സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസി വിലക്ക് അവസാനിച്ചു; നായക സ്ഥാനത്തേക്ക് തിരികെ എത്തുമെന്ന് സൂചന

സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റൻസി വിലക്ക് അവസാനിച്ചു; നായക സ്ഥാനത്തേക്ക് തിരികെ എത്തുമെന്ന് സൂചന

സാൻഡ്പേപ്പർ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനു വിധിച്ചിരുന്ന രണ്ട് വർഷത്തെ ക്യാപ്റ്റൻസി വിലക്ക് അവസാനിച്ചു. ഇതോടെ സ്മിത്ത് ഉടൻ നായകസ്ഥാനത്ത് തിരികെ എത്തുമെന്നാണ് സൂചന.

അതേ സമയം, വിവാദത്തിൽ പങ്കാളിയായ ഡേവിഡ് വാർണറിന് നായക സ്ഥാനത്തു നിന്ന് ആജീവനാന്ത വിലക്കാണ് ഉള്ളത്. ഓസീസ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു വാർണർ.

നിലവിൽ ഓസ്ട്രേലിയയെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ആരോൺ ഫിഞ്ചും ടെസ്റ്റ് മത്സരങ്ങളിൽ ടിം പെയ്നുമാണ് നയിക്കുന്നത്. പെയ്നിനു പകരം സ്മിത്തിനെ നായകനാക്കണമെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ഒപ്പം 35കാരനായ പെയ്ൻ ഏറെ നാൾ കളിക്കളത്തിൽ ഉണ്ടാവില്ല എന്നത് സ്മിത്തിൻ്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. സ്മിത്തിന് 30 വയസ്സാണ് പ്രായം. എന്നാൽ ടിം പെയ്ൻ മികച്ച രീതിയിൽ ടീമിനെ നയിക്കുന്നുണ്ടെന്നും സ്മിത്തിന് അധിക ചുമതല നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും പരിശീലകൻ ജസ്റ്റിൻ ലാംഗർ വ്യക്തമാക്കിയിരുന്നു.

2018 മാർച്ച് 24നാണ് സാൻഡ്പേപ്പർ ഇൻസിഡൻ്റ് ഉണ്ടായത്. ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനത്തിലായിരുന്നു സംഭവം. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം നടത്തിയതിനെത്തുടർന്ന് ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, കാമറൺ ബോയ്‌ക്രോഫ്റ്റ് എന്നിവരെ ശിക്ഷിച്ചു.

സ്മിത്തിനും വാർണറിനും ഓരോ വർഷം വീതവും കാമറണിന് ആറ് മാസവുമായിരുന്നു ശിക്ഷ. ഇതോടൊപ്പം സ്മിത്തിന് ഒരു വർഷത്തെയും വാർണറിന് ആജീവനാന്തവും ക്യാപ്റ്റൻസി വിലക്കും വിധിച്ചു.

Share this story