വില്യംസൺ, പൊരുതി തോറ്റ പോരാളി; ക്യാപ്റ്റനോട് നീതി പുലർത്താനാകാതെ സഹതാരങ്ങൾ

വില്യംസൺ, പൊരുതി തോറ്റ പോരാളി; ക്യാപ്റ്റനോട് നീതി പുലർത്താനാകാതെ സഹതാരങ്ങൾ

ലോക കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കൈയിൽ കിട്ടിയ കിരീടം തച്ചുടച്ച് കളഞ്ഞപ്പോൾ കെയ്ൻ വില്യംസന്റെ സങ്കടപ്പെടുത്തുന്ന മുഖം ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെ എല്ലാം പൊള്ളിച്ചിരുന്നു. ഹാമിൽട്ടണിൽ മൂന്നാം ടി20യ്ക്ക് ശേഷം വില്യംസന്റെ മുഖം ടിവി സ്‌ക്രീനിൽ കണ്ടപ്പോൾ അതേ വേദന വീണ്ടും ക്രിക്കറ്റ് പ്രേമികളെ വേട്ടയാടി.

നഷ്ടമായെന്ന് കരുതിയ മത്സരം ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയ്ത്തിന്റെ പടിവാതിലിൽ എത്തിച്ചതിന് ശേഷമാണ് വില്യംസണെ വീണ്ടും നിർഭാഗ്യം വേട്ടയാടിയത്. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും നെഞ്ചൂക്കോടെ ഭുംറ അടക്കമുളള ഇന്ത്യൻ ബൗളർമാരെ കണക്കിന് ശിക്ഷിയ്ക്കുകയായിരുന്നു വില്യംസൺ. എന്നാൽ അവസാന ഓവറിലെ മൂന്നാമത്തെ പന്തിൽ വരുത്തി വെച്ച ഒരു പിഴവ് മത്സരവും പരമ്പരയും നഷ്ടപ്പെടുത്തുന്നതിലേക്ക് വില്യംസണേയും കിവീസിനേയും നയിച്ചു.

ഷമിയുടെ പന്തിൽ സെഞ്ച്വറിയ്ക്കായി സിക്സ് അടിക്കാൻ ശ്രമിച്ച വില്യംസണ് പിഴയ്ക്കുകയായിരുന്നു. ബാറ്റിൽ ഉരസി പന്ത് വിക്കറ്റ് കീപ്പർ രാഹുലിന്റെ ഗ്ലൗസിൽ വിശ്രമിയ്ക്കുകയായിരുന്നു. 48 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 95 റൺസാണ് വില്യംസൺ നേടിയത്.

അപ്പോഴേക്കും കിവീസ് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു. അവസാന മൂന്ന് പന്തിൽ വെറും രണ്ട് റൺസ് മാത്രമായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നിട്ടും ക്യാപ്റ്റനോട് നീതി പുലർത്താൻ സഹതാരങ്ങൾക്കായില്ല മത്സരം സമനിലയിൽ അവസാനിച്ചു.

ഇതോടെ സൂപ്പർ ഓവറിലേക്ക് പുരോഗമിച്ച മത്സരത്തിൽ ഭുംറയ്ക്കെതിരെ നാല് പന്തിൽ 11 റൺസെടുക്കാനും വില്യംസണായി. എന്നാൽ ഗെയിം ചെയ്ഞ്ചറായി രോഹിത്ത് ബാറ്റെടുത്തപ്പോൾ വീണ്ടും തലതാഴ്ത്തി നിരാശയോടെ മടങ്ങാനായിരുന്നു ന്യൂസിലൻഡ് നായകന്റെ വിധി.

Share this story