കാനഡയിൽ ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ’ പെട്ട ഇന്ത്യൻ വംശജനെ 17 വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ അറസ്റ്റു ചെയ്തു

കാനഡയിൽ ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ’ പെട്ട ഇന്ത്യൻ വംശജനെ 17 വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ അറസ്റ്റു ചെയ്തു

മൊയ്തീൻ പുത്തൻചിറ

ന്യൂജെഴ്‌സി: 2003-ൽ കാനഡയിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായി ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെട്ടിരുന്ന പാർത്ഥസാരഥി കപൂർ എന്ന ഇന്ത്യൻ വംശജനെ 2020 ജനുവരി 20 ന് ന്യൂജെഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റുചെയ്തു. ഇന്ത്യയിലേക്കുള്ള വിമാനം കയറാൻ കാത്തുനിൽക്കവേയാണ് അറസ്റ്റ് ചെയ്തതെന്ന് ക്യൂബെക്ക് (കാനഡ) പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

കാനഡയിലെ സ്ഥിര താമസക്കാരനായ കപൂർ 2003-ൽ കുറ്റകൃത്യം ചെയ്ത് പിടിയിലാകുന്നതിനു മുൻപ് ക്യൂബെക്കിൽ നിന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 1998 മുതൽ 2003 വരെ മോൺട്രിയോളിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിനാണ് കപൂറിനെ പിടികൂടിയതെന്ന് ക്യൂബെക്ക് പോലീസ് 2020 ജനുവരി 23 ന് പത്രക്കുറിപ്പിൽ അറിയിച്ചു.

പത്തു പേരടങ്ങുന്ന ‘മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ’ പെട്ട കപൂർ കഴിഞ്ഞ 17 വർഷമായി അമേരിക്കയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും, ഇക്കഴിഞ്ഞ തിങ്കളാഴ്ച ന്യൂജെഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റു ചെയ്തതെന്നും ക്യുബെക് പോലീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കുട്ടികളോടുള്ള ലൈംഗികാതിക്രമം മുതൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കൽ, അവ കൈവശം വെയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തി 2003 ൽ 47 കാരനായ കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, 1998 മുതൽ 2003 വരെ മോൺട്രിയോളിൽ അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി സംശയിക്കുന്നു. കൂടാതെ, ഏഴിനും പതിനാലിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെ വീട്ടിലേക്ക് ആകർഷിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

2003 ൽ അറസ്റ്റ് വാറണ്ടിന്റെ വിവരമറിഞ്ഞ കപൂർ കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ പിടികൂടി കാനഡയിലേക്ക് തിരിച്ചയക്കുന്നതിനായി കാനഡ വ്യാപകമായ അന്വേഷണം നടത്തുകയും ഇന്റർപോളിനെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ന്യൂജെഴ്‌സിയിലെ നെവാർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കൻ അധികൃതർ കപൂറിനെ തടഞ്ഞതെന്ന് ക്യൂബെക്ക് പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. അറസ്റ്റിലായതിൻറെ പിറ്റേ ദിവസം ന്യൂജേഴ്‌സി ജില്ലാ കോടതിയിൽ ഹാജരാക്കി. കാനഡയ്ക്ക് കൈമാറാനുള്ള നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ ഇയാൾ ഇപ്പോൾ യുഎസ് കസ്റ്റഡിയിലാണ്.

അധികൃതരുടെ കണ്ണുവെട്ടിച്ച് പതിനേഴ് വർഷം അമേരിക്കയിൽ കഴിഞ്ഞ കപൂറിന്റെ അറസ്റ്റ് സാധ്യമാക്കിയത് ക്യുബെക് പോലീസിന്റെ ലൈംഗിക പീഡനങ്ങൾ കൈകാര്യം ചെയ്യുന്ന എസ്.പി.വി.എം വിഭാഗവും, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, കാനഡ ബോർഡർ സർവീസ് ഏജൻസി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാർഷൽ സർവീസ്, യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, ഇന്റർപോൾ എന്നീ വിഭാഗങ്ങൾ നടത്തിയ ഏകോപിത ശ്രമമാണെന്ന് അധികൃതർ പറഞ്ഞു.

Share this story