യുഎസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ പ്രസിഡന്റാകുന്നതിനുള്ള സാധ്യത; ഒടുവില്‍ ഫലം പുറത്ത് വന്ന വിസ്‌കോണ്‍സിലും ബിഡെന്‍ ട്രംപിനെ മറികടന്നു
വാഷിംഗ്ടൺ: യുഎസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ പ്രസിഡന്റാകുന്നതിനുള്ള സാധ്യതകള്‍ തെളിയുന്നുവെന്ന് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഏറ്റവും അവസാനം ഫലം പ്രഖ്യാപിച്ചിരിക്കുന്ന വിസ്‌കോണ്‍സിലും ബിഡെന്‍ ട്രംപിനെ മറികടന്നാണ് മുന്നേറിയിരി ക്കുന്നത്. ഇവിടെ 20,697 വോട്ടുകള്‍ ക്കാണ് ബിഡെന്‍ ട്രംപിനെ പുറകിലാക്കിയിരിക്കുന്നത്. ഇതോടെ ബിഡെന്റെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം 248 ആയാണ് വര്‍ധിച്ചിരിക്കുന്നത്.
അതായത് ബിഡെന് പ്രസിഡന്റാകാന്‍ ഇനി വെറും ഇലക്ടറല്‍ 22 വോട്ടുകള്‍ മാത്രമാണെന്ന് സാരം. 16 ഇലക്ടറല്‍ വോട്ടുകളുള്ള മിച്ചിഗനിലും ആറ് വോട്ടുകളുള്ള നോവാഡിയിലും ബിഡെന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ഇവിടങ്ങളിലെ വോട്ടുകള്‍ കൂടി കണക്കാക്കിയാല്‍ പ്രസിഡന്റാകുന്നതിനുള്ള കേവല ഭൂരിപക്ഷമായ 270ലേക്ക് ബിഡെന്‍ അനായാസമായി എത്തിച്ചേരുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മീഡിയകള്‍ പ്രവചിക്കുന്നത്. ബിഡെന് വ്യക്തമായ മേല്‍ക്കൈയുള്ള നെവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ചവരെ നിര്‍ത്തി വയ്ക്കുകയാണെന്ന് തെരഞ്ഞെടുപ്പ് വിഭാഗം വെളിപ്പെടുത്തിയിരുന്നു.
അക്കാരണത്താല്‍ അവസാനഫലം പുറത്ത് വിടുന്നതിന് കാലതാമസമു ണ്ടാകുമെന്നും സൂചനയുണ്ട്. നെവാഡ, മിച്ചിഗന്‍,പെന്‍സില്‍ വാനിയ, നോര്‍ത്ത് കരോലിന, അലാസ്‌ക, ജോര്‍ജിയ എന്നീ ആറ് സ്‌റ്റേറ്റുകളിലെ റിസല്‍ട്ട് ഇനിയുമറിയാനുണ്ട്. നേരത്തെ ട്രംപിന് മുന്നേറ്റമുണ്ടായിരുന്ന മിച്ചിഗനില്‍ ബിഡെന്‍ കുറഞ്ഞ വോട്ടുകള്‍ക്ക് മുന്നേറിയെന്ന് റിപ്പോര്‍ട്ടുണ്ട്. മേല്‍പ്പറഞ്ഞ സ്റ്റേറ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ ബിഡെന്‍ വിജയിച്ചാല്‍ ട്രംപിന്റെ രണ്ടാം വരവ് അവതാളത്തിലാകുമെന്നാണ് വിലയിരുത്തുന്നത്.