എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച് സ്വയം കുറ്റവിമുക്തനാകാന്‍ ട്രം‌പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച് സ്വയം കുറ്റവിമുക്തനാകാന്‍ ട്രം‌പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകാലത്തിന്റെ അവസാന ദിവസങ്ങളിൽ നടന്ന സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് തന്റെ എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച് സ്വയം കുറ്റവിമുക്തനാകാന്‍ കഴിയുമോ എന്ന് നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്.

നവംബറില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിരവധി സംഭാഷണങ്ങളിൽ, സ്വയം മാപ്പ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് തന്റെ സഹായികളോട് പറഞ്ഞിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും നിയമോപദേശം തേടിയതിനെക്കുറിച്ച് അറിവുള്ള രണ്ട് പേരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വയം മാപ്പ് നൽകാൻ തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പണ്ടേ കരുതിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ പറയുന്നതനുസരിച്ച്, ഈ നീക്കത്തിലൂടെ സ്വയം കുറ്റവിമുക്തനാകാനുള്ള ആഗ്രഹം പ്രസിഡന്റിനുണ്ട്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയാല്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നതായി പറയുന്നു.

യുഎസ് ചരിത്രത്തിലെ ഒരു പ്രസിഡന്റും ഭരണഘടനാപരമായ അധികാരത്തെ തനിക്കനുകൂലമാക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. നിയമവ്യവസ്ഥയും കോടതികളും അത് അംഗീകരിക്കുമോ എന്നാണ് നിയമ വിദഗ്ധരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നൂറുകണക്കിന് സായുധരായ ട്രം‌പ് അനുയായികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറാനുണ്ടായ കാരണം ട്രം‌പിന്റെ പ്രേരണയാണെന്ന് അറിഞ്ഞതുമുതല്‍, ട്രംപ് തന്റെ അടുത്ത വൃത്തവുമായി ഈ ഓപ്ഷൻ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് അറിവ്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ സാക്ഷ്യപ്പെടുത്തുന്നതിനായി ഇലക്ടറൽ കോളേജ് വോട്ടുകൾ ആചാരപരമായി കണക്കാക്കുന്നതിനിടയിൽ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച ഇരു സഭകളിലേയും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, ട്രം‌പിന്റെ ചില കാബിനറ്റ് അംഗങ്ങളും ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രം‌പിനെ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടര്‍ തട്ടിപ്പ്, ബാലറ്റ് കൃത്രിമം, എന്നൊക്കെയുള്ള ട്രംപിന്റെ വാചാടോപത്തോടൊപ്പം തോൽവി സമ്മതിക്കാൻ തയ്യാറാകത്തതും ക്യാപിറ്റോളില്‍ കലാപത്തിന് കാരണമായി. കൂടാതെ, ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തെ അപലപിക്കാൻ ട്രംപ് വിസമ്മതിച്ചതും അദ്ദേഹത്തിന്റെ ഏറ്റവും ശക്തരായ ചില പിന്തുണക്കാർ ഉൾപ്പെടെയുള്ള നിയമനിർമ്മാതാക്കൾ പ്രകോപിതരാകാന്‍ കാരണമായി.

Share this story