ശിവാത്മിക: ഭാഗം 3

shivathmika

എഴുത്തുകാരൻ: ലിനിത്ത് സേത്ത് ജോഷി

വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു.. ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു.. എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല. അവർ കാത്തിരുന്നു. ചെയ്ത തെറ്റിന്റെ ആഴം അവർ മനസിലാക്കിയിരുന്നു. പക്ഷെ വൈകിപ്പോയി.. ശിവയുടെ മുഖം ആയതുകൊണ്ട് അപ്പയോ വൈഷ്ണവിയോ ആ വിഡിയോയിൽ ഉള്ള പെണ്ണിന്റെ ശരീരം നോക്കിയില്ല.. കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു എന്ന് വേണം പറയാൻ.. അത് കണ്ടതും ഞെട്ടി തരിച്ചിരുന്നു രണ്ടുപേരും.. പിന്നെ ഗൗരി അത്രക്ക് ഉറപ്പിച്ചു പറഞ്ഞതു കൂടെ ആയപ്പോൾ അവനെ വിശ്വസിച്ചു..

വൈഷ്ണവിക്ക് അക്ക അമ്മയുടെ സ്ഥാനത്ത് ആയിരുന്നു.. വൈഷ്ണവിയെ കൊടുത്തു അവളുടെ അമ്മ ജാനകി ഈ ലോകത്തിൽ നിന്നും പോയ അന്ന് മുതൽ ശിവയാണ് അവളുടെ അമ്മ.. “എനിക്ക് അക്കയെ ഇഷ്ടമല്ല.. യു ആർ സൊ ചീപ്…” വൈഷ്ണവിക്ക് സ്വന്തം വാക്കുകൾ പൊള്ളിച്ചുകൊണ്ടിരുന്നു.. ചതിയാണ് അക്കയോട് ചെയ്തത്.. ഇനി അവളുടെ മുഖത്ത് നോക്കാനും ആ മടിയിൽ തലവച്ചു കിടക്കാനും കഴിയില്ലേ എന്ന് ഓർത്തപ്പോൾ വൈഷ്ണവിക്ക് സങ്കടം ഒതുക്കാൻ ആയില്ല.. രണ്ടോ മൂന്നോ ബൈക്കുകൾ വീട്ടിലേക്ക് വന്നപ്പോൾ വൈഷ്ണവി ഓടി ചെന്നു.. അവളുടെ കൂട്ടുകാർ ആയിരുന്നു ബൈക്കിൽ. “എന്തായി..? കണ്ടോ..? എവിടെ ന്റെ അക്ക..?” അവൾ ചോദിച്ചപ്പോൾ അവർ നിരാശയോടെ തല വെട്ടിച്ചു..

അത് കേട്ടുകൊണ്ടാണ് അപ്പ വന്നത്.. “അത്രക്ക് നൊന്തിട്ടുണ്ടാകും കുട്ടിക്ക്.. ന്റെ തെറ്റാ.. പരാജയം ആണ് ഞാൻ അവൾക്ക് മുൻപിൽ ഇനി….” അയാൾ പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നപ്പോൾ വൈഷ്ണവിക്ക് പറയാൻ ഒന്നും ഇല്ലായിരുന്നു.. കണ്ണിൽ നിന്നും നിശബ്ദം ആയി തുള്ളികൾ വീണുകൊണ്ടിരുന്നു.. ** ഓടുന്ന ട്രെയിനിൽ ഒന്നും അറിയാതെ ഉറക്കത്തിൽ ആയിരുന്നു ശിവ.. അവൾ എവിടെയാണെന്ന് അവൾക്ക് പോലും അറിയാത്ത അവസ്ഥ.. അപ്പ വീട്ടിലേക്ക് വിളിച്ചു വിവാഹം ഗൗരിയുമായി ഉറപ്പിച്ചു എന്ന് പറഞ്ഞ അന്ന് നഷ്ടമായതാണ് അവളുടെ സമാധാനം.. അപ്പയോട് സംസാരിക്കാൻ ശ്രമിച്ചു കഴിഞ്ഞില്ല.. ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ മോശമായി ഇടപെടുകയോ ചെയ്യുമ്പോൾ വേണ്ടപ്പെട്ടവരെ അറിയിക്കണം എന്ന് പറയുന്നതിൽ ഒത്തിരി കാര്യമുണ്ട് എന്നവൾ ചിന്തിച്ചിരുന്നു..

കാരണം അന്ന് അത് വീട്ടിൽ പറഞ്ഞിരുന്നു എങ്കിൽ അപ്പ അത് മനസിലാക്കിയേനെ. “എന്നാലും അപ്പ.. ഇത്ര വിശ്വാസം ഇല്ലേ എന്നെ..? അപ്പയുടെ മോൾ അല്ലെ ഞാൻ..?” അവൾ ഉറക്കത്തിൽ പിറുപിറുത്തു.. ഒന്ന് ഞരങ്ങി.. എന്തോ അനക്കം അറിഞ്ഞപ്പോൾ മെല്ലെ കണ്ണ് ചിമ്മി തുറന്ന് നോക്കി. നോക്കിയപ്പോൾ അവൾ എവിടെയാണെന്ന് അവൾക്ക് പെട്ടെന്ന് മനസിലായില്ല.. രണ്ടോ മൂന്നോ മിനുട്ടുകൾ എടുത്തു അവൾ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിൽ ആണെന്ന് ബോധ്യം വരാൻ.. അവൾ ഒന്ന് ഞെട്ടി.. പെട്ടെന്ന് നടന്നത് ഒക്കെ അവൾ ഓർത്തു.. ട്രെയിനിൽ വന്നു കയറിയതും അവിടെ ഇരുന്ന് ഉറങ്ങിയതും ഒക്കെ.. ചുറ്റിനും നോക്കി.. ബോഗിയിൽ ആരും ഇല്ലെന്ന് തോന്നി.. ലേഡീസ് കമ്പാർട്മെന്റിൽ പോലും അല്ല കയറിയത് എന്ന് അവൾ ഓർത്തു. ദേഹം മുഴുവനും ഒറ്റ ഇരിപ്പിൽ ഉറങ്ങിയത് കൊണ്ടാകും വല്ലാത്ത വേദന. അപ്പുറത്തേക്ക് നോക്കിയപ്പോൾ ആണ് അവളെ തന്നെ നോക്കി ഇരിക്കുന്ന മൂന്ന് ചെറുപ്പക്കാർ.. കയ്യിൽ പുകയുന്ന ബീഡി..

അതിന്റെ മണം അവൾക്ക് കിട്ടി.. കഞ്ചാവ്… അത് അത്രക്ക് നല്ലൊരു കാര്യമല്ലല്ലോ എന്നവൾ ഓർത്തു. അവൾ പുറത്തേക്ക് ഒന്ന് നോക്കി. തമിഴ് നാടിന്റെ ഏതോ ഒരു ഭാഗം ആണെന്ന് തോന്നി.. ചുറ്റിനും കണ്ണോടിച്ചു.. ബാംഗ്ലൂർ പോകുന്ന ട്രെയിൻ ആണെന്ന് തോന്നി.. കോയമ്പത്തൂർ വഴിയാണല്ലോ ബാംഗ്ലൂർ ട്രെയിൻ എന്ന് കൂടെ അവൾ ആലോചിച്ചു. വല്ലാതെ ഭയന്നു അവൾ.. വിശപ്പും ദാഹവും പൊട്ടിപൊളിയുന്ന തലവേദനയും എല്ലാംകൂടി അവളെ തളർത്തി.. അതിലേറെ ഭയപ്പെടുത്തി.. താൻ ചെയ്ത അബദ്ധം ഓർത്തു അവൾക്ക് സങ്കടം വന്നെങ്കിലും പുറത്തു കാണിക്കാതെ അവൾ ധൈര്യം ഭാവിച്ചു ഇരുന്നു.. പേടി മുഖത്തേക്ക് വരുത്താതെ അവൾ ഇരുന്നു.. “എവിടേക്കാണ് സുന്ദരീ.. ഞങ്ങൾ കൊണ്ടുവിട്ടാൽ മതിയോ..?” അതിൽ ഒരാൾ അവളോട് വിളിച്ചു ചോദിച്ചു എങ്കിലും അവൾ മിണ്ടിയില്ല. ശ്രദ്ധിക്കാതെ ഇരുന്നു. അടുത്ത സ്റ്റേഷൻ വന്നാൽ ഇറങ്ങണം എന്നവൾ ഉറപ്പിച്ചു..

അവരുടെ നോട്ടം അവളുടെ ശരീരത്തിൽ ആണ്.. ബോഗിയിൽ വേറെ ആരെയും കാണുന്നതും ഇല്ല.. അവൾ മെല്ലെ എഴുന്നേറ്റ് ഒരു വശത്തേക്ക് ചെന്ന് പൈപ്പിൽ നിന്നും മുഖം കഴുകി.. വല്ലാത്ത ദാഹം.. അവൾ വൃത്തി ഉണ്ടോ എന്നുപോലും നോക്കാതെ അല്പം പൈപ്പ് വെള്ളം കുടിച്ചു.. മുഖം ഒന്നുകൂടെ കഴുകി. അതിന് ശേഷം കണ്ണാടിയിൽ ഒന്ന് നോക്കിയപ്പോൾ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് കയറി.. അവളുടെ പുറകിൽ ആ ചെറുപ്പക്കാർ നിൽക്കുന്നത് കണ്ണാടിയിൽ അവൾ കണ്ടു. ആ മൂന്ന് പേരും അല്പം കുനിഞ്ഞു നിന്ന അവളുടെ ശരീരത്തിൽ തുറിച്ചു നോക്കി നിൽക്കുന്നു.. അവൾ വേഗം നിവർന്നു.. സാരിയുടെ തുമ്പുകൊണ്ടു മുഖം തുടച്ചു.. അവരെ ശ്രദ്ധിക്കാതെ തിരിഞ്ഞു പോകാൻ നോക്കിയപ്പോൾ ഒരാൾ കൈകൊണ്ടു തടഞ്ഞു.. “മാറി നിൽക്ക്..! എനിക്ക് പോണം..” അവൾ പറഞ്ഞപ്പോൾ അവർ ചിരിച്ചു..

“എങ്ങോട്ട്..? തല്ക്കാലം നീയെങ്ങും പോകുന്നില്ല.. ഇന്ന ഒരു പഫ് എടുത്തോ.. പിന്നെ നിന്നെ സ്വർഗത്തിൽ എത്തിക്കാം ഞങ്ങൾ.. അല്ലേടാ…?” അവൻ അത് പറഞ്ഞു ബീഡി അവൾക്ക് നേരെ നീട്ടി.. ഒന്നും ആലോചിക്കാതെ അവൾ കൈ നിവർത്തി അവന്റെ മുഖത്തിനിട്ട്‌ ഒരെണ്ണം പൊട്ടിച്ചു.. പ്രതീക്ഷിക്കാതെ നിന്നത് കൊണ്ട് അവൻ പുറകിലേക്ക് മലച്ചുപോയി.. അടുത്ത് നിന്നവൻ അത് കണ്ടു അലർച്ചയോടെ അവളുടെ മുഖം നോക്കി ഒരു അടി അടിച്ചു.. ഒരു കരച്ചിലോടെ അവൾ നിലത്തേക്ക് വീണപ്പോൾ ഒരുവൻ അവളുടെ ദേഹത്തേക്ക് ചാടി വീണു അവളുടെ കൈകൾ പിടിച്ചു അകത്തി അവളെ ബലമായി ചുംബിക്കാൻ ശ്രമിച്ചു.. അവൾ പെട്ടെന്ന് തന്നെ അവന്റെ തോളിൽ ആഞ്ഞു കടിച്ചു.. അവൻ മുരണ്ടുകൊണ്ട് ഒരു കൈ വലിച്ചു അവളുടെ മുഖം നോക്കി ഒരു അടി അടിച്ചു.. ബോധം മറഞ്ഞതുപോലെ അവൾക്ക് തോന്നി.. കണ്ണിൽ ഇരുട്ട് കയറി..

അപ്പോഴാണ് ആ അവസരം നോക്കി വാതിലിന്റെ അടുത്ത് കിടന്ന അവളുടെ കാലിൽ പിടിച്ചു ഒരാൾ അവളുടെ സാരി മുകളിലേക്ക് വലിച്ചു പൊക്കാൻ ശ്രമിച്ചത്. ഇല്ല പാടില്ല.. ഇപ്പോൾ പ്രതികരിച്ചില്ല എങ്കിൽ ജീവൻ പോലും ഇവർ ബാക്കി തരില്ല എന്നവൾക്ക് ബോധ്യമായി.. സർവ ശക്തിയും എടുത്ത് അവൾ ആഞ്ഞൊരു ചവിട്ട് കൊടുത്തു.. അത് പ്രതീക്ഷിക്കാതെ ഇരുന്ന് അവളുടെ സാരിയിൽ പിടിത്തം ഇട്ടവന്റെ നെഞ്ചിൽ ആണ് ആ ചവിട്ട് കുടുങ്ങിയത്.. അവൻ ഒരു ശബ്ദത്തോടെ പുറകിലേക്ക് മറിഞ്ഞു.. മറിഞ്ഞ മറിയലിന് അവൻ പിടിച്ചത് അടഞ്ഞു കിടന്ന ഇരുമ്പ് ഡോറിൽ ആണ്.. ഡോർ പെട്ടെന്ന് അടഞ്ഞു അവൻ ബാലൻസ് പോയി പുറത്തേക്ക് വീണതും ഒരുമിച്ചു ആയിരുന്നു.. ഒരു അലർച്ച കെട്ടു.. “ഡാ…!” അവന്മാർ അവളെ വിട്ട് ചാടി വാതിൽ വലിച്ചു തുറന്ന് നോക്കി.. ഇല്ല.. അവൻ വീണുപോയിരിക്കുന്നു.. അവളും അത് പ്രതീക്ഷിച്ചില്ല.. “ഡാ ജിനോ…???”

അതിൽ ഒരുവൻ ഉച്ചത്തിൽ വിളിച്ചു കരഞ്ഞു.. അവൾ പിടഞ്ഞു എഴുന്നേറ്റ് അപ്പുറത്തെ വാതിലിന്റെ അടുത്ത് നിന്നു.. ഒരുവൻ ഓടിച്ചെന്ന് ചെയിൻ വലിക്കാൻ നോക്കിയപ്പോൾ മറ്റവൻ അവനെ തടഞ്ഞു.. “വെണ്ട.. ഒന്നും പറ്റിയിട്ടുണ്ടാകില്ല. മെല്ലെയാണ് ട്രെയിൻ പോകുന്നത്. അവന് കൊടുക്കാൻ പറ്റിയ സമ്മാനം ഇവളെ തന്നെയാണ്..” അത് പറഞ്ഞു അവർ രണ്ടും അവൾക്ക് നേരെ തിരിഞ്ഞു.. അവൾ പെട്ടെന്ന് വയറിൽ നിന്നും സാരി മാറ്റി.. അവളുടെ പൊക്കിൾ ചുഴിയിലേക്ക് ആണ് അവരുടെ കണ്ണുകൾ പോയത്.. അരയിൽ മടക്കിയ തിരുകിയ സാരിയുടെ ചുരുട്ടിൽ നിന്നും അവൾ ഒരു വെളുത്ത ചുരുട്ടിയ ഒരു പ്ലാസ്റ്റിക് കവർ എടുത്തു.. അതിൽ നിന്നും തിളങ്ങുന്ന ഒരു വസ്തു അവൾ കയ്യിൽ എടുത്തു പിടിച്ചു. അവർക്ക് അതെന്താണെന്ന് മനസിലായില്ല.. “എന്റെ ശരീരത്തിൽ നീയൊക്കെ തൊടാൻ ഞാൻ വിചാരിക്കണം..”

അവൾ അത് പറഞ്ഞു തീർന്നതും മുൻപിൽ നിന്നവൻ ചാടി കൈനീട്ടി അവളെ പിടിച്ചു.. അവൾ കൈ ഒന്ന് വീശി.. “ആആആ.” അവന്റെ അലർച്ച അവിടെ മുഴങ്ങി.. അവൻ കൈ പൊത്തി പിടിച്ചു പുറകോട്ട് പോയി.. കയ്യിൽ നിന്നും ചോര പൈപ്പ്‌ പൊട്ടിയത് പോലെ വരുന്നു.. പുറകിൽ നിന്നവൻ പകച്ചു നോക്കി.. അവൾ കൈ വീണ്ടും നീട്ടി പിടിച്ചു. അവളുടെ കയ്യിൽ ഉള്ള വസ്തു എന്താണെന്ന് അപ്പോഴാണ് അവനു മനസിലായത്.. ഒരു സർജിക്കൽ ബ്ലേഡ്.. “എന്നെ കെട്ടുന്നവനെ വെട്ടാൻ വച്ചിരുന്നതാണ് ഞാൻ ഇത്.. പക്ഷെ നിനക്കൊക്കെ ആണ് യോഗം.. അവന്റെ കയ്യിലെ വെയിൻ ആണ് ഞാൻ മുറിച്ചത്.. ആഴത്തിൽ ഉള്ള മുറിവ് ആയിരിക്കും. വേഗം ഹോസ്പിറ്റലിൽ എത്തിച്ചാൽ രക്ഷപ്പെടുത്താം.. നീയൊക്കെ ചത്താലും ഞാൻ കേസിൽ നിന്നും ഊരിപ്പോരും.. കേട്ടോടാ പട്ടികളെ…” അവൾ ബ്ലേഡ് നീട്ടി വീശി കാണിച്ചു.. അപ്പോഴാണ് ട്രെയിൻ മെല്ലെ മെല്ലെ ബ്രേക്ക് ഇട്ടു എവിടെയോ നിന്നത്..

സ്റ്റേഷൻ അല്ല. ക്രോസിങ് ആണെന്ന് തോന്നി. ട്രെയിൻ നിൽക്കുന്നതിനും തൊട്ടു മുൻപേ അവൾ വാതിൽ തുറന്ന് പുറത്തേക്ക് എടുത്തു ചാടി.. “അമ്മാ……!” മുട്ടുകാൽ മെറ്റലിൽ ഇടിച്ചാണ് അവൾ നിലത്തേക്ക് വീണത്.. അവളുടെ പുറകെ അവനും ചാടിയപ്പോൾ അവൾ വേദന മറന്നു എഴുന്നേറ്റ് ഓടി.. ഒരു ഇട വഴി കണ്ടതിൽ കൂടെ സർവ ശക്തിയും എടുത്തു ഓടി.. വീണപ്പോൾ ബ്ലേഡ് കയ്യിൽ നിന്നും പോയിരുന്നു.. അല്പം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല.. അവൾ കുറെ വീണ്ടും ഓടി. അവസാനം ശ്വാസം അടച്ചു വീഴും എന്നായപ്പോൾ ചുറ്റിനും നോക്കി.. അല്പം മാറി അരണ്ട വെളിച്ചത്തിൽ ഒരു റെയിൽവേ വാട്ടർ ടാങ്ക് കണ്ടു.. അവൾ അതിനടുത്തേക്ക് നടന്നു. ഒരു കോവണി ഉണ്ട് മുകളിലേക്ക്.. അവൾ അതിന്റെ മുകളിലേക്ക് വലിഞ്ഞു കയറി കൊച്ചു അര മതിലിന്റെ താഴെ ആരും പെട്ടെന്ന് കാണാത്ത ഒരിടത്ത് ചാരി ഇരുന്നു..

ശ്വാസം അടക്കി പിടിച്ചു അവൾ ഇരുന്നു.. എത്ര നേരം അങ്ങനെ ഇരുന്നു എന്നവൾക്ക് അറിയില്ല.. അല്പം കഴിഞ്ഞപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് നിന്നു.. തല കറങ്ങുന്നു.. കാലുകൾ നിലത്ത് ഉറക്കുന്നില്ല.. വിശപ്പ് അവളെ അത്രക്കും തളർത്തിയിരുന്നു.. ഉള്ള ആരോഗ്യം മുഴുവൻ പോയിരിക്കുന്നു.. വീഴാൻ പോയപ്പോൾ അരമതിലിൽ പിടിച്ചു.. അവൾ വീണ്ടും അവിടെ ഇരുന്നു.. എവിടെയാണെന്ന് പോലും അറിയില്ല.. കയ്യിൽ ഫോൺ ഇല്ല.. പൈസയും ഇല്ല.. ആകെ ഉള്ളത് കുറച്ചു ധൈര്യം മാത്രമാണ്.. അതും കുറഞ്ഞു വരുന്നു.. പേടി കൂടി കൂടി വരുന്നു.. എവിടെയോ പട്ടികൾ കടിപിടി കൂടുന്നു.. അവൾ മുട്ട് മടക്കി ഇരുന്നു മുഖം പൂഴ്ത്തി ഇരുന്നു.. കണ്ണിൽ നിന്നും കവിളിനെ ചുട്ടു പൊള്ളിച്ചുകൊണ്ടു കണ്ണുനീർ ഒഴുകി ഇറങ്ങി.. ഇനി എന്ത് എന്ന് പോലും അവൾക്ക് ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിൽ അവൾ ഇരുന്നു.. പെട്ടെന്നാണ് ഒരു വെളിച്ചം ടാങ്കിലേക്ക് അടിച്ചത്.. ഒപ്പം ആരുടെയൊക്കെയോ സംസാരം.. അവൾ വാ പൊത്തി പിടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു അമർന്ന് ഇരുന്നു.. പിടക്കുന്ന ഹൃദയത്തോടെ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story