പ്രസിഡന്റിന്റെ മാപ്പിന് കൈക്കൂലി; യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചു
മൊയ്തീന്‍ പുത്തന്‍ചിറ
വാഷിംഗ്ടണ്‍: കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പ്രസിഡന്റ് മാപ്പു നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നു എന്ന സംശയത്തെത്തുടര്‍ന്ന് യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള രേഖകള്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ചീഫ് ജസ്റ്റിസ് പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സർക്കാർ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ രേഖകള്‍ എന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാര്‍ പറയുന്നു.
രേഖകളില്‍, അഭിഭാഷകനുമായുള്ള ഇമെയിൽ സംഭാഷണങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ അത് അറ്റോർണി-ക്ലയന്റ് പ്രത്യേകാവകാശത്താൽ പരിരക്ഷിക്കപ്പെട്ടിരിക്കാമെന്നതിനാൽ പരസ്യപ്പെടുത്തുന്നതിന് കോടതിയുടെ അനുമതി ആവശ്യമാണെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മൂന്നാം കക്ഷികളെ രേഖകള്‍ കാണിക്കുമ്പോൾ അഭിഭാഷകനും കക്ഷിയുമായുള്ള പ്രത്യേകാവകാശ പരിരക്ഷ ലംഘിക്കപ്പെടുമെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. അതുകൊണ്ട് കേസില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഭാഗികമായി മായ്ച്ചതിനുശേഷമാണ് രേഖ പുറത്തുവിട്ടിരിക്കുന്നത്.
ചില വ്യക്തികൾ നിയമവിരുദ്ധമായി മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി രേഖകളില്‍ കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു. പ്രസിഡന്റിന്റെ മാപ്പ് നേടുന്നതിനോ ശിക്ഷ ഒഴിവാക്കുന്നതിനോ വേണ്ടി അവര്‍ പ്രവര്‍ത്തിച്ചതിന്റെ തെളിവുകൾ കണ്ടെത്തുമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.
മാപ്പു നൽകുന്നതിനും ശിക്ഷ ഒഴിവാക്കുന്നതിനും പകരമായി ഗണ്യമായ രാഷ്ട്രീയ സംഭാവന വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കക്ഷികളും ആസൂത്രണം ചെയ്തിരുന്നതെന്ന് പ്രൊസിക്യൂട്ടര്‍മാര്‍ പറയുന്നു.
വാര്‍ത്തയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, സംഭവങ്ങള്‍ പുറത്തറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം “മാപ്പിനെക്കുറിച്ചുള്ള അന്വേഷണം വ്യാജമാണെന്ന്” ട്രംപ് ട്വീറ്റ് ചെയ്തു.
മക്കളായ എറിക്, ഡൊണാൾഡ് ജൂനിയർ, മകൾ ഇവാങ്ക, ട്രംപിന്റെ പ്രൈവറ്റ് അഭിഭാഷകൻ റൂഡി ജിയൂലിയാനി എന്നിവർക്ക് മുൻകൂർ മാപ്പ് നൽകാനുള്ള സാധ്യതയെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപദേശകരുമായി ചർച്ച നടത്തിയതായി ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ സഹായികൾ ഇത്തരം മാപ്പപേക്ഷയെക്കുറിച്ച് ചർച്ച ചെയ്തതായി എ.ബി.സി ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം ‘ഫെയ്ക്ക് ന്യൂസ്’ (വ്യാജ വാര്‍ത്ത) ആണെന്നാണ് ട്രംപിന്റെ നിലപാട്.
റൂഡി ജിയുലാനിയും വാര്‍ത്ത നിഷേധിച്ചു. ന്യൂയോര്‍ക്ക് ടൈംസ് ‘നുണ’ പ്രചരിപ്പിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി.
തന്റെ കൂടെ വിശ്വസ്തരായി നിന്നവര്‍ക്ക് ട്രംപ് മാപ്പു നല്‍കുന്നുണ്ട്. ട്രംപ്ന്റെ പേരിലോ ജിയുലാനിയുടെ പേരിലോ ഫെഡറല്‍ കുറ്റകൃത്യത്തിന് ഇതുവരെ കേസെടുത്തിട്ടില്ല. ഒരു മുൻകൂർ മാപ്പ് നിയമപരമായി എങ്ങനെ നിലനില്‍ക്കുമെന്നതും വ്യക്തമല്ല. ഒരു പ്രസിഡന്റിന് ഫെഡറൽ കുറ്റകൃത്യങ്ങൾക്ക് മാപ്പ് നൽകാം, പക്ഷേ സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക കുറ്റകൃത്യങ്ങൾക്ക് അത് സാധ്യമല്ലെന്ന് ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാര്‍ പറയുന്നു.
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കുറച്ചുകാലം സേവനമനുഷ്ഠിച്ച മൈക്കൽ ഫ്ലിന്നിന് കഴിഞ്ഞ ആഴ്ച അദ്ദേഹം മാപ്പു നൽകിയിരുന്നു. തന്റെ ദീർഘകാല ഉപദേശകനായിരുന്ന റോജർ സ്റ്റോണിന്റെ ശിക്ഷ ജൂലൈയിൽ ട്രംപ് അസാധുവാക്കി.