുവേണ്ടി ഈ വീടും സ്ഥലവുംവരെ പണയത്തിൽവച്ച് ലോണെടുത്തിരുന്നു.... തവണകൾ മുടങ്ങി വീടും സ്ഥലവും ജപ്തിയുടെ വക്കിലെത്തി എല്ലാം നഷ്ടപ്പെട്ട് എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിയപ്പോൾ ദൈവദൂതനെപ്പോലെ നമ്മളെ സഹായിച്ചത് ആ വിശ്വനാഥനായിരുന്നു.. ഞാനും അവനും ഒന്നിച്ചു പഠിച്ചു എന്നബന്ധം മാത്രമല്ല ഉണ്ടായിരുന്നത്... നീയറിയാത്ത ചില സംഭവങ്ങൾ ഞങ്ങളുടെ ജീവിതത്തിലുണ്ട്... ഈ ജീവിതാവസാനംവരെ അവരോടുള്ള കടപ്പാട് ഈ മനസ്സിൽനിന്ന് മായില്ല... എന്റെ മോൻ മരിച്ചപ്പോഴും എന്നെ വീഴാതെ താങ്ങി നിർത്തിയത് അവനായിരുന്നു... അച്ഛന്റെ അതേ സ്വഭാവമാണ് മകനും... നിന്റെ ഏട്ടന്റെ അതേ പ്രായമാണ് അവനും... പത്തുപതിനഞ്ച് കൊല്ലം മുമ്പ് നടന്നതാണെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ് എന്റെ മനസ്സിൽ.... " "ഇങ്ങനെയൊരു സംഭവം എനിക്ക് അറിയില്ലായിരുന്നു.... എന്നിട്ട് ആ പണം തിരികെ കൊടുത്തിരുന്നോ അച്ഛൻ... "

"നല്ല കഥ... അതുമായി അവന്റെ മുന്നിൽ ചെന്നാൽ മതി.... ഒരിക്കലും തിരിച്ചുകിട്ടാൻ വേണ്ടി അവർ ആരേയും സഹായിക്കാറില്ല... അഥവാ ആരെങ്കിലും തിരിച്ചു കൊടുക്കാനായിട്ട് ചെന്നാൽ അവരുടെ കാര്യം പോക്കാണ്... അവർക്ക് അതൊന്നും വലിയ തുകയല്ല... കോടികളുടെ ആസ്തിയുള്ള തറവാട്ടുകാരാണ് അവർ..." "എന്നിട്ടെന്താ ഒരു പഴയ തറവാടാണല്ലോ അവരുടേത്... അത്രക്ക് പണക്കാരാണെങ്കിൽ ആ വീട് പൊളിച്ച് വലിയൊരു ബംഗ്ലാവുതന്നെ പണിയാലോ... " "അതാണ് വിശ്വനാഥമേനോൻ... നീ അയാളെ കണ്ടതല്ലേ... ഒരു പണിക്കാരന്റെ വല്ല ജാഡയും അയാൾക്കുണ്ടോ.... " "അതില്ല... ഒരു പാവം സാധാരണ മനുഷ്യൻ... അദ്ദേഹത്തിന്റെ മകനുമതെ... വല്ലാതെ ആർഭാടമൊന്നും കണ്ടില്ല... എന്നാൽ ഇന്ന് എനിക്കൊരു അമളി സംഭവിച്ചു... " അവൾ കല്യാണവീട്ടിൽ നടന്ന കാര്യങ്ങൾ അയാളോട് പറഞ്ഞു.... അതുകേട്ട് ഉണ്ണികൃഷ്ണമേനോൻ ഉറക്കെ ചിരിച്ചു.... "അതേതായാലും നന്നായി... അവന് നീയാരാണെന്ന് മനസ്സിലായോ... "

"ഊവ്... എന്നോട് വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു കൊടുത്തു... " "എന്താണ് അച്ഛനും മോളും കുറച്ചുനേരമായല്ലോ ചിരിയും കളിയും... എന്താ ഞാനറിഞ്ഞാൽ കുഴപ്പമുള്ള കാര്യമാണോ... " അവിടേക്ക് വന്ന ഉണ്ണികൃഷ്ണമേനോന്റെ ഭാര്യ ശ്യാമള ചോദിച്ചു... "നീയറിയാൻ പറ്റാത്തതൊന്നുമല്ല... " അയാൾ എല്ലാ കാര്യവും അവരോട് പറഞ്ഞു... "അതാണോ കാര്യം... ഇതിന് ചിരിക്കാൻ മാത്രം എന്തിരിക്കുന്നു... ആ കുട്ടി എന്തു വിചാരിച്ചിരിക്കുമോ ആവോ... നിന്റെ കുട്ടിക്കളി കുറച്ച് കൂടുന്നുണ്ട്... അവരൊക്കെ വലിയ തറവാട്ടുകാരാണ്... അവരുടെ മുന്നിൽച്ചെന്ന് ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുമോ.... " "അത് കീർത്തി എന്നെക്കൊണ്ട് പറയിച്ചതല്ലേ... എനിക്കറിയുമോ അവരും നമ്മളുമായിട്ടുള്ള ബന്ധം... എന്നോട് ഇതുവരെ ആരും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല... " മയൂഖ പരിഭവത്തോടെ പറഞ്ഞു.... പെട്ടന്ന് പുറത്താരുടേയോ ശബ്ദം കേട്ട് അവർ ഉമ്മറത്തേക്ക് നടന്നു....

പുറത്തു നിൽക്കുന്ന ആളെ കണ്ട് മയൂഖ മുഖം തിരിച്ചു... ഉണ്ണികൃഷ്ണമേനോനും ശ്യാമളയും ദേഷ്യത്തോടെ അയാളെ നോക്കി... സതീശൻ.... ഇണ്ണികൃഷ്ണമേനോന്റെ സഹോദരിയുടെ മകൻ... ആരോടോ തല്ലുകൂടിയിട്ടാണ് വരവെന്ന് അവന്റെ വേഷം കണ്ട അവർക്ക് മനസ്സിലായി... മുക്കറ്റം മദ്യപിച്ചിട്ടുമുണ്ട്... "സതീശാ നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് മദ്യപിച്ച് ഈ വീട്ടിലേക്ക് കയറിവരരുതെന്ന്... പ്രായമായ പെൺകുട്ടിയുള്ള വീടാണിത്... " ഉണ്ണികൃഷ്ണമേനോൻ പറഞ്ഞു "ആരാണിവിടെ പ്രായമായ പെൺകുട്ടി...? മയൂഖയോ...? ഇന്നല്ലെങ്കിൽ നാളെ എന്റെ പെണ്ണാവേണ്ടവളാണ് അവൾ...

അപ്പോൾ എനിക്ക് ഏതു രൂപത്തിലും എപ്പോഴും ഇവിടെ വന്നു കയറാം... അതുവിട്.... എനിക്ക് അത്യാവിശ്യമായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്... എന്റേയും മയൂഖയുടേയും വിവാഹം ഉടനെ നടത്തണം... ഇനിയുമത് നീട്ടിക്കൊണ്ട് പോകുന്നതിൽ അർത്ഥമില്ല... " അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ... അതിന് അവകാശപ്പെട്ട ചിലർ ഈ വീട്ടിലുണ്ട്... "അതുകൊണ്ടാണ് നിങ്ങളോട് പറഞ്ഞതും... എപ്പോൾ ഞങ്ങൾ തമ്മിലുള്ള വിവാഹം നടത്താം അതുമാത്രം അറിഞ്ഞാൽ മതി എനിക്ക്... " "സതീശാ നീയിപ്പോൾ പോ... കാര്യങ്ങൾ സംസാരിക്കാൻ പറ്റിയ നിലയിലല്ല നീ... " ശ്യാമള പറഞ്ഞു... "ഇല്ല... എനിക്കിപ്പോൾ തീരുമാനമറിയണം... അറിഞ്ഞിട്ടു ഞാൻ പോവൂ... ".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story