കിരീടത്തില്‍ മുംബൈ മുത്തം; ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാര്‍

കിരീടത്തില്‍ മുംബൈ മുത്തം; ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാര്‍

ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ പുതിയ ചാംപ്യന്മാര്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എടിക്കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്ന് മുംബൈ സിറ്റി എഫ്‌സി കന്നിക്കിരീടത്തില്‍ മുത്തമിട്ടു. ലീഗ് ഘട്ടത്തിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൂടിയായ ഇരുടീമുകളും തമ്മിലുള്ള മല്‍സരം ഒരു ഫൈനലിന്റെ എല്ലാ വീറും വാശിയും നിറഞ്ഞതായിരുന്നു. നേരത്തേ ലീഗ് ഘട്ടത്തിലെ ചാംപ്യന്മാരായ മുംബൈ ഫൈനലിലും ഇതാവവര്‍ത്തിക്കുകയായിരുന്നു.

18ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസിന്റെ ഗോളില്‍ എടിക്കെയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 29ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോള്‍ മുംബൈയെ ഒപ്പമെത്തിക്കുകയായിരുന്നു. മല്‍സരം എക്‌സ്ട്രാ ടൈമിലേക്കും പെനല്‍റ്റിയിലേക്കും നീങ്ങുമെന്നിരിക്കെയായിരുന്നു എടിക്കെയെ സ്തബ്ധരാക്കിയ മുംബൈയുടെ വിജയഗോള്‍. 90ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബിപിന്‍ സിങിന്റെ വകയായിരുന്നു മുംബൈയുടെ വിജയഗോള്‍. പകരക്കാരനായി ഇറങ്ങിയ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയായിരുന്നു ഗോളിനു ചരടുവലിച്ചത്.

എടിക്കെയുടെ മുന്നേറ്റത്തോടെയായിരുന്നു കളി തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ റോയ് കൃഷ്ണ ബോളുമായി ചാട്ടുളി കണക്കെ പറന്നെത്തിയെങ്കിലും അതു മുംബൈ ഗോള്‍മുഖത്ത് അപകടമുയര്‍ത്താതെ കടന്നുപോയി. എട്ടാം മിനിറ്റില്‍ മുംബൈ കളിയില്‍ ആദ്യത്തെ ഷോട്ട് പരീക്ഷിച്ചു. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച ബോളുമായി ബോക്‌സിനകത്തേക്കു കയറിയ റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തുപോയി.

11ാം മിനിറ്റില്‍ മുംബൈയ്ക്കു അനുകൂലമായി പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. ആദം ലാ ഫോന്ദ്രെയുടെ ബാക്ക് ബാക്ക് ഹീല്‍ പാസുമായി ബോക്‌സിനകത്തേക്കു കയറിയ ബിപിന്‍ സിങിനെ പ്രീതം കോട്ടാല്‍ ഫൗള്‍ ചെയ്‌തെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. 18ാ മിനിറ്റില്‍ വില്ല്യംസിലൂടെ എടിക്കെ അക്കൗണ്ട് തുറന്നു. മുംബൈ പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. അഹമ്മദ് ജാഹുവിന്റെ കാലില്‍ നിന്നും ബോക്‌സിനു പുറത്തു നിന്നു തട്ടിയെടുത്ത ബോളുമായി ഓടിക്കയറി വില്ല്യംസ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

29ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോള്‍ മുംബൈയ്ക്കു സമനില നേടിക്കൊടുത്തു. അഹമ്മദ് ജാഹുവിന്റെ ലോങ് പാസ് ബോക്‌സിലേക്കു താഴ്ന്നിറങ്ങിയപ്പോള്‍ ടിരി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്വന്തം വലയില്‍ കയറുകയായിരുന്നു.

31ാം മിനിറ്റില്‍ ഗോളി അരിന്ദം ഭട്ടാചാര്യയുടെ ഉജ്ജ്വല സേവ് എടിക്കെയെ ലീഡ് വഴങ്ങുന്നതില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ഹ്യൂഗോ ബോമസിന്റെ ഗോളെന്നുറപ്പായിരുന്ന വെടിച്ചില്ല് ഷോട്ട് ഗോളി അരിന്ദം അസാധാരണ സേവിലൂടെ രക്ഷപ്പെടുത്തിയപ്പോള്‍ മുംബൈ നിരാശരായി. തുടര്‍ന്നും മുംബൈയിരുന്നു കളി നിയന്ത്രിച്ചത്. പന്തടക്കത്തിലും മുന്നേറ്റങ്ങളിലുമെല്ലാം അവര്‍ എടിക്കെയേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയായിരുന്നു. ആദ്യ പകുതി 1-1നു തന്നെ അവസാനിച്ചു.

രണ്ടാംപകുതിയിലും മുംബൈയും എടിക്കെയും വിജയഗോളിനായി കൈയ്‌മെയ് മറന്നു കളിച്ചു. 56ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് എടിക്കെയ്യ്ക്കു ലീഡ് നേടാന്‍ കഴിയാതെ പോയത്. ഹെര്‍നന്‍ സന്റാനയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് മുംബൈ ഗോളി അമരീന്ദര്‍ വായുവില്‍ ചാടിയുയര്‍ന്ന് തട്ടിയകറ്റിയെങ്കിലും ബോള്‍ പോസ്റ്റിന്റെ മൂലയില്‍ ഇടിച്ച് പുറത്തേക്കു പോവുകയായിരുന്നു.

രണ്ടു മിനിറ്റിനകം മുംബൈയ്ക്കായി ലക്ഷ്യം കാണാനുള്ള സുവര്‍ണാവരം ബൊമോസ് പാഴാക്കി. ലാഫോന്ദ്രെയുടെ വലതു മൂലയില്‍ നിന്നുള്ള താഴ്ന്ന ഷോട്ട് അരിന്ദം തടുത്തിട്ടു. റീബൗണ്ട് ചെയ്ത ബോള്‍ നേരെ ബൊമോസിന്റെ കാലില്‍. ഒഴിഞ്ഞ വലയ്ക്കു മുന്നില്‍ നിന്നും ബൊമോസ് പായിച്ച ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി.

61ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഫ്രീകിക്കിനൊടുവില്‍ ബോള്‍ വലയില്‍ കയറിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഇതിനെതിരേ എടിക്കെ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ മുംബൈ രക്ഷപ്പെട്ടു. മല്‍സരം അധികസമയത്തേക്കു നീങ്ങവെയാണ് ബിപില്‍ മുംബൈയുടെ വിജയഗോളിന് അവകാശിയായി. ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ എടിക്കെ ഗോളി അരിന്ദം ബോക്‌സിനു പുറത്തേക്കു ഇറങ്ങിവന്നെങ്കിലും ശ്രമം പാളി. ബോള്‍ തട്ടിയെടുത്ത് ഇടതുവിങിലൂടെ പറന്നെത്തിയ ഒഗ്‌ബെച്ചെ എടിക്കെ പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ് മുന്നേറിയപ്പോള്‍ പറന്നെത്തിയ ബിപില്‍ ഇടംകാല്‍ ഷോട്ടിലൂടെ വലയിലേക്കു നിറയൊഴിക്കുകയായിരുന്നു.

Share this story