പുതിയ ആരോപണവുമായി ട്രംപ്; തൻ്റെ വോട്ടുകള്‍ നീക്കം ചെയ്തു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്തെന്നാണ് ട്രംപിന്റെ ആരോപണം. യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും അനുകൂലികളും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഒരു ട്രംപ് അനുകൂല ബ്ലോഗില്‍ വന്ന പ്രതികരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുളള റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലില്‍ തിരിമറി നടന്നതായി ആരോപിക്കുന്നത്.
ദേശവ്യാപകമായി ഡൊമിനിയന്‍ ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകള്‍ നീക്കം ചെയ്തു. പെന്‍സില്‍വേനിയയിലെ 2,21,000 വോട്ടുകള്‍ ബൈഡന്റെതാക്കി മാറ്റിയെന്ന് ഡേറ്റാ അവലോകനം കണ്ടെത്തി. 9,41,000 ട്രംപ് വോട്ടുകള്‍ നീക്കം ചെയ്തു. ഡൊമിനിയന്‍ വോട്ടിങ് സംവിധാനം ട്രംപിന്റെ 4,35,000 വോട്ടുകള്‍ ബൈഡന് മറിച്ചുനല്‍കി.’ ട്രംപ് ട്വീറ്റ് ചെയ്തു.
“REPORT: DOMINION DELETED 2.7 MILLION TRUMP VOTES NATIONWIDE. DATA ANALYSIS FINDS 221,000 PENNSYLVANIA VOTES SWITCHED FROM PRESIDENT TRUMP TO BIDEN. 941,000 TRUMP VOTES DELETED. STATES USING DOMINION VOTING SYSTEMS SWITCHED 435,000 VOTES FROM TRUMP TO BIDEN.” @ChanelRion @OANN
— Donald J. Trump (@realDonaldTrump) November 12, 2020
എന്നാല്‍ 2020 അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നും പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വളരെ നല്ല രീതിയില്‍ നടന്നതായി ഇരുപാര്‍ട്ടികളില്‍ നിന്നുമുളള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചിരുന്നു.