ഐപിഎല്ലിനായുള്ള യോഗം ഈ ആഴ്ച,സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം അവതരിപ്പിച്ച് ബിസിസിഐ

ഐപിഎല്ലിനായുള്ള യോഗം ഈ ആഴ്ച,സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശം അവതരിപ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതായുള്ള ഐസിസിയുടെ അറിയിപ്പ് എത്തിയതോടെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) ആയിരുന്നു. ടി20 ലോകകപ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒക്‌ടോബറിലും നവംബറിലുമായി ഐപിഎല്‍ നടത്താനാണ് നിലവില്‍ ബിസിസിഐ ഉദ്ദേശിക്കുന്നത്.
കോവിഡ് വ്യാപനം ശക്തമായതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക പ്രയാസമാണ്.അതിനാല്‍ യുഎഇയിലാവും ഐപിഎല്‍ നടക്കുകയെന്നാണ് വിവരം.എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ഈ ആഴ്ച തന്നെ ഐപിഎല്‍ സംബന്ധിച്ച യോഗം ബിസിസിഐ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐപിഎല്‍ നടത്തുന്നതിനായി രണ്ട് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ബിസിസിഐ സമര്‍പ്പിച്ചിട്ടുണ്ട്.

ഐപിഎല്‍ യോഗത്തില്‍ പ്രധാനമായും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ക്രമമാവും ചര്‍ച്ചയാവുക. ഷെഡ്യൂള്‍ തീരുമാനവും, കോവിഡ് 19വ്യാപനത്തെ അതിജീവിച്ച് താരങ്ങളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചും, വിദേശ താരങ്ങളുടെ പങ്കാളിത്തവും ഇന്ത്യയിലോ അതോ യുഎഇയിലോ ടൂര്‍ണമെന്റ് നടത്തേണ്ടത് എന്നത് സംബന്ധിച്ചുമാവും പ്രധാനമായും യോഗം ചര്‍ച്ചചെയ്യുക. പ്രധാനമായും രണ്ട് നിര്‍ദേശമാണ് ബിസിസി ഐ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ യുഎഇയില്‍ നടത്തുന്നതിനായി അവരോട് സമ്മതം വാങ്ങുക, രണ്ടാമതായി ഇന്ത്യയിലെ ഒന്നോ രണ്ടോ മൈതാനങ്ങളിലായി മത്സരം നടത്തുക.

ഇതില്‍ സര്‍ക്കാര്‍ നിര്‍ദേശവും പാലിച്ചാവും ഐപിഎല്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലും കോവിഡ് വ്യാപനം ശക്തമാണ്. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ സമ്മതത്തോടൊപ്പം ഫ്രാഞ്ചൈസികളുടെയും സ്‌പോണ്‍സര്‍മാരുടെയും സമ്മതവും ആവിശ്യമാണ്. വിദേശ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഐപിഎല്‍ നടത്തുകയെന്നതാണ് അടുത്ത വഴി.

എന്നാല്‍ ഇതിന് ഫ്രാഞ്ചൈസികളും സ്‌പോണ്‍സര്‍മാരും സമ്മതിക്കാന്‍ സാധ്യതയില്ല. എന്തായാലും ഈ ആഴ്ച തന്നെ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടായേക്കും. ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ ഏകദേശം 1400 കോടി രൂപയാവും ബിസിസിഐക്ക് നഷ്ടം സംഭവിക്കുക. നേരത്തെ തന്നെ താരലേലം പൂര്‍ത്തിയായിരുന്നു. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഇത്തവണത്തെ ഏറ്റവും വിലയേറിയ താരം.15.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്.

Share this story