ശിവമയൂഖം: ഭാഗം 41

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അതോർത്ത് അപ്പച്ചി വിഷമിക്കേണ്ട... അവനുള്ള ജോലി ഞാൻ ശരിയാക്കി വച്ചിട്ടുണ്ട്... അവനെന്നാണോ പറ്റുന്നത് അന്ന് ആ ജോലി അവനു സ്വന്തമാകും... " ശിവൻ പറഞ്ഞതു കേട്ട് സംശയത്തോടെ അവനെ നോക്കി ഇന്ദിര... പിന്നെ മയൂഖയെ നോക്കി... അപ്പച്ചിക്ക് ആളെ മനസ്സിലായില്ലേ... ഇത് ശിവേട്ടനാണ്... മാണിശ്ശേരി വിശ്വനാഥമേനോന്റെ മകൻ... മയൂഖ പറഞ്ഞതു കേട്ട് ഇന്ദിരയുടെ കണ്ണുകൾ വിടർന്നു... ഏട്ടൻ പറഞ്ഞതുപോലെ ഒരു രാജകുമാരൻ തന്നെയാണല്ലോ എന്റെ മോൾക്ക് കിട്ടിയത്... എന്റെ കുട്ടിയും രാജകുമാരിയായിരിക്കുന്നു... നിങ്ങളെയൊക്കെ ഒരുപാട് ദ്രോഹിച്ചവനല്ലേ എന്റെ മോൻ എന്നിട്ടും നിങ്ങൾ അവനെ സ്നേഹിക്കുന്നു... അതിനുമാത്രം എന്ത് പുണ്യമായി എന്റെ മോൻ ചെയ്തത്... " അയാളിന്റെ ഉള്ളിന്റെയുള്ളിലുള്ള നന്മയാണ് അയാളെ മാറ്റിയെടുത്തതും അയാളെ മറ്റുള്ളവർ ഇഷ്ടപ്പെടാൻ തുടങ്ങിയതും... ആ നന്മ എന്നാണോ പുറത്തുവന്നത് അന്നുമുതൽ അവൻ നല്ലൊരു മനുഷ്യനാണ്..." ശിവൻ പറഞ്ഞു... അപ്പച്ചി ഇനി സതീശേട്ടനോടിങ്ങനെ മിണ്ടാതിരിക്കരുത്... ഏതൊരു മനുഷ്യനും അവൻ വിവാഹിതനാണെങ്കിൽപ്പോലും സ്വന്തം അമ്മയുടെ സ്നേഹം എത്രത്തോളം കിട്ടുന്നോ അത്രത്തോളം സന്തോഷമായിരിക്കും...

അമ്മ കഴിഞ്ഞേയുള്ളു മറ്റാരും... " മയൂഖ പറഞ്ഞു എനിക്കറിയാം മോളെ... ഞാൻ അവനെയല്ല വെറുത്തത് അവന്റെ സ്വഭാവത്തേയാണ്... എത്രയൊക്കെയായാലും എന്റെ മോനെ എനിക്ക് വെറുക്കാൻ പറ്റുമോ... അവന്റെ നാവിൽ നിന്ന് അമ്മേ എന്നൊരു വിളികേൾക്കാൻ ഈ നിമിഷംവരെ എത്രമാത്രം കൊതിക്കുന്നുണ്ടെന്നറിയോ... ഈ മടിയിൽ തല വച്ച് കിടക്കുന്നത് ഏതമ്മയെപ്പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.. അവൻ എന്റെയടുത്ത് വരട്ടെ... ഒരു വിളി അതുമതി എനിക്ക്... പക്ഷേ അവൻ വരുന്നില്ല... അവന്റെ അഭിമാനം അവനെ സമ്മതിപ്പിക്കുന്നില്ല... സ്വന്തം അമ്മയുടെ അടുത്താണവന്റെ അഭിമാനം.." "എല്ലാം ശരിയാകും... ഇന്ന് നിങ്ങളെയെല്ലാവരേയും വീട്ടുലേക്ക് ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്... പക്ഷേ അമ്മ തന്നെ മനസ്സിലാക്കി അമ്മയുടെ ഇരു ഭാഗത്തുമായി അവനും സുനിതയും സന്തോഷത്തോടെ ആ പടി കയറണമെന്ന് അവനുമുണ്ട് ആഗ്രഹം... അത് നിറവേറ്റി എല്ലാവരുംകൂടി വീട്ടിലേക്ക് വരണം... " ശിവൻ പറഞ്ഞു... ഉറപ്പായും വരും.... എന്റെ മോന്റെ കൂടെത്തന്നെ വരും...

എനിക്ക് ശ്യാമളയെ കാണാൻ നല്ല മോഹമുണ്ട്... പക്ഷേ അവൾ എന്നോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല... എന്നാലും ഞാൻ വരും... ഇന്ദിര പറഞ്ഞു... എന്നാൽ എല്ലാം കേട്ട് മുറിയുടെ പുറത്ത് സതീശൻ നിൽക്കുന്നത് അവരറിഞ്ഞില്ല... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി... അവൻ പെട്ടന്ന് അവിടെനിന്നും ഉമ്മറത്തേക്ക് നടന്നു... "എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്... അപ്പോൾ ഞങ്ങൾ പറഞ്ഞതൊന്നും മറിക്കേണ്ട... എല്ലാ പരിഭവവും പരാതിയും മറന്ന് അമ്മയും മകനും ഒന്നിച്ച് എല്ലാവരുമായി എത്രയും പെട്ടന്ന് മാണിശ്ശേരിയിലേക്ക് വരണം... " ശിവൻ പറഞ്ഞു... "ഇതുവരെ വന്നിട്ട് ഒന്നും കഴിക്കാതെ പോവുകയാണോ... " അപ്പോഴേക്കും സുനിത ചായയുമായി വന്നു... അതിലൊരു ചായ ഗ്ലാസ് കയ്യിലെടുത്തു ശിവൻ... ഇതുതന്നെ ധാരാളമാണ്... ഞങ്ങൾ അടുത്തുതന്നെ വരും അന്ന് ചായമാത്രമല്ല.. ഭക്ഷണവും കഴിച്ചേ പോകൂ... ഇപ്പോൾ ഞങ്ങളേയും പ്രതീക്ഷിച്ച് വീട്ടിലുള്ളവർ കാത്തിരിക്കുന്നുണ്ടാകും... ഇന്നത്തെ പ്രത്യേകത അറിയാമല്ലോ... കൂടുൽ വൈകുന്നില്ല ഇറങ്ങട്ടെ... "

കുടിച്ചുകഴിഞ്ഞ ചായഗ്ലാസ് സുനിതയുടെ കയ്യിൽ കൊടുത്തു ശിവനും മയൂഖ യും.. പിന്നെ പുറത്തേക്കു നടന്നു... ഉമ്മറത്തിരിക്കുന്ന സതീശനോടും യാത്ര പറഞ്ഞവർ ഇറങ്ങി.... അവരുടെ കാറ് കണ്ണിൽ നിന്ന് മറയുന്നതുവരെ നോക്കി നിന്നു സതീശൻ... "ശിവേട്ടാ അപ്പച്ചിയുടെ കാര്യം കുറച്ചു കഷ്ടമാണ് ട്ടോ... സ്വന്തം മകനെ ഇത്രക്ക് സ്നേഹിക്കുമ്പോഴും ആ സ്നേഹം മനസ്സിലാക്കാൻ പറ്റാത്ത സതീശേട്ടന്റെ ജീവിതവും കഷ്ടമാണ്..." വരുന്നവഴി മയൂഖ ശിവനോട് പറഞ്ഞു "എല്ലാം ശരിയാവുമെടോ അതും ഇന്നുതന്നെ... നീ നോക്കിക്കോ.. " "അതെങ്ങനെ ശിവേട്ടനറിയാം..?" അറിയാം.. നമ്മൾ അവിടെ നിന്നും ഇറങ്ങുമ്പോൾ നീ സതീശനെ ശ്രദ്ധിച്ചോ... കരഞ്ഞ് കണ്ണുകളിൽ ചുവപ്പ് പകർന്നിട്ടുണ്ട്... നമ്മൾ പറഞ്ഞതെല്ലാം അവൻ കേട്ടിട്ടുണ്ട്... അല്ലാതെ അവന്റെ മനസ്സ് വിങ്ങില്ല...നമ്മൾ പറഞ്ഞ് അവൻ കേട്ടിട്ടുണ്ടെങ്കിൽ ഇന്ന് സതീശൻ അപ്പച്ചിയുടെ അടുത്തേക്ക് പോകും... അവർ ആഗ്രഹിച്ച അവന്റെ നാവിൽ നിന്ന് സ്നേഹത്തോടെ അമ്മേ എന്ന വിളി അവർ കേൾക്കും... അവരുടെ ഇടയിലുള്ള അകൽച്ച അതോടെ അതിൽ അലിഞ്ഞില്ലാതാകും... " "എല്ലാം ശരിയായാൽ മതിയായിരുന്നു... " "ഞാൻ പറഞ്ഞില്ലേ... എല്ലാം ശരിയായിത്തീരും... നീ നോക്കിക്കോ... "

ശിവന്റെ കാറ് മാണിശ്ശരി തറവാടിന്റെ മുറ്റത്ത് വന്നുനിന്നു.. അതിൽ നിന്നിറങ്ങിയ ശിവനും മയൂഖയും ഉമ്മറത്തേക്ക് കയറി... "നീ അകത്തേക്ക് ചെല്ല്... ഞാൻ കുറച്ചു നേരം ഇവിടെയിരിക്കട്ടെ... " ഇതെന്തുപറ്റി... സാധാരണ ഇങ്ങനെയൊരു രീതിയില്ലല്ലോ... മുഖത്തൊരു ചിരിയുമുണ്ടല്ലോ... ഞാനറിയാതെ എന്തെങ്കിലും പരിപാടിയുണ്ടോ... " "എന്ത് പരിപാടി... രാവിലെ മുതലുള്ള യാത്രയല്ലേ കുറച്ചുനേരം ഇരിക്കുമെന്നു കരുതി.... " "അതിന് അകത്ത് ഒരുപാട് സ്ഥലമുണ്ടല്ലോ... " നീ ചെല്ല് പെണ്ണേ... കിഷോർ ഇപ്പോൾ വരാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു... അവനുമായി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്... " അങ്ങനെ വരട്ടെ... അല്ലാതെ യാത്രാക്ഷീണമല്ല.. ഒരു കാര്യം പറയാം... വല്ല ഏടാകൂടത്തിനുമാണ് പോകുന്നതെങ്കിൽ അറിയാലോ നിങ്ങൾ ചെയ്യുന്ന ഒരു കാര്യത്തിലും എന്നെ കിട്ടല്ല... എനിക്ക് ആ സ്വത്തും വേണ്ട... " "മയൂഖാ പറഞ്ഞത് അനുസരിക്ക്... നിന്നോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞാൽ അത് കേട്ടാൽ മതി... വലിയ കാര്യങ്ങൾ ആലോചിച്ച് കഷ്ടപ്പെടേണ്ടാ... " ശിവന്റെ ശബ്ദത്തിലെ മാറ്റം അവളറിഞ്ഞു...

കൂടുതലൊന്നും പറയാതെ അവൾ അവനെയൊന്ന് നോക്കി... ചാരിയിട്ടിരുന്ന വാതിൽ തുറന്നു... പെട്ടെന്ന് കുറച്ചധികം ബലൂണുകൾ പൊട്ടി.. മയുഖ ഞെട്ടിത്തരിച്ചുനിന്നു... ഹാൾ മുഴുവൻ അലങ്കരിച്ച് വച്ചിട്ടുണ്ടായിരുന്നു... അതിനു നടുവിലായി ഒരു മേശയിൽ വലിയൊരു കേക്ക് വച്ചിട്ടുണ്ട്... അതിൽ പല നിറത്തിലുള്ള മെഴുകുതിരികൾ കത്തിച്ചു വച്ചിരിക്കുന്നു... അവിടെ തന്നേയും നോക്കി പിറന്നാൾ ആശംസകൾ പറയുന്നവരെ അവൾ കണ്ടു... എല്ലാവരും അവിടെയുണ്ടെന്ന് അവൾക്ക് മനസ്സിലായി... ആദിയും സരസ്വതിയും വാസുദേവനും... അവൾ ആശ്ചര്യത്തോടെ എല്ലാവരേയും നോക്കി... എന്നാൽ അവളെ കൂടുതൽ അശ്ചര്യപ്പെടുത്തിയത് പുതിയ സാരിയുടുത്ത് നിൽക്കുന്ന ശ്യാമളയെ കണ്ടപ്പോഴാണ്... തനിക്കു ഡ്രസ്സ് വാങ്ങിച്ചകൂടെ അമ്മക്കും സാരി വാങ്ങിച്ചിട്ടുണ്ടെന്നവൾക്ക് മനസ്സിലായി... അപ്പോൾ വെറുതെയല്ല ക്ഷീണം അഭിനയിച്ച് ശിവേട്ടൻ പുറത്തിരുന്നത്... തനിക്ക് സർപ്രൈസ് തരാൻ വേണ്ടിയായിരുന്നല്ലേ... അവൾ തിരിഞ്ഞ് ഉമ്മറത്തേക്ക് നോക്കി...

അവിടെ വാതിൽക്കൽ തന്നേയും നോക്കി ചിരിച്ചു നിൽക്കുന്ന ശിവനെ കണ്ടു... "അതുശരി... അപ്പോൾ എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞത് ഇതിനായിരുന്നല്ലേ... " "അല്ലാതെ പിന്നെ... മൂന്നുനാല് മണിക്കൂർ കഷ്ടപ്പെട്ടാണ് ഇതൊക്കെ സെറ്റുചെയ്തത്... അപ്പോൾ ഇങ്ങനെയൊരു സർപ്രൈസ് ആവശ്യമാണ്... " അവരുടെയടുത്തേക്ക് വന്ന ആദി പറഞ്ഞു.. "എന്താണ് ശിവേട്ടാ ഇതൊക്കെ... ഞാൻ പറഞ്ഞതല്ലേ ആഘോഷമൊന്നും വേണ്ടെന്ന്... അച്ഛനില്ലാത്ത എന്റെ ആദ്യ പിറന്നാളാണിത്... അത് ആഘോഷത്തോടെ കഴിക്കാൻ ആഗ്രഹമില്ല... " "അതെങ്ങനെ ശരിയാകും... ഇത് നിന്റെ അച്ഛന്റെ ആഗ്രഹമാണ്...ഇന്ന് നിന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ലെങ്കിൽ ആ ആത്മാവ് എന്നോട് പൊറുക്കില്ല... " "അതെമോളേ... നിന്റെ ഓരോ പിറന്നാൾ വരുമ്പോഴും.. നിന്റെ അച്ഛൻ അവന്റെ കഴിവിനനുസരിച്ച് ഭംഗിയായി കൊണ്ടാടുമായിരുന്നു... അവനില്ലെങ്കിലും ആ ആഘോഷം ഇല്ലാതാകരുത്... പരലോകത്തുനിന്നും എല്ലാം അച്ഛൻ കണ്ട് സന്തോഷിക്കുന്നുണ്ടാകും... " വിശ്വനാഥമേനോൻ പറഞ്ഞു..

. "എന്നാലും അങ്കിൾ... " "ഒരെന്നാലുമില്ല... നല്ല കുട്ടിയായി പറയുന്നതനുസരിക്ക്... എന്നിട്ട് ആ കേക്ക് മുറിക്ക്... " വിശ്വനാഥമേനോൻ പറഞ്ഞു... അപ്പോഴേക്കും കീഷോറും അവന്റെ അച്ഛനുമമ്മയും അവിടെ എത്തിയിരുന്നു... കേക്കുമുറിയും.. കുറച്ചു സമയത്തിനു ശേഷം സദ്യയും കഴിഞ്ഞ്.. ശിവനും ആദിയും കീഷോറും മുറ്റത്ത് സംസാരിച്ചുകൊണ്ടു നിന്നു... നാളെയല്ലേ സതീശൻ പോകുന്നത്... കിഷോർ ചോദിച്ചു... "അതെ... അവൻ എന്തോ മനസ്സിലുറപ്പിച്ചാണ് മുന്നോട്ട് നീങ്ങുന്നത്... അവൻ നമ്മളറിയാതെ ഒരു കാര്യം ചെയ്തിട്ടുണ്ട്... നിനക്കറിയോ ഒരു എസ്ഐ ജീവൻ തോമസിനെ... " ശിവൻ ചോദിച്ചു... അറിയുമോന്നോ... സർവീസിൽ എനിക്ക് അധികം മിത്രങ്ങളൊന്നുമില്ല... വളരെ കുറച്ചുപേർ മാത്രമേയുള്ളൂ... അതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഈ ജീവൻ... എന്താ ചോദിക്കാൻ കാരണം... " നമ്മുടെ പഴയ MLA വിക്രമന് പലതരത്തിലുള്ള സഹായവും സതീശൻ ചെയ്തു കൊടുത്തിട്ടുണ്ട്... അതിനു പ്രത്യുപകാരമായി അവന്റെ ഇപ്പോഴുള്ള പുതിയ നീക്കത്തെക്കുറിച്ച് അയാളോട് പറഞ്ഞു... അയാൾ അവനുവേണ്ടി മുകളിലുള്ള പിടിപാടിന്മേൽനമ്മുടെ മോഹനന്റെ നാട്ടിലെ എസ്ഐ രാജനെ മാറ്റി ഈ ജീവൻതോമസിനെ പുതിയ എസ്ഐ ആയി നിയമിച്ചു...

ആഹാ... അതു കൊള്ളാലോ... എന്നിട്ട് ജീവനെന്നെ വിളിച്ചതുപോലുമില്ലല്ലോ... ഏതായാലും നമ്മുടെ സമയം ഇപ്പോൾ നല്ലതാണെന്ന് തോന്നുന്നു... സതീശനെകൊണ്ട് നമുക്ക് ആദ്യത്തെ സഹായം കിട്ടി... " കിഷോറത് പറഞ്ഞുതീരുംമുന്നേ അവന്റെ ഫോൺ റിങ് ചെയ്തു.... അവൻ ഫോണെടുത്തുനോക്കി... "ഈ പഹയൻ അടുത്തൊന്നും ചാവില്ല... പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ വിളിവന്നു... " കിഷോർ കോളെടുത്തു... "ഹലോ ജീവൻ... എന്തൊക്കെയുണ്ട്... " "എന്തുപറയാനാണ്... എനിക്ക് വീണ്ടും തട്ട് കിട്ടി... ഇന്നലെ രാവിലെ ഇവിടെ ചാർജ്ജെടുത്തു..." "ഇത്തവണ എന്തിനാണാവോ ഈ സ്ഥലംമാറ്റം... " അറിയില്ല മോനേ... മുൻ MLA വിക്രമന്റെ ആവിശ്യപ്രകാരമാണെന്ന് പറയുന്നതു കേട്ടു..." എന്നാൽ മോൻ പേടിക്കേണ്ട... ഞങ്ങൾക്കും കൂടി വേണ്ടിയാണ് പുതിയ നിയമനമെന്ന് കരുതിക്കോ... നിന്നെ കാണാൻ ചിലപ്പോൾ നാളെ ഒരാൾ വരും... ഒരു സതീശൻ കാര്യങ്ങൾ അവൻ പറയും... " "അതുശരി അങ്ങനെയാണല്ലേ... അപ്പോൾ എന്നാണ് നമ്മൾ തമ്മിൽ കാണുന്നത്... " "അടുത്തുതന്നെ വൈകാതെ കാണാം..... " കിഷോർ ഫോൺ വച്ചു... "അപ്പോൾ നമ്മൾ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തല്ലേ... " ആദി ചോദിച്ചു... "പറയാനായിട്ടില്ല... അവർ എത്ര വലിയ ശക്തിയുള്ളവരാണെന്ന് നമുക്ക് പറയാൻ പറ്റില്ല... ".......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story