ഫ്രാന്‍സിനെ ജയിപ്പിച്ച് ജര്‍മനി; വിധി നിര്‍ണയിച്ച് നിർണായക സെല്‍ഫ് ഗോള്‍
യൂറോ കപ്പിന്റെ മരണഗ്രൂപ്പായ എഫില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ലോക ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഫ്രാന്‍സിനു ത്രസിപ്പിക്കുന്ന വിജയ. മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ ജര്‍മനിയെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഫ്രഞ്ച് പട 1-0നു കൊമ്പുകുത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ 20ാം മിനിറ്റില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സ് വഴങ്ങിയ സെല്‍ഫ് ഗോളാണ് മല്‍സരിവിധി നിര്‍ണയിച്ചത്. ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ഹമ്മല്‍സിന്റെ ശ്രമം സെല്‍ഫില്‍ കലാശിക്കുകയായിരുന്നു.
ഗോള്‍ മടക്കാന്‍ ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ ജര്‍മനി കൈയ്‌മെയ് മറന്നു പോരാടിയെങ്കിലും ഫ്രഞ്ച് പട വിട്ടുകൊടുത്തില്ല. അതിനിടെ രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സെമ എന്നിവരിലൂടെ ഫ്രാന്‍സ് രണ്ടു തവണ ബോള്‍ വലയ്ക്കുള്ളിലാക്കിയെങ്കിലും ഓഫ്‌സൈഡാവുകയായിരുന്നു. ഇതു ജര്‍മനിക്കു സമനില ഗോളെന്ന ജര്‍മനിയുടെ പ്രതീക്ഷകള്‍ അവസാന വിസില്‍ വരെ കാത്തെങ്കിലും ഫ്രാന്‍സ് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു. ഒപ്പം വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.
ജര്‍മനി മികച്ച രീതിയിലായിരുന്നു തുടങ്ങി. ആദ്യ 10 മിനിറ്റില്‍ ഫ്രഞ്ച് താരങ്ങളെ ബോള്‍ തൊടാന്‍ പോലും അവര്‍ അനുവദിച്ചില്ല. പതിയ ഫ്രാന്‍സും കളിയിലേക്കു തിരിച്ചുവന്നതോടെ മല്‍സരം ആവേശകരമായി മാറി. 16ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഭാഗത്തുനിന്നായിരുന്നു ആദ്യ ഗോള്‍നീക്കമുണ്ടായത്. ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നു ചാടിയ പോഗ്ബ ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തേക്കു പോയി.
തൊട്ടടുത്ത മിനിറ്റില്‍ ഫ്രാന്‍സ് വീണ്ടും ജര്‍മന്‍ ഗോള്‍മുഖത്തു ഭീതി പരത്തി. സൂപ്പര്‍ താരം കിലിയന്‍ം എംബാപ്പെയിലൂടെയായിരുന്നു ഇത്. തന്റെ ട്രേഡ്മാര്‍ക്കായ മിന്നല്‍ നീക്കവുമായി ഇടതു വിങിലൂടെ കട്ട് ചെയ്ത് കയറിയ ശേഷം എംബാപ്പെ തൊടുത്ത വലയുടെ വലതുമൂലയിലേക്കു തൊടുത്ത ഗോളെന്നുറപ്പായിരുന്ന ഷോട്ട് ജര്‍മന്‍ ഗോളി നുയര്‍ ഡൈവ് ചെയ്ത് കുത്തികയറ്റി.
20ാം മിനിറ്റില്‍ ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. പോഗ്ബയായിരുന്നു ഇതിനു വഴിയൊരുക്കിയത്. ബോക്‌സിന് തൊട്ടരികില്‍ നിന്നും അദ്ദേഹം ഇടതുപോസ്റ്റ് ലക്ഷ്യമിട്ട് ബോള്‍ ചിപ്പ് ചെയ്തിടുകയായിരുന്നു. ഓടിക്കയറിയ ഹെര്‍ണാണ്ടസ് ഇതു ബോക്‌സിനു കുറുകെ ക്രോസ് ചെയ്തു. തൊട്ടു പിന്നില്‍ എംബാപ്പെ തക്കംാപാര്‍ത്തു നില്‍ക്കവെ പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്യാനുള്ള ഹമ്മല്‍സിന്റെ ശ്രമം പിഴച്ചു. ബോള്‍ സ്വന്തം വലയ്ക്കുള്ളില്‍ തുളഞ്ഞു കയറുകയായിരുന്നു. യൂറോയുടെ ചരിത്രത്തില്‍ ജര്‍മനിയുടെ ആദ്യത്തെ സെല്‍ഫ് ഗോള്‍ കൂടിയാണിത്.
ലീഡ് വഴങ്ങിയതോടെ ജര്‍മനി കൂടുതല്‍ ആവേശത്തോടെ നീക്കങ്ങള്‍ക്കു വേഗം കൂട്ടി. പക്ഷെ അവരുടെ മുന്നേറ്റങ്ങളെല്ലാം ഫ്രാന്‍സിന്റെ പ്രതിരോധക്കോട്ടയില്‍ തട്ടിത്തകരുകയായിരുന്നു. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ പരീക്ഷിക്കുന്ന ഒരു ശ്രമം പോലും ആദ്യ പകുതിയില്‍ ജര്‍മനിയുടെ ഭാഗത്തു നിന്നും കണ്ടില്ല. ബോക്‌സിന് തൊട്ടു പുറത്ത്, മികച്ച പൊസിഷനില്‍ രണ്ടു തവണ ജര്‍മനിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചിരുന്നു. പക്ഷെ ടോണി ക്രൂസിന് രണ്ടും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ കിക്ക് ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ രണ്ടാമത്തേത് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു. സമനില ഗോളിനായി ജര്‍മനിയുടെ ഭാഗത്തു നിന്നും പല നീക്കങ്ങളും കണ്ടെങ്കിലും അവയൊന്നും ഫ്രാന്‍സിന്റെ പ്രതിരോധം ഭേദിക്കാന്‍ കെല്‍പ്പുള്ളവയായിരുന്നില്ല. മറുഭാഗത്ത് ഫ്രാന്‍സിന്റെ ഭാഗത്തു നിന്നും ലീഡുയര്‍ത്താനുള്ള നീക്കങ്ങളും നടന്നതോടെ കളിയില്‍ പിരിമുറുക്കം കൂടി. തുറന്ന ഗോളവസരങ്ങളൊന്നും പിന്നീട് ആദ്യ പകുതിയില്‍ കണ്ടില്ല.
രണ്ടാംപകുതി കൂടുതല്‍ ആവേശകരമായിരുന്നു. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം തവണ ഫ്രാന്‍സിന്റെ പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ഗോള്‍കീപ്പര്‍ ലോറിസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജര്‍മനിക്കു സാധിച്ചു. കൗണ്ടര്‍ അറ്റാക്കുകളിലൂടെയായിരുന്നു ഫ്രാന്‍സ് ഇതിനു മറുപടി നല്‍കിയത്. 51ാം മിനിറ്റില്‍ ഫ്രാന്‍സ് 2-0 ആക്കേണ്ടതായിരുന്നു. എംബാപ്പെയുടെ പാസുമായി ഇടതുവിങിലൂടെ ബോക്‌സിലേക്കു പറന്നെത്തിയ റാബിയറ്റ് തൊടുത്ത ഗോളെന്നുറപ്പായിരുന്ന ക്ലോസ് റേഞ്ച് ഷോട്ട് ഇടതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
രണ്ടു മിനിറ്റിനകം സമനില ഗോളിനുള്ള നല്ലൊരു അവസരം ഗനാബ്രി നഷ്ടപ്പെടുത്തി.
ഇടതുവിങില്‍ നിന്നുള്ള മികച്ചൊരു ക്രോസില്‍ ഗനാബ്രിയുടെ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി. 66ാം മിനിറ്റില്‍ ബോക്‌സിനകത്തു നിന്നും ജര്‍മന്‍ താരങ്ങളെയും ഗോളിയെയും നിസ്സഹായനാക്കി മികച്ചൊരു ഷോട്ടിലൂടെ എംബാപ്പെ വലകുലുക്കിയെങ്കിലും അത് ഓഫ് സൈഡ് വിളിക്കപ്പെട്ടു.