ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

സിംബാബ്‌വെ മുൻ ക്രിക്കറ്റ് ടീം നായകൻ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാർത്ത വ്യാജം. ഇന്ന് പുലർച്ചെയോടെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാർത്ത പ്രചരിച്ചത്. ദേശീയ മാധ്യമങ്ങൾ സഹിതം പ്രാധാന്യത്തോടെ തന്നെ വാർത്ത നൽകിയിരുന്നു. പിന്നാലെയാണ് അദ്ദേഹം മരിച്ചിട്ടില്ലെന്ന സ്ഥിരീകരണം വരുന്നത്.
സിംബാബ്‌വെ മുൻ പേസറായ ഹെൻറി ഒലോങ്കയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് അറിയിക്കുന്നത്. ഏറെക്കാലമായി സ്ട്രീക്ക് അർബുദം ബാധിച്ച് ചികിത്സയിലാണ്. സിംബാബ് വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് അദ്ദേഹം.
65 ടെസ്റ്റുകളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റൺസും 455 വിക്കറ്റുകളും നേടിയ സ്ട്രീക്ക് സിംബാബ് വെയുടെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ്. 2005ലാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലക സംഘത്തിലുമുണ്ടായിരുന്നു.