കൊറോണ വൈറസിന് ഒമ്പത് മണിക്കൂറോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊറോണ വൈറസിന് ഒമ്പത് മണിക്കൂറോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

വാഷിംഗ്ടണ്‍: ലോകത്തെയാകെ ഭീതിയിലാക്കിയ കൊവിഡ് 19നെ കുറിച്ച് നിരവധി പഠനങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് കൊറോണ വൈറസിന് മണിക്കൂറുകളോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ടെന്നാണ്. അമേരിക്കയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം ഒമ്പത് മണിക്കൂറോളം മനുഷ്യന്റെ ചര്‍മ്മത്തില്‍ കൊറോണ വൈറസ് നിലനില്‍ക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. സാര്‍സ് കോവ്-2 വൈറസിനെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വ്യക്തിശുചിത്വം പാലിക്കുകയെന്നതാണെന്നും പഠനത്തില്‍ പറയുന്നു.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മൃതദേഹങ്ങളുടെ ചര്‍മ്മത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. നിരവധി വൈറസുകളെ പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. അതില്‍ കൊറോണ വൈറസ് മാത്രമാണ് ഏകദേശം ഒമ്പത് മണിക്കൂറോളം ത്വക്കില്‍ നിലനിന്നതെന്ന് പഠനത്തില്‍ തെളിഞ്ഞു.

ഇന്‍ഫ്ളുവന്‍സ എ വൈറസിന് രണ്ട് മണിക്കൂര്‍ വരെ മനുഷ്യചര്‍മ്മത്തില്‍ ജീവിക്കാന്‍ കഴിയും. എന്നാല്‍ കൊറോണ വൈറസിന് ഒമ്പത് മണിക്കൂറാണ് അതിജീവനസാധ്യത. എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് 15 സെക്കന്റ് കൈകള്‍ കഴുകുന്നതിലൂടെ ഇവ രണ്ടും അപ്രത്യക്ഷമാകുമെന്ന് പഠനം പറയുന്നു. വാക്‌സിന്‍ പോലും ലഭ്യമല്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍, വൈറസിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗം വ്യക്തിശുചിത്വം പാലിക്കുകയെന്നതാണെന്നും പഠനം പറയുന്നു.

അതേസമയം, കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന വാദങ്ങള്‍ സ്ഥിരീകരിച്ച് യു.എസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍(സി.ഡി.സി) രംഗത്തെത്തിയിരിക്കുകയാണ്. വൈറസ് വായുവിലൂടെ പകരുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും വന്നതിനാലാണ് തങ്ങള്‍ വിശദ പരിശോധന നടത്തിയതെന്നും സി.ഡി.സി വ്യക്തമാക്കി.

Share this story