ചെയ്യാത്ത കുറ്റത്തിന് 23 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച 40-കാരന് 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം  

ചെയ്യാത്ത കുറ്റത്തിന് 23 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച 40-കാരന് 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം  

മൊയ്തീന്‍ പുത്തന്‍‌ചിറ


കന്‍സാസ്:  ഇരട്ട കൊലപാതകത്തിന് 23 വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ചതിനുശേഷം നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞ് മോചിപ്പിച്ച 40-കാരന് 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. നിരപരാധിയായ തന്നെ ജയിലിലടച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ പോരാട്ടം തുടരാന്‍ പദ്ധതിയിട്ടിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

1994 ല്‍ ഡോണിയല്‍ ക്വിന്‍, ഡൊണാള്‍ഡ് എവിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോള്‍ ലാമോണ്ട് മക്കിന്‍റെറിന് 17 വയസ്സായിരുന്നു പ്രായം. ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച മക്കിന്റെര്‍ 2017 ലാണ് ജയില്‍ മോചിതനാകുന്നത്.

നഷ്ടപരിഹാരത്തിനുപുറമെ,  ലാമോണ്ട് മക്കിന്‍റെറിന് നിരപരാധിത്വ സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കന്‍സാസ് സിറ്റിയിലെ ഷാവ്നി കൗണ്ടി ജില്ലാ ജഡ്ജി തെരേസ എല്‍. വാട്സനില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച തെറ്റായ ശിക്ഷാ വിധിയുടെ പുനര്‍‌വിചാരണയിലാണ് കോടതി മക്കിന്റെറിന്റെ നിരപരാധിത്വം കണ്ടെത്തിയത്.

ലാമോണ്ട് മക്കിന്‍റെറിനെ തീര്‍ത്തും നിരപരാധിയായി പ്രഖ്യാപിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ ചെറിന്‍ പീലാറ്റോ   പ്രസ്താവനയില്‍ പറഞ്ഞു. നഷ്ടപ്പെട്ടുപോയ യൗവനവും ആരോഗ്യവും തിരിച്ചു കിട്ടുകയില്ല എങ്കിലും നിരപരാധിയായി  പ്രഖ്യാപിച്ചതിനും നഷ്ടപരിഹാരം നല്‍കിയതിനും ലാമോണ്ട് നന്ദിയുള്ളവനാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.

Share this story