കൊവിവിഡ് 19 താണ്ഡവമാടുന്നു; ലോകത്ത് മരിച്ചവരുടെ എണ്ണം 32,277 ആയി

കൊവിവിഡ് 19 താണ്ഡവമാടുന്നു; ലോകത്ത് മരിച്ചവരുടെ എണ്ണം 32,277 ആയി

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 32,277 ആയി. ആറ് ലക്ഷത്തി എന്‍പത്തിയാറായിരത്തി ഇരുനൂറ്റി നാല്‍പത്തിനാല് പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ലക്ഷത്തി നാല്പത്തി ആറായിരത്തിലധികം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

 

പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ച ബ്രിട്ടനിലെ മരണം ആയിരം പിന്നിട്ടു. 1019 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. 17,089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എലിസബത്ത് രാജ്ഞി അടക്കം നിരീക്ഷണത്തില്‍ കഴിയുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന 50 ശതമാനം പേര്‍ മരണത്തിലേക്ക് നീങ്ങുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

 

ഇറാനിലെ സ്ഥിതിയും ആശങ്കാജനകമാണ്. 2,640 പേരാണ് രാജ്യത്ത് മരിച്ചത്. 38,309 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണനിരക്ക് ഉയരുകയാണ്. 2,314 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 37,575 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം ജര്‍മനിയില്‍ മരണനിരക്ക് കുറവാണ്. ഇവിടെ 58,247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 455 പേരാണ്.

 

ദക്ഷിണ കൊറിയയില്‍ 152 ഉം ബെല്‍ജിയത്തില്‍ 431ഉം പേര്‍ മരിച്ചു. സ്വിറ്റ്സര്‍ലന്റില്‍ 282 ആയി മരണസംഖ്യ ഉയര്‍ന്നു. സ്വീഡനില്‍ 105ഉം ബ്രസീലില്‍ 114ഉം പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 108ഉം പോര്‍ച്ചുഗലില്‍ 100 പേരും മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,300 ആണ്. ഇന്തോനേഷ്യ-114, ഓസ്ട്രിയ-86, ഫിലിപ്പൈന്‍സ്-71, ഡെന്‍മാര്‍ക്ക്-65, ജപ്പാന്‍-52, കാനഡ-60, ഇറാഖ്-42, ഇക്വഡോര്‍-48 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റഷ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. മുന്നറിയിപ്പ് ഉണ്ടാകും വരെ അതിര്‍ത്തികളെല്ലാം അടച്ചിടാനും തീരുമാനമായി. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാന്‍ നഗരം തുറന്നു. ട്രെയിനുകളും കടകളും തുറന്ന് പ്രവര്‍ത്തിച്ചു. സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയപ്പോള്‍ വിമാന സര്‍വീസുകള്‍ കുറച്ചു.

 

പ്രതിസന്ധി നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ പൊതു കടാശ്വാസ ഫണ്ട് വേണമെന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ ജൊഹാനസ്ബര്‍ഗില്‍ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ തടിച്ചു കൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു.

Share this story