ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍വാസി

ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍വാസി

മൊയ്തീന്‍ പുത്തന്‍‌ചിറ


സൗത്ത് കരോലിന: ഫെബ്രുവരി 10-ന് വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷയായ ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ കൊലപ്പെടുത്തിയത് അയല്‍‌വാസിയാണെന്ന് അധികൃതര്‍ പറഞ്ഞു.

വീട്ടുമുറ്റത്തുനിന്ന് അപ്രത്യക്ഷയായ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് വനപ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം ശ്വാസംമുട്ടിയാണെന്ന് ലെക്സിംഗ്ടണ്‍ കൗണ്ടി കൊറോണര്‍ മാര്‍ഗരറ്റ് ഫിഷര്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി 10 നാണ് കോട്ടി ടെയ്‌ലര്‍ (30) ഒന്നാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് മൃതദേഹം വീടിനടുത്തുള്ള വനപ്രദേശത്ത് വലിച്ചെറിഞ്ഞു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

സ്വെറ്റ്‌ലിക്കിന്‍റെ മൃതദേഹം അന്വേഷകര്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ ടെയ്‌ലറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.  വീട്ടില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ തെളിവുകള്‍ സ്വെറ്റ്‌ലിക്കുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ആറു വയസ്സുകാരി ഫായി മേരി സ്വെറ്റ്‌ലിക്കിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതിന് തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ കൃത്യത്തിലെ ഏക കുറ്റവാളി ടെയ്‌ലര്‍ തന്നെയാണെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ബെറോണ്‍ സ്നെല്‍ഗ്രാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ ടൗണ്‍ ഹൗസുകളുടെ പുറകിലെ വനത്തിലേക്ക് മാറ്റി. എന്നാല്‍, വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വെറ്റ്‌ലിക്കിന്‍റെ മരണത്തെക്കുറിച്ച് വിശദാംശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. ടെയ്‌ലറുടെ പോസ്റ്റ്മോര്‍ട്ടം ഫലങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Share this story