യുഎസില്‍ തൊഴിലില്ലായ്മാ ബെനഫിറ്റുകള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു; കഴിഞ്ഞ ആഴ്ച ഇവരുടെ എണ്ണം ഏഴരലക്ഷത്തിനടുത്തെത്തി
യുഎസില്‍ തൊഴിലില്ലായ്മാ ബെനഫിറ്റുകള്‍ക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കഴിഞ്ഞ വാരത്തില്‍ ഇവരുടെ എണ്ണം 7,45,000ത്തിലേക്കാണുയര്‍ന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗബാധ കുറയുകയും സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്തിട്ടും ഇപ്പോഴും നിരവധി തൊഴിലുടമകള്‍ തൊഴിലാളികളെ പിരിച്ച് വിടുന്നത് തുടരുന്നതിനാലാണീ വിഷമാവസ്ഥ സംജാതമായിരിക്കുന്നതെന്നും സൂചനയുണ്ട്.
അതിന് മുമ്പത്തെ വാരത്തേക്കാള്‍ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ 9000 പേരുടെ വര്‍ധനവുണ്ടായിരിക്കുന്നുവെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ലേഓഫുകളില്‍ ഇളവുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ലേഓഫുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെന്ന ദുര്‍ഗതിയാണ് ഇപ്പോഴും അമേരിക്കയിലുള്ളതെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിന് മുമ്പ് രാജ്യത്ത് ഒരു ആഴ്ചയിലും ഏഴ് ലക്ഷത്തിന് മുകളിലേക്ക് പോയിരുന്നില്ല. അതായത് മഹത്തായ സാമ്പത്തി മാന്ദ്യ കാലത്ത് പോലും ഈ അപകടകരമായ അവസ്ഥയുണ്ടായിരുന്നില്ലെന്നിരിക്കേയാണ് നിലവില്‍ സ്ഥിതി രൂക്ഷമായിരിക്കുന്നത്. 4.3 മില്യണ്‍ അമേരിക്കക്കാരാണ് പരമ്പരാഗത തൊഴിലില്ലായ്മാ ബെനഫിറ്റുകള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. കോവിഡ് സമ്പദ് വ്യവസ്ഥക്ക് മേല്‍ തീര്‍ത്ത ആഘാതത്തെ ലഘൂകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സപ്ലിമെന്റല്‍ ഫെഡറല്‍ അണ്‍എംപ്ലോയ്‌മെന്റ് പ്രോഗ്രാമുകള്‍ കൂടി കണക്കാക്കുമ്പോള്‍ മൊത്തത്തില്‍ 18 മില്യണ്‍ അമേരിക്കക്കാരാണ് ഏതെങ്കിലും രൂപത്തിലുള്ള ജോബ് ലെസ് എയ്ഡ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബിസിനസുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കോവിഡിനാല്‍ മിക്ക അമേരിക്കക്കാര്‍ക്കും ഷോപ്പുകളിലെത്താനും യാത്രക്കും ഡൈന്‍ ഔട്ടിനും സാധിക്കാതെ പോയതും വലിയ ഇവന്റുകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയതും തൊഴില്‍ വിപണിക്ക് മേല്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നത്. തല്‍ഫലമായി തൊഴിലില്ലായ്മാ ബെനഫിറ്റുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം കുതിച്ചുയരുകയുമായിരുന്നു.