രക്ഷകനായി ദീപക് ചാഹർ; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ജയം

രക്ഷകനായി ദീപക് ചാഹർ; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്റെ ജയം. വിജയലക്ഷ്യമായ 276 റൺസ് ഇന്ത്യ 49.1 ഓവറിൽ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി മറികടന്നു. അർധ സെഞ്ച്വറി നേടിയ ദീപക് ചാഹറിന്റെയും സൂര്യകുമാർ യാദവിന്റെയും പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത്. കളിയിലെ താരമായും ദീപക് ചാഹർ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മത്സരങ്ങളും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണ് എടുത്തത്. അവിഷ്‌ക ഫെർണാണ്ടോ 50, ചരിത് അസലങ്ക 65 എന്നിവർ അർധ സെഞ്ച്വറി നേടി. ചമിക കരുണ രത്‌ന 44 റൺസും മിനോദ് ഭനുക 36 റൺസുമെടുത്തു.

മറുപടി ബാറ്റിംഗിൽ തകർച്ചയോടെ ആയിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർ 28ൽ നിൽക്കെ 13 റൺസെടുത്ത പൃഥ്വി ഷാ പുറത്തായി. സ്‌കോർ 39ൽ ഒരു റൺസെടുത്ത ഇഷാൻ കിഷനും മടങ്ങി. സ്‌കോർ 65ൽ 29 റൺസെടുത്ത ധവാനും പോയതോടെ ഇന്ത്യ പ്രതിരോധത്തിലായി

മനീഷ് പാണ്ഡെ 37 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ വന്നതും പോയതും ഒന്നിച്ചായിരുന്നു. ഇതോടെ ഇന്ത്യ 5ന് 116 റൺസ് എന്ന നിലയിലേക്ക് വീണു. പിന്നീട് സൂര്യകുമാർ യാദവും കൃനാൽ പാണ്ഡ്യയും ചേർന്ന് സ്‌കോർ 160ൽ എത്തിച്ചു. 44 പന്തിൽ 53 റൺസെടുത്ത സൂര്യകുമാർ യാദവ് പോയതിന് പിന്നാലെയാണ് ദീപക് ചാഹർ ക്രീസിലെത്തുന്നത്.

കൃനാലുമൊന്നിച്ച് ചാഹർ സ്‌കോർ 193 വരെ എത്തിച്ചു. 35 റൺസെടുത്ത കൃനാൽ പുറത്താകുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 82 റൺസ് കൂടി വേണമായിരുന്നു. ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് ചാഹർ വിജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചു. 82 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 69 റൺസുമായി ചാഹർ പുറത്താകാതെ നിന്നു. ഭുവനേശ്വർ കുമാർ 19 റൺസെടുത്തു.

Share this story