ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്

ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിനുവേണ്ടി മെലാനിയ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

15 വര്‍ഷം നീണ്ട ദാമ്പത്യബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത്. ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നകാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാന്‍ പറയുന്നു.

2017 ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ന്യൂമാന്‍ അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. 2016 ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ കണ്ണീരണിഞ്ഞിരുന്നുവെന്ന് അവരുടെ സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍നിന്ന് വാഷിങ്ടണിലേക്ക് താമസം മാറിയത്. വൈറ്റ് ഹൗസില്‍ ദമ്പതികള്‍ പ്രത്യേകം കിടപ്പുമുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയയുടെ മുന്‍ ഉപദേഷ്ടാവ് സ്റ്റെഫാനി വള്‍ക്കോഫും വെളിപ്പെടുത്തിയിട്ടുണ്ട്.

Share this story