യുഎസില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് മരണങ്ങള്‍; ചൊവ്വാഴ്ച കോവിഡ് കവര്‍ന്നത് 2146 പേരുടെ ജീവന്‍
വാഷിംഗ്ടൺ: യുഎസില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത് 2146 കോവിഡ് മരണങ്ങളാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 2,59,925 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രതിദിന മരണം 2000 കവിയുന്നത് ഇത് 21ാം പ്രാവശ്യമാണ്.
ഇതിന് പുറമെ ചൊവ്വാഴ്ച രാജ്യത്ത് പുതിയ 1,72,935 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യമാകമാനം നിലവില്‍ മൊത്തത്തില്‍ 12,591,163 കോവിഡ് കേസുകളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ കോവിഡ് ബാധിച്ച് യുഎസിലെ ഹോസ്പിറ്റലുകളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വ്യാപകമായ പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. മിഡ് വെസ്റ്റില്‍ ഓഹിയോക്കും ഡക്കോട്ടാസിനുമിടയില്‍ ഒരു ഡസനോളം സ്‌റ്റേറ്റുകളില്‍ കോവിഡ് കേസുകള്‍ അപകടകരമായ വിധത്തിലാണ് പെരുകിക്കൊണ്ടിരിക്കുന്നത്.
ഈ റീജിയണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കേസുകളില്‍ ഇരട്ടിയിലധികം പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് കോവിഡ് ട്രാക്കിംഗ് പ്രൊജക്ട് വെളിപ്പെടുത്തുന്നത്. ജൂണ്‍ മധ്യം മുതല്‍ നവംബര്‍ മധ്യം വരെയുള്ള കാലത്തിനിടെ മിഡ് വെസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പുതിയ കേസുകളില്‍ 20 ഇരട്ടിയിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്. നവംബര്‍ 19ന് അവസാനിച്ച വാരത്തില്‍ നോര്‍ത്ത് ഡെക്കോട്ടയില്‍ ഒരു മില്യണ്‍ പേരില്‍ ശരാശരി 1769 പ്രതിദിന കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സൗത്ത് ഡെക്കോട്ടയിലാകട്ടെ ഇത് 1500നടുത്താണ്. വിസ്‌കോസിനില്‍ 1200 പേരും കന്‍സാനില്‍ 1000ത്തിനടുത്തുമാണീ ശരാശരി.