അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ; ലോകം യുദ്ധഭീതിയിൽ

അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ; ലോകം യുദ്ധഭീതിയിൽ

ഇറാഖിലെ രണ്ട് യു എസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ. വിവിധ വാർത്താ ഏജൻസികളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ 200ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

15 മിസൈലുകളാണ് അമേരിക്കൻ സൈനിക കേന്ദ്രത്തിലേക്ക് ഇറാൻ പ്രയോഗിച്ചതെന്ന് ഇറാൻ പ്രസ് ടിവി പറയുന്നു. ഇതിലൊന്ന് പോലും അമേരിക്കക്ക് തടുക്കാനായില്ലെന്നും പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ സൈനികരെ ഹെലികോപ്റ്ററുകളിൽ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

അതേസമയം നാശനഷ്ടത്തിന്റെ വ്യാപ്തി അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇറാൻ പുറത്തുവിട്ട കണക്കുകൾ യഥാർഥമാണെങ്കിൽ അമേരിക്ക അടുത്തിടെ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്.

ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ അധികൃതർ അറിയിച്ചു. ഇറാൻ സൈനികരെ അഭിനന്ദിക്കുന്നതായും ഇവർ പറഞ്ഞു. പെന്റഗണും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അൽ അസദിൽ അമേരിക്കൻ സൈന്യം തങ്ങുന്ന എയർ ബേസും അമേരിക്കൻ സൈനികർ തങ്ങുന്ന ഇർബിലിലെ സൈനിക താവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകളാണ് വർഷിച്ചതെന്ന് പെന്റഗൺ വക്താവ് ജൊനാഥൻ ഹോഫ്മാൻ അറിയിച്ചു.

 

Share this story