ശിവമയൂഖം: ഭാഗം 43

shivamayoogam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഓർമ്മവച്ച കാലംമുതൽ കേട്ടതാണ്..... കീർത്തി എനിക്കുള്ളതാനെന്ന്... അന്നുമുതലേ എന്തിനും ഞങ്ങൾക്ക് എല്ലാവിധ ഫ്രീഡവും രണ്ടു വീട്ടുകാരും തന്നിരുന്നു... വലുതായപ്പോഴും അതിനൊരുമാറ്റവും ഉണ്ടായിട്ടില്ല... എന്നാൽ താൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അവൾക്കുവേണ്ടി കുറച്ചു സമയംപോലും കണ്ടെത്തിയിരുന്നില്ല... എന്നെ അറിയുന്നതുകൊണ്ടാവാംഅവൾ ഇതുവരെ എന്നോടൊന്നും ആവിശ്യപ്പെട്ടിട്ടില്ല... കണ്ടറിഞ്ഞ് ഞാനൊന്നും ചെയ്തിട്ടുമില്ല... എന്നെ കളിയാക്കാൻ അവൾ പലതും പറഞ്ഞിട്ടുണ്ട്... അതെല്ലാം തമാശയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ... പക്ഷേ ഇപ്പോൾ അവൾ പറഞ്ഞപ്പോൾ... അവളല്ലാതെ മറ്റൊരു പെണ്ണിനെ കണ്ടുവച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... എന്തൊക്കെയോ വിളിച്ചുപറഞ്ഞു... പാടില്ലായിരുന്നു... അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ... അവളുടെ ആഗ്രഹവും ഇഷ്ടവും താൻ മനസ്സിലാക്കിയിരുന്നോ..." ആദി എന്തോ തീരുമാനിച്ചപോലെ അവിടെനിന്നുമെഴുന്നേറ്റ് പുറത്തേക്ക് നടന്നു...

അവൻ നേരെ പോയത് വാസുദേവന്റെ അടുത്ത് ക്കായിരുന്നു... "അച്ഛാ നാളെ അച്ഛനും അമ്മയും അമ്പലത്തിലേക്ക് പോകുന്നുണ്ടോ... " "അതില്ലാതിരിക്കുമോ... നിന്റെ അമ്മയ്ക്ക് ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കിൽ അമ്പലത്തിൽ പോയല്ലേ പറ്റൂ... നീയെന്തേ ചോദിച്ചത്... "നാളെ നമ്മുടെ കാറെനിക്ക് വേണം... നിങ്ങൾ പോകുന്നുണ്ടെങ്കിൽ ഒരു വണ്ടി ഞാൻ ഏർപ്പാടാക്കിത്തരാം... എനിക്ക് ഒരു വഴിവരെ പോകണം... " "എടാ അതിന് നാളെ ഞാറാഴ്ചയല്ലേ... അന്നത്തെ ദിവസം നീ പുറത്തേക്കിറങ്ങുമോ... " "അച്ഛാ തമാശ പറയാനുള്ള നേരമല്ല ഇത്... എനിക്ക് നാളെ കാറ് വേണം... " "എന്താടാ മോനെ പ്രശ്നം... എന്താ നിന്റെ മുഖത്തൊരു വിഷമം പോലെ... " "അച്ഛാ അത്... കുറച്ചുമുമ്പ് കീർത്തി വിളിച്ചിരുന്നു... " ആദി നേരത്തെ നടന്ന സംഭവങ്ങൾ അയാളോട് പറഞ്ഞു.... "ഇതിന് അവളെയല്ല നിന്നെയാണ് തല്ലേണ്ടത്... അവൾ പറഞ്ഞതിൽ എന്താണെടാ തെറ്റ്... ഇന്നുവരെ അവളുമായിട്ടെവിടേക്കെങ്കിലും പോയിട്ടുണ്ടോ നീ... അതു പോട്ടെ അവളോട് നല്ലതുപോലെയൊന്ന് സംസാരിച്ചിട്ടുണ്ടോ നീ...

അവൾക്കുമുണ്ടാകില്ലേ ഇഷ്ടങ്ങളും ആഗ്രഹവും... നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും... അവൾ നിന്റേതു തന്നെയാണ്... ഈ ഞങ്ങളുടെ മരുമകളാണ്... അതിൽ ആർക്കും വിയോജിപ്പ് ഒന്നുമില്ല... " എല്ലാം കേട്ടു കൊണ്ട് അവിടേക്ക് വന്ന മീനാക്ഷി പറഞ്ഞു... അതെ മോനെ... നാളെ ഞങ്ങൾ എങ്ങനെയെങ്കിലും അമ്പലത്തിൽ പൊയ്ക്കോളാം... നീ ആ പാവം പെണ്ണിന് ഇഷ്ടമുള്ള സ്ഥലത്തൊക്കെ കൊണ്ടുപോ.. കുറച്ചു മാസമല്ലേ ആയിട്ടുള്ളൂ മയൂഖമോള് അവിടെ എത്തിയിട്ട്... എന്നിട്ടും ശിവൻ അവൾക്കു വേണ്ടി ചെയ്യുന്നത് നീ കണ്ടതല്ലേ... ഇന്നുതന്നെ കണ്ടില്ലേ... അവൾക്കിഷ്ടപ്പെട്ട സ്ഥലത്തെല്ലാം അവൻ അവളെ കൊണ്ടുപോയത്... അവൾ ധരിച്ച ഡ്രസ്സ് കണ്ടോ... ആ കഴുത്തിൽ കിടക്കുന്ന നെക്ലേസ് കണ്ടോ നീ... അതാണ് സ്നേഹം... നീ നാളെ അവളുമായിട്ടൊന്ന് കറങ്ങി വാ... അവൾക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ചുകൊടുക്ക്... എത്ര പണം ചിലവായാലും പ്രശ്നമാക്കേണ്ടാ... തികയാത്തത് ഞാൻ തരാം.... " വേണ്ട അച്ഛാ... അവൾക്ക് വേണ്ടത് വാങ്ങിക്കാനുള്ള പണം എന്റെ കയ്യിലുണ്ട്..."

" എന്നാൽ രാവിലെ നേരത്തെ പോകാൻ നോക്ക്... പിന്നെ നീയും കീർത്തിയും തമ്മിൽ സംസാരിച്ചത് ശിവനും അളിയനുമൊന്നും അറിയേണ്ടാ... " "ശരിയച്ഛാ... " ആദി തന്റെ മുറിയിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ കീർത്തി ശിവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവനെന്തോ ഓഫീസിലെ കണക്ക് നോക്കുകയായിരുന്നു... "ഏട്ടാ.... " കീർത്തിയുടെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി... അല്ലാ ആരിത്... ഈ മുറിയിലേക്ക് വഴി മറന്നിട്ടില്ലല്ലേ... മയൂഖ വന്നതിൽ പിന്നെ നീ ഈ വഴിവന്നിട്ടില്ലല്ലോ.... എന്താണ് ഇപ്പോൾ ഈ വരവിന്റെ ഉദ്ദേശം... " "ഏട്ടാ അത്... ഞാനിന്ന് കുറച്ചുമുമ്പ് ആദിയേട്ടനെ വിളിച്ചിരുന്നു... " അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു... അല്ലാതെ പിന്നെ... അവനായതുകൊണ്ട് ഇങ്ങനെ അവസാനിച്ചു.. അവന്റെ സ്ഥാനത്ത് ഞാനാകണമായിരുന്നു... വായിലെ പല്ല് കാണില്ല... അവനെ ഞാൻ പൊക്കി പറയുകയല്ല.. അവന്റെ കയ്യിലും തെറ്റുണ്ട്... എന്നാലും അവനോട് അങ്ങനെയൊന്നും പറയരുതായിരുന്നു... അവനെത്ര സങ്കടമായിട്ടുണ്ടാകുമെന്ന് നീ ഓർത്തോ... "

"ഏട്ടാ ഞാനത് അത്ര സീരിയസായി പറഞ്ഞതല്ല... ആദിയേട്ടനത് കാര്യമായിട്ടെടുക്കുമെന്നും കരുതിയില്ല... " എങ്ങനെ പറഞ്ഞാലും ഇതൊന്നുമല്ല ഒരാളോട് പറയേണ്ടത്... ഏതായാലും നടന്നത് നടന്നു... ഇനി അതിനെച്ചൊല്ലി വിഷമിക്കേണ്ട... നീ നോക്കിക്കോ അവൻ രാവിലെ ഇവിടെയെത്തും... നിന്നേയും കൊണ്ട് അവൻ നിനക്കിഷ്ടമുള്ള സ്ഥലങ്ങളിൽ പോകും... " ഇല്ല ഏട്ടാ... ആദിയേട്ടൻ വരില്ല... കാരണം ഞാൻ അത്ര വലിയ അപരാധമല്ലേ പറഞ്ഞത്... ആദിയേട്ടൻ അത് ക്ഷമിക്കില്ല... " എന്താടി ഇത്... കൂടെ കഴിയേണ്ട നിനക്ക് അവനെ ഇതുവരെ മനസ്സിലായില്ലേ... എന്നാൽ എനിക്കറിയാം അവനെ... അവൻ വരും... നീ ദൈര്യമായി നിന്നോ... ഇപ്പോൾ എന്റെ അനിത്തിക്കുട്ടി താഴേക്ക് പൊയ്ക്കോ... ഏട്ടന് അത്യവശ്യമായി കുറച്ച് കണക്ക് ശരിയാക്കാനുണ്ട്... പിന്നെ നിന്റെ ഭാവി നാത്തൂനോട് ഒരു ഗ്ലാസ് ചായ കൊണ്ടുവരാൻ പറഞ്ഞാട്ടെ... ശിവൻ പറഞ്ഞതു കേട്ട് തെളിച്ചമില്ലാത്തൊരു ചിരി സമ്മാനിച്ച് അവൾ താഴേക്ക് നടന്നു.... "കുറച്ചു കഴിഞ്ഞപ്പോൾ ചായയുമായി മയൂഖ അവന്റെ അടുത്തേക്ക് വന്നു... "

"എന്തു പറ്റി അനിയത്തികുട്ടിയുടെ മുഖത്തൊരു സങ്കടം... നിങ്ങളവളെ വഴക്കുപറഞ്ഞോ... " മയൂഖ ചോദിച്ചു... "ഞാനെന്തിന് വഴക്കുപറയണം... " "പിന്നെയെന്തുപറ്റി അവൾക്ക്... ഇതുവരെ അവളെ ഇതുപോലെ കണ്ടിട്ടില്ലല്ലോ... " അത് വേറെയൊന്നുമല്ല... ആദിയുമായി ചെറിയൊരു സൌന്ദര്യപ്പിണക്കം... നാളെ രാവിലെവരെ അതുണ്ടാകും.... " "നാളെ രാവിലെ വരേയോ... അതെന്ത് പിണക്കമാണ്... " എടോ നിന്നെ ഇന്ന് അമ്പലത്തിലും വീട്ടിലുമൊക്കെ കൊണ്ടുപോയില്ലേ... അതുപോലെ അവളെ അവൻ എവിടേക്കു കൊണ്ടു പോയിട്ടില്ല... ഒരു തമാശക്ക് വേറെ പെണ്ണിനെ കണ്ടുവച്ചതുകൊണ്ടാണ് തന്നെ മൈന്റ് ചെയ്യാത്തതെന്ന് ആദിയോട് അവൾ പറഞ്ഞു... അവനത് ഇഷ്ടപ്പെട്ടില്ല... അവൾക്ക് വയറു നിറച്ച് അവനോട് കിട്ടി... അതിന്റെ സങ്കടത്തിലാണ്.... " "കൊള്ളാലോ അനിയത്തി... ഇത് ഞാനാണ് പറഞ്ഞതെങ്കിൽ എന്തായിരിക്കും പുകില്... " "കാര്യമായിട്ടൊന്നുമുണ്ടാകില്ല... വായിലെ പല്ല് അവിടെ ഉണ്ടാകില്ലെന്ന് മാത്രം... " "ആഹാ... അത്രക്ക് ദൈര്യമുണ്ടോ... എന്നാലതൊന്ന് കാണണമല്ലോ... "

"ഇപ്പോൾ സമയമില്ല... എനിക്ക് അത്യാവശ്യമായി ഈ കണക്കൊന്ന് പൂർത്തിയാക്കണം... അതുകഴിഞ്ഞ് നീ വാ... ഒരാണിന്റെ പവറെന്താണെന്ന് കാണിച്ചുതരാം..." "അയ്യടാ... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... " "നിനക്കല്ലേ കാണണമെന്ന് പറഞ്ഞത്... " "പല്ല് കൊഴിക്കുന്ന കാര്യമാണ് പറഞ്ഞത്... ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ ആ പവർ ഞാൻ കാണേണ്ടി വരും അതേതായാലും വേണ്ട... ഞാൻ പോവാണ്... " അവൾ പെട്ടന്ന് അവിടെനിന്നും താഴേക്ക്പോയി... " അടുത്ത ദിവസം രാവിലെ അമ്പലത്തിൽ പോകാൻ ലക്ഷ്മിയും മയൂഖയും കീർത്തിയും ഒരുങ്ങുകയായിരുന്നു... അന്നേരമാണ് മുറ്റത്ത് ആദിയുടെ കാറ് വന്നു നിന്നത്... അവൻ അതിൽനിന്നിറങ്ങി.... "അല്ലാ ഇതാര് ആദിയോ... അപ്പോൾ രാവിലെത്തന്നെയെത്തിയല്ലേ... ഇതാണ് പറയുന്നത് പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ലെന്ന്... " പത്രം വായിക്കുകയായിരുന്ന വിശ്വനാഥമേനോൻ പറഞ്ഞു... കീർത്തി എല്ലാ കാര്യവും ഇവരോട് പറഞ്ഞിട്ടുണ്ടെന്ന് അവന് മനസ്സിലായി... അതെനിക്ക് അടക്കി നിർത്താനറിയാഞ്ഞിട്ടല്ല...

പക്ഷേ അവള് പറയുന്നതിലും കാര്യമുണ്ടെന്നറിഞ്ഞപ്പോൾ... വേണ്ടെന്നു വച്ചു.... എടാ കഴുതേ... അവൾ പറയുന്നതിനനുസരിച്ച് തുള്ളിയാൽ ഭാവിയിൽ എന്റെ മോന്റെ കാര്യം പോക്കാണ്... എല്ലാത്തിനും ഒരു നിയന്ത്രണം ആവശ്യമാണ്... ഞാനോ ശിവനോ ആവണമായിരുന്നു നിന്റെ സ്ഥാനത്ത്... പിന്നെ അവൾക്ക് അങ്ങനെയൊരു വാക്ക് പറയാൻ നാവ് പൊന്തില്ല... ഏതായാലും നീ രാവിലെ എത്തിയല്ലോ... അവളുടെ പരിഭവം മാറാൻ ഇത് മതി... " വിശ്വനാഥമേനോൻ കീർത്തിയെ വിളിച്ചു.... അവൾ പുറത്തേക്ക് വന്നു... ഉമ്മറത്തിരിക്കുന്ന ആദിയെ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം തോന്നിയെങ്കിലും താനിന്നലെ പറഞ്ഞ കാര്യം ഓർത്ത് തല താഴ്ത്തി നിന്നു... ആദി എഴുന്നേറ്റ് അവൾക്കടുത്തേക്ക് ചെന്നു... പെട്ടന്ന് മാറ്റി നല്ല ഡ്രസ്സ് ഇട്ടു വാ... അത് പറഞ്ഞ് അവൻ മുറ്റത്തേക്കിറങ്ങി...

അവൻ തിരിഞ്ഞു നോക്കിയപ്പോൾ തരിച്ചു നിൽക്കുന്ന കീർത്തിയെയാണ് കണ്ട് അവൻ അവളെ കടുപ്പിച്ചൊന്ന് നോക്കി.... അവൾ പെട്ടന്ന് അകത്തേക്ക് നടന്നു... ലക്ഷ്മിയോടും മയൂഖയോടും കാര്യങ്ങൾപറഞ്ഞ് തന്റെ മുറിയിലേക്ക് നടന്നു... ലക്ഷ്മിയും മയൂഖയും പരസ്പരം നോക്കി ചിരിച്ചു... പത്തു മിനിട്ടിനുള്ളിൽ അവൾ റെഡിയായിവന്നു... അവൾ റെഡിയായിവരുന്നത് കണ്ട് ആദി കാറിൽ കയറി... "എടാ ആദീ... ഒന്നും കഴിക്കാതെയാണോ പോകുന്നത്... " "ഇന്നലെ കിട്ടിയത് മുഴുവൻ വയറിനകത്തുണ്ട്... ഇനി അവിടെ സ്ഥലമില്ല... " അവൻ കീർത്തിയെ ഒന്നുകൂടി നോക്കി... അവൾ പെട്ടന്ന് കാറിൽ കയറി... ആ കാറ് ഗെയ്റ്റുകടന്ന് മുന്നോട്ട് കുതിച്ചു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story