ജോ ബൈഡനുമായി വെര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ട്രം‌പ്

ജോ ബൈഡനുമായി വെര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ട്രം‌പ്

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടൺ: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായി അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ച വെര്‍ച്വല്‍ ആണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു.

ട്രം‌പിന് കോവിഡ്-19 പോസിറ്റീവ് ആയതുകൊണ്ടും, ചികിത്സ പൂര്‍ത്തിയാകുന്നതിനു മുന്‍പ് വൈറ്റ് ഹൗസില്‍ ജോലിയില്‍ പ്രവേശിച്ചതുകൊണ്ടും, പ്രസിഡൻഷ്യൽ ഡിബേറ്റ്സ് കമ്മീഷൻ ചര്‍ച്ചയിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമാണ് ബൈഡനുമായി “ഞാൻ ഒരു വെർച്വൽ ചർച്ച നടത്താൻ പോകുന്നില്ല” എന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞത്. ബൈഡന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ട്രം‌പിന്റെ നിലപാട് ചര്‍ച്ച മുന്നോട്ട് പോകുമോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നു.

“ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം.” എന്ന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്സ് കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.

“അമേരിക്കൻ ജനതയോട് നേരിട്ട് സംസാരിക്കാൻ വൈസ് പ്രസിഡന്റ് ബൈഡന്‍ ആഗ്രഹിക്കുന്നു,” ബൈഡന്റെ ഡപ്യൂട്ടി പ്രചാരണ മാനേജർ കേറ്റ് ബെഡിംഗ്ഫീൽഡ് പ്രസ്താവനയിൽ പറഞ്ഞു. ചർച്ച സംഘടിപ്പിക്കുന്നതില്‍ പക്ഷപാതരഹിതമായ കമ്മീഷന്റെ പ്രഖ്യാപനം “രണ്ടാം വട്ട ചർച്ചയിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത” ഊന്നിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥികൾ പ്രത്യേക വിദൂര സ്ഥലങ്ങളിൽ നിന്ന് പങ്കെടുക്കും. പങ്കെടുക്കുന്നവരും മോഡറേറ്ററും മിയാമിയിൽ തുടരും. ബൈഡനും ട്രംപും മിയാമിയിൽ ഏറ്റുമുട്ടാൻ തീരുമാനിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനാർത്ഥികൾ ഒരേ മുറിയിൽ ഇല്ലാത്ത ആദ്യ ചർച്ചയല്ല ഇത്. 1960 ൽ റിച്ചാർഡ് നിക്സണും, ജോൺ എഫ്. കെന്നഡിയും തമ്മിലുള്ള മൂന്നാമത്തെ പ്രസിഡന്റ് ചർച്ച രണ്ട് സ്ഥാനാർത്ഥികളും വിവിധ സ്ഥലങ്ങളില്‍ നിന്നായിരുന്നു.

ഒരാഴ്ച മുമ്പാണ് ട്രംപിന് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. എന്നാൽ ചൊവ്വാഴ്ച ട്വീറ്റിൽ മിയാമിയിലെ വേദിയിൽ ബൈഡനുമൊത്ത് ചർച്ച ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, “അത് മികച്ചതായിരിക്കും!” അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രസിഡന്റ് കോവിഡ് പോസിറ്റീവായി തുടരുന്നിടത്തോളം കാലം താനും ട്രംപും ഒരു ചർച്ച നടത്തേണ്ടതില്ലെന്ന് പെൻ‌സിൽ‌വാനിയയില്‍ മാധ്യമ പ്രവർത്തകരോട് ബൈഡന്‍ പറഞ്ഞു. “അദ്ദേഹവുമൊത്ത് ചർച്ച ചെയ്യാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഞങ്ങൾ വളരെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ക്ലീവ്‌ലാൻഡിൽ ബൈഡനുമായി ആദ്യത്തെ ചർച്ച നടത്തി 48 മണിക്കൂർ കഴിഞ്ഞാണ് ട്രംപിന് കഴിഞ്ഞ വ്യാഴാഴ്ച കോവിഡ്-19 ബാധിച്ചത്.

ചർച്ചയ്ക്കിടെ രണ്ട് സ്ഥാനാർത്ഥികളും 12 അടി അകലെയാണ് നിന്നതെങ്കിലും, ട്രംപിന്റെ അണുബാധ ബൈഡന്റെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുമോ സംശയത്താല്‍, പ്രചാരണ വേദികളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒന്നിലധികം കോവിഡ്-19 പരിശോധനകൾക്ക് ബൈഡന്‍ വിധേയമാകുകയും ചെയ്തു.

തിങ്കളാഴ്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോഴും ട്രംപിന് വൈറസ് ബാധയുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ വിശദമായ ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ച്, കോവിഡ്-19ന്റെ മിതമായ ലക്ഷണങ്ങളുള്ളവർക്കുപോലും പകർച്ചവ്യാധിയുണ്ടാകാം. അവര്‍ കുറഞ്ഞത് 10 ദിവസമെങ്കിലും ഒറ്റപ്പെടണം, അല്ലെങ്കില്‍ ക്വാറന്റൈനില്‍ പോകണം. എന്നാല്‍, ട്രം‌പിന്റെ കാര്യത്തില്‍ അതുണ്ടായില്ല. മൂന്നാം ദിവസം അദ്ദേഹം വൈറ്റ് ഹൗസിലെത്തുകയും ജോലി ആരംഭിക്കുകയും ചെയ്തു. തന്മൂലം നിരവധി വൈറ്റ് ഹൗസ് ജീവനക്കാര്‍ക്ക് കോവിഡ്-19 ബാധയേറ്റു.

Share this story