പുതിയ കൊവിഡ് വകഭേദം; വിദഗ്ധരുടെ മുന്നറിയിപ്പ്: ഈ അഞ്ച് ലക്ഷണങ്ങളെ അവഗണിക്കരുത്

പുതിയ കൊവിഡ് വകഭേദം; വിദഗ്ധരുടെ മുന്നറിയിപ്പ്: ഈ അഞ്ച് ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് ബ്രിട്ടണില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം. നിലവിലുള്ള കൊവിഡ്-19നെക്കാള്‍ 70 ശതമാനത്തിലധികം വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്.

രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ മാരകമാകുമോ എന്നതാണ് ആശങ്ക. കൊവിഡ് വൈറസും വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്.

എന്നാല്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) പറയുന്നു.

ശ്വസന പ്രശ്നം, ആശയക്കുഴപ്പം, തുടര്‍ച്ചയായ നെഞ്ചു വേദന, ക്ഷീണവും ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥയും, ചുണ്ടുകള്‍ക്കും മുഖത്തിനുമുള്ള നീല നിറം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍.

ജനിതക വ്യതിയാനം മൂലം പുതിയ വൈറസ് വകഭേദത്തിന് വളരെ എളുപ്പം മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാകുമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ വൈറോളജി വിദഗ്ധ വെന്‍ഡി ബാര്‍ക്ലേ പറയുന്നു. ഈ പുതിയ വകഭേദം കുട്ടികളെ വളരെ വേഗം പിടികൂടാനും സാധ്യതയുണ്ട്.

സ്പൈക് പ്രോട്ടീനിലേത് ഉള്‍പ്പടെ 17 ജനിതക പരിവര്‍ത്തനങ്ങളാണ് VUI 202012/01 എന്ന് പേരുള്ള പുതിയ വകഭേദത്തിലുള്ളത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍ അടിയന്തിരമായി വൈദ്യ സഹായം തേടണമെന്ന് സി.ഡി.സി നിര്‍ദേശിക്കുന്നു. അതേസമയം, പുതിയ വകഭേദം എത്രത്തോളം മാരകമാണെന്നത് സംബന്ധിച്ച് പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

Share this story