ക്യാച്ചുകള്‍ പാഴാക്കി കോലി, കത്തിപ്പടര്‍ന്ന് കെഎല്‍ രാഹുല്‍; ബാംഗ്ലൂരിന് ലക്ഷ്യം 207

ക്യാച്ചുകള്‍ പാഴാക്കി കോലി, കത്തിപ്പടര്‍ന്ന് കെഎല്‍ രാഹുല്‍; ബാംഗ്ലൂരിന് ലക്ഷ്യം 207

ദുബായ്: ബാംഗ്ലൂരിന് മുന്നില്‍ കത്തിപ്പടരുകയായിരുന്നു പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍. അവസാന ഓവറുകളില്‍ പന്ത് തലങ്ങും വിലങ്ങും അതിര്‍ത്തി കടന്നപ്പോള്‍ നഷ്ടപ്പെടുത്തിയ ക്യാച്ച് അവസരങ്ങളെയോര്‍ത്ത് വിരാട് കോലി പരിതപിച്ചു. ഐപിഎല്‍ ആറാം മത്സരത്തില്‍ കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 206 റണ്‍സാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലക്ഷ്യം 20 ഓവറില്‍ 207 റണ്‍സ്. 69 പന്തില്‍ പുറത്താകാതെ 139 റണ്‍സെടുത്ത നായകന്‍ കെഎല്‍ രാഹുല്‍ പഞ്ചാബിനെ മുന്നില്‍ നിന്നും നയിച്ചു. 7 സിക്‌സും 14 ഫോറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 191!

മായങ്ക് അഗര്‍വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്നിങ്‌സിന് തുടക്കമിട്ടത്. പവര്‍പ്ലേ ഓവര്‍ തീരുംവരെ വിക്കറ്റു നഷ്ടപ്പെടുത്താതെ കളിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ആദ്യ ആറ് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സും കുറിക്കപ്പെട്ടു. ഏഴാം ഓവറില്‍ പന്തെടുത്ത യുസ്‌വേന്ദ്ര ചഹാലാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ഓവറിലെ അവസാന പന്തില്‍ ചഹാലിന്റെ ഗൂഗ്ലി പഠിച്ചെടുക്കാന്‍ മായങ്കിന് കഴിഞ്ഞില്ല. കുത്തിത്തിരിയുമെന്ന് പ്രതീക്ഷിച്ച പന്ത് മായങ്കിന്റെ (20 പന്തില്‍ 26) സ്റ്റംപുംകൊണ്ടുപോയി. നിക്കോളസ് പൂരനാണ് ശേഷം ക്രീസിലെത്തിയത്. 10 ആം ഓവറില്‍ പന്തെടുത്ത ഉമേഷ് യാദവിനെ ഇരുവരും ചേര്‍ന്ന് ശക്തമായി പ്രഹരിച്ചു. ഈ ഓവറില്‍ മാത്രം 20 റണ്‍സാണ് രാഹുല്‍ – പൂരന്‍ സഖ്യം അടിച്ചെടുത്തത്.

14 ആം ഓവറില്‍ ശിവം ദൂബെയാണ് പഞ്ചാബിന്റെ രണ്ടാമത്തെ വിക്കറ്റ് എടുക്കുന്നത്. ദൂബെയെ കടന്നാക്രമിക്കാന്‍ പോയ പൂരന്‍ (18 പന്തില്‍ 17) മിഡ് ഓഫില്‍ നിലയുറപ്പിച്ച ഡിവില്ലേഴ്‌സിന്റെ കൈകളില്‍ ഒതുങ്ങി. ശേഷമെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാകട്ടെ (6 പന്തില്‍ 5) കാര്യമായ സംഭാവന നല്‍കാതെയും മടങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ കത്തിപ്പടരുകയായിരുന്നു നായകന്‍ കെഎല്‍ രാഹുല്‍. മത്സരത്തിനിടെ രണ്ടുതവണ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയ വിരാട് കോലി പഞ്ചാബ് നായകന് തകര്‍ന്നാടാനുള്ള ‘ലൈസന്‍സ്’ നല്‍കുന്നതും മത്സരം കണ്ടു. 19 ആം ഓവറില്‍ പന്തെറിയാനെത്തിയ സ്റ്റെയ്‌നെ രാഹുല്‍ അടിച്ചൊതുക്കി. 3 സിക്‌സും 2 ഫോറും അടക്കം 26 റണ്‍സാണ് സ്‌റ്റെയ്‌ന്റെ ഓവറില്‍ പഞ്ചാബ് നായകന്‍ അടിച്ചുകൂട്ടിയത്. 20 ആം ഓവറില്‍ പന്തെടുത്ത ശിവം ദൂബെയും രാഹുലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 23 ഓവറാണ് അവസാന ഓവറില്‍ ദൂബെയ്ക്കും വഴങ്ങേണ്ടി വന്നത്. ഇതോടെ പഞ്ചാബ് സ്‌കോര്‍ 206 എന്ന നിലയിലും പര്യവസാനിച്ചു.

Share this story