അമേരിക്കയിൽ കനത്ത ജാഗ്രത; നിയന്ത്രണ നടപടികൾ പരാജയപ്പെട്ടാൽ കൊവിഡ് മരണം 22 ലക്ഷം വരെയാകാൻ സാധ്യത

അമേരിക്കയിൽ കനത്ത ജാഗ്രത; നിയന്ത്രണ നടപടികൾ പരാജയപ്പെട്ടാൽ കൊവിഡ് മരണം 22 ലക്ഷം വരെയാകാൻ സാധ്യത

അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,603 ആയി. രോഗബാധിതരുടെ എണ്ണം 2,35,000 കടന്നു. 10,324 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിൽ 501 കൊവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണവും വ്യാപനവും വർധിച്ചതോടെ വീടുകളിൽ തന്നെ തുടരാനാണ് സർക്കാർ നിർദേശം.

രാജ്യം കടുത്ത ജാഗ്രതയിലും ആശങ്കയിലുമാണ്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ തന്നെ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്. നടപടികൾ പരാജയപ്പെട്ടാൽ മരണം 15 മുതൽ 22 ലക്ഷം വരെ ആകുമെന്നാണ് വൈറ്റ്ഹൗസ് കൊവിഡ് പ്രതിരോധ സംഘം നൽകുന്ന മുന്നറിയിപ്പ്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചത് ആരോഗ്യ പ്രവർത്തകരെ ഞെട്ടിച്ചു. ശ്വസന ബുദ്ധിമുട്ടുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.

 

ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചത്തേക്കാൾ രണ്ടിരട്ടിയാണ് അമേരിക്കയിൽ മരണം റിപ്പോർട്ട് ചെയ്തത്. 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്. ന്യൂയോർക്കിലേതിന് സമാനമായ സാഹചര്യം മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന ഭീതിയുണ്ട്.

നാല് ദിവസത്തിനിടെ കാലിഫോർണിയയിലും രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയും ആയത് രോഗഭീതി വർധിപ്പിക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണം കുത്തനെ വർധിക്കുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾക്കു കടുത്ത ക്ഷാമം അനുഭവപ്പെടുന്നതാണ് ആരോഗ്യ പ്രവർത്തകരെ വലയ്ക്കുന്നത്. രോഗവ്യാപനം തടയുന്നതിന് ഏപ്രിൽ അവസാനം വരെ രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Share this story