ശിവാത്മിക: ഭാഗം 2

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

അവിടെ നിന്നും എങ്ങനെ രക്ഷപെടും എന്നറിയാതെ അവൾ ഇരുന്നു ഉരുകി.. ഗൗരി ശങ്കർ താലി എടുത്ത് ചിരിയോടെ അവളുടെ കഴുത്തിന് നേരെ നീട്ടി.. ശിവക്ക് എല്ലാം അവസാനിച്ചു എന്ന് തോന്നിയ നിമിഷം.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. പ്രതികരിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല. “ഗൗരി ഒരു നിമിഷം.. ഡോക്യുമെന്റ് കിട്ടിയിട്ടില്ല…” ഗൗരിശങ്കറിന്റെ അപ്പ അവന്റെ ചെവിയിൽ മെല്ലെ പറയുന്നത് കേട്ടു. അത് കേട്ടപ്പോൾ പെട്ടെന്ന് അടച്ച കണ്ണുകൾ തുറന്ന് ശിവ നോക്കി.. “ആദ്യം ഇതൊന്നു കഴിയട്ടെ അപ്പാ.. അതിന് ശേഷം എല്ലാം നമ്മുടെ അല്ലെ…രസം കളയല്ലേ അപ്പാ..” അവൻ ചിരിയോടെ തിരിച്ചു മറുപടി പറഞ്ഞ ശേഷം താലി വീണ്ടും നീട്ടി.. എവിടെ നിന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ശിവ കൈ നീട്ടി അത് തടഞ്ഞു. “എന്ത് ഡോക്യുമെന്റ്…??”

അവളുടെ ശബ്ദം അല്പം ഉച്ചത്തിൽ ആയിരുന്നു. പെട്ടെന്ന് ഗൗരി ഒന്ന് പതറി. അതിന് ശേഷം ചിരിച്ചുകൊണ്ട് താലി വീണ്ടും നീട്ടി.. ശിവ ആ താലി കയറി പിടിച്ചു.. ആളുകൾ പകച്ചു നോക്കി. “ശിവ..? എന്താ ഇത്?” അവന്റെ കണ്ണിൽ പരിഭ്രമം ആയിരുന്നു.. ആളുകൾ എന്തൊക്കെയോ പറഞ്ഞു അവളെ നോക്കി. മേളം നിന്നു. “പറ എന്ത് ഡോക്യുമെന്റ്…?” അവളുടെ ഒച്ച വീണ്ടും പൊങ്ങി.. മാത്രമല്ല അവൾ അവിടെ നിന്നും എഴുന്നേറ്റ് നിന്നു.. എല്ലാവരും അവളെ നോക്കി.. പെണ്ണുങ്ങൾ അമ്പരന്നു എന്നാലും അവളെ കൈപിടിച്ച് അവിടെ ഇരുത്താൻ നോക്കി.. അവൾ ദേഷ്യത്തോടെ ആ കൈ തട്ടി എറിഞ്ഞു.. “ശിവ മുഹൂർത്തം തെറ്റും.. ഇവിടെ ഇരിക്ക്. നമുക്ക് ഇത് കഴിഞ്ഞു സംസാരിക്കാം…”

ഗൗരി അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. അവൾക്ക് വല്ലാത്തൊരു ധൈര്യം വന്നിരുന്നു.. തെറ്റ് ചെയ്യാത്തവർ എന്തിന് ഭയക്കണം? “പറ എന്ത് ഡോക്യുമെന്റ് ആണ് എന്റെ അപ്പയുടെ അടുത്ത് നിന്നും വേണ്ടത്..? ഓ മറന്നു.. അപ്പയുടെ കമ്പനിയും വീടും എഴുതി തരുന്ന ഡോക്യുമെന്റ് അല്ലെ..? എന്നെ കെട്ടുന്നതിന്റെ വില..?” അവൾ ഉച്ചത്തിൽ ചോദിച്ചപ്പോൾ ഗൗരിക്ക് അടി കിട്ടിയത് പോലെ ആയി.. എല്ലാവരും അവനെയും അവന്റെ അപ്പയെയും തുറിച്ചു നോക്കി.. അവർ പുറമെ മാന്യന്മാർ ആണ്.. “ശിവ? എന്താ ഇത്..? ഇത് നിന്റെ വിവാഹം ആണ്.. നിനക്കു ഇഷ്ടപെട്ടവൻ അല്ലെ ഗൗരി.. എന്താണിപ്പോൾ ഇങ്ങനെ..?” അവളുടെ അപ്പ ഓടിവന്നു. വൈഷ്ണവി എന്താ നടക്കുന്നത് എന്നറിയാതെ നിന്നു.

“അപ്പാ..? ഇത്രനാളും എന്നോട് കുറെ കാര്യങ്ങൾ മറച്ചു വെച്ചില്ലേ? ഇനിയെങ്കിലും പറ.. എന്ത് ഡോക്യുമെന്റ് ആണ് ഇവർക്ക് കൊടുക്കേണ്ടത്..?” അവൾ അപ്പയെ നോക്കി.. അയാൾ ഒന്നും മിണ്ടിയില്ല. വിഷമിച്ചു നിന്നു. “മോളെ അത് മോൾക്ക് തന്നതാണ്.. വിവാഹത്തിന് എല്ലാ അപ്പന്മാരും മക്കൾക്ക് കൊടുക്കാറില്ലേ? അതുപോലെ ആണ്.. അപ്പയുടെ കമ്പനി ഗൗരിയുടെ പേരിൽ എഴുതിയ ഡോക്യുമെന്റ് ആണ്.. ഇനി മോൾ അവിടെ ഇരിക്ക്.. ചടങ്ങു മുടക്കരുത്..” ഗൗരിയുടെ അപ്പ വേഗം പറഞ്ഞു.. അയാളും വിയർത്തിരുന്നു.. “എനിക്ക് തന്നു എങ്കിൽ അത് എന്റെ പേരിൽ അല്ലെ വേണ്ടത്? എങ്ങനെ ഇയാളുടെ പേരിൽ ആകും..?” അവൾ തിരിച്ചു ചോദിച്ചു. “മോളെ നിന്റെ ഭർത്താവ് ആകേണ്ടവൻ ആണ് ഗൗരി…”

“ആയിട്ടില്ലല്ലോ..? എന്റെ സമ്മതം ഉണ്ടായിട്ടോ എന്റെ ഇഷ്ട്ടം ഉണ്ടായിട്ടോ അല്ല ഈ വിവാഹ കച്ചവടം ഇവിടെ അരങ്ങേറിയത്…” അവളുടെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി.. ഏറ്റവും ഞെട്ടൽ അവളുടെ അപ്പക്കും വൈഷ്‌ണവിക്കും ആയിരുന്നു.. “കേട്ടോ എല്ലാവരും.. മാന്യന്മാർ ആയ ഗൗരിയും അവന്റെ അപ്പനും എന്നെ കെട്ടുന്നതിന്റെ ഡിമാൻഡ് ആയി ചോദിച്ചത് എന്റെ അപ്പയുടെ കമ്പനിയും ഞങ്ങളുടെ വീടും ആണ്.. എന്റെ സമ്മതം പോലും ഇല്ലാതെയാണ് ഇവർ ഇത് തീരുമാനിച്ചത്..ചതി ആയിരുന്നു..” അവൾ സദസ്സിനെ നോക്കി പറഞ്ഞപ്പോൾ ആളുകൾ എഴുന്നേറ്റ് നിന്നു.. അവളുടെ അപ്പയെ ആണ് ആളുകൾ നോക്കിയത്.. “അങ്ങനെ ഒന്നുമല്ല. ഇവൾ എന്റെ മോൻ ഗൗരിയെ വശീകരിച്ചു പല ഹോട്ടലിലും കൊണ്ടുപോയിട്ടുണ്ട്.. അവളുടെ അപ്പ മാനം പൊകതെ ഇരിക്കാൻ വേണ്ടി ഇവനോട് അവളെ കെട്ടണം എന്ന് പറഞ്ഞു കാലു പിടിച്ചു..

കമ്പനിയും വീടും തരാം എന്ന് പറഞ്ഞു.. അതാണ് നടന്നത്.. ഇവൾ കാണുമ്പോലെ അല്ല.. മോശമാണ്..” ഗൗരിയുടെ അപ്പൻ ഉറക്കെ പറഞ്ഞപ്പോൾ ആളുകൾ അവളെ നോക്കി. എന്നാൽ അവൾ നോക്കിയത് അവളുടെ അപ്പയെ ആണ്. അയാൾ കേട്ടത് വിശ്വസിക്കാൻ ആകാതെ അവരെ നോക്കി.. അപ്പോൾ തന്നെ അയാൾക്ക് ഇതിൽ എന്തോ ചതിയുണ്ട് എന്ന് തോന്നി. “ഇവളുടെ തനി സ്വരൂപം ഞാൻ കാണിച്ചു തരാം..” ഗൗരി ചീറിക്കൊണ്ട് ഫോൺ എടുത്തു.. “മോനെ പ്ലീസ്.. വേണ്ട.. എന്റെ കുട്ടിയുടെ മാനം കളയരുത്.. എന്തും തരാം…” അവളുടെ അപ്പ ഓടിവന്നു ഗൗരിയുടെ കാലിൽ വീഴാൻ ഒരുങ്ങി.. എന്നാൽ ഒരു കൈ അയാളെ പിടിച്ചു നിർത്തി.. അയാൾ നോക്കി. ശിവ.. “അപ്പ മാറി നിൽക്ക്‌..” അവൾ മെല്ലെ പറഞ്ഞു.. “മോളെ ഞാൻ…” “മാറി നിൽക്കാൻ അല്ലെ അപ്പ പറഞ്ഞത്…???” അവളുടെ അലർച്ച കേട്ട് അയാൾ ഞെട്ടി.. ഗൗരിയുടെ മുഖത്തു വിയർപ്പുതുള്ളികൾ പൊതിഞ്ഞു..

അവൾ ചെന്ന് ഗൗരിയുടെ മുൻപിൽ നിന്നു.. “കാണിക്ക്…” അവൾ കൈകെട്ടി നിന്നു. “എ.. ഞാൻ.. എല്ലാവരെയും കാണിച്ചു കൊടുക്കും.. നിന്റെ മാനം പോകും.. എല്ലാം ഞാൻ ക്ഷമിച്ചു.. നല്ല കുട്ടി ആയി അവിടെ ഇരിക്ക്. കമ്പനി വേണ്ട.. എല്ലാം നിന്റെ പേർക്ക് തന്നെ മതി..വിവാഹം നടക്കണം…” ഗൗരി അനുനായത്തിന് ശ്രമിച്ചപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.. അവന്റെ അടി പതറിയിരിക്കുന്നു.. “വേണ്ട.. ഞാൻ നിന്റെയൊപ്പം വന്നു ഹോട്ടലിൽ കിടന്നു എന്നല്ലേ പറഞ്ഞത്..? വീഡിയോ തെളിവായി നീ എന്റെ അപ്പയെയും സഹോദരിയെയും കാണിച്ചു.. എന്നിട്ട് കുറുക്കന്റെ ബുദ്ധിയോടെ എന്റെ സമ്മതം പോലും ഇല്ലാതെ കച്ചവടം ഉറപ്പിച്ചു.. അല്ലെ..? ഞാൻ എന്റെ അപ്പക്ക് കൊടുത്ത വാക്ക് കൊണ്ടാണ് ഈ വിവാഹത്തിന് എതിര് പറയാതെ ഇരുന്നത്.. ഭാഗ്യത്തിന് ഇന്ന് ഞാൻ എല്ലാം അറിഞ്ഞു.. എല്ലാവരും എന്നെ ചതിക്കുകയാണ് ഉണ്ടായത്..

അതിൽ എന്റെ അപ്പയും സഹോദരിയും ഉണ്ട്…വിശ്വാസം പോലുമില്ല എന്നെ..” അത് പറഞ്ഞപ്പോൾ അവളുടെ തൊണ്ട ഇടറി… “മോളെ…” “വിളിക്കരുത് അപ്പ എന്നെ അങ്ങനെ.. ഇത്ര വിശ്വാസം ഇല്ലാതെ ആയിപോയല്ലോ ന്നെ…” അവൾ വിതുമ്പി പോയി.. എന്നാലും പകച്ചു നിൽക്കുന്ന ഗൗരിയുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു അവൾ എടുത്തു വച്ചിരുന്ന വീഡിയോ പ്ലേയ് ആക്കി.. ഗൗരി ഫോൺ വാങ്ങാൻ നോക്കിയപ്പോൾ അവൾ അത് കൊടുത്തില്ല. ഗൗരിയുടെ മുഖം ആദ്യം അവൾ കണ്ടു.... പിന്നെ ഒരു പെണ്ണിന്റെ ഉടൽ.. അവൾ ചുരിദാറിന്റെ ടോപ് ഊരി എടുക്കുന്നു.. ഊരി എടുത്തു മാറ്റുമ്പോൾ കാണുന്ന മുഖം ശിവയുടേത് ആണ്… “ദേവീ…” ശിവയുടെ അടുത്ത് നിന്ന പെണ്ണുങ്ങൾ അത് കണ്ടു മൂക്കത്തു വിരൽ വച്ചു.. പക്ഷെ ശിവക്ക് പുഞ്ചിരി ആയിരുന്നു.. അവൾ നേരെ അത് കൊണ്ടുപോയി വിവാഹ വീഡിയോ ലൈവ് അയി വിടുന്നയിടത്തേക്ക് കൊണ്ടുപോയി..

“ഇതൊന്നു സ്‌ക്രീനിൽ കാണിക്കണം..മടിക്കരുത്.. ജീവിത പ്രശ്‌നം ആണ്..” അവൾ അത് പറഞ്ഞു ഫോൺ അവരുടെ കയ്യിൽ കൊടുത്തു സ്റ്റേജിൽ വന്നു മൈക്ക് എടുത്തു.. “എല്ലാവരും അതൊന്നു കാണുക…” ഉടനെ വീഡിയോ പ്ലേയ് ആയി.. അവളുടെ അപ്പ തല താഴ്ത്തി.. പെണ്ണുങ്ങൾ കുറെ കുട്ടികളുടെ കണ്ണ് പൊത്തി പിടിച്ചു.. ഗൗരിയും അവന്റെ അപ്പയും കണ്ണിൽ കണ്ണിൽ നോക്കി.. “കണ്ടല്ലോ എല്ലാവരും..? ഗൗരി ഞാൻ അവന്റെ ഒപ്പം കിടന്നു എന്ന് പറയുന്ന വീഡിയോ ആണ്.. ശരിയാണ് അതിൽ ഗൗരി തന്നെയാണ്.. എന്നാൽ ആ പെണ്ണിന്റെ ഇടുപ്പിലും കയ്യിലും ടാറ്റൂ ഉണ്ട്.. പൊക്കിളിൽ പിയേഴ്സിങ്ങും ഉണ്ട്. മുടിയുടെ നിറം ഗോൾഡൻ ബ്രൗൺ ഷൈഡ് ആണ്… അതിൽ എന്തെങ്കിലും എനിക്ക് ഉണ്ടോ എന്ന് നോക്കുക.. മുഖം കാണിക്കുന്ന അവിടെ സൂക്ഷിച്ചു നോക്കിയാൽ തന്നെ പണിയറിയാത്ത ഏതോ ഒരുത്തൻ എഡിറ്റ് ചെയ്തത് ആണെന്ന് മനസിലാക്കാം… “

അവൾ പറഞ്ഞു തീർന്നപ്പോൾ അവളുടെ അപ്പ നെഞ്ചിൽ കൈവച്ചു ഒരു കസേരയിൽ ഇരുന്നു കരഞ്ഞു.. അകെ ഒച്ചയും ബഹളവും.. അവൾ അരക്കെട്ടിൽ നിന്നും സാരി മാറ്റി അവളുടെ വയർ പരസ്യമായി എല്ലാവർക്കും കാണിച്ചു കൊടുത്തു.. സാരിയുടെ കൈ മുകളിലേക്ക് ആക്കി കൈകളും കാണിച്ചു കൊടുത്തു.. അതോടെ ആളുകൾ ഗൗരിയുടെ നേരെ നോക്കി ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞു.. കാര്യങ്ങൾ കൈവിട്ടു പോയ ഗൗരി നിന്നു വിയർത്തു.. അയാളുടെ അപ്പ അകെ വിറക്കുകയായിരുന്നു.. “ഇല്ല. അത് അവൾ തന്നെയാണ്.. ഇവൾ കളിക്കുകയാണ്…” അത് അവൻ പറഞ്ഞു തീർന്നതും പടക്കം പൊട്ടും പോലെ ശിവ അവന്റെ മുഖത്തിനിട്ട്‌ ഒരെണ്ണം പൊട്ടിച്ചു.. “പണ്ട് എന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞപ്പോൾ ഇതുപോലെ ഒരെണ്ണം തന്നില്ലേ? ഇപ്പോൾ നല്ല തന്തക്ക് ജനിക്കാത്തതിന്റെ കുഴപ്പം എന്റെ ജീവിതം വച്ച് കളിച്ചതിന്.. കേട്ടോടാ..?”

അത് കേട്ടാ എല്ലാവരും മൂക്കത്ത് വിരൽ വച്ച് അവനെ നോക്കി.. അവളുടെ അപ്പ വിശ്വസിക്കാൻ ആകാതെ നിന്നു. അത് പറഞ്ഞ ഉടനെ അവൾ വൈഷ്‌ണവിയെ നോക്കി.. “പോലീസിനെ വിളിക്കടീ.. നിന്റെ ഫ്രണ്ട് അല്ലെ ഇവിടുത്തെ എസ്‌ഐ..? അതെങ്കിലും നീ അക്കക്ക് വേണ്ടി ചെയ്…” അത് കേട്ടതും വൈഷ്ണവി ഫോൺ എടുത്തു.. ഗൗരി ഇറങ്ങി ഓടാൻ നോക്കി എങ്കിലും ആളുകൾ പിടിച്ചു വച്ചു.. അതിനിടക്ക് രണ്ടോ മൂന്നോ ചെറുപ്പക്കാർ അവനെ കൈകാര്യം ചെയ്തിരുന്നു.. അവന്റെ അപ്പ തല താഴ്ത്തി നിൽക്കുകയായിരുന്നു.. അയാളെയും ആളുകൾ പിടിച്ചു വച്ചു. പോലീസ് ഉടനെ എത്തിയപ്പോൾ ശിവ കാര്യങ്ങൾ വിശദീകരിച്ചു.. വീഡിയോ കാണിച്ചു കൊടുത്തു.

ഫേക്ക് വീഡിയോ ഉണ്ടാക്കി വിവാഹത്തിന് ഫോഴ്സ് ചെയ്തു പണം തട്ടുന്ന രീതിയിൽ ആണ് കേസ് അവതരിപ്പിച്ചത്.. പോലീസ് പെട്ടെന്ന് തന്നെ കേസ് എടുത്തു.. “താനൊക്കെ എന്ത് അപ്പൻ ആണെടോ? ഇങ്ങനെ ഒന്ന് കാണുമ്പോഴേക്കും അത് വിശ്വസിച്ചു എല്ലാം എഴുതിക്കൊടുത്തു മകളെ കെട്ടിച്ചു അയക്കുന്നു.. ഇനി വീഡിയോ ലീക് അയാൽ പോലും എന്താടോ? അത് മറികടന്നും പെൺകുട്ടികൾ ജീവിക്കുന്നില്ലേ ഇവിടെ..?” എസ്‌ഐ ചോദിച്ചത് കേട്ടപ്പോൾ അവളുടെ അപ്പയും വൈഷ്ണവിയും തലകുനിച്ചു നിന്നു.. ഗൗരിയെയും അവന്റെ അപ്പയെയും പോലീസ് അറസ്റ്റ് ചെയ്തു.. ഗൗരി അവളെ ഒന്ന് നോക്കി. പകയോടെ “നീ നോക്കിക്കോ.. നീ സമാധാനത്തോടെ ജീവിക്കില്ല ശിവ..

ഇത് പറയുന്നത് ഗൗരി ആണ്.. എന്നെയും എന്റെ അപ്പയെയും മാനം കെടുത്തിയ നിന്നെ എന്ത് ചെയ്യണം എന്ന് എനിക്കറിയാം..” അവൻ അവളെ നോക്കി പല്ലു ഞെരിച്ചു പറഞ്ഞതും എസ്‌ഐ അവനിട്ട് ഒരെണ്ണം പൊട്ടിച്ചു.. കേസിന്റെ എല്ലാ കാര്യവും ഉടനെ സെറ്റിൽ ആക്കി പോലീസ് അവരെയുംകൊണ്ടു പോയി.. ശിവ മണ്ഡപത്തിന്റെ ഒരു കോണിൽ പോയി നിന്ന് ദേഹത്തുനിന്നും ആഭരണങ്ങൾ ഊരിമാറ്റാൻ തുടങ്ങി.. “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..” അവളുടെ ഒരു ആന്റി അവളോട് ഓടിവന്നു അത് പറഞ്ഞപ്പോൾ അവൾ അവരെ ഒന്ന് നോക്കി.. അതിന് ശേഷം ഒന്നും മിണ്ടാതെ എല്ലാം ഊരി അവൾ ഒരു കസേരയിൽ വച്ചു. അവൾ സ്വയം വാങ്ങിയ കമ്മലും മാലയും രണ്ടു വളകളും മാത്രം ദേഹത്ത് അവശേഷിച്ചു.. “മോളെ.. എന്നോട്…” അപ്പ അവളുടെ മുൻപിൽ വന്നു.. “ക്ഷമിക്കണം എന്ന് ആയിരിക്കും അല്ലെ അപ്പ??

ഇത്രക്ക് വിശ്വാസം ഇല്ലാതെ ആയി പോയല്ലോ..? ഒരാൾ എന്തെങ്കിലും കാണിക്കുമ്പോൾ അതെന്നോടും കൂടെ ചോദിക്കേണ്ട ബാധ്യത നിങ്ങൾക്ക് ഇല്ലേ അപ്പ? അമ്മയില്ലാത്ത കുട്ടി അല്ലെ ഞാൻ..? ചതിയല്ലേ അപ്പ കാണിച്ചത്..? എല്ലാം പോട്ടെ ഞാൻ അവളുടെ അമ്മയുടെ സ്ഥാനത് അല്ലെ? അവൾക്ക് എങ്കിലും ഒന്ന് പറയാമായിരുന്നു എന്നോട്…അല്ലെ..?” ശിവ ചോദിച്ചതിന് മറുപടി അവളുടെ അപ്പക്കോ വൈഷ്ണവിക്കോ ഇല്ലായിരുന്നു… “ഭക്ഷണം വേസ്റ്റ് ആക്കരുത്…ആർക്കെങ്കിലും കൊടുക്കണം…” അവൾ തിരിഞ്ഞു എവെന്റ് മാനേജരോട് പറഞ്ഞു പുറത്തേക്ക് നടന്നു. “മോളെ..? നീ എവിടേക്കാണ്..?” അപ്പ ഓടിവന്നു. ഒപ്പം വൈഷ്ണവിയും.. “ഞാൻ ഇല്ല അപ്പാ.. എന്നെ ഒഴിവാക്കാൻ അല്ലെ നോക്കിയത്.

മകൾ പിഴച്ചു പോയി കണ്ടവന്റെ ഒപ്പം കാമം തീർക്കാൻ ഹോട്ടലുകളിൽ കയറി നടക്കുകയാണ് എന്ന് വിശ്വസിച്ചില്ലേ? അങ്ങനെ തന്നെ മതി..” അതും പറഞ്ഞു അവൾ ഗേറ്റ് കടന്നു മുൻപോട്ട് നടന്നപ്പോൾ ആൾകൂട്ടം മൂകർ ആയി അത് നോക്കി നിന്നു. വൈഷ്ണവി അവളുടെ പുറകെ പോകാൻ ശ്രമിച്ചപ്പോൾ ആണ് അപ്പ തളർന്നു ഒരു കസേരയിലേക്ക് ഇരുന്നത് അവൾ കണ്ടത്.. അയാൾ നെഞ്ച് പൊത്തി പിടിച്ചപ്പോൾ അവൾ വേഗം പോക്കറ്റിൽ നിന്നും ഒരു ഗുളിക എടുത്തു വായിൽ വച്ച് കൊടുത്തു.. “അപ്പാ.. നമ്മൾ തെറ്റുകാർ തന്നെയാണ്.. അക്കാ നേരെ വീട്ടിലേക്ക് ആകും പോയിട്ടുണ്ടാവുക.. വിവാഹ വേഷത്തിൽ അക്ക എവിടെ പോകാൻ ആണ്.. അക്കയുടെ കയ്യിൽ പേഴ്‌സ് പോലും ഇല്ല..”

അവൾ അയാളെ സമാധാനിപ്പിച്ചു.. ബന്ധുക്കൾ അടുത്ത് വന്നു കുറ്റം പറയാൻ അവൾ സമ്മതിച്ചില്ല.. പക്ഷെ കേസ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗൗരിശങ്കർ അവളെ വെറുതെ വിടില്ല എന്ന് അവൾക്കും അപ്പക്കും ഉറപ്പായിരുന്നു.. എന്തുവേണം എന്നുള്ളത് അവൾ വീട്ടിൽ എത്തുമ്പോൾ സംസാരിക്കാം എന്ന് അവർ ഉറപ്പിച്ചു.. * ഉച്ച കഴിഞ്ഞ നേരം ചുവന്ന പട്ട്‌ ചുറ്റി വിവാഹ വേഷത്തിൽ സുന്ദരിയായ ഒരു പെണ്ണ് കരഞ്ഞുകൊണ്ട് വഴിയിൽ കൂടെ നടന്നു പോകുന്നത് ആളുകൾ നോക്കി നിന്നു.. ചിലർ എന്തുപറ്റി എന്ന് അവളോട് ചോദിച്ചു എങ്കിലും അവൾ ഒന്നും കേട്ടില്ല.. മനസ് മരിച്ചിരുന്നു.. ഗൗരി അവളോട് കാണിച്ച ചതിയിൽ അല്ല. അക്കയെ ഇഷ്ടമല്ല എന്ന് പറഞ്ഞ വൈഷ്ണവിയുടെ വാക്കുകളും തന്നെ അവിശ്വസിച്ച അപ്പയും ആണ് അവളെ വേദനിപ്പിച്ചത്.. നടന്നുപോയ അവൾ റെയിൽവേ ട്രക്കിൽ എത്തി..

അതിലൂടെ നടന്നു അവൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ആണ് എത്തിയത്.. അവിടെ ഒരു ട്രെയിൻ കിടക്കുന്നുണ്ടായിരുന്നു.. അവൾ അതിലെ ജനറൽ കമ്പാർട്മെന്റിൽ കയറി ഒരു കോണിൽ ഉള്ള സീറ്റിൽ ഇരുന്നു. ടിക്കറ്റ് എടുക്കുന്ന കാര്യമൊന്നും അവൾ ഓർത്തില്ല.. അവളുടെ കയ്യിൽ അതിനുള്ള പണവും ഇല്ലായിരുന്നു.. അവൾ അവിടെ ചാരി ഇരുന്നു.. അല്പം കഴിഞ്ഞപ്പോൾ വണ്ടി മെല്ലെ നീങ്ങി.. അവൾ അങ്ങനെ ഇരുന്നു അനങ്ങാതെ.. അവളുടെ മുൻപിൽ പല ആളുകളും മാറി മാറി ഇരുന്നു പോയി. വിവാഹ വേഷത്തിൽ ഒരു പെണ്ണ് ശിലപോലെ ഇരിക്കുന്ന കാഴ്ച ചിലർ കണ്ടെങ്കിലും ചോദിച്ചില്ല.. ആരോ എന്തോ ചോദിച്ചത് അവൾ കേട്ടതും ഇല്ല.. കണ്ണുനീർ വറ്റിയിരുന്നു.. അവൾ ചാരി ഇരുന്നു. ഒരു ആഴ്ചയോളം ബാക്കി നിന്ന ഉറക്കം വിശപ്പിനേയും ദാഹത്തിനെയും അതിജീവിച്ചു.. വണ്ടി നീങ്ങിക്കൊണ്ടേ ഇരുന്നു. ജനറൽ കമ്പാർട്മെന്റ് ആയതുകൊണ്ട് ടിടിആർ വന്നതോ ടിക്കറ്റ് ചോദിച്ചതോ ഇല്ല.. വണ്ടി കേരള ബോർഡർ കഴിഞ്ഞു വീണ്ടും നീങ്ങി.. സന്ധ്യ മയങ്ങിയിട്ടും അവൾ എഴുന്നേറ്റില്ല.. ബോഗിയിൽ ആൾ ഒഴിഞ്ഞു തുടങ്ങി.. ഇടക്ക് എപ്പോഴോ കയറിവന്ന ആറു കണ്ണുകൾ അവളെ നോട്ടം ഇട്ടപ്പോഴും അവൾ അതൊന്നും അറിയാതെ ഗാഢമായ മയക്കത്തിൽ ആയിരുന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story